Image

സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 1: ജോണ്‍ ജെ. പുതുച്ചിറ)

Published on 05 November, 2025
സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 1: ജോണ്‍ ജെ. പുതുച്ചിറ)

തുള്ളിക്കൊരുകുടം കണക്കെ തകര്‍ത്തു പെയ്യുന്ന മഴ. പേമാരിയുടെ താണ്ഡവനൃത്തം കണ്ട് തണുത്തു വിറുങ്ങലിച്ചു നില്‍ക്കുന്ന ലേഡീസ് ഹോസ്റ്റല്‍. രാത്രി പതിനൊന്നുമണി വരെയാണ് കോളേജ് ഹോസ്റ്റലിലെ പഠനസമയം. ആ സമയം കഴിഞ്ഞിരുന്നില്ലെങ്കിലും പല മുറികളിലേയും ലൈറ്റുകള്‍ അതിനകം ഓഫ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
'വാര്‍ഡനും ഉറക്കം പിടിച്ചെന്നു തോന്നുന്നു. നമുക്കിനി ഉറങ്ങാം.' ഉഷ വായിച്ചുകൊണ്ടിരുന്ന പുസ്തകം മേശപ്പുറത്തേക്കിട്ടുകൊണ്ടു പറഞ്ഞു.
അല്പനേരം കഴിഞ്ഞിട്ടും കൂട്ടുകാരിയില്‍ നിന്ന് പ്രതികരണം ഒന്നും കേള്‍ക്കാതിരുന്നപ്പോഴാണ് അവള്‍ മുഖം തിരിച്ച് ഷേര്‍ളിയെ നോക്കിയത്. പുസ്തകവും തുറന്നുവച്ച് വായിക്കുകയാണെന്ന നാട്യത്തിലിരിക്കുന്ന ഷേര്‍ളിയുടെ മനസ്സ് മറ്റേതോ ലോകത്തിലാണെന്നു മനസ്സിലാക്കുവാന്‍ അവള്‍ക്കു വിഷമമുണ്ടായില്ല. ആ ലോകത്തിലെ രാജാ-റാണിമാര്‍ ആരെന്നു സങ്കല്പിക്കുവാനും.
'ഷേര്‍ളീ-എടി ഷേര്‍ളി' അവള്‍ കൂട്ടുകാരിയുടെ തോളില്‍ കുലുക്കി വിളിച്ചു.
അവള്‍ സ്വപ്നലോകത്തുനിന്ന് ഞെട്ടിയുണര്‍ന്നു.
'ങേ? എന്താണുഷേ?'
'കുന്തം!'
ഉഷ എഴുന്നേറ്റുപോയി ലൈറ്റ് ഓഫ് ചെയ്തു. അനന്തരം കൂട്ടുകാരിയെ വലിച്ചെഴുന്നേല്‍പ്പിച്ച് അവളോടൊപ്പം കട്ടിലിലേയ്ക്കു മറിഞ്ഞു. ഒരേ പുതപ്പിനുള്ളില്‍ പരസ്പരം ആലിംഗബദ്ധരായി കിടക്കുമ്പോള്‍ ഉഷ പറഞ്ഞു.
'നീ എന്താണ് ഇത്രയും നേരം ധ്യാനിച്ചിരുന്നതെന്നു പറയട്ടെ?'
'ഉം, കേള്‍ക്കട്ടെ, ശരിയായാല്‍ ഒരു സമ്മാനവും.'
'ഫിലിപ്പിനെക്കുറിച്ച്, പുള്ളിക്കാരനോടൊപ്പം നാട്ടില്‍ നിന്നും കോളേജുവരെ ഇന്നു നടത്തിയ യാത്രയെക്കുറിച്ച്. അതിനിടയില്‍ നടത്തിയ സല്ലാപങ്ങളെക്കുറിച്ച്. സത്യമല്ലേ?'
'സത്യം, നൂറുശതമാനവും. ഇനി സമ്മാനവും പിടിച്ചുകൊള്ളു.'
ഷേര്‍ളി തന്നെ പുണര്‍ന്നു കിടക്കുന്ന കൂട്ടുകാരിയുടെ മുഖം പിടിച്ചുയര്‍ത്തി ചുണ്ടിലും കവിളിലും മാറി മാറി ചുംബിച്ചു. ഇക്കിളി കൊണ്ടിട്ടെന്നവണ്ണം ഉഷ ശബ്ദം താഴ്ത്തി കുണുങ്ങിച്ചിരിച്ചു. സ്വകാമുകനെ എന്നവണ്ണം ഷേര്‍ളി കൂട്ടുകാരിയെ വാരിപ്പുണര്‍ന്നു. വികാരം തുടിക്കുന്ന ഹൃദയത്തോടെ അവളെ മാറോടമര്‍ത്തി. അനാവരണം ചെയ്യപ്പെട്ട കണങ്കാലുകളില്‍ ആവേശത്തോടെ ചവുട്ടിത്തിരുമ്മി. അപ്പോള്‍ ഉഷയുടെ സ്ഥാനത്ത് അവളുടെ മുന്നില്‍ തെളിഞ്ഞുവരുന്ന രൂപം ഫിലിപ്പിന്റേതാണ്. തന്റെ പ്രിയപ്പെട്ട കാമുകന്റെ രൂപം! അവനെക്കുറിച്ചുള്ള ചിന്ത ആ നിമിഷങ്ങളില്‍ ഷേര്‍ളിയെ ഹരം പിടിപ്പിച്ചു. അവളുടെ കാമക്കണ്ണുകള്‍ക്കു മുന്നില്‍ ഉഷ മറ്റൊരു ഫിലിപ്പായി മാറിക്കഴിഞ്ഞിരുന്നു.
ചുട്ടുപൊള്ളുന്ന യൗവ്വനമോഹങ്ങള്‍. തകര്‍ത്തു മദിക്കുന്ന മഴ. അതു കെട്ടടങ്ങുവാന്‍ ഏറെ നേരമെടുത്തു.
കാറും കോളും നീങ്ങി അന്തരീക്ഷം ശാന്തമായപ്പോള്‍ പെണ്‍കുട്ടികള്‍ ഇരുവരും നാണത്തോടെ അടക്കിച്ചിരിച്ചു. ശ്യോ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്! ഇനി നാളെയെങ്ങനെ മുഖത്തു നോക്കും!
നാണമാകുന്നു... മേനിനോവുന്നു... നല്ല ക്ഷീണവും. ഉഷ പെട്ടെന്ന് ഉറങ്ങിപ്പോയി. ഷേര്‍ളിക്ക് എന്നിട്ടും ഉറക്കം വരുന്നില്ല. കഴിഞ്ഞ പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള സംഭവങ്ങള്‍. ആ മധുരസ്മരണകള്‍ പലയാവര്‍ത്തി ഇതിനകം അയവിറക്കിയതാണ്. എങ്കിലും അവ വീണ്ടും വീണ്ടും മനസ്സിലേയ്ക്ക് തികട്ടിത്തികട്ടി വരികയാണ്....
കഴിഞ്ഞ വെള്ളിയാഴ്ച സായാഹ്‌നത്തില്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുന്നതിന് ബസ്സ്റ്റാന്റിനെ ലാക്കാക്കി നടക്കുകയായിരുന്നു. പെട്ടെന്നാണ് പിന്നില്‍ ബൈക്കിന്റെ ശബ്ദം കേട്ടത്.
ഉഷയും താനും ഒപ്പം തിരിഞ്ഞു നോക്കി. പ്രതീക്ഷിച്ചതുപോലെ തന്നെ അതു ഫിലിപ്പായിരുന്നു. അവന്‍ അടുത്തു വന്ന് ബൈക്ക് ബ്രേക്ക് ചെയ്തു.
കുസൃതിച്ചിരിയോടെ ഏതാനും നിമിഷങ്ങള്‍ നര്‍മ്മസല്ലാപത്തില്‍ മുഴുകി. ഒടുവില്‍ പിരിയാന്‍ നേരം ഫിലിപ്പ് പറഞ്ഞു.
'ഷേര്‍ളീ, നാളെ ഉച്ചയ്ക്കുശേഷം ഞാനും വീട്ടിലേക്കു മടങ്ങും. ഞായറാഴ്ച ഉച്ചകഴിഞ്ഞേ പിന്നെ ഇങ്ങോട്ടുള്ളു. ഷേര്‍ളിയുടെ മടക്കയാത്ര ബസ്സില്‍ വേണ്ട. എന്നോടൊപ്പെ ബൈക്കില്‍ തന്നെ ആയിക്കൊള്ളൂ. ബസ് സ്റ്റാന്റിനും സമീപം ഞാന്‍ കാത്തു നില്‍ക്കും.'
ഷേര്‍ളി സമ്മതഭാവത്തില്‍ പുഞ്ചിരി തൂകി.
ബൈക്ക് മെല്ലെ മുന്നോട്ടു നീങ്ങി.
'ലൈസന്‍സുകിട്ടാന്‍ ഇനി രണ്ടാഴ്ചത്തെ താമസം കൂടിയല്ലെ ഉള്ളൂ. അപ്പോള്‍ പിന്നെ ബൈക്കില്‍ കയറുന്നതിനല്ല അതിനപ്പുറത്തു വല്ലതും ആവശ്യമുണ്ടെങ്കില്‍ അതിനും ഇനി മടിക്കണ്ട.' ഉഷ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അതു സത്യവുമായിരുന്നു. ഷേര്‍ളിയും ഫിലിപ്പും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം വിവാഹം നടത്തുന്നതിനുള്ള തീയതിവരെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
രണ്ടുവര്‍ഷം പഴക്കമുള്ള ഒരു പ്രേമബന്ധത്തിന്റെ സ്വാഭാവിക പരിണാമം. ഷേര്‍ളിയും ഫിലിപ്പും ഒരേ നാട്ടുകാര്‍. ഒരേ സമുദായക്കാര്‍. ഒരേ സാമ്പത്തികനിലവാരം. ആ പ്രണയബന്ധം പുറത്തറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് വിവാഹം നടത്തുന്നതിലായിരുന്നു അവര്‍ക്കു താല്പര്യം. അതിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
ബസ്സ്റ്റാന്റില്‍ എത്തിയത്തോടെ ഷേര്‍ളിയും ഉഷയും യാത്രപറഞ്ഞു പിരിഞ്ഞു. ഇരുവര്‍ക്കും രണ്ടുവഴിയേ ആണ് പോകേണ്ടത്. അവര്‍ തങ്ങള്‍ക്കുള്ള ബസ്സുകളില്‍ കയറി യാത്രയായി.
പട്ടണത്തില്‍ നിന്ന് ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര. വിവാഹനാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്ന ഷേര്‍ളിയെ സംബന്ധിച്ചിടത്തോളം ആ യാത്ര ഒട്ടും മുഷിപ്പനായിരുന്നില്ല. മധുരിക്കുന്ന എന്തെന്തു പകല്‍കിനാവുകള്‍...
വീട്ടിലെത്തിയപ്പോള്‍ മുതല്‍ എത്രയും പെട്ടെന്ന് ഞായറാഴ്ച മദ്ധ്യാഹ്നമാകണമേയെന്നുള്ള പ്രാര്‍ത്ഥനയായിരുന്നു. പ്രതിശ്രുതവരനോടൊത്തു മുട്ടിയുരുമ്മിയുള്ള ആ ബൈക്ക് യാത്ര അവള്‍ മനോമുകുരത്തില്‍ ഇതിനകം എത്രയോ തവണ നടത്തിക്കഴിഞ്ഞിരിക്കുന്നു!
ഒടുവില്‍ ആ നിമിഷങ്ങളും പറന്നെത്തി.
പറഞ്ഞിരുന്നതുപോലെ തന്നെ ഉച്ചകഴിഞ്ഞപ്പോള്‍ റബര്‍ മരങ്ങളുടെ നാടായ ആ ചെറുപട്ടത്തിലെ ബസ്സ്റ്റാന്‍ഡിനു സമീപം ഫിലിപ്പ് ബൈക്കുമായി എത്തി. അവനെ അകലെവച്ചു കണ്ടപ്പോള്‍ തന്നെ ഷേര്‍ളിയുടെ അധരങ്ങളില്‍ ഒരു ഗൂഢസ്മിതം തത്തിക്കളിച്ചു.
'ഒന്നുവേഗം വരണം ശ്രീമതി, എത്ര നേരമായി കാത്തുനില്‍ക്കുന്നു.' അവള്‍ അടുത്തെത്തുന്നതിനുമുമ്പ് അവന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കിക്കഴിഞ്ഞു. അവള്‍ ഓടി വന്ന് വാഹനത്തിന്റെ പിന്നില്‍ കയറി. വലതുകരം കൊണ്ട് അവന്റെ തോളില്‍ ബലമായി പിടിക്കുകയും ചെയ്തു. ബൈക്ക് മുന്നോട്ടു നീങ്ങി.
വണ്ടി മുന്നോട്ടു നീങ്ങിത്തുടങ്ങിയപ്പോള്‍ മുഖപരിചയമുള്ള ആരൊക്കെയോ തങ്ങളെ ശ്രദ്ധിക്കുന്നതുപോലെ തോന്നി. സാരമില്ല. ആരെങ്കിലും അപവാദം പറഞ്ഞാല്‍ പോലും രണ്ടാഴ്ചത്തേയ്ക്കു മാത്രം അതു സഹിച്ചാല്‍ മതിയാവും.
തിരക്കേറിയ വീഥികള്‍ പിന്നിട്ട് വിജനമായ പാതകളിലേയ്ക്കു വാഹനം പ്രവേശിച്ചപ്പോള്‍ ഫിലിപ്പു കുസൃതികാട്ടിത്തുടങ്ങി. വഴിയില്‍കണ്ട കുണ്ടിലും കുഴിയിലുമെല്ലാം അവന്‍ ബൈക്ക് ചാടിച്ചു. അപ്പോഴെല്ലാം പിന്നിലിരിക്കുന്ന ഷേര്‍ളിയുടെ മൃദുമേനി അവനോടമരും, ചിലപ്പോള്‍ അവള്‍ പരിഭ്രമിച്ച് അവനെ കെട്ടിപ്പുണരുകയും ചെയ്തുപോകും. വണ്ടി വീണ്ടും ശരിയായ പാതയിലൂടെ ഓടിത്തുടങ്ങുമ്പോള്‍ കുസൃതിക്കുള്ള ശിക്ഷ എന്നോണം അവള്‍ അവന്റെ ചെവിക്കിട്ട് നല്ല കിഴുക്ക് കൊടുത്തു.
നര്‍മ്മഭാഷണങ്ങളും കൊച്ചുവര്‍ത്തമാനങ്ങളുമായി സമയം പിന്നിട്ടതറിഞ്ഞില്ല. ബൈക്ക് പട്ടണത്തിലുള്ള ഫിലിപ്പിന്റെ വാടകവീടിനു മുന്നില്‍ നിന്നപ്പോഴാണ് ഷേര്‍ളിക്കു സ്ഥലകാലബോധമുണ്ടായത്.
'ഇതുവഴി വന്ന സ്ഥിതിക്ക് എന്റെ വാടകവീട്ടിലും ഒന്നു കയറിയിട്ടു പോകാം.' ഫിലിപ്പ് പറഞ്ഞു.
അവള്‍ വിസമ്മതം പറഞ്ഞില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം താന്‍ ഈ വീട്ടില്‍ അന്തിയുറങ്ങിത്തുടങ്ങേണ്ടവളാണ്. പിന്നെ എന്തിന് മടിക്കണം? അവള്‍ അവനോടൊപ്പം ബൈക്കില്‍ നിന്നിറങ്ങി.
ഭംഗിയുള്ള ഒരു കൊച്ചുവീട്. ഫിലിപ്പ് മുറി തുറന്ന് അകത്തുകയറി. വീട്ടിനുള്ളില്‍ വൃത്തിയും വെടിപ്പും കുറവാണ്. ചിലന്തിവലകളുടെ നിരകള്‍. എല്ലാം ഒന്നു വൃത്തിയാക്കുക തന്നെ.
ഷേര്‍ളി ചൂലും എടുത്തുകൊണ്ടുവന്നു.
'എന്താ നേരത്തെ തന്നെ ഭരണം തുടങ്ങാനാ ഭാവം?' അവന്‍ ഒരു കുസൃതിച്ചിരിയോടെ തിരക്കി.
'ഇവിടെമെല്ലാം എത്ര അലങ്കോലമായിട്ടാണ് കിടക്കുന്നത്! ഒന്നു വൃത്തിയാക്കിയിട്ടെ പോണൊള്ളൂ.'
അവള്‍ ചിലന്തിവലകള്‍ തുടച്ചു മാറ്റുന്നതും മുറികള്‍ അടിച്ചുവാരുന്നതും ഫിലിപ്പ് കൗതുകത്തോടെ നോക്കിനിന്നു.
അതു കഴിഞ്ഞപ്പോള്‍ ഷേര്‍ളി അടുക്കളയില്‍ ചെന്ന് സ്റ്റൗ കത്തിച്ച് കാപ്പി തിളപ്പിച്ചു.
'ശ്രീമതി അടുക്കള ഭരണവും തുടങ്ങിക്കഴിഞ്ഞോ?'
'എപ്പോഴായാലും ആരംഭിക്കേണ്ടതല്ലേ? അതു രണ്ടാഴ്ച നേരത്തെയായതു കൊണ്ടും കുഴപ്പമില്ല.'
'എല്ലാക്കാര്യവും.'
ആ വാക്കുകളുടെ ഗൂഢാര്‍ത്ഥം അവള്‍ക്കു പെട്ടെന്നു പിടികിട്ടി. ലജ്ജകൊണ്ട് അവളുടെ കവിളുകള്‍ അരുണാഭമായി.
ഒടുവില്‍ അതും സംