Image

കൈരളി കരയുന്നു! (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 10 September, 2025
കൈരളി കരയുന്നു! (തൊടുപുഴ കെ ശങ്കർ മുംബൈ)

കൈരളി കരയുന്നൂ, കണ്ണുനീർ പൊഴിക്കുന്നു 
കൈതവം തെല്ലുമേശാ കാരുണ്യ സ്വരൂപിണി!
കേരള മക്കൾക്കെന്നും മാതാവാണവൾ, സദാ 
കേരവൃക്ഷം പോലല്ലോ നന്മ പേറുന്നു തന്നിൽ!

കൽപ്പനയ്ക്കതീതമാം കല്പവൃക്ഷമാണവൾ 
കാമധേനുവാണവൾ, ചിന്താമണിയാണവൾ!
അക്ഷരപുഷ്പങ്ങളാൽ അഴകിൽ കൊരുത്തൊരാ 
അക്ഷയഹാരം തന്റെ കണ്ഠത്തിലണിയുന്നോൾ!

സ്വരങ്ങൾ അവളുടെ മണിവേണുവിൽ മേവും 
സ്വർഗ്ഗകന്യകൾ  രാഗ വിസ്മയം വിരചിപ്പോൾ!
വാചസ്പതി തൻ പുത്ര പത്നിയാണവൾ സദാ,
വാഗ്ദേവതയായി ധരയിൽ വിരാജിപ്പോൾ!

പണ്ഡിതസദസ്സിലെ, സംഗീത വിദ്വാന്മാരിൽ 
പാണ്ഡിത്യം വിളിച്ചോതും  ഗീതമായ് വിലസുന്നോൾ!
ഭക്തരാം പ്രഭാഷക വൃന്ദത്തിൻ കണ്ഠങ്ങളിൽ 
ശക്തമാം അമേയമാം വാക്സ്രോതസ്സരുളുന്നോൾ!

മൂകാംബികയാണവൾ, കോലാസുരനെ, യൊരു 
മൂകാസുരനായ്, തന്റെ ഭക്തനായ്‌ മാറ്റിയവൾ!
സരസ്വതിയാണവൾ സരസവാണിയവൾ 
സന്തതം ജിഹ്വാഗ്രത്തിൽ സ്വരമായ് വർത്തിപ്പവൾ!

ഹസ്താമലകനു തൻ വാഗ്വിലാസവും നൽകി 
വിസ്മയഭരിതമാം വാഗ്മിയുമാക്കി ദേവി!
ആശയവിനിമയം ചെയ്യുവാൻ സർവ്വർക്കുമേ
ആശ്രയമായല്ലയോ വർത്തിപ്പൂ, നിരന്തരം!

കല്പവൃക്ഷമാണവൾ!ചിന്താമണിയാണവൾ 
അല്പത്വമേശാതെന്നും സർവ്വർക്കു മന്നം നൽകും, 
അക്ഷയപാത്രമവൾ, വിദ്യാധനം നേടുവാൻ 
അക്ഷര സൗഭാഗ്യവും, നിർല്ലോഭം നല്കുന്നവൾ!

കൈതവമല്പം പോലും ഏശാത്ത പരിശുദ്ധ
ചൈതന്യം തുളുമ്പുന്ന വദനാംബുജം, അതിൽ 
ദുഗ്‌ദ്ധതുല്യമാം മന്ദഹാസവും പ്രകാശവും 
സിദ്ധിച്ച ദേവി! മമ സാഷ്ടാംഗ നമസ്കാരം!

എന്നാളും മഹിതയായ് വർത്തിക്കും മഹേശ്വരി, 
എത്രയോ യുഗങ്ങളായ് ഏവർക്കും ശരണം നീ!
എന്താണു മാതേ, നിന്റെ സന്താപ ഹേതു ചൊല്ക, 
ഏറുന്നനുനിമിഷം ജിജ്ഞാസ, യറിഞ്ഞാലും!”

“പറയാം മമ ഭക്താ, വത്സലാ, സകലരും 
പറയുന്നില്ലേ, ശ്രേഷ്ഠ ഭാഷയെ വളർത്തുവാൻ?
എന്നിട്ടു പിന്നെന്തിനീ ചിഹ്നങ്ങൾ പ്രയോഗിപ്പൂ, 
എനിക്കു പകരം വയ്ക്കാൻ ആകുമോഇവറ്റയ്ക്ക്?

കൂപ്പു കൈകളും ചൂണ്ടു വിരലും കൈപ്പത്തിയും 
ചൂണ്ട പോൽ ചുരുട്ടിയ കരാംഗുലികളും ഹോ!
ഹൃദയം നീറുന്നെത്ര വിങ്ങുന്നു, നിജം ചെന്നാൽ 
നിർദ്ദയം! നിൽക്കുന്നു ഞാൻ ബോൺസായ് മരം പോലെ!*

