യുഎസ് ആർമിയുടെ 250ആം വാർഷികവും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 79ആം ജന്മദിനവും ആഘോഷിച്ച ശനിയാഴ്ച്ച രാജ്യമൊട്ടാകെ ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ 50 യുഎസ് സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. എന്നാൽ സൈനിക ആഘോഷവും പരേഡും പരിഗണിച്ചു വാഷിംഗ്‌ടണിൽ പ്രകടനങ്ങൾ ഒഴിവാക്കി.
ഏതാണ്ട് 2,000 പ്രകടനങ്ങൾ രാജ്യത്തിൻറെ പല ഭാഗത്തായി നടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നഗരങ്ങളിൽ നിന്നു ഗ്രാമ മേഖലകളിലേക്കും പ്രതിഷേധ പ്രകടനങ്ങൾ വ്യാപിച്ചു. ന്യൂ യോർക്ക്, ഫിലഡൽഫിയ, ഷിക്കാഗോ നഗരങ്ങൾക്കു പുറമെ ലോസ് ഏഞ്ചലസിലും പ്രകടനം ഉണ്ടായി.
ലോസ് ഏഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ തേടി എത്തിയ ഐ സി ഇ ഏജന്റുമാർ അധികാര പരിധി കടന്നുവെന്ന ആരോപണം ഉയർന്നപ്പോൾ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പിന്നീട് കലാപമായപ്പോൾ ട്രംപ് നാഷനൽ ഗാർഡുകളെ ഇറക്കിയിരുന്നു. എന്നാൽ പ്രസിഡന്റ് അധികാരം ഇല്ലാതെയാണ് അത് ചെയ്തതെന്നു കോടതി വിധിച്ചു.
രാജഭരണം ഇവിടെ ആവശ്യമില്ല എന്ന സന്ദേശം ഉയർത്തുന്ന 'No Kings' എന്ന മുദ്രാവാക്യമാണ് ശനിയാഴ്ച്ച നടന്ന പ്രതിഷേധങ്ങളിൽ ഉടനീളം മുഴങ്ങിയത്. ഏപ്രിൽ 5നു ആരംഭിച്ച 'Hands Off!' പ്രതിഷേധക്കാരും അക്കൂട്ടത്തിൽ ചേർന്നു.
ട്രംപും കൂട്ടരും സമഗ്രാധിപത്യ ഭരണം നടത്താനാണ് ശ്രമിക്കുന്നതെന്നു പ്രതിഷേധ നേതാക്കൾ പറയുന്നു. അധികാരത്തിന്റെ പരിധികൾ കടന്നാണ് അവർ പ്രവർത്തിക്കുന്നത്.
ലോസ് ആഞ്ചലസ് സമരങ്ങൾ ആരംഭിക്കുന്നതിനു ഏറെ മുൻപ് ശനിയാഴ്ചത്തെ പ്രതിഷേധങ്ങൾക്കു ഒരുക്കം തുടങ്ങിയിരുന്നു. വാഷിംഗ്‌ടണിൽ നടന്ന പരേഡ് തന്നെ ട്രംപിന്റെ ആധിപത്യ ശൈലി കാട്ടുന്നതാണെന്നു പ്രതിഷേധക്കാർ ആരോപിച്ചു.
അറ്റ്ലാന്റയിലെ ലിബർട്ടി പ്ലാസയിൽ ആയിരക്കണക്കിനു ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു. "Take Me Out to the Ball Game" എന്ന ക്‌ളാസിക് വരികൾ മാറ്റി "Take Trump Out of the White House" എന്നാക്കി അവർ ആലപിച്ചു.
നാഷ്‌വിലിൽ ടെന്നസി ക്യാപിറ്റോളിന് സമീപം ആയിരത്തോളം പേർ തടിച്ചു കൂടി യുഎസ് പതാകയോടും റിപ്പബ്ലിക്കിനോടും കൂറ് പ്രഖ്യാപിക്കുന്ന Pledge of allegiance ആലപിച്ചു.
ന്യൂ യോർക്ക് സിറ്റിയിൽ 50,000 പേർ പങ്കെടുത്തു എന്നാണ് പോലീസ് നൽകുന്ന കണക്ക്. ഐ സി എക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. "No Deportation! Trump Must Go!" എന്ന ബാനറുകൾ പ്രത്യക്ഷപ്പെട്ടു.
അറസ്റ്റുകളൊന്നും ഉണ്ടായില്ല.
എഡ്ഡി ബി. എന്നയാൾ പറഞ്ഞു: "അയാൾക്കു യുഎസ് പ്രസിഡന്റ് ആയിരുന്നാൽ പോരാ, രാജാവാകണം. അത് ഞങ്ങൾ അനുവദിക്കില്ല."
മിൻഡി എന്ന പ്രതിഷേധക്കാരി പറഞ്ഞു: "നമ്മൾ വൈകിയാൽ നമ്മുടെ ജനാധിപത്യം ഇല്ലാതാവും. അതിനു മുൻപ് അദ്ദേഹത്തെ തടയണം."
കലിഫോർണിയയിൽ 100,000 പേർ
കലിഫോർണിയയുടെ ഇരുനൂറോളം നഗരങ്ങളിലും പട്ടണങ്ങളിലുമായി 100,000 പേരെങ്കിലും പങ്കെടുത്തുവെന്നു റിപ്പോർട്ടുകൾ പറയുന്നു. പർവത പ്രദേശത്തു 3,600 പേർ മാത്രം വസിക്കുന്ന ഐഡിൽവൈൽഡിൽ 600 പേരെങ്കിലും തെരുവിൽ പ്രതിഷേധിക്കാൻ ഇറങ്ങി. തെക്കൻ കാലിഫോർണിയയുടെ തീരത്തു നിന്നു 35 കിലോമീറ്റർ അകലെ സാന്താ കാറ്റലിനയിലും പ്രകടനങ്ങൾ അരങ്ങേറി.
സമാധാനം പാലിക്കണമെന്നു കാലിഫോർണിയ നേതാക്കൾ പ്രകടനക്കാരോട് പ്രത്യേകം നിർദേശിച്ചിരുന്നു. അക്രമത്തിനു തുനിയുന്നതിനെതിരെ ലോസ് ഏഞ്ജലസ് മേയർ കാരൻ ബാസ് താക്കീതു നൽകി.
ടെക്സസിൽ ഹ്യുസ്റ്റൻ നഗരം കണ്ട പ്രകടനത്തിൽ 15,000 പേർ പങ്കെടുത്തു. സമാധാനം പാലിച്ചാണ് പ്രതിഷേധിച്ചത്. ഡൊണാൾഡ് ട്രംപിനെ രാജാവാകാൻ അനുവദിക്കില്ലെന്നു ഒരു വക്താവ് പറഞ്ഞു. "ഇത് ജനാധിപത്യമാണ്, രാജവാഴ്ചയല്ല. ഐ സി ഇ റെയ്‌ഡുകളും മറ്റും ശരിയല്ല. അവരുടെ അക്രമം കാട്ടുന്നു, കുടുംബങ്ങളെ പിച്ചി ചീന്തുന്നു. അതൊന്നും അനുവദിക്കാൻ ആവില്ല."
ഒഹായോവിലെ ഗ്രീൻവില്ലിൽ പ്രതിഷേധങ്ങൾ അപൂർവമാണെങ്കിലും ശനിയാഴ്ച്ച ഉച്ച മുതൽ ജനങ്ങൾ തെരുവിൽ എത്തി. വഴി തടയുന്നവരെ ജയിലിൽ അടയ്ക്കുമെന്നു പോലീസ് താക്കീതു ചെയ്തു.
മയാമിയിൽ ടോർച് ഓഫ് ഫ്രണ്ട്ഷിപ്പിനു സമീപം ആയിരുന്നു പ്രകടനം. നഗരത്തിനു കരീബിയൻ, ലാറ്റിൻ അമേരിക്കൻ മേഖലകളോടുള്ള ബന്ധത്തിന്റെ പ്രതീകമാണത്.
കടന്നു പോകുന്ന കാറുകൾ ഹോണടിച്ചു പിന്തുണ അറിയിച്ചു. ജനങ്ങൾ പാത്രങ്ങളിൽ തട്ടിയും.
ന്യൂ ജേഴ്സിയിൽ പ്രകടനങ്ങളിൽ നുവാർക് മേയർ റാസ് ബറാക്ക പങ്കെടുത്തു. ഐ സി ഇ ബലപ്രയോഗം ചെറുത്ത അദ്ദേഹത്തെ കഴിഞ്ഞ മാസം അറസ്റ് ചെയ്തിരുന്നു.
No King protests across US