Image

'ചക്രവര്‍ത്തിമാരെ ഇനി നമുക്ക് ആവശ്യമില്ല' ട്രംപിന്റെ അധിക തീരുവ നയത്തിനെതിരേ ബ്രസീല്‍

Published on 08 July, 2025
'ചക്രവര്‍ത്തിമാരെ ഇനി നമുക്ക് ആവശ്യമില്ല' ട്രംപിന്റെ അധിക തീരുവ നയത്തിനെതിരേ ബ്രസീല്‍

റിയോ ഡി ജനീറോ: ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയെ തള്ളി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ രംഗത്ത്. 'ലോകം മാറിയിരിക്കുന്നു. നമുക്ക് ഇനി ചക്രവര്‍ത്തിമാരെ ആവശ്യമില്ല' എന്ന് അദ്ദേഹം പറഞ്ഞു.

റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ സമാപന ദിവസമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലുല. ആഗോള സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പുതിയ വഴികള്‍ തേടുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടനയായാണ് ലുല ഡാ സില്‍വ ബ്രിക്സിനെ വിശേഷിപ്പിച്ചത്. 'ഇത് കൊണ്ടാണ് ബ്രിക്സ് ആളുകളെ അസ്വസ്ഥരാക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആദ്യം മുതല്‍ ആരംഭിച്ച പുതിയ വ്യാപാര യുദ്ധത്തിന്റെ ഭാഗമായി 14 രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ തീരുവ പ്രകാരം ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 25%, മ്യാന്‍മര്‍, ലാവോസ് എന്നീ രാജ്യങ്ങള്‍ക്ക് 40%, ദക്ഷിണ ആഫ്രിക്ക, ബോസ്നിയ, ഹെര്‍സെഗോവിന എന്നീ രാജ്യങ്ങള്‍ക്ക് 30%, കസാക്കിസ്ഥാന്‍, മലേഷ്യ, ട്യൂണീഷ്യ എന്നീ രാജ്യങ്ങള്‍ക്ക് 25%, ബംഗ്ലാദേശ്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ക്ക് 35%, കംബോഡിയ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് 36% എന്നിങ്ങനെയാണ് തീരുവ ബാധകമാവുക. ഈ താരിഫുകള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ആഗോള വ്യാപാരത്തില്‍ അമേരിക്കന്‍ ഡോളറിന്റെ ആധിപത്യത്തിന് ആരെങ്കിലും വെല്ലുവിളിച്ചാല്‍ 100% നികുതി ഈടാക്കുമെന്ന് ബ്രിക്സ് രാജ്യങ്ങളോട് ട്രംപ് ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ ലോകരാജ്യങ്ങള്‍ക്ക് ഡോളറിനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള വഴികള്‍ കണ്ടെത്തണം എന്ന് ലൂല ഡാ സില്‍വ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഈ കാര്യം നടപ്പാക്കുന്നതില്‍ വളരെ ശ്രദ്ധിക്കണം. നമ്മുടെ കേന്ദ്ര ബാങ്കുകള്‍ മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ഇത് ചര്‍ച്ച ചെയ്യണം. ഏകീകൃത കറന്‍സി പോലുള്ള കാര്യങ്ങള്‍ പതുക്കെ മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക