അനധികൃത കുടിയേറ്റക്കാർക്ക് എതിരായ തെരച്ചിൽ ഹോട്ടലുകൾ. കൃഷിയിടങ്ങൾ, ഭക്ഷണശാലകൾ തുടങ്ങിയ ഇടങ്ങളിൽ തത്കാലം നിർത്തി വയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതായി സൂചന. നഷ്ടം സഹിക്കാൻ ഈ മേഖലകളെ വിടരുതെന്ന ചിന്തയാണ് അതിനു കാരണം.
ഈ മേഖലകളിൽ റെയ്ഡുകൾ നിർത്താൻ ട്രംപ് ഭരണകൂടം ഐ സി ഇയോട് നിർദേശിച്ചു എന്നു വെളിപ്പെടുത്തുന്ന ഇമെയിൽ അടിസ്‌ഥാനമാക്കിയാണ് 'ന്യൂ യോർക്ക് ടൈംസ്' ഇക്കാര്യം പറയുന്നത്.
റെയ്ഡുകൾക്കെതിരെ ലോസ് ഏഞ്ചലസിൽ ഉണ്ടായ ശക്തമായ ചെറുത്തു നിൽപ്പാണ് ട്രംപിനു താക്കീതായത്. അമേരിക്കൻ കർഷകരെയും ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളെയും ഐ സി ഇ നടപടികൾ ബാധിച്ചതായി കാണുന്നുവെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു താനും.
റ്റാറ്റും കിംഗ് എന്ന മുതിർന്ന ഐ സി ഇ ഉദ്യോഗസ്ഥനാണ് പ്രാദേശിക അധികൃതർക്ക് ഇമെയിൽ അയച്ചത്. ബന്ധപ്പെട്ട തൊഴിലിടങ്ങളിൽ റെയ്‌ഡുകൾ ഉടൻ നിർത്താൻ അത് നിർദേശിക്കുന്നു.
രേഖകൾ ഇല്ലാത്തവരിൽ കുറ്റം ചുമത്തപ്പെടാത്തവരെയും ഒഴിവാക്കാനാണ് നിർദേശം.
പ്രസിഡന്റിന്റെ നിർദേശം നടപ്പാക്കുമെന്നു ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലഫ്‌ലിൻ പറഞ്ഞു.
ഐ സി ഇ റെയ്ഡുകൾ കർഷകരെ ബുദ്ധിമുട്ടിലാക്കിയെന്നു അഗ്രികൾച്ചർ സെക്രട്ടറി ബ്രുക് റോളിൻസ് ട്രംപിനോടു പറഞ്ഞിരുന്നു. ഹോട്ടൽ വ്യവസായത്തിൽ ആവട്ടെ ട്രംപ് തന്നെ കോടികൾ ഇറക്കിയിട്ടുണ്ട്.
Trump pauses deportation raids on farms, hotels