Image

സൂപ്പര്‍ സണ്‍ഡേയില്‍ മഴയെ തോല്‍പ്പിച്ച് നിലമ്പൂരില്‍ പ്രചാരണത്തിന്റെ പൂരാവേശം (എ.എസ് ശ്രീകുമാര്‍)

Published on 15 June, 2025
സൂപ്പര്‍ സണ്‍ഡേയില്‍ മഴയെ തോല്‍പ്പിച്ച് നിലമ്പൂരില്‍ പ്രചാരണത്തിന്റെ പൂരാവേശം (എ.എസ് ശ്രീകുമാര്‍)

പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസവും ഉപതിരഞ്ഞെടുപ്പിന് മൂന്ന് ദിവസവും ബാക്കിനില്‍ക്കെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ സണ്‍ഡേ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണിയുടെ ശബ്ദമായപ്പോള്‍ പ്രിയങ്കാ ഗാന്ധി യു.ഡി.എഫിനുവേണ്ടി കളം കൈയിലെടുത്തു.  താനും ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചുകൊണ്ട് പി.വി അന്‍വര്‍ ഗോദയിലിറക്കിയത് ഇന്ത്യയുടെ ക്രിക്കറ്റ് താരമായിരുന്ന യൂസഫ് പത്താനെയാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ പ്രചാരണത്തിനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എന്‍.ഡി.എ ക്യാമ്പില്‍ സജീവമായി ഉണ്ട്.

അതിതീവ്ര മഴയെ തോല്‍പ്പിച്ചുകൊണ്ടാണ് പ്രിയങ്കയുടെയും പത്താന്റെയുമൊക്കെ റോഡ് ഷോ നിലമ്പൂര്‍ വീഥികളെ പുളകം കൊള്ളിച്ചത്. മൂന്ന് മുന്നണികളും സ്വതന്ത്ര സ്ഥാനാര്‍ഥിയും വന്‍ പ്രചരണമാണ് നിലമ്പൂരില്‍ നടത്തുന്നത്. ജൂണ്‍ 19-ന് ആണ് നിലമ്പൂരില്‍ തിരഞ്ഞെടുപ്പ്. 23-ന് വോട്ടെണ്ണും. 17-ാം തീയതി ചൊവ്വാഴ്ച കലാശക്കൊട്ടോടെ പരസ്യ പ്രചരണം അവസാനിക്കും. ലാസ്റ്റ് ലാപ്പില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ആരോപണ പ്രത്യാരോപണം കനപ്പിച്ചിരിക്കുകയാണ്.  എല്‍.ഡി.എഫിന്റെ കാമ്പെയ്ന്‍ മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പിണറായിയുടെ പ്രചാരണം.

കേരളത്തിലെ എല്ലാ മുസ്ലീംസംഘടനകളും ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിര്‍ത്തിയതാണെന്നും മുസ്ലീംലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടതെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു. മണ്ഡലത്തിലുടനീളം മുഖ്യമന്ത്രി സഞ്ചരിക്കുന്നുണ്ട്. മന്ത്രിമാരായ പി പ്രസാദ്, എം.ബി രാജേഷ്, വി.എന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി ഗണേഷ്‌കുമാര്‍, എ.കെ ശശീന്ദ്രന്‍, ജെ ചിഞ്ചുറാണി, ഡോ. ആര്‍ ബിന്ദു, സജി ചെറിയാന്‍ എന്നിവരും മണ്ഡലത്തിലെ വിവിധ മേഖലകളില്‍ പ്രചരണപരിപാടികളില്‍ സജീവമാണ്.

സര്‍ക്കാരിന്റെ ജനവിരുദ്ധനയവും ഭരണപരാജയവുമാണ് യു.ഡി.എഫ് നിലമ്പൂരില്‍ ഉന്നയിക്കുന്നതെന്നും അതിന് മറുപടി ഇല്ലാത്തതിനാല്‍ വിഷയം മാറ്റാനാണ് എല്‍.ഡി.എഫിന്റെ കുത്സിത ശ്രമമെന്നും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. നിലമ്പൂരില്‍ മുഖ്യമന്ത്രി വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. എല്ലാക്കാലത്തും ജമാഅത്തെയുമായി കൂട്ടുകൂടിയത് സി.പി.എമ്മാണ്. കഴിഞ്ഞ കാലത്തെ ചരിത്രം എല്ലാവര്‍ക്കും അറിയാം. അവരോടൊപ്പം കൂടിയാല്‍ ജമാഅത്തെ ഇസ്ലാമി നല്ലവരും ഞങ്ങളെ പിന്തുണച്ചാല്‍ അവര്‍ വര്‍ഗീയവാദികളുമെന്ന നിലപാട് വേണ്ടെന്നും അതൊക്കെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണ പരിപാടികള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സണ്ണി ജോസഫ് തുടങ്ങിയവരാണ് ഏകോപിപ്പിക്കുന്നത്. പ്രചരണ പരിപാടികള്‍ക്ക് പ്രിയങ്ക ഗാന്ധി ആവേശം പകരുന്നുണ്ട്. കേരളത്തില്‍ ഒരു മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും അതിനുള്ള ആദ്യ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ പെന്‍ഷന്‍ പോലും രാഷ്ട്രീയവല്‍ക്കരിച്ചു. പെന്‍ഷന്‍ സമയത്ത് കൊടുക്കണമെന്നും തിരഞ്ഞെടുപ്പ് നോക്കിയാണ് പെന്‍ഷന്‍ കൊടുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിന് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് 9 വര്‍ഷം കൊണ്ട് കണ്ടതാണെന്ന് പ്രിയങ്ക വിമര്‍ശിച്ചു.

പി.വി അന്‍വര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വറിന്റെ പ്രചാരണാര്‍ഥം ഒരു അഖിലേന്ത്യാ സ്റ്റാറായിത്തന്നെ നിലമ്പൂരിലെത്തിയതായിരുന്നു യൂസഫ്. തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വ്യക്തിപരമായി തന്റെയും പിന്തുണ അന്‍വറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയായി. വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്റെയും സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡില്‍ നിന്നുള്ള എന്‍ജിനീയര്‍മാരാണ് കമ്മീഷനിങ് പ്രക്രിയ പൂര്‍ത്തീകരിച്ചത്. 263 പോളിംഗ് ബൂത്തുകളിലേക്ക് റിസേര്‍വ് ഉള്‍പ്പെടെയുള്ള മെഷീനുകള്‍ ഉപതിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥാനാത്ഥികളുടെ പ്രതിനിധികള്‍ തിരഞ്ഞടുത്ത 5 ശതമാനം മെഷീനുകളില്‍ 1000 മോക്ക് വോട്ടുകള്‍ രേഖപ്പെടുത്തുകയും ഈ വോട്ടുകള്‍ വി.വി പാറ്റ് സ്ലിപ്പുമായി താരതമ്യം ചെയ്ത് കൃത്യത ബോധ്യപ്പെടുത്തുകയും ചെയ്തു.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ ഇലക്ഷനും മുമ്പുള്ള ഒരു ടെസ്റ്റ് ഡോസാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ അനവധി വിഷയങ്ങളാണ് പ്രചാരണ വേളയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും വോട്ടാക്കി മാറ്റാന്‍ മുന്നണികള്‍ ശ്രമിക്കുന്നതും. ആശാ വര്‍ക്കര്‍മാരുടെ സമരം, ക്ഷേമ പെന്‍ഷന്‍, കേരള തീരത്തെ രണ്ട് കപ്പലപകടങ്ങള്‍, വൈദ്യുതക്കെണിയില്‍ പെട്ട അനന്തുവിന്റെ മരണം, വിമാന അപകടം, കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധന, യു.ഡി.എഫിനുള്ള ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ, ഭരണ വിരുദ്ധ വികാരം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ പ്രതിഫലിക്കുന്നു. 

Join WhatsApp News
PDP 2025-06-16 01:32:16
I was brought up with the information that Pakistan is our archenemy; Pakistanis are our enemies. In my later years, I had to interact with and cohabit with scores of Pakistanis. I learned that like me and others, Pakistanis were also brought up as India is Pakistan’s archenemy and that Indians are Pakistanies’ enemies. In reality, they talked to me in Urdu and English. I replied to them in Hindi or English. We made ourselves friends. We concluded that it was not the people but the government that conditioned us that we Pakistanis and Indians considered each other to hate one another. But we made friends among us; we shared our food and concluded that we can coexist if both governments were more tolerant.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക