ടൊറൻ്റോ : കഴിഞ്ഞ വർഷം മാനിറ്റോബയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓഗസ്റ്റ് 21 നാണ് 25 വയസ്സുള്ള നവ്ജീത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒൻപത് മാസമായി കാനഡയിലുടനീളം ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ കാനഡയിലെത്തിയ നവ്ജീത് സിങ്ങിനെ പീൽ റീജിനൽ പൊലീസും കാനഡ ബോർഡർ സർവീസസ് ഏജൻസിയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പിടികൂടിയത്.
2024 നവംബർ 15-ന് ആൾട്ടോണയ്ക്ക് സമീപം നവ്ജീത് സിങ് ഓടിച്ച സെമി-ട്രെയിലർ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എസ്‌യുവി ഡ്രൈവറായിരുന്ന 35 വയസ്സുള്ള യുവതി സംഭവസ്ഥലത്തും, എട്ടുവയസ്സുള്ള മകൾ ആശുപത്രിയിലും വെച്ച് മരണപ്പെട്ടു. അപകടകരമായി വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിന് കാരണമായതിനും കൃത്യനിർവ്വഹണത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിനും സിങ്ങിനെതിരെ നവംബർ 20-ന് ആർസിഎംപി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.