പ്രിയ എഴുത്തുപെട്ടിയേ,
നീ വീണിതോ കിടക്കുന്നു ധരണിയിൽ —
നമ്മുടെ ചുവന്ന എഴുത്തുപെട്ടി,
കത്തുകളുടെ കാലം അവസാനിച്ചപ്പോൾ
ഒരു പ്രണയ യുഗത്തിന്റെ ശവശില്പം പോലെ.
മധുവിധുവിന്റെ ആലസ്യം തീരും മുമ്പേ,
ഗൾഫിലേക്ക് പോയ ഭർത്താവിന് ഞാൻ അയച്ച മൂന്ന് പ്രണയലേഖനങ്ങൾ വിഴുങ്ങിയ ആ ചുവന്ന പെട്ടി,എവിടെ പോയി?
അചുംബിതങ്ങളായ വാക്കുകൾ,
തേയ്മാനം വരാത്ത പദങ്ങൾ,
രാത്രിയുടെ നിശ്ശബ്ദ ആകാശം പോലെ നീളുന്ന
വിരഹ വിരലുകളിൽ എഴുതിയതായിരുന്നു ആ കത്തുകൾ.
നിനക്കറിയില്ലേ എഴുത്തുപെട്ടിയേ,
ഒരു പെണ്ണിന്റെ കണ്ണീർ എത്ര ഉപ്പുള്ളതാണെന്ന്?
അഹങ്കാരത്തിനും സ്നേഹത്തിനും തമ്മിൽ
ഒരു നൂൽപ്പാലം മാത്രം ദൂരം.
വിദേശത്തുള്ള പ്രിയനോട് ഓർമ്മകൾ അയക്കാൻ
നിന്നെ ഞാൻ വിശ്വസിച്ചു —
പക്ഷേ നീ, പ്രണയച്ചൂട് വിഴുങ്ങി,
മറുപടി മറന്നൊരു പെട്ടിയായി മങ്ങിയുപോയി.
ഇപ്പോൾ വിരലൊന്നു തൊട്ടാൽ
മറുരാജ്യത്തിരിക്കുന്ന പ്രിയൻ ഫോൺ മുഴക്കുന്നു.
ആൾ പറയുന്നു, “നിന്നെ ഓർക്കുന്നു” —
പക്ഷേ, അത് യന്ത്രത്തിന്റെ ശബ്ദമത്രേ.
സൗരയൂഥത്തിലെ നിഴലിനോട് പട കളിച്ചു,
ഭ്രമണവീഥിയിൽ കുഴഞ്ഞു കിടക്കുന്നു നീ —
ചുവന്ന എഴുത്തുപെട്ടിയേ,
കാലത്തിന്റെ കവിതയായ്,
അച്ഛേദ്യമായ മൗനമായി.