പുലർകാലെ പ്രഭ ചൊരിയുമൊരു
അർക്കരശ്മിയാണു നീയെനിക്കെന്നും
പാടാത്ത പാട്ടിലെ മാധുര്യമായ് നീ
ഹൃദയതന്ത്രികളിൽ പെയ്തിറങ്ങുന്നു
വർഷമേഘമായി നീ നിറയുമ്പോൾ
എന്മനമാകാശമേലാപ്പായ് മാറിടും
ശാരദസന്ധ്യ സിന്ദൂരമണിയുമ്പോൾ
നീ നിറയ്ക്കുന്നു സിന്ദൂരമെന്നുള്ളിലും
ഒരു സാന്ത്വനമായി വന്നുചേരൂ സഖേ
നഷ്ടസ്വപ്നങ്ങളിൽ ഞാൻ മുങ്ങിത്താഴവേ
കണ്ണീർക്കായലിൽ നീന്തിത്തളരുമ്പോൾ
നീ വരൂ എൻ ചാരേ താമരത്തോണിയിലേറി.
ഒരു സുഹൃത്തിൻ വില ഞാനറിയുന്നു
നിന്നിലൂടെ, നിൻ മധുരമൊഴികളിലൂടെ
വസന്തം മിഴി തുറക്കുന്നു ഹൃത്തിൽ
വർണ്ണദളങ്ങൾ നീയെന്നിൽ വർഷിക്കവേ
ജന്മജന്മാന്തരങ്ങളായി തപസ്സുചെയ്യാം
നീയെന്നുമെൻ സുഹൃത്തായ് തുടരുവാൻ
തിരിനാളമായി നീ തെളിയുമോയെന്നുമീ
നിലവിളക്കാകുമെൻ പ്രാണനിൽ?