
വാഷിംഗ്‌ടൺ: യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ സംരംഭകന്‍ 4420 കോടി രൂപയുടെ വായ്പാത്തട്ടിപ്പിന് പിടിയിലായി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്ബാന്‍ഡ് ടെലികോം, ബ്രിഡ്ഡ് വോയിസ് എന്നിവയുടെ ഉടമയായ ബങ്കിം ബ്രഹ്‌മഭട്ട് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക്ക്‌റോക്കിന്റെ സ്വകാര്യ വായ്പാ വിഭാഗമായ എച്ച്പിഎസ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സും മറ്റ് അമേരിക്കന്‍ വായ്പാദാതാക്കളും ഈ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന് ഇരയായതെന്നാണ് സൂചന.
തുക തിരിച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ വായ്പാ കൊളാറ്ററലായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്ന അക്കൗണ്ട് റിസീവബിള്‍ (എആര്‍) വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ നടന്നുവരുന്നു. യുഎസിലെ വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തുക വായ്പയായി നേടുന്നതിന് ഇയാള്‍ വ്യാജ ഉപഭോക്തൃ അക്കൗണ്ടുകളുകളും റീസിവബിളുകളും സൃഷ്ടിച്ചു എന്നാണ് ആരോപണം.