ആലസ്യം മൂത്തിട്ടൊന്നും എഴുതാൻ തുനിയാതെ, 
ആവതും ചിഹ്നങ്ങളാൽ ആശയം കൈമാറുന്നു!
എന്നു മാനവൻ പേർത്തും എഴുതാൻ തുടങ്ങുന്നോ
അന്നു താൻ വളരും ഞാൻ, വടവൃക്ഷം പോൽ വീണ്ടും”!
                                                                *---------------------*
15-5-25
Bonsai is seen in California in U S A. Bonsai is a potted plant dwarfed by pruning and trained to an artistic shape. 
*ബോൺസായ്” എന്നാൽ കാലിഫോർണിയായിൽ പൂച്ചട്ടിയിൽ വളർത്തുന്ന ഒരു ചെടിയാണ്. എന്നും അതിന്റെ ചില്ലികൾ  മുറിച്ചു അതിന്റെ വളർച്ചയെ മുരടിപ്പിച്ചു ഒരു കാഴ്ച വസ്തുവായി പൂച്ചട്ടിയിൽ വളർത്തുന്നു. 
വളരാൻ അനുവദിച്ചാൽ ഒരു വടവൃക്ഷം പോലെ വളർന്നു പന്തലിക്കേണ്ടതാണ്. അതിനെയാണ് വളരാനനുവദിക്കാതെ ഒരു പൂച്ചട്ടിയിൽ ചെടിയായും കാഴ്ച വസ്തുവുയും മനുഷ്യൻ മാറ്റുന്നത്. 
അത് തന്നെയാണ് കൈരളി അഥവാ, മലയാള ഭാഷയുടെയും ഗതിയെന്നു സാരം
                                               …………………………….
കുറിപ്പ് 
വാചസ്പതി -മഹാവിഷ്ണു എന്നും  പര്യായം 
പ്രജാപതി -മഹാവിഷ്ണു എന്നും അർത്ഥം
ഉദാ: വിഷ്ണുസഹസ്രനാമം ശ്ലോകങ്ങൾ 8, 21,61
പ്രജാപതി - ബ്രഹ്മാവ് സൃഷ്ടികർത്താവ് {ശബ്ദതാരാവലി നോക്കുക}
മഹാവിഷ്ണുവിന്റെ പുത്രൻ 
മഹാവിഷ്ണുവിന്റെ നാഭീകമലത്തിൽ ഇരിയ്ക്കുന്നവൻ 
ബൃഹസ്പതി -ദേവന്മാരുടെ ആചാര്യൻ 
ശുക്രാചാര്യ -അസുരന്മാരുടെ ആചാര്യൻ 
സരസ്വതി – ബ്രഹ്മാവിന്റെ ധർമ്മപത്നി. മൂകാംബികയായി നിത്യവും പ്രഭാതത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പ്രദോഷ ശേഷം ചോറ്റാനിക്കരയമ്മയായി ചോറ്റാനിക്കരയിലും പ്രത്യക്ഷപ്പെടുന്നെന്നു വിശ്വാസം!
സരസവാണി- ദേവിയാണ് സർവ്വജ്ഞപീഠ പരീക്ഷയിൽ 
ശങ്കരാചാര്യരുടെ മുമ്പിൽ മണ്ഡന മിശ്രയുടെ കൂടെ പ്രത്യക്ഷപ്പെട്ടതും അപേക്ഷ പ്രകാരം ശങ്കരാചാര്യരെ  കേരളത്തിലേക്ക് അനുഗമിച്ചു യാത്രാമദ്ധ്യേ, കൊല്ലൂരിൽ നിന്നതും[തിരിഞ്ഞു നോക്കരുതെന്നു പറഞ്ഞിട്ടും ആചാര്യൻ തിരിഞ്ഞു നോക്കി] പിന്നീട് മൂകാംബികയായി അവിടെ കുടികൊണ്ടതും ആ കഥകളെല്ലാം ഏല്ലാവർക്കും
സുപരിചിതമാണല്ലോ. 
ചിഹ്നങ്ങൾ

🙏👏🏻👍🤞🏻👌👆🌺🌸💐🌷♥️🍎🍏🍐🍊💐😂😳🥲😃😂 🖐🏻💪🏽🫵🤙🖐🏻
😇😌😃😁😕😒😁☺️😆

 

Join WhatsApp News
Jayan varghese 2025-09-11 13:25:56
“ ഉച്ചയാവുമ്പം ഉറിയെലോട്ടു ചൂണ്ടി ഊം ഊം എന്ന് കാട്ടും - ഭയങ്കര പുത്തിയാ. “ ഹൈറേഞ്ചസിലെ പതിനാറാം കണ്ടം എന്ന സ്ഥലത്തു വച്ച് പന്ത്രണ്ട് വയസുള്ള മന്ദ ബുദ്ധിയായ മകനെ ചൂണ്ടി ഒരമ്മ പറഞ്ഞ വാക്കുകളാണിത്. ഏതാണ്ടിതുപോലെയാണ് എഴുത്തുകാർ എന്ന ലേബലിൽ അറിയപ്പെടുന്ന നമ്മുടെ പല സുഹൃത്തുക്കളുടെയും നില. സർഗ്ഗ സംസ്കൃതിയുടെ സൗന്ദര്യത്തുടിപ്പുകൾ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്ന മലയാളം പോലൊരു മനോഹര ഭാഷ ലോകത്ത് വേറെ ഇല്ലാഞ്ഞിട്ടും നമ്മുടെയാളുകൾ മറ്റു ഭാഷകളിലെ മുറിവാചകങ്ങളിലും ചിഹ്നങ്ങളുടെ ചിന്ന രൂപങ്ങളിലും ആശയങ്ങൾ വച്ചു മാറുന്നു. ഇതിനർത്ഥം മലയാളത്തിന്റെ മനോഹാരിത ഉൾക്കൊള്ളുവാനോ പ്രതിഫലിപ്പിക്കുവാനോ ആ സുഹൃത്തുക്കൾക്ക് സാധിക്കുന്നില്ല എന്ന് തന്നെയാണ്. ഭാഷാ സ്നേഹിയായ തൊടുപുഴ ശങ്കർ അവർകളുടെ ആശങ്കകളിൽ പങ്കു ചേരുന്നു. ജയൻ വർഗീസ്.
Girish Nair 2025-09-12 11:57:52
മലയാള ഭാഷയുടെ മഹത്വവും അതിനെക്കുറിച്ചുള്ള കവിയുടെ ഉത്കണ്ഠയും വളരെ മനോഹരമായി ഈ വരികളിൽ ആവിഷ്‌കരിച്ചിരിക്കുന്നു. ​ഭാഷയുടെ മാതാവായ കൈരളിയുടെ വേദനയും നിസ്സഹായതയും കവിതയുടെ അവസാന ഭാഗങ്ങളിൽ വ്യക്തമാണ്. ഇമോജികളും ഹ്രസ്വ രൂപങ്ങളും ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന പുതിയ തലമുറയോടുള്ള നിരാശയും കവിതയിൽ കാണാം. അതേസമയം, ഭാഷയെ സ്നേഹിക്കുന്ന ഒരു തലമുറ വരുമ്പോൾ താൻ വീണ്ടും ഒരു വടവൃക്ഷം പോലെ വളരുമെന്ന ശുഭാപ്തിവിശ്വാസവും ഈ കവിത പങ്കുവയ്ക്കുന്നുണ്ട്. അനുഭവസമ്പന്നനായ ഒരു എഴുത്തുകാരന് മാത്രം സാധിക്കുന്ന ഭാഷാ പ്രയോഗവും കാവ്യഭംഗിയും ഈ കവിതയിൽ ഉടനീളമുണ്ട്. ഭാഷയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു കവിക്കേ ഇങ്ങനെയൊരു സൃഷ്ടി സാധ്യമാകൂ. ഭാഷയെ സ്നേഹിക്കുന്ന എല്ലാ മലയാളിക്കും പ്രചോദനമാകുന്ന ഒരു രചനയാണിത്.
Thodupuzha K Shankar 2025-09-12 16:28:01
പ്രിയപ്പെട്ട ജയൻ സർ, പ്രിയപ്പെട്ട ഗിരീഷ് നായർ ജി, എഴുതുന്നവന് പ്രോത്സാഹനവും വായിക്കുന്നവന് പ്രചോദനവും പ്രദാനം ചെയ്യുന്ന താങ്കളുടെ ആസ്വാദനത്തിനു ഹൃദയം നിറഞ്ഞ നന്ദി. ജയൻജി, താങ്കളെ contact ചെയ്യാനുള്ള Whats app നമ്പർ ഉണ്ടെങ്കിൽ/ അഥവാ, Email id തരാമെങ്കിൽ കിട്ടിയാൽ കൊള്ളാം! തൊടുപുഴ കെ ശങ്കർ മുംബൈ
മാർത്താണ്ഡൻ 2025-09-12 20:37:10
ഞാൻ ഒരു ഭാഷാ പണ്ഡിതനോ സാഹിത്യകാരനോ അല്ല. മലയാള ഭാഷയെ ബോൺസായ് മരത്തിനോട് ഉപമിക്കുന്നതു വലിയ തെറ്റാണു. കവിയുടെ ആവിഷ്കാര സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്നില്ല . ഇതിലെ മറ്റു തെറ്റുകൾ ചൂണ്ടികാണിക്കട്ടെ. ഒന്ന് , ബോൺസായ്” എന്നാൽ കാലിഫോർണിയായിൽ പൂച്ചട്ടിയിൽ വളർത്തുന്ന ഒരു ചെടിയല്ല . ഇതിന്റെ ഉത്ഭവം ജപ്പാനിലാണ്. കാലിഫോര്ണിയയിൽ മാത്രമല്ല ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും ഇതു ഒരു അലങ്കാര വസ്തു ആണ് . രണ്ട് : മലയാള ഭാഷയെ ആരും ഒരു കാഴ്ചവസ്തുവായി മാറ്റിയിട്ടില്ല.1942 ഇൽ തിരുവിതാംകൂർ സർവകലാശാല (പിന്നീട് കേരള സർവകലാശാല) മലയാളത്തിൽ ഒരു ബിരുദാനന്തര ബിരുദ വിഭാഗം ആരംഭിച്ചു. 1971: കാലിക്കറ്റ് സർവകലാശാലയിൽ പ്രശസ്ത പണ്ഡിതനായ ഡോ. സുകുമാർ അഴീക്കോട് അധ്യക്ഷനായി മലയാള വിഭാഗം ആരംഭിച്ചു. 2012: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല സ്ഥാപിച്ചു. സർവകലാശാല സ്വന്തമായി പിഎച്ച്.ഡി. പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ഇത്രയും ബിരുദാനന്തര ബിരുദർ കേരളത്തിൽ ഉണ്ടായിട്ടും എന്ത് കൊണ്ട് ഒരു നല്ല കൃതി ഉണ്ടായില്ല . ഭാഷാ വികസിച്ചില്ല ? ഇതിനു ആർക്കെങ്കിലും ഉത്തരമുണ്ടോ ? മാർത്താണ്ഡൻ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-13 00:46:16
