Image

നിന്നെ നീതന്നെ കാത്തോളണേ, അയ്യപ്പാ ! (കവിത: അജിത് എൻ നായർ)

Published on 03 November, 2025
നിന്നെ നീതന്നെ കാത്തോളണേ, അയ്യപ്പാ ! (കവിത: അജിത് എൻ നായർ)

കാലത്തിനപ്പുറം ആകാശഗോപുര-
വാതിൽ തുറന്നതു കണ്ടു. 
ആരൊക്കെ പോകുന്നു? സൂക്ഷിച്ചു നോക്കുമ്പോൾ,
ആകെപ്പരുങ്ങലിലായി.

കാലാരി പുത്രനാം  അയ്യപ്പസ്വാമിയോ,
കാലത്തിനൊപ്പം  ചരിച്ചു.
മാളികദേവിയെ കൂട്ടിനു കൂട്ടിയെൻ
അയ്യപ്പസ്വാമി പോകുന്നു.

പോകുന്ന നേരത്ത് സല്ലാപമോരോന്നായ്,
ചൊല്ലുന്ന പോലെന്തോ തോന്നി .
"എന്തേ ഈ നേരത്ത്, ഇങ്ങനെ തോന്നുവാൻ "? 
ദേവിയാരാഞ്ഞൊന്നു  നോക്കി.”

"ഒന്നുമില്ലെന്നെ, മടുത്തെടോ ഈ നാട്ടിൽ, 
ജീവനും കൊണ്ടങ്ങുപോകാം.
വാതിലിൽ കാവലായ് നിൽക്കുന്നൊരെൻ പ്രിയ - 
ദ്വാരപാലകരെകൊന്നു.”

 “ഇന്നലെ വാതിലിൻ പാളികൾ മോഷ്ടിച്ചു. 
നാളെയീ എന്നെയും തൂക്കും. 
പിന്നെയോ, തന്നേയും കെട്ടുകെട്ടിച്ചീടും
ജീവനും കൊണ്ടിന്നേ പോകാം.”

“പുഞ്ചക്കൃഷിയിലെ  ലാഭവും, നഷ്ടവും
നോക്കാതെ പാവം കൃഷിക്കാർ,
പട്ടിണി കൊണ്ടവർ തൃപ്തിയടഞ്ഞിട്ട്
മിച്ചം വെച്ചുണ്ടാക്കും കാശും

കൊള്ളപ്പലിശയ്ക്കെടുക്കുംപണം പോലും,
കാണിക്ക പാത്രത്തിൽ വീണു.
ആപ്പണം, ധൂർത്തടിച്ചർമാദിച്ചീടുവാൻ,
ആരൊക്കെ കയ്യിട്ടുവാരി.”

    “ചിത്തത്തിൽ ശാന്തി പുലർത്തുവാനന്നു ഞാൻ,
കാനനം വാസനം ആക്കി.
ഇത്രയും കാലം നാം സന്തോഷം പങ്കിട്ട്,
ഒന്നിച്ച് താപസ്യം ചെയ്തു.”

“വയ്യ മടുത്തയ്യോ കണ്ണുനീർ കണ്ടെൻ്റെ
ഉള്ളം കലുഷതമായി.
കണ്ടുനിൽക്കാനുള്ള ത്രാണിയുണ്ടായല്ല,
കണ്ടു മടുത്തതും കൊണ്ടേ.”

“എന്തൊക്കെ ചേരുവ, ചേർത്തവർ ഉണ്ടാക്കും
സാധനം, അരവണയായ്
അപ്പത്തിൽ കല്ലു കടിക്കുന്നു, പൂപ്പലോ,
തോരണം ചാർത്തിയ പോലെ”

“കണ്ടിട്ടും, കാണാത്ത പോലെത്രനാൾ നമ്മൾ 
കണ്ണടച്ചങ്ങിനിരിക്കും?
താനെന്തേ, കണ്ടിട്ടും മിണ്ടാതിരിക്കുന്നു, 
താനും കൊതിച്ചില്ലേ പോവാൻ?”

    “നാമിവിടില്ലെന്നറിഞ്ഞാലീ പാവങ്ങൾ,
കഷ്ടപ്പെട്ടെത്തുകയില്ല. 
കയ്യിട്ടു വാരുന്ന തസ്കര വീരന്മാർ,
കാണിക്ക വഞ്ചി തുഴയും.”

“താമസിച്ചീടുവാൻ ലോകത്തെൻ ഭക്തർ തൻ
മാനസം എത്രയോ ബാക്കി.
പിഞ്ചുഹൃദയങ്ങൾ, നൊമ്പര മാനസം,
മണ്ണിൽ അനവധി ദേഹി.”

    “ ‘നീയാണതെന്നെന്ന്’ ചൊല്ലുന്നൊരാപ്പൊരുൾ,
ഞാനല്ലേ സത്യമാക്കേണ്ടു.
പോയിടാം,  കാനനവാസനിൽ നിന്നിന്ന്
മാനസവാസനായ് മാറാം.”

Join WhatsApp News
Swami 2025-11-03 22:39:26
പോടാ നീയൊക്കെ എന്തുപറഞ്ഞാലും പോകാൻ അനുവദിക്കില്ല ഞങ്ങൾ അയ്യപ്പസ്വാമിയെ ഞങ്ങൾക്കു വേണം അങ്ങനെ ഇനിയും പൂശണം ചെമ്പുസ്വർണ്ണങ്ങൾ ദ്വാരകപാലകർ മടങ്ങി വരേണമേ പൊതിയേണം നിങ്ങളെ ഇനിയും പലവട്ടം സംഗമം വീണ്ടും നടത്തണം ഞങ്ങൾക്ക് സംഘമായി മോഷ്ടിക്കാൻ കാത്തിരിപ്പൂ സ്വാമിയേ ശരണം അഡ്വാൻസ് വാങ്ങിച്ചുപോയി
Sudhir Panikkaveetil 2025-11-03 23:43:02
ഒരു ഇടവേളക്ക് ശേഷം ശ്രീ അജിത് നായരുടെ കവിത കണ്ടപ്പോൾ സന്തോഷം തോന്നി. കവിയുടെ ആഗ്രഹം സഫലമാക്കട്ടെ. കാനവാസനെ മാനസവാസനായി ജനം പ്രതിഷ്ഠിക്കട്ടെ. കല്ലും മുള്ളും കാല്ക്ക് മെത്തയാക്കി താടിയും തലയും വളർത്തി ഇരുമുടി കെട്ടുമായി പതിനെട്ടുപടി ചവിട്ടാതെ തന്നെ ആ ശബരീശനെ മനസ്സിൽ വച്ച പൂജിക്കുക. ഹിന്ദുമതക്കാർ അവരുടെ വിശുദ്ധ പുസ്തകങ്ങളോ വേദങ്ങളോ വായിക്കാതിരിക്കുന്നത്കൊണ്ട് അന്ധവിശ്വാസം അവരെ അള്ളിപിടിച്ചിട്ടുണ്ട്. മദ്രസ പഠനം പോലെ,സൺഡേ സ്‌കൂൾ പോലെ ഹിന്ദു കുട്ടികളും സനാതനമതത്തെ അറിയണം അവരുടെ സംസ്കാരവും ചരിത്രവും. ഒരാൾ എന്നോട് ചോദിച്ചു അതിൽ ജാതിയില്ലേ എന്ന്. ഇല്ല വേദങ്ങളിൽ ഇപ്പോൾ കാണുന്നപോലെ ജാതി ഇല്ല. വർണ്ണവ്യവസ്ഥ നിലവിൽ ഉണ്ടായിരുന്നു. അതൊരു തരം ഡിവിഷൻ ഓഫ് ലേബർ ആശയമായിരുന്നു. ഒരാളും ജന്മം കൊണ്ട് ഒരു ജാതി നേടുന്നില്ല. അവന്റെ കർമ്മങ്ങളാണ് അവനു ഓരോ സ്ഥാനങ്ങൾ കൊടുക്കുന്നത്. വിശ്വകർമ്മക്കൾക് വളരെ സ്ഥാനം നൽകിയിരുന്നു. എന്നാൽ അനവധി കുലത്തൊഴിൽ (ആശാരി, മൂശാരി, തട്ടാൻ, കരുവാൻ തുടങ്ങി) ചെയ്യുന്നത്കൊണ്ട് അവർ വർണ്ണാശ്രമത്തിൽ നിന്നും പുറത്തായി. എന്നാൽ ഒരു മഴുക്കോൽ കയ്യിലുണ്ടെങ്കിൽ ആശാരിക്ക് എവിടെയും പ്രവേശനം ഉണ്ടായിരുന്നു കേരളം ഭ്രാന്താലയം ആകുന്നതിനു മുമ്പ്. ജാതി എന്നൊന്നില്ലെന്നു ആളുകളെ പറഞ്ഞു മനസ്സിലാക്കണം. അച്ഛൻ ഡോക്ടറായതുകൊണ്ട് മകന് ഡോക്ടർ എന്നെഴുതാമോ ? അതാണ് ജാതി നിർണ്ണയത്തിൽ ഇപ്പോൾ നടക്കുന്നത്. അപ്പോൾ ആരും ശബരിമല പോയില്ലെങ്കിലും കുഴപ്പമില്ല. അയ്യപ്പനെ മനസ്സിൽ ധ്യാനിക്കുക. സ്വർണ്ണവും, പണവും, അതേപോലെ വിലപിടിച്ച വസ്തുക്കളും കാണിക്കയിട്ട് കള്ളന്മാരെ സൃഷ്ടിക്കാതിരിക്കുക. ഭഗവത് ഗീത അധ്യായം ഒമ്പത് ഇരുപത്തിയാറാം ശ്ലോകം പത്രം പുഷ്പം ഫലം തോയം യോ മേ പ്രയ ച് ഛ തി തദഹം ഭക്ത്യുപഹൃത മ ശ് നാമി പ്രയ താത് മന ഇല പൂവ് പഴം ജലം മുതലായവ ഭക്തിയോടെ സമർപ്പിച്ചാൽ സ്വീകരിക്കുമെന്നു ഭഗവൻ പറയുന്നു. പിന്നെന്തിനാണ് സ്വർണവും, വെള്ളിയും കൊണ്ട് ഭണ്ടാരത്തിൽ ഇടുന്നത്. . അറിവ് നേടുക അറിവാകുന്ന വഞ്ചിയിൽ സർവ പാപസമുദ്രത്തെയും തരണം ചെയ്യാമെന്നും പറയുന്നു. (അധ്യായം 4 -36 38 ). എല്ലാവരും അവരവരുടെ മതഗ്രന്‌ഥങ്ങളും അറിഞ്ഞിരിക്കണം. അറിവിന്റെ ശക്തി ബ്രാഹ്മണർ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് അവർ വേദം (അറിവ്) കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഇയ്യാം ഉരുക്കി ഒഴിക്കണമെന്നു പറഞ്ഞത്. ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് തർക്കങ്ങളുണ്ട് എന്തായാലും അറിവ് എല്ലാ മൂഢത്വത്തെയും അകറ്റുന്നു. കവിത നല്ല സന്ദേശം പകരുന്നു
മോൻസി കൊടുമൺ 2025-11-04 12:58:34
കവിത നന്നായിട്ടുണ്ട് .ദൈവത്തിനു പോലും ദൈവത്തിനെ വിശ്വാസമല്ലാതായി തോന്നി തുടങ്ങി .ദേവാലയങ്ങളിൽ കൂടുതൽധനവും സ്വർണവും നിക്ഷേപിച്ച് കൂടുതൽ അനുഗ്രഹം വാങ്ങിക്കുവാൻ ശ്രമിക്കുന്നത് ദൈവത്തെ കൈക്കൂലി ക്കാരൻ ആക്കുവാൻ നമ്മൾ ശ്രമിക്കയാണ് .കൂടുതൽ ധനം കൊടുത്ത് അനുഗ്രഹം വാങ്ങിക്കുവാൻ ആണെങ്കിൽ ദൈവം എപ്പോഴും അംബാനിയേയും വിജയ് മല്യയേയും മാത്രമെ അനുഗ്രഹിക്ക യുള്ളല്ലോ ? എന്നിട്ട് വിജയ് മല്യയെ അനുഗ്രഹിച്ചോ? ഇല്ല രാജ്യംവിടേണ്ടിവന്നു ... സ്വർണം അല്ല എനിക്കു വേണ്ടത് എന്ന് അയ്യപ്പൻ തെളിയിച്ചു കഴിഞ്ഞു . പാവപ്പെട്ടവൻ അയ്യപ്പൻ്റെ അടുത്ത് ശുദ്ധ മനസോടു കൂടി പ്രാർത്ഥിക്കു ന്നതാണ് അനുഗ്രഹം കിട്ടുന്നത് .അല്ലാതെ വാരിക്കോരി സ്വർണ്ണം കൈക്കൂലി യായി കൊടുത്ത് അനുഗ്രഹം വാങ്ങുവാൻ ദൈവം കൈക്കൂലിക്കാരനും ധനവാൻ പക്ഷക്കാരനുമല്ല .അതിനാൽ അമിതമായ ധനമുണ്ടെങ്കിൽ പാവങ്ങൾക്കു കൊടുക്കുക അല്ലാതെ മുഴുവനും ദേവാലയങ്ങളിൽ നിക്ഷേപിച്ചാൽ പൂജാരി തന്നെ മുക്കും . ഒരു കളിമൺ പ്രതിമയുടെ മുൻപിൽ കോടികൾ നിക്ഷേപിക്കുന്നതിലും ഭേദം .ഒരു വിശക്കുന്ന സമൂഹത്തിനെ രക്ഷിക്കുക യെങ്കിൽ ദൈവം അനുഗ്രഹിക്കും .ഉടുക്കുവാനും ഉണ്ണുവാനും ഇല്ലാത്തവന് ധനം നൽകി സഹായിക്കുന്ന താണ് പുണ്യകർമ്മം .അല്ലാതെ കിലോ കണക്കിന് സ്വർണം ദേവാലയങ്ങളിൽ കളിമൺ പ്രതിമകൾക്കു മുൻപിൽ നിക്ഷേപിക്കുന്ന തല്ല .ഈ ആശയത്തിൽ അടുത്ത കവിത വരട്ടെ എങ്കിൽ കൂടുതൽ കമൻ്റുകൾ വരും .
Raju Thomas 2025-11-05 17:00:12
അജിത് നായരുടെ കവിത എനിക്ക് വളരെവളരെ ഇഷ്ടപ്പെട്ടെങ്കിലും ഒരഭിപ്രായം എഴുതാഞ്ഞത്, വിഷയം മതപരമാണ് എന്നതിനാലാണ് . ശബരിമലയിൽ നടന്ന ആസുരമായ ദുഷ്കർമ്മങ്ങളിൽ കലുഷിതമായ കവിയുടെ ഉള്ളത്തിൽ അവിടത്തെ 'അരവണ'യും അസ്ക്യതയുണ്ടാക്കുന്നു എന്നതോഴിച്ചാൽ, കവിത ഏകാഗ്രവും സാന്ദ്രവുമാണ്. ഗുംഭനത്തിലാണ് മുത്തു കിടക്കുന്നത്-- 'കാനനവാസ'നായ ഹരിഹരപുത്രൻ 'മാനസവാസ'നായിരിക്കട്ടെ. അതിന്റെ ധ്വനികൾ അനവധിയല്ലേ! Ajith Nair does not sing always; but when he does, he sings well and we listen.
George 2025-11-06 01:33:20
നല്ല് കവിത നന്നായിട്ടുണ്ടു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക