
ടോറോന്റോയിലെ ഇന്ത്യൻ കോൺസലേറ്റിനു പുറത്തു വിദേശകാര്യ മന്ത്രി അനിതാ ആനന്ദിനെതിരെ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയ പ്രകടനത്തെ കാനഡയിലെ മന്ത്രിമാർ അപലപിച്ചു. വിദ്വേഷം നിറഞ്ഞ പ്രകടനത്തിൽ ആനന്ദിന്റെ ചിത്രങ്ങൾക്കു നേരെ രണ്ടു പേർ വെടിവച്ചത് അക്രമത്തിനുള്ള ആഹ്വാനമാണെന്നു അവർ ചൂണ്ടിക്കാട്ടി.
ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിനു നേരെ വെടിവയ്ക്കുന്നതായും പ്രകടനത്തിൽ അവതരിപ്പിച്ചിരുന്നു.
ജനാധിപത്യ മൂല്യങ്ങൾക്കെതിരെയുളള വെല്ലുവിളിയാണ് അതെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി. അത്തരം സമീപനങ്ങൾക്കു ഈ രാജ്യത്തു ഇടമില്ലെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് രൺദീപ് എസ്. സരായ് പറഞ്ഞു.
"മന്ത്രി ആനന്ദിനു നേരെ തോക്കു ചൂണ്ടുന്ന അവതരണം അങ്ങേയറ്റം അസ്വസ്ഥത ജനിപ്പിച്ചു," അദ്ദേഹം എക്‌സിൽ കുറിച്ചു. "ഇത്തരം നടപടികളെ ഞങ്ങൾ സമഗ്രമായി അപലപിക്കുന്നു. കാനഡയിൽ അതിനു ഇടമില്ല."
പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരിയും രോഷം പ്രകടിപ്പിച്ചു. "തികച്ചും അസ്വീകാര്യം, നീചം," മന്ത്രി പറഞ്ഞു.
Canadian MPs condemn Khalistani protest against minister Anand