" K. ശങ്കർ " ... ഒന്ന് കൂടി ആ പേര് ഒന്ന് പറഞ്ഞു നോക്കിക്കേ, ക്ലാവ് പിടിച്ച മലയാളം ആർക്കു വേണം? മലയാളം മുടിഞ്ഞു പോകട്ടേ......മലയാളത്തിന്റെ മുല മുറിച്ചത് ആരാണ്,? വരേണ്യ വർഗ്ഗം തന്നെ , സംശയമില്ല. മലയാളത്തെ ഇത്രത്തോളം അപമാനിച്ചതും, മലയാളിയെ മലയാളത്തിൽ നിന്നും അകറ്റി നിർത്തിയതും ഈ ഭാഷാ പണ്ഡിതന്മാർ എന്നു പറയുന്ന വരേണ്യ വർഗ്ഗം തന്നെയാണ്. നോക്കൂ , ഇഗ്ളീഷിന്റെ അതി പ്രസരം.... തൊടുപുഴ K. ശങ്കർ. (ഹാഹാഹാഹാ )മലയാളം ഒരു മുട്ടൻ ചന്ത തെറിയാകുന്നു.നമ്മുടെ സാഹിത്യ കുല പതിയുടെ പേര് M. T. പ്രീയ കവിയുടെ പേര് O N V. സാഹിത്യ ആസ്ഥാനത്തിന്റെ പേര് Accademy. ഇംഗ്ലീഷും സംസ്കൃതവും മാറി മാറി മലയാളത്തെ വ്യഭിചരിക്കുന്നു. മുടിഞ്ഞു പോകട്ടേ മലയാളം. ഈ സാഹിത്യ നായകന്മാരുടെ എല്ലാം മക്കളും കൊച്ചുമക്കളും മലയാളം പഠിക്കുകയോ, മലയാളം പള്ളിക്കൂടത്തിലോ പഠിക്കുന്നില്ല. എന്തിന് ഏറെ പറയുന്നു, ഒന്നാം ക്ലാസ്സ്‌ മുതൽ പ്രീഡിഗ്രി , MA വരെയുള്ള ക്ലാസ്സുകളിൽ മലയാളം വിഷയം തിരഞ്ഞെടുത്താൽ മാർക്ക്‌ കിട്ടില്ല. ആരോ വാശിയോടെ മാർക്ക്‌ തരാതിരിക്കുന്നത് പോലെ. കാപ്പിക്കടകളിൽ പോലും മലയാള പദങ്ങൾ വളരെ കുറച്ചു ഉപയോഗിച്ച് ഇംഗ്ലീഷ് പദങ്ങൾ കൂടുതൽ പറയാൻ ഉത്സാഹം കാണിക്കുന്നു. മലയാളം ഒരക്ഷരം പോലും പഠിക്കാതെ കേരളത്തിൽ മലയാളിക്ക് സുഖമായി ജീവിക്കാം. എന്റമ്മയോട് ഒരിക്കൽ ഭാര്യ ജെസ്സി 'ഗർഭിണി' ആണെന്ന് പറഞ്ഞപ്പോൾ, എന്തോ ഒരു പച്ച തെറി കേട്ടത് പോലെ അമ്മ മുഖം ചുളിച്ചു. കൊച്ച് പിള്ളേർ ഉപയോഗിക്കാത്ത ഭാഷ മരിച്ചു പോകും. തൊടുപുഴ K ശങ്കർ. നല്ല അമ്പോറ്റി പേര്. ഒരു കുഞ്ഞിന് പേരിടുമ്പോൾ തന്നെ തുടങ്ങുന്നു മലയാളത്തെ അകറ്റി നിറുത്താൻ. ഈ പ്രതികരണം വായിക്കുന്ന എത്ര പേരുടെ മക്കൾ മലയാളം പഠിക്കുന്നുണ്ട്. എത്ര പേർക്ക് മലയാളം മണക്കുന്ന പേരുകൾ ഉണ്ട്. ഗണികയുടെ ചാരിത്ര്യം , ത്ഫൂ, മുതലയുടെ കണ്ണ് നീര് ത്ഫൂ.... വെറുതേ എന്തിന് കള്ളം പറയുന്നു? ഇംഗ്ലീഷ് അല്ലേ നമുക്ക് പഥ്യം? രാഷ്ട്രീയ കാർക്കും മിമിക്രി കാർക്കും മാതാ അമൃതാനന്ദ മയിക്കും അല്ലാതെ ആർക്കാണ് ഹേ മലയാളം വേണ്ടിയത്??? ഒരുവൻ സർവ്വ ലോകം നേടിയാലും അവന്റെ ആത്മാവിനെ നഷ്ട്ടപ്പെ ടുത്തിയാൽ അവനു എന്ത് പ്രയോജനം മനുഷ്യാ? ആത്മാവ് എന്നു പറയുന്നത് ഭാഷ ,ഭക്ഷണം, വേഷം ഒക്കെയല്ലേ? ??? കൊച്ചുങ്ങൾ ഇംഗ്ലീഷ് പഠിച്ചു വളരണം, അതിനു ഭാര്യയുടെ പ്രസവം അങ്ങ് ആസ്‌ട്രേലിയയിൽ ആയാലും തരക്കേടില്ല. മലയാളം പഠിക്കുന്നത് തന്നെ അപമാനം ആണ്. ഞാൻ ഒന്ന് വെല്ലു വിളിക്കുന്നു , ഇതു വായിക്കുന്ന ഏതെങ്കിലും രണ്ടു മലയാളിക്ക് ഒരു മൂന്നു മിനിറ്റ് നേരം പരസ്പരം കണ്ട്മ മുട്ടുമ്പോൾ മലയാളം മാത്രം പറയാമോ?. മലയാളം പഠിച്ചാൽ കല്യാണത്തിന് പെണ്ണ് പോലും കിട്ടില്ല. ഇതു പോലെ നശിച്ച ഒരു ഭാഷ. മലയാളം മുടിഞ്ഞു പോകട്ടേ....ഒരു നാറിയ ഭാഷ ത്ഫൂഊ. കൊച്ചു പിള്ളാര്‌ പോലും മൂക്കത്തു കൈവയ്ക്കും മലയാളം പറയുന്ന അച്ഛനമ്മ മാരേ നോക്കി... അയ്യേ എന്നു പറയും അച്ഛൻ, അമ്മ എന്നു വിളിക്കാൻ പറഞ്ഞാൽ. അത് കൊണ്ട് ഞാൻ വീണ്ടും ചോദിക്കുകയാണ് മലയാളം പറയാൻ ലജ്ജ ഇല്ലേ നിങ്ങൾക്കൊക്കെ. ങേ?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-13 00:54:26
ആരെങ്കിലും എന്റെ പ്രതികരണത്തിന് പ്രതി - പ്രതികരണം നടത്തിയാൽ ബാക്കി കൂടി ഞാൻ എഴുതും. വയറു നിറക്കാൻ കഴകത്തില്ലാത്ത ഭാഷ മുടിഞ്ഞു പോകും. കഴിഞ്ഞ വ്യാഴാഴ്ച 2:10 pm നു ടാൻസാനിയായിൽ ഒരു ഭാഷ മരിച്ചു പോയി. കാരണം ആ ഭാഷയുടെ ലിപിയും ഉച്ചാരണവും ഗ്രാമറും വ്യാകരണവും അറിയാവുന്ന അവസാനത്തെ ആൾ അന്നാണ് മരിച്ചത്. ഈ 2025 ലും മലയാളം പറയുന്ന മലയാളി ഉണ്ടെങ്കിൽ അവനു അപാര തൊലിക്കട്ടി ഉണ്ടെന്ന് തന്നെ കണക്കാക്കാം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-13 01:18:21
എന്തിനേറെ പറയുന്നു , തൂക്കിക്കൊല്ലാൻ വിധിക്കുമ്പോൾ പോലും, നീ ചെയ്ത കുറ്റം ഇന്നതാണെന്നും നിന്നേ നാളെ തൂക്കി കൊല്ലാൻ പോകുകയാണെന്നും അവനെ അറിയിക്കുന്നത് പോലും ശ്രേഷ്ട്ര ഭാഷയായ ഇംഗ്ലീഷിൽ ആണ്. മലയാളത്തിനു A+ കിട്ടണമെങ്കിൽ പോലും ഇംഗ്ലീഷിൽ ഉത്തരം എഴുതണം പരീക്ഷയ്ക്ക്. നാണക്കേടിന്റെ പര്യായ പദം ആണ് മലയാളം. നാണക്കേട്കൊണ്ട് ചൂളിപ്പോയ, തല കുനിയ്‌ക്കേണ്ടിയ എത്രയോ സന്ദർഭങ്ങളിൽ ഞാൻ പെട്ടു പോയിട്ടുണ്ട് മലയാളം പറഞ്ഞത് കൊണ്ടു മാത്രം. മലയാളത്തിനു അത്ര മഹത്വം ഒന്നുമില്ലെന്ന് നമുക്കെല്ലാം വളരെ വ്യക്തമായി അറിയാം.അല്ലേ, പിന്നെ എന്തിനാ കള്ളം പറയുന്നത്. എന്റെ പിള്ളേരുടെ മുൻപിൽ പോലും, ഭാര്യാ വീട്ടുകാരുടെ മുൻപിൽ പോലും എനിക്ക് ജളത ഉണ്ടായിട്ടുണ്ട്. കേരള വസ്ത്രം ധരിച്ചതിനു ഞാൻ കേരളത്തിൽ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്. എന്റെ തന്നെ സ്വന്തം കല്യാണത്തിന് ഞാൻ കേരളവേഷം ധരിച്ചതിന്റെ പേരിൽ നെടുങ്ങാടപ്പള്ളിയിലെ നാട്ടുകാരിൽ നിന്നും പള്ളിക്കാരിൽ നിന്നും വീട്ടുകാരിൽ നിന്നും കേട്ട തെറി വിളി ഇന്നും എന്റെ മനസ്സിൽ തികട്ടുന്നുണ്ട്. ഒട്ടുമേ അഭിമാനിക്കാൻ ഇല്ലാത്ത, വകയ്ക്ക് കൊള്ളാത്ത ഒരു നശൂലം പിടിച്ച, ഗ്രഹണി പിടിച്ച ഭാഷയാണ് മലയാളം. തള്ളുമ്പോൾ ഒന്ന് സൂക്ഷിച്ച് തള്ളുന്നതാണ് ബുദ്ധി. അല്ലെങ്കിൽ മൊത്തം അങ്ങ് ഇടിഞ്ഞു വീഴും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-13 01:34:19
കുടുംബത്തിൽ പിറന്ന ആരെങ്കിലും ഈ വന്ന കാലത്ത് മലയാളം ഉപയോഗിക്കുമോ? മലയാളം ഇന്ന് ആകെ വേണ്ടിയത് ബംഗാളിക്കു മാത്രമാണ്. ഇംഗ്ലീഷിന്റെ സഹായത്താൽ മാത്രമേ ഇന്ന് മലയാളത്തിനു നിലനിൽപ്പുള്ളൂ. ഉന്നത വിദ്യാഭ്യാസത്തിനു ഉതകുന്ന ഒരൊറ്റ പുസ്തകം പോലും ഇന്ന്‌ വരെ മലയാളത്തിൽ പ്രസ്സിദ്ധീകരിച്ചിട്ടില്ല. മലയാളം ഇന്നും നില നിൽക്കുന്നുണ്ടെങ്കിൽ അതിനു നാം മലയാളികൾ കടപ്പെട്ടിരിക്കുന്നത് ഗുണ്ടർട്ടിനോടല്ല, മറിച്ചു മാതാ അമൃതാനന്ദ മയിയോട് മാത്രമാണ്.
രാജേന്ദ്രൻ നിലപ്പള്ളി 2025-09-13 01:51:13
റെജീഷേട്ടാ, താങ്കളുടെ വാക്കുകൾ നിരാശാജനകവും യാഥാർത്ഥ്യബോധമില്ലാത്തതുമാണ്. ഭാഷയെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും പറയാൻ സാധിക്കാത്ത ചില പ്രയോഗങ്ങൾ അതിലുണ്ട്. "മലയാളം മുടിഞ്ഞു പോകട്ടെ", "നശിച്ച ഒരു ഭാഷ" തുടങ്ങിയ വാക്കുകൾ കേവലം ഒരു വിമർശനമല്ല, മറിച്ച് താങ്കളുടെ സാംസ്കാരിക പൈതൃകത്തോടുള്ള അനാദരവാണ്. മലയാള ഭാഷ ഒരു പുഴ പോലെയാണ്. അത് ഒഴുകി മുന്നോട്ട് പോകുമ്പോൾ പുതിയ കൈവഴികൾ ഉണ്ടാക്കുകയും പുതിയ വാക്കുകളെ ഉൾക്കൊള്ളുകയും ചെയ്യും. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള വാക്കുകൾ മലയാളത്തിൽ കലരുന്നത് സ്വാഭാവികമായ ഒരു പരിണാമമാണ്. ഇതിനെ "വ്യഭിചാരം" എന്ന് വിളിക്കുന്നത് ഭാഷയുടെ വളർച്ചയെക്കുറിച്ചുള്ള താങ്കളുടെ അജ്ഞത കൊണ്ടാണ്. ഇംഗ്ലീഷിലെ ഷേക്സ്പിയറും, ഫ്രഞ്ചിലെ വിക്ടർ ഹ്യൂഗോയും അവരുടെ ഭാഷകളിലേക്ക് മറ്റ് ഭാഷകളിൽ നിന്ന് വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. അത് അവരുടെ ഭാഷയുടെ സൗന്ദര്യത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് കൂടുതൽ സമ്പന്നമാക്കുകയാണ് ചെയ്തത്. എം.ടി. എന്നും, 'പ്രിയ കവി'യുടെ പേര് ഒ.എൻ.വി. എന്നും ചുരുക്കിപ്പറയുന്നത് ഭാഷയോടുള്ള അനാദരവല്ല, മറിച്ച് ആ വ്യക്തികളോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്. ഈ വാക്കുകൾക്ക് താങ്കൾ നൽകിയ വ്യാഖ്യാനം തികച്ചും വ്യക്തിപരവും പ്രതിരോധത്തിന് വേണ്ടിയുള്ളതുമാണ്. 'മലയാളം ഒരക്ഷരം പോലും പഠിക്കാതെ കേരളത്തിൽ മലയാളിക്ക് സുഖമായി ജീവിക്കാം' എന്ന താങ്കളുടെ വാദം യാഥാർത്ഥ്യബോധമില്ലാത്തതാണ്. കേരളത്തിലെ സാധാരണ ജീവിതത്തിൽ എല്ലാ ദിവസവും നാം മലയാളം ഉപയോഗിക്കുന്നു. ബാങ്കിൽ, പച്ചക്കറി കടയിൽ, ബസ് സ്റ്റാൻഡിൽ, ഓഫീസുകളിൽ, എന്തിന് നമ്മുടെ സ്വന്തം വീട്ടിൽ പോലും. ഗർഭിണി' എന്ന വാക്ക് ഭാര്യ ഉപയോഗിച്ചപ്പോൾ താങ്കളുടെ .അമ്മയ്ക്ക് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിൽ, അത് ആ വാക്കിന്റെ പ്രശ്നമല്ല, മറിച്ച് താങ്കളുടെ അമ്മയുടെ അഞ്ജതയാണ്. "അച്ഛൻ", "അമ്മ" എന്ന് വിളിക്കുമ്പോൾ കുട്ടികൾക്ക് ലജ്ജ തോന്നുന്ന സാഹചര്യമുണ്ടെങ്കിൽ, അത് സംസ്കാരത്തിൻ്റെയും ഭാഷയുടെയും പ്രശ്നമല്ല, മറിച്ച് രക്ഷിതാക്കൾ താങ്കൾക്ക് നൽകിയ ശിക്ഷണത്തിൻ്റെ പ്രശ്നമാണ്. 'കാപ്പിക്കടകളിൽ പോലും മലയാള പദങ്ങൾ വളരെ കുറച്ചു ഉപയോഗിച്ച് ഇംഗ്ലീഷ് പദങ്ങൾ കൂടുതൽ പറയാൻ ഉത്സാഹം കാണിക്കുന്നു' എന്നത് സത്യമാണ്. എന്നാൽ, ഇത് ഭാഷയുടെ ദൗർബല്യമല്ല, നമ്മുടെ സമൂഹത്തിൻ്റെ താൽക്കാലികമായ ഭ്രമമാണ്. ഇത്തരം പ്രവണതകളെ തിരുത്താൻ നാം ഓരോരുത്തരും ശ്രമിക്കുകയാണ് വേണ്ടത്, അല്ലാതെ ഭാഷയെ ശപിക്കുകയല്ല. റെജീസിൻ്റെ പ്രതികരണം മലയാള ഭാഷയോടുള്ള സ്നേഹമല്ല, മറിച്ച് സ്വന്തം നിരാശയുടെ പ്രതിഫലനമാണ്. ഭാഷ മരിക്കുകയല്ല, മറിച്ച് വളർന്നു കൊണ്ടിരിക്കുകയാണ്. പുതിയ കവികളും എഴുത്തുകാരും മലയാളത്തിൽ പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കുന്നു. 'ഗണികയുടെ ചാരിത്ര്യം, ത്ഫൂ, മുതലയുടെ കണ്ണ് നീര് ത്ഫൂ' എന്ന പ്രയോഗം ഭാഷയെ അവഹേളിക്കുന്നതിന് തുല്യമാണ്. താങ്കളുടെ പ്രതികരണം, ഭാഷയെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ വേദനയല്ല, മറിച്ച് മലയാളത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന ശബ്ദമാണ്. മലയാളം മരിച്ചിട്ടില്ല, നിങ്ങൾക്കത് കാണാൻ കഴിയുന്നില്ലെന്നു മാത്രം.
ഗിരീഷ് നായർ 2025-09-13 02:27:02
ഒരു ഭാഷയെയും ഒരു സംസ്കാരത്തെയും ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഭാഷയുടെ അന്തസ്സും അഭിമാനവും "മലയാളം നാണക്കേടിന്റെ പര്യായപദമാണ്," "വകയ്ക്ക് കൊള്ളാത്ത നശൂലം പിടിച്ച ഭാഷയാണ്" എന്നെല്ലാമുള്ള താങ്കളുടെ വാക്കുകൾ അതീവ ദുഃഖകരമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ താഴ്ന്നതല്ല. ലോകത്തെ ഓരോ ഭാഷയും അതിൻ്റേതായ സൗന്ദര്യവും ശക്തിയുമുണ്ട്. ഇംഗ്ലീഷ് ആഗോള ഭാഷയാണെന്നത് സത്യമാണ്, പക്ഷേ അത് മലയാളത്തെ ചെറുതാക്കുന്നില്ല. സ്വന്തം മാതൃഭാഷയെ തള്ളിപ്പറഞ്ഞ് മറ്റൊരു ഭാഷയെ മഹത്വവത്കരിക്കുന്നത് നമ്മുടെ വേരുകൾക്ക് നേരെ തുപ്പുന്നതിന് തുല്യമാണ്. ഒരു കുടുംബത്തിൽ ജനിച്ചവർ മലയാളം ഉപയോഗിക്കുമോ എന്ന ചോദ്യം തന്നെ വിരോധാഭാസമാണ്. കുടുംബത്തിൽ ജനിച്ചവർക്ക് സ്വന്തം വേരുകളെയും സംസ്കാരത്തെയും ബഹുമാനിക്കാൻ അറിയാം. ബംഗാളികൾക്ക് മാത്രം വേണ്ടിയുള്ള ഭാഷയാണ് മലയാളം എന്ന് പറയുന്നത് തികഞ്ഞ അറിവില്ലായ്മയാണ്. മലയാളം സംസാരിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. അവർക്ക് തങ്ങളുടെ ഭാഷയിൽ അഭിമാനമുണ്ട്. വിവാഹ വസ്ത്രധാരണവും അധിക്ഷേപവും സ്വന്തം കല്യാണത്തിന് കേരള വേഷം ധരിച്ചതിന് റെജിസ് നെടുങ്ങാടപ്പള്ളിക്ക് നേരിട്ട അധിക്ഷേപം തികച്ചും അപമാനകരമാണ്. ഒരു വ്യക്തിയുടെ വസ്ത്രധാരണത്തെയും തിരഞ്ഞെടുപ്പുകളെയും ചോദ്യം ചെയ്യാനും തെറിവിളിക്കാനും ആർക്കും അവകാശമില്ല. അതും സ്വന്തം നാട്ടിൽ, സ്വന്തം ജനങ്ങളുടെ മുന്നിൽ വെച്ച്. ഇത് ഒരു വ്യക്തിയുടെ മാത്രമല്ല, കേരള സമൂഹത്തിൻ്റെ തന്നെ ലജ്ജയാണ്. സ്വന്തം സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന വസ്ത്രം ധരിക്കുന്നതിൽ അഭിമാനമാണ് തോന്നേണ്ടത്. അതിൻ്റെ പേരിൽ താങ്കളുടെ ഭാര്യാ വീട്ടുകാരുടെ മുന്നിൽ നാണക്കേടുകൊണ്ട് തല കുനിഞ്ഞുവെന്ന് താങ്കൾ പറയുന്നത് കേട്ട് ഒരു മലയാളിയെന്ന നിലയിൽ ഞാനും ലജ്ജിക്കുന്നു. ഇവിടെ താങ്കൾ താങ്കളുടെ ഭാര്യാ വീട്ടുകാരുടെ സംസ്കാര ശൂന്ന്യതയാണ് എടുത്ത് കാണിക്കുന്നത്. നെടുങ്ങാടപ്പള്ളിയിലെ നാട്ടുകാർക്കും പള്ളിക്കാർക്കും വീട്ടുകാർക്കും സ്വന്തം സംസ്കാരത്തെ തിരിച്ചറിയാൻ കഴിയാതെ പോയത് നിർഭാഗ്യകരമാണ്. വിദ്യാഭ്യാസവും ഭാഷയും ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന പുസ്തകങ്ങൾ മലയാളത്തിൽ ഇല്ല എന്ന് പറയുന്നത് ഒരു പരിധി വരെ ശരിയാകാം, പക്ഷേ അതിന് കാരണം മലയാള ഭാഷയുടെ കുറവല്ല, മറിച്ച് അത്തരം പുസ്തകങ്ങൾ രചിക്കാനുള്ള നമ്മുടെ താത്പര്യക്കുറവാണ്. അതുപോലെ, മലയാളത്തിന് എ പ്ലസ് കിട്ടാൻ ഇംഗ്ലീഷിൽ ഉത്തരം എഴുതണം എന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഒരു പോരായ്മയാണ്. അത് മലയാളത്തിന്റെ കുറവായി കാണാൻ കഴിയില്ല.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-13 02:45:40
അതേ ശ്രീ.രാജേന്ദ്രൻ, അതങ്ങനെയാണ്. അങ്ങനെ തന്നെയാണ്, എനിക്ക് വാസ്തവം പറയുകയല്ലാതെ ജീവിക്കാൻ മറ്റൊരു മാർഗ്ഗവും അറിയില്ല. മടുപ്പിക്കുന്നതാണ് യാഥാർഥ്യം. എങ്കിലും പറയാതെ നിവൃത്തിയില്ല. വരണ്ടതാണ് Fact. Fake ആണ് കൂടുതലും accept ആകുന്നതു. കീറ്റ്സ്, ന്യൂട്ടനോട് പറഞ്ഞത് ഓർമ്മയുണ്ടോ, അതായത് "മഴവില്ലിന്റെ മനോഹാരിത നിങ്ങൾ കെടുത്തി കളഞ്ഞു " എന്ന്. Facts നെ എന്തിന് ഭയക്കണം.? You can avoid the reality. But you can not avoid the cosequences of Avoiding the Reality രാജേന്ദ്രാ. Fact നു നേരായ ഉത്തരം ഒന്നേ കാണൂ, മിത്തുകൾക്ക് പതിനയ്യായിരം പാഠഭേദങ്ങൾ ഉണ്ടാകും. ശ്രീ. രാജേന്ദ്രന് വേദനിച്ചതിൽ ക്ഷമ. ഭൂമി പരന്നതായിരിക്കണമേ എന്നാണ് നമ്മുടെ ആഗ്രഹം, സൂര്യൻ ഭൂമിയെ ചുറ്റണമേ എന്നാണ് നമ്മുടെ ആഗ്രഹം, പക്ഷേ ഉരുണ്ട ഭൂമി സ്വന്തം നിലയിലും ചുറ്റുന്നു, സൂര്യനെയും ചുറ്റുന്നു, അല്ലേ?
N.S.Venugopal 2025-09-13 02:48:09
👍👍👍 Though I coudn't understand the entire poem, I could grasp the essence if it. The comparison of Kairali with Bonshai was excellent...
Jayan varghese 2025-09-13 03:17:40
പ്രിയ റജീസ്‌ പ്രതികരിക്കുന്നത് നിരാശയുടെ വേദനയിൽ നിന്നാണെന്നു കരുതുന്നു. ഭാഷയ്ക്കും സംസ്‌കാരത്തിനും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ കടപ്പെട്ടവരാണല്ലോ നമ്മൾ. മറ്റു ഭാഷകളിൽ നിന്നുള്ള തിളക്കമുള്ള മുത്തുകൾ കൂടി കൊരുത്തു കൊണ്ടാണ് മധുര മനോഹര മലയാളത്തിന്റെ ഈ മണിമാല ഇന്ന് നാം അണിയുന്നത് എന്നതിനാൽ അത് നമ്മുടെ ഭാഷ കൈവരിച്ച മഹത്തായ നേട്ടമാണ് എന്ന് കരുതി അഭിമാനിക്കാൻ നമുക്ക് കഴിയണം. ഈ യാത്രയിൽ പ്രിയ റജീസിനെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ജയൻ വർഗീസ്.
Rejees നെടുങ്ങാ ഡ പ്പള്ളി 2025-09-13 04:06:22
നോക്കണേ കാലം പോകുന്ന പോക്കേ....... മലയാളത്തിന്റെ യുദ്ധ ഭടന്റെ പേര് പോലും K. ശങ്കർ മുംബൈ.... എനിക്ക് അതങ്ങു ബോധിച്ചു. ഓരോരോ അവസ്ഥകളേ...... Quarms ഇല്ലാതെ കള്ളം പറയാൻ മലയാള കവികളെ കഴിഞ്ഞേ വേറേ ആളുകളുള്ളൂ. മലയാളവും മലയാള എഴുത്തുകാരും മലയാള കവിതകളും ഉയിർ,......നീണാൾ വാഴട്ടെ......
PDP 2025-09-13 09:21:07
കേരളത്തിൽ ജീവിക്കുന്നവർക്ക് പരസ്പരം ആശയ വിനിമയം നദതുന്നതിന് മലയാള ഭാഷആവശ്യമാണ്. കേരളത്തിനു വെളിയിൽ ജീവിക്കുന്നവർക്ക് തങ്ങൾ ജീവിക്കുന്ന നാട്ടിലെ പ്രമുഖ്യ ഭാഷയിൽ പരിജ്ഞാനമില്ലെങ്കില് മലയാള രചനകൾ ആസ്വദിക്കാം. നാൻ അമേരിക്കയിൽ ജീവിക്കുന്നു. മലയാളികളുമായി ആ ഭാഷ സംസാരിക്കുന്നു. മലയാളി സമൂഹതിനിഷ്ട്ടപ്പെട്ട ഇ മലയാളി വായിക്കുന്നു. അപ്പൊള്‍ തന്നെ മറ്റുള്ളവരുമായി ഇംഗ്ലീഷ് സംസാരിക്കുന്നു; ഇംഗ്ലീഷ് മാധ്യമത്തിലൂടെ കൂടുതൽ വിപുലവും വ്യാപ്തവുമായ കാര്യങ്ങൾ അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു. വിഷമമില്ലാതെ കാര്യമായ വ്യാകരണഭംഗമില്ലാതെ ഞാൻ ആ ഭാഷയിൽ ആശയ വിനിമയം ചെയ്യും. അതുകൊണ്ട് മലയാളി സമുദായതിനപ്പുറം ഇതരരുമായി സമ്പർക്കം പുലര്‍ത്തുന്നതിനു വിഷമമില്ല. ഞാൻ വേറെ ഒരു അന്തർ ദേശീയ ഭാഷ വായിക്കുകയും എഴുതുകയും അൽപ്പം വിഷമത്തോടെ സംസാരിക്കുകയും ചെയ്യും. ഞാൻ ജീവിച്ച രാജ്യങ്ങളിലെല്ലാം ആ രാജ്യത്തെ ഭാഷ സ്കൂളിലും കലാലയങ്ങളിലും പ്രധാന മാധ്യമമാണ്. ആ ഭാഷ ഉപയോഗിച്ചു തന്നെ ആ രാജ്യം വികസിച്ചു. അവിടങ്ങളിലെ ആളുകൾ തങ്ങളുടെ ഭാവിക്കു വേണ്ടി നാടു വിട്ടു പൊകുന്നില്ല. അവർക്കു അവരുടെ ഭാഷാ പ്രേമം കൊണ്ടല്ല ആ നാട്ടിൽ തന്നെനില്ക്കുന്നത്. തങ്ങളുടെ നാട്ടിൽ അവസരങ്ങൾ ഉള്ളത് കൊണ്ടാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭാഷ ആശയ വിനിമയ മാധ്യമം മാത്രം. ഇത്രയ്ക്കധികം പ്രേമിക്കാന്‍ ഒന്നുമില്ല. അതു കൊണ്ടു ഒരു നേട്ടം കൈവരിക്കാന് ആയിട്ടില്ല. ചില വായനക്കാർക്ക്‌ ഇത് നിധ്യമായി തോന്നിയേക്കാം. പക്ഷെ ഇതേ ജീവിതത്തിൽ പഠിപ്പിച്ച കാര്യമാണ്.
Nainaan Mathulla 2025-09-13 12:27:27
What we call ‘raagya sneham’, ‘bhasha sneham’ etc., are like an inflated balloon. Now, comes to mind a story of an experiment conducted by scientists. A monkey with its baby was put in a big jar and water was slowly poured into the jar to see the love of the monkey for its baby. As the water level in the jar was rising, the monkey lifted up its baby above the water. Water level was rising. Water level reached the nose of the mother monkey. Now the monkey put the baby down and stood on it to prevent water getting into its nose. So much for love of country and language! In India those who profess themselves as patriots have no problem using their party connections to enrich themselves against Indian laws and fellow citizens. At my citizenship interview I was asked by the interviewer if I am ready to fight for USA against India if such a situation arises. I got citizenship because I said yes. Still, I love my country and its people and language. I will use Malayalam if the audience understands Malayalam. Language is for communication. We can use the best medium we know and the audience understands, and the best language for the subject to effectively communicate it. Using another language is not from lack of love to Malayalam or the country. Some people use their lack of knowledge of English as patriotism or love of Malayalam language- A type of 'veenathu vidhyayakkuka'. All this come from pride, or I am better than you attitude.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക