കുഞ്ഞന്ന അന്നും തന്റെ പതിവ് തെറ്റിച്ചില്ല. അത്താഴം കഴിഞ്ഞു പതിയെ വീടിന്റെ വാതില്കലെ വരാന്തയിലേക്ക് തന്റെ പ്രിയപ്പെട്ട റോസ് നിറമുള്ള പാവയുമായി നടന്നു. എന്നെങ്കിലും തന്റെ പ്രിയകൂട്ടുകാരി സംഗീത പറഞ്ഞ കാര്യം സത്യമാണോ എന്ന് ഉറപ്പിക്കണം.
ആകാശത്തു കാക്കത്തൊള്ളായിരം നക്ഷത്ര കുഞ്ഞുങ്ങൾ ഉണ്ടെന്നും, നമ്മൾ പതിവായി അവരെ താഴെ ഭൂമിയിൽ നിന്നും വീക്ഷിച്ചാൽ അവരിൽ ചിലർ നമ്മോടു കൂട്ടു കൂടുമെന്നുമാണ് അവൾ പറയുന്നത്. അപ്പോൾ നമ്മൾക്കും അവർക്കും മാത്രം മനസ്സിലാവുന്ന ഭാഷയിൽ അവർ നമ്മോടു സംസാരിക്കുന്നത് കേൾക്കുവാൻ സാധിക്കുമത്രേ.
എന്തായാലും ഇന്നെങ്കിലും അതിൽ ഒരു നക്ഷത്രക്കുഞ്ഞിനെ തനിക്ക് കൂട്ടായി കിട്ടണമെന്ന് ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് അവൾ വരാന്തപ്പടിയിൽ ഇരുപ്പുറപ്പിച്ചു.
വീടിനു മുന്നിലെ കളത്തിൽ നിന്നും പതിവ് നടത്തം കഴിഞ്ഞു വന്ന അവളുടെ അപ്പച്ചൻ കണ്ടത് ആകാംഷയോടെ മാനത്തു കണ്ണും നട്ടിരിക്കുന്ന മകളെയാണ്. താൻ മാനത്തെ നക്ഷത്ര കുഞ്ഞുങ്ങളുടെ സൗഹൃദത്തിന് കാത്തിരിക്കുകയാണെന്ന് അവൾ പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് അപ്പച്ചനും അവളോട് ചേർന്നിരുന്നു.
അന്ന് അപ്പച്ചനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ആ കുഞ്ഞു ഹൃദയത്തിൽ ആകാംഷയുടെ പൂത്തിരികൾ തെളിച്ചു. ഈ നക്ഷത്രക്കുഞ്ഞുങ്ങളെ ഓരോരുത്തരെയും സാകൂതം വീക്ഷിച്ചു കൊണ്ട് ആകാശത്തിന്റെ ഒരു ചരുവിൽ അമ്പിളി മാമൻ നിൽപ്പുണ്ട്. ഈ അമ്പിളി അമ്മാവനെ നമ്മൾ വളരെ സൂക്ഷിച്ചു നോക്കിയാൽ, ഭൂമിയിൽ നിന്നും വീണ്ണിലേക്ക് അകാലത്തിൽ എടുക്കപ്പെട്ട മാലാഖക്കുഞ്ഞുങ്ങളെ കാണാമത്രേ.
എന്തായാലും ആ രാത്രി കുഞ്ഞന്നക്കു പുതിയ അറിവുകളും അത്ഭുതങ്ങളും നിറഞ്ഞ രാവായിരുന്നു. തനിക്കു ഒരു കുഞ്ഞു സഹോദരൻ ഉണ്ടായിരുന്നു എന്നും, എല്ലാവരുടെയും കണ്മണിയായി വളർന്നു വരവേ ദൈവം ആ ഉണ്ണിയെ തിരികെ എടുത്തുമെന്നുമുള്ള അറിവ് അന്ന് ആദ്യമായി അവൾ അപ്പച്ചനിൽ നിന്നും അറിഞ്ഞു. അത് കുഞ്ഞന്നക്ക് വളരെ സങ്കടം ഉളവാക്കി. എങ്കിലും പിന്നീട് അപ്പച്ചൻ പറഞ്ഞകാര്യങ്ങൾ അവളിൽ വീണ്ടും ആകാംഷയും പ്രതീക്ഷയും നിറച്ചു. അവളുടെ അപ്പച്ചൻ സ്ഥിരമായി രാവിൽ ആകാശ കോണിലെ അമ്പിളി മാമനെയും മടിയിൽ മന്ദാസ്മിതം തൂകി “കുഞ്ഞു ജോൺസനെയും” കാണാറുണ്ടത്രേ.
പിന്നീട് കുഞ്ഞന്നയുടെ രാവുകൾ പകലുകളെക്കാൾ നിറമുള്ളവയായി. അവളും അമ്പിളി മാമന്റെ മടിത്തട്ടിൽ ഇരുന്ന് കളിക്കുന്ന, തന്നെയും കുടുംബത്തെയും സാകൂതം വീക്ഷിക്കുന്ന, കുഞ്ഞു സഹോദരനെ കാണുവാൻ വെമ്പൽ കൊണ്ടു. ആകാശത്തു ചന്ദ്രക്കല വിരിയുമ്പോൾ തന്റെ സഹോദരൻ ഊഞ്ഞാലിൽ ഇരുന്നെന്നപോലെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കുന്നതും അവൾ കാണുവാൻ തുടങ്ങി.
പിന്നീടുള്ള ദിനങ്ങൾ നക്ഷത്രക്കുഞ്ഞുങ്ങളുമായുള്ള സംവാദത്തിന് കാത്തിരിക്കാതെ അമ്പിളി മാമനുമായി കൂടുതൽ സൗഹൃദത്തിലാവാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.
നിലാവുള്ള രാവുകളിൽ അവൾ അത് ഇപ്പോഴും തുടരുന്നു…