
ആറു വർഷം മുമ്പ് സാഹിത്യമോഷണം ചർച്ചയായൊരു സന്ദർഭത്തിലാണ് ആ അന്വേഷണം ആരംഭിച്ചത്. ലോകസാഹിത്യത്തിലെ സാഹിത്യമോഷണം അന്വേഷിച്ചിറങ്ങിയപ്പോൾ തെളിഞ്ഞത് അനവധി ചൂഷണങ്ങൾ. അതിലൊന്നായിരുന്നു ടോൾസ്റ്റോയ് എന്ന അണക്കെട്ടിനുമുന്നിൽ ഒഴുക്ക് തടസ്സപ്പെട്ട സോണിയായെന്ന പുഴയുടെ ജീവിതം. "സാഹിത്യത്തിലെ മോഷണങ്ങൾ ഒരളവുവരെ അംഗീകരിക്കാം പക്ഷെ ചൂഷണങ്ങളോ" ചന്ദ്രമതി വായനക്കാരോടാരാഞ്ഞു.

തൃസ്സൂർ മാതൃഭൂമി ബുക്സിൽ തന്റെ പുതിയ നോവൽ "ഒഴുകാതെ ഒരു പുഴ”യെക്കുറിച്ചുള്ള മുഖാമുഖത്തിൽ മനസ്സ് തുറക്കുകയായിരുന്നു എഴുത്തുകാരി. വിഖ്യാത എഴുത്തുകാരൻ ടോൾസ്റ്റോയിയുടെ ജീവിത പങ്കാളിയായായിരുന്ന "സോണിയയെ" കേന്ദ്രകഥാപാത്രമാക്കി, ചരിത്രപരമായ സംഗതികൾക്കൊപ്പം തന്റെ സ്വന്തം വൈകാരിക സന്ദർഭങ്ങൾ കൂടി ചേർത്തുവച്ചാണ് നോവൽ രചിച്ചതെന്നു ചന്ദ്രമതി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ കലപിലയെ പരിഹസിച്ചിരുന്നയാളാണ് ഞാൻ. എന്നാലിപ്പോൾ ഈ നോവലിനെക്കുറിച്ച് അവിടെയുയരുന്ന ചർച്ച സാമൂഹികമാധ്യമങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്നു- എഴുത്തുകാരി പറഞ്ഞു.

സ്ത്രീപക്ഷത്തുനിന്നുള്ളത് എന്നതിലുമപ്പുറം മനുഷ്യപക്ഷത്തുനിന്നുള്ള എഴുത്താണ് നോവലിലേതെന്നു മുഖാമുഖത്തിനു നേതൃത്വം നൽകിയ ഡോക്ടർ കലാ സജീവൻ അഭിപ്രായപ്പെട്ടു. പൂർണതയുള്ള മനുഷ്യരാണിതിലെ കഥാപാത്രങ്ങൾ. ഒപ്പം ഒരുകൂട്ടം സ്ത്രീകളുടെ ഒന്നിച്ചുള്ള സഞ്ചാരവും നോവലിൽ കാണാനാകും. കലാ സജീവൻ പറഞ്ഞു.
(കടപ്പാട് മാതൃഭൂമി)
________