
ന്യൂഡൽഹി: എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തരമായി ഇറക്കി. യാത്രാമധ്യേ സാങ്കേതിക പ്രശ്നം സംശയിച്ചതിനെ തുടർന്നാണ് വിമാനം മുൻകരുതൽ നടപടിയായി നിലത്തിറക്കിയതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
വിമാനം ഉലാൻബാതാറിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ആവശ്യമായ പരിശോധനകൾ നടന്നുവരികയാണെന്നും എയർലൈൻ അറിയിച്ചു.
അപ്രതീക്ഷിതമായി യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും, എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ24 ഡോട്ട് കോമിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഒരു ബോയിംഗ് 777 വിമാനമാണ് ഈ സർവ്വീസ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മംഗോളിയയിൽ കുടുങ്ങിയ എയർ ഇന്ത്യ യാത്രക്കാർക്ക് വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.