
ലാന സമ്മേളനത്തിന് എല്ലാ ആശംസകളും നേർന്നുകൊണ്ട് ഒരു നർമ്മ കവിത അവതരിപ്പിക്കുന്നു. സ്നേഹത്തോടെ, ജോസ് ചെരിപുറം
ഗോക്കളെ കണ്ടാല്‍ മുക്രയിട്ടും മൂത്രം മുള്ളിയും
കിഴവന്‍ മൂരികള്‍ ഓടി വരുന്നു
കവി പീറ്റര്‍ജി പറഞ്ഞൊരു ''മുപ്ര' യല്ലിത്
വയസ്സന്‍ മൂരികള്‍ കാമം കൊള്ളും ''മുക്ര'
പുള്ളി പശുക്കള്‍ പൂവ്വാലി പശുക്കള്‍
പാടുന്ന ശ്രീരാഗം കേള്‍ക്കുമ്പോള്‍
മൂക്കയര്‍ പൊട്ടിച്ച് കുളമ്പടിയോടെ
മൂരികള്‍ ഓടി വരുന്നു
അഴകുള്ള പശുക്കള്‍ കവിത പോല്‍ മണ്ണില്‍
നാല്‍ക്കാല്‍ മെല്ലെയമര്‍ത്തുമ്പോള്‍
മുന്‍കാലു് പൊക്കി വയസ്സന്‍ മൂരികള്‍
പൊങ്ങാതെ ''ബേ' യെന്ന് കരയുന്നു
അറവുക്കാര്‍ ചെറുപ്പക്കാര്‍
വയസ്സന്‍ മൂരിക്ക് കത്തി മിനുക്കുമ്പോള്‍
അകിട് ചുരത്തിയ പശുവിന്റെ പാല്‍ മണം
മണപ്പിച്ച് നടക്കുന്നു കിഴവന്‍ മൂരി
പരക്കം പായുന്ന മൂരിയെ നോക്കി
പശുക്കള്‍ കൊമ്പ് കുലുക്കുന്നു
തൊഴുത്തില്‍ സുരക്ഷയുള്ളവര്‍ ഞങ്ങള്‍
ഇണകളും കൂടെ താമസമുണ്ട്
ഞങ്ങടെ ജീവിത കവിതകള്‍ കേട്ട്
വിറളി പിടിക്കാമെന്നല്ലാതെ
ഞങ്ങളെ ഒന്നിനും കിട്ടുകയില്ല
വയസ്സന്‍ മൂരികള്‍ ഓര്‍മ്മിച്ചോളു
താക്കീതങ്ങനെ കേട്ടിട്ടുള്ളില്‍ ദുഃവുമായ്
മൂരികള്‍ വാലു മടക്കി മടങ്ങി !
കാള കുട്ടന്മാര്‍ക്കിത് പുതുമ
വയസ്സന്‍ കാളകള്‍ തന്‍ കാട്ടായം
പ്രായം അവര്‍ക്കും വരുമൊരുനാളെന്ന്
വയസ്സന്‍ മൂരികള്‍ അട്ടഹസിച്ചു,