
ബോളിവുഡിൽ സമീപകാലത്ത് വലിയ ചർച്ചയായ വിഷയമാണ് ഷൂട്ടിംഗ് സമയപരിധി. 8 മണിക്കൂർ ഷൂട്ടിംഗ് എന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് നടി ദീപിക പദുക്കോണിന് രണ്ട് സിനിമകളിൽ നിന്ന് പിന്മാറേണ്ടി വന്നു എന്ന വാർത്ത ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിൽ, തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘തമ്മ’ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആദിത്യ സർപോത്ദർ തൻ്റെ അഭിപ്രായം പങ്കുവെക്കുന്നു. ആയുഷ്മാൻ ഖുറാനയും തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാനയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തൻ്റെ നായികയായ രശ്മിക 12 മണിക്കൂർ വരെ യാതൊരു പരാതിയുമില്ലാതെ ജോലി ചെയ്തതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
‘എല്ലാവരും 24 മണിക്കൂറും ജോലി ചെയ്യാൻ തയ്യാറാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ഇത് ശാരീരികമായും മാനസികമായും വളരെയധികം ക്ഷീണമുണ്ടാക്കും. 12 മണിക്കൂർ ജോലി ചെയ്യുന്നത് മനസ്സിലാക്കാവുന്നതാണ്, ഷൂട്ടിംഗ് സാഹചര്യങ്ങളിൽ അത് പ്രായോഗികവുമാണ്. എന്നാൽ അതിലും കൂടുതൽ സമയം ജോലി ചെയ്യുന്നത് ശരിയായ രീതിയല്ല. ഷെഡ്യൂളുകൾക്കിടയിൽ കുടുങ്ങി ആളുകൾക്ക് വീട്ടിൽ പോലും പോകാൻ കഴിയാത്ത അവസ്ഥകൾ ഞാൻ കണ്ടിട്ടുണ്ട്. അത് വളരെ ദോഷകരമാണ്,’ ആദിത്യ അഭിപ്രായപ്പെട്ടു.
‘രശ്മികയുടെ കാര്യത്തിൽ, അവർ 12 മണിക്കൂർ വരെ ജോലി ചെയ്യാൻ തയ്യാറാണ്. ഒരു തവണ പോലും താൻ ക്ഷീണിതയാണെന്ന് അവർ പറഞ്ഞിട്ടില്ല. ഒരുപക്ഷേ അവരുടെ ജീവിതത്തിൽ അതിന് സാധിക്കുന്ന ഒരു ഘട്ടത്തിലായിരിക്കാം അവർ ഇപ്പോൾ. എങ്കിലും ഇത് എല്ലാവർക്കും ബാധകമാക്കേണ്ട ഒരു നിയമമായി കണക്കാക്കരുത്. സംവിധായകനും അഭിനേതാക്കളും പരസ്പരം മനസ്സിലാക്കി ഒരേ കാഴ്ചപ്പാടോടെ പ്രവർത്തിച്ചാൽ മാത്രമേ ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ,’ അദ്ദേഹം കൂട്ടിച്ചേർത്തു.