
"എൻ്റെ കുറെ നല്ല പാട്ടുകൾ സൂക്ഷിച്ചു വെക്കണം, മക്കളെ കേൾപ്പിക്കാൻ.."
അവസാനം അയച്ച എഴുത്തിൽ ലീലച്ചേച്ചി കുറിച്ച വാക്കുകളാണ് ഓർമ്മയിൽ:
"എന്റെ കുറെ നല്ല പാട്ടുകൾ രവി സൂക്ഷിച്ചു വെക്കണം; മക്കൾ വളർന്നാൽ കേൾപ്പിക്കാൻ വേണ്ടി. ഇങ്ങനെ ഒരു ചേച്ചി രവിക്ക് ഉണ്ടായിരുന്നു എന്ന് അവരോടു പറയണം.....''
അന്ന് എന്റെ കണ്ണ് നനയിച്ചതാണ് ആ വാക്കുകൾ . ഇന്നും, ഇതാ ഈ നിമിഷവും അവയെന്നെ കരയിക്കുന്നു. അതെഴുതിയ ആൾ യാത്രയായി രണ്ടു പതിറ്റാണ്ടിന് ശേഷവും.
മലയാളിക്ക് ഒരേ സമയം ഉണർത്തുപാട്ടും ഉറക്കുപാട്ടുമായിരുന്നു പി ലീല. പ്രഭാതങ്ങളെ ഭക്തിസാന്ദ്രമാക്കിയ ശബ്ദം. രാത്രികളിൽ വാത്സല്യം വഴിയുന്ന താരാട്ടായി മാറുമത്. മാതൃത്വത്തിന്റെ മഹനീയഭാവം ലീലയുടെ ശബ്ദത്തിൽ അനുഭവിച്ചറിഞ്ഞ തലമുറ മിക്കവാറും അരങ്ങൊഴിഞ്ഞിരിക്കാം. എങ്കിലും പുതിയ അമ്മമാർക്കും ആ താരാട്ടുകൾ കാണാപ്പാഠം. "കണ്ണും പൂട്ടി ഉറങ്ങുക നീയെൻ" എന്ന പാട്ട് ഒരിക്കലെങ്കിലും മൂളാത്ത അമ്മമാർ ഉണ്ടാകുമോ? സ്നേഹസീമയിലെ ആ ഗാനമുൾപ്പെടെ നമ്മുടെ സിനിമയിൽ കേട്ട ഏറ്റവും ഹൃദയഹാരിയായ ചില താരാട്ടു പാട്ടുകൾ സമ്മാനിച്ച (ഉണ്ണിക്കൈ വളര്, എന്തെല്ലാം കഥകളുണ്ടമ്മക്ക് പറയാൻ, ഊഞ്ഞാല് പൊന്നൂഞ്ഞാല്, പഞ്ചമിയോ പൗർണ്ണമിയോ....) ഗായികയ്ക്ക് ജീവിതത്തിൽ ഒരിക്കലും സ്വന്തം മക്കളെ പാടിയുറക്കാൻ ഭാഗ്യമുണ്ടായില്ല എന്നത് വിരോധാഭാസമായി തോന്നാം. ഒരിക്കൽ ഇക്കാര്യം പരാമർശവിഷയമായപ്പോൾ ചിരിച്ചു കൊണ്ട് ലീലച്ചേച്ചി പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്: "എനിക്ക് മക്കളില്ലെന്ന് ആര് പറഞ്ഞു? എന്റെ മരുമക്കൾ എല്ലാം എനിക്ക് മക്കളാണ്. അവർക്ക് വേണ്ടി ഞാൻ പാടാത്ത താരാട്ടുകളില്ല..''
പ്രിയപ്പെട്ട അനിയന് എന്ന വാത്സല്യം തുളുമ്പുന്ന സംബോധനയോടെ ആഴ്ച തോറും മുടങ്ങാതെ വന്നെത്തിയിരുന്ന ലീലച്ചേച്ചിയുടെ കത്തുകളിൽ ചിലത് ഇന്നും നിധി പോലെ സൂക്ഷിക്കുന്നു ഞാൻ. കുഞ്ഞിക്കൈയിൽ വെണ്ണയുമായി മുട്ടുകുത്തി നില്‍ക്കുന്ന ഉണ്ണികൃഷ്ണന്റെ പടമുള്ള ലെറ്റർഹെഡിൽ ചിതറി വീണു കിടക്കുന്ന ചതുരവടിവിലുള്ള വലിയ അക്ഷരങ്ങൾ. അവയിൽ പൊറയത്ത് ലീല എന്ന ഗായികയുടെ, നിർമലമായ മനസ്സുണ്ടായിരുന്നു; കൊച്ചു കൊച്ചു ആഹ്ളാദങ്ങളും ആകാംക്ഷകളും നൊമ്പരങ്ങളും ഉണ്ടായിരുന്നു. സംഗീതം തനിക്കു ഈശ്വരസാക്ഷാല്‍ക്കാരത്തിലേക്കുളള വഴികളിൽ ഒന്ന് മാത്രമാണെന്ന് ആ കത്തുകളിലൂടെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു അവർ.
ഗായകൻ കമുകറ പുരുഷോത്തമൻ മരിച്ച വിവരം അറിഞ്ഞതിന്റെ ആഘാതത്തിൽ ലീലച്ചേച്ചി എഴുതിയ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്: "ഓരോരുത്തരായി വിട്ടുപോകുകയാണ്. പെട്ടെന്ന് ഞാൻ ഒറ്റയ്ക്കായ പോലെ. ജീവിക്കാൻ ആഗ്രഹിക്കുന്നവരെ ഈശ്വരൻ വേഗം വിളിച്ചു കൊണ്ട് പോകുന്നു. മരിക്കാൻ മോഹിക്കുന്നവരെ ഇവിടെ തന്നെ ഉപേക്ഷിക്കുന്നു. കമുകറ പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. മനസ്സിൽ വല്ലാത്ത ശൂന്യത. കഴിഞ്ഞ മാസം 13 നും 14 നും ഞങ്ങൾ ഒരുമിച്ചു സ്റ്റേജിൽ പാടിയതാണ്. ഈ ഷോക്ക് മാറുവാൻ എനിക്ക് കുറെ കാലം വേണ്ടിവരും. '' 1995 ജൂൺ രണ്ടിന് എഴുതിയ ആ കത്തിൽ ജീവിതത്തോടുള്ള അവരുടെ സമീപനത്തിൽ വന്ന മാറ്റം പ്രകടമായിരുന്നു; ഒറ്റപ്പെടലിന്റെ വേദനയും.
അവസാനത്തെ എഴുത്തുകളിലൊന്നിൽ ലീലച്ചേച്ചി കുറിച്ച വാചകങ്ങൾ എന്നെ ഏറെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്: "നമ്മുടെ നാട്ടുകാർക്കും എന്നെ വേണ്ടാതായോ? ഒരു സംഗീതപരിപാടിക്കും കേരളത്തിൽ നിന്ന് എന്നെ ആരും വിളിക്കുന്നില്ല, പലർക്കും ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും അറിയില്ല. ആരോഗ്യത്തിനു കുഴപ്പമൊന്നും ഇല്ല. പാടുവാനുള്ള ശക്തി ഭഗവാൻ തന്നിട്ടുണ്ട്. പാടാൻ വയ്യെന്ന് തോന്നിയാൽ ഞാൻ ഉടൻ നിർത്തും. നമ്മുടെ നാട്ടിൽ , പ്രത്യേകിച്ച് കോഴിക്കോട്ട്, ഒന്നു കൂടി പാടാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. അവാർഡും പണവും ഒന്നും മോഹിച്ചിട്ടല്ല. പാടാനുള്ള മോഹം കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നത്. രവി വിചാരിച്ചാൽ നടക്കുമോ? ''
വിഷമം തോന്നി. അന്ന് രാത്രി തന്നെ ലീലച്ചേച്ചിയുടെ ചെന്നൈ നമ്പറിൽ വിളിച്ചു സംസാരിച്ചു. ഒരു ആയുഷ്കാലത്തെക്കുള്ള പാട്ടുകൾ മുഴുവൻ പാടിയിട്ടും എന്തിനാണ് ഈ നിരാശ? സാക്ഷാൽ ശ്രീഗുരുവായുരപ്പൻ നിത്യവും ഉണർന്നെണീക്കുന്നത് തന്നെ ചേച്ചിയുടെ നാരായണീയം കേട്ടാണ്. അതിലപ്പുറം ഒരു ഭാഗ്യമുണ്ടോ? എല്ലാം കേട്ട് നിമിഷങ്ങളോളം നിശബ്ദയായി നിന്ന ശേഷം ലീലച്ചേച്ചി പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു: "എങ്ങനെയാണ് ഞാൻ പറഞ്ഞു മനസ്സിലാക്കി തരിക? രവി ഒരു പാട്ടുകാരൻ ആയിരുന്നെങ്കിൽ എളുപ്പം മനസ്സിലായേനെ. മരിക്കുവോളം പാടാൻ മോഹിക്കാത്ത ഏതെങ്കിലും പാട്ടുകാരുണ്ടോ? അറിയില്ല. എന്റെ കാര്യം ഞാൻ പറയാം. പാടാൻ പറ്റിയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും...''
മറുപടി പറയാൻ അശക്തനായിരുന്നു ഞാൻ. ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഒരു ഗദ്ഗദം കേട്ടുവോ? കുറ്റബോധം തോന്നി എനിക്ക്. അടുത്ത ദിവസങ്ങളിൽ ലീലച്ചേച്ചിയുടെ ഒരു കച്ചേരി സംഘടിപ്പിക്കാൻ കോഴിക്കോട്ടെ പല സംഘടനകളെയും സമീപിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. കർണാടക സംഗീതവേദികളിൽ പോലും സിനിമയുടെ ഗ്ലാമർ അനിവാര്യമെന്ന ഘട്ടം എത്തിക്കഴിഞ്ഞിരുന്നു. ലീലയ്ക്കാകട്ടെ സിനിമയുടെ തിരക്കും ബഹളവും വർണ്ണപ്പകിട്ടും വിദൂരമായ ഓർമ്മയായി മാറിക്കഴിഞ്ഞിരുന്നു താനും. പിന്നീട് ഏറെക്കാലം ജീവിച്ചിരുന്നില്ല അവർ. ഒരിക്കൽ കൂടി ജന്മനാട്ടിൽ പാടുക എന്ന മോഹം ബാക്കിവെച്ചുകൊണ്ടു തന്നെ പി ലീല യാത്രയായി.
2005 ഒക്ടോബർ 31 നായിരുന്നു പി ലീലയുടെ വിയോഗം. അധികം വൈകാതെ ആ വർഷത്തെ പദ്മ അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തു വന്നപ്പോൾ അതിൽ ലീലച്ചേച്ചിയുടെ പേരും ഉണ്ടായിരുന്നു. ലീലയ്ക്കു പദ്മഭൂഷൺ ശുപാർശ ചെയ്തത് ജന്മനാടായ കേരളമല്ല; തമിഴ്‌നാടാണ്. സിനിമയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരികളെ അംഗീകരിക്കാനും ആദരിക്കാനും എന്നും സന്മനസ്സു കാണിച്ചിട്ടുള്ള ജയലളിതയ്ക്ക് നന്ദി. പക്ഷെ വൈകിയെത്തിയ ആ അംഗീകാരം കൊണ്ട് ആർക്കെന്തു പ്രയോജനം?
ജീവിച്ചിരുന്ന കാലത്തായിരുന്നെങ്കിൽ അത്തരമൊരു ബഹുമതി ലീലച്ചേച്ചിക്ക് നല്‍കാൻ ഇടയുണ്ടായിരുന്ന അഭിമാനവും ആഹ്ളാദവും എനിക്ക് സങ്കൽപ്പിക്കാനാകും. ഇത്ര കാലം കഴിഞ്ഞിട്ടും ആരെങ്കിലുമൊക്കെ നമ്മെ ഓർക്കുന്നു എന്ന അറിവ് ആരിലാണ് സന്തോഷമുളവാക്കാത്തത്? ആ ആഹ്‌ളാദം അനുഭവിക്കാൻ പക്ഷേ ലീലയ്ക്കു ഭാഗ്യമുണ്ടായില്ല.
വൈകി വന്ന അംഗീകാരങ്ങൾ പുത്തരിയല്ല ലീലയുടെ സംഗീത ജീവിതത്തിൽ. തമിഴ് നാട് സർക്കാറിന്റെ കലൈമാമണി അവാർഡ് അവരെ തേടിയെത്തിയത് 1994 ലാണ്. സിനിമയിൽ നിന്ന് മിക്കവാറും അപ്രത്യക്ഷയായിക്കഴിഞ്ഞ് ഏതാണ്ട് രണ്ടു പതിറ്റാണ്ടിനു ശേഷം. അന്നും കനിവ് കാട്ടിയത് ജയലളിത തന്നെ. തനിക്കു പിന്നാലെയും അത് കഴിഞ്ഞും വന്ന തലമുറക്കാർ പലരും അതിനകം കലൈമാമണിമാരായിക്കഴിഞ്ഞിരുന്നു. പക്ഷേ പരിഭവലേശമില്ലാതെ ലീല ആ ബഹുമതി ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്ന് നടത്തിയ വികാര നിർഭരമായ പ്രസംഗം ഓർമ്മയുണ്ട്: "എത്രയോ കാലം മുൻപ് ലീലാമ്മയെ തേടി എത്തേണ്ടിയിരുന്ന പട്ടമാണിത്. എന്റെ അമ്മ (പഴയകാല നടി സന്ധ്യ) അവരുടെ വലിയൊരു ആരാധികയായിരുന്നു. പിന്നെ ഈ ഞാനും. ഈ തലമുറയിൽ എത്ര പേർക്ക് ലീല എന്ന ഗായികയെ കുറിച്ച് അറിയാം?. തെന്നിന്ത്യയുടെ ഒരേയൊരു വാനമ്പാടിയായിരുന്നു അവർ. ലീലയ്ക്ക് പകരം ലീല മാത്രം.''
ശാന്തമായി മരിക്കാൻ തന്നെ അനുഗ്രഹിക്കണേ എന്ന് ദിവസവും പ്രാർഥിക്കാറുണ്ടായിരുന്നു ലീലച്ചേച്ചി. ഗുരുവായുരപ്പൻ ആ പ്രാർത്ഥന കേട്ടുവെന്നു നിശ്ചയം. മരണം വന്നു കൂട്ടിക്കൊണ്ടു പോകുമ്പോൾ ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ അബോധാവസ്ഥയിൽ ആയിരുന്നു അവർ. ശാന്തവും സമാധാനപൂർണവുമായ അന്ത്യം. ഉറക്കത്തിൽ മരിക്കുന്നതോളം ഭാഗ്യം മറ്റെന്തുണ്ട്?
രോഗശയ്യയിലും ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മന്ത്രിച്ചുകൊണ്ടിരുന്നത് അവരുടെ തന്നെ ശബ്ദത്തിൽ അനശ്വരമായ നാരായണീയത്തിലെയും ഹരിനാമകീർത്തനത്തിലേയും ജ്ഞാനപ്പാനയിലേയും ശ്ലോകങ്ങളായിരുന്നു എന്ന് പലരും പറഞ്ഞുകേട്ടപ്പോൾ അത്ഭുതം തോന്നിയില്ല. ലീലച്ചേച്ചിയുടെ ആത്മാവിന്റെ ഭാഗമായിരുന്നല്ലോ ആ വരികൾ.
ഹരിനാമകീർത്തനത്തിലെ "ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ:'' എന്ന വരികളായിരുന്നു അവർക്കേറെ പ്രിയങ്കരം. "സന്തോഷം വരുമ്പോൾ അഹങ്കരിക്കാതിരിക്കാനും വേദന തോന്നുമ്പോൾ തളർന്നു പോകാതിരിക്കാനും എന്നെ സഹായിച്ചത് ആ ശ്ലോകങ്ങളാണ്.'' -- ലീല ഒരിക്കൽ പറഞ്ഞു
