ഇറാൻ 'അനുസരിക്കണം' എന്ന് ആജ്ഞാപിക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നും അതു കൊണ്ട് അവരുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാന്റെ ആധ്യാത്മിക പരമാധികാരി ആയത്തൊള്ള അലി ഖമേനായി പറഞ്ഞു. "അവരുടെ ആവശ്യം നിന്ദ്യമാണ്."
ഇറാൻ അമേരിക്കയെ അനുസരിക്കാത്തതാണ് ആ രാജ്യത്തോടുള്ള എതിർപ്പെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞത് ഖമേനായി ഓർമിച്ചു. "ഇറാൻ രാഷ്ട്രത്തെ തീവ്രമായി അധിക്ഷേപിക്കുന്ന അത്തരം സമീപനങ്ങൾ വിലപ്പോവില്ല. തെറ്റായ ധാരണകൾ കൊണ്ടു നടക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിന്നു ചെറുക്കാൻ കഴിയുന്ന രാജ്യമാണിത്."
യുഎസുമായി നേരിട്ടു ചർച്ച നടത്താൻ ഇറാൻ തയ്യാറില്ല. "ജൂൺ 13നു ഇസ്രയേൽ ഇറാനു നേരെ ആക്രമണം തുടങ്ങിയതിന്റെ പിറ്റേന്നു യുഎസ് യൂറോപ്പിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ ചർച്ച ചെയ്തത് ടെഹ്റാനിൽ ഭരണമാറ്റം ഉണ്ടാക്കണം എന്നതാണ്. രാജാവിനെ വാഴിക്കുന്ന കാര്യം വരെ അവർ ചർച്ച ചെയ്തു.
"ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ വരെ ഇസ്രയേൽ ആക്രമിച്ചു. രാജ്യത്തെ ശിഥിലമാക്കാൻ ആയിരുന്നു ലക്‌ഷ്യം."
ഗാസയിലെ ഇസ്രയേലി നടപടികളെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഇസ്രായേലിനു നേരെ ആക്രമണം നടത്തിയ ഹൂത്തികളെ പ്രശംസിക്കയും ചെയ്തു. "ഞങ്ങളുടെ ഏറ്റവും വലിയ ശത്രുവായ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം ഇന്ന് ലോകത്തു ഏറ്റവും വെറുക്കപ്പെട്ടവരാണ്. അവരെ സഹായിക്കുന്നവരെ മുറിച്ചു കളയണം. അതാണ് യെമെനിലെ ധീരന്മാർ ചെയ്യുന്നത്."
Khameini rejects US call for 'obedience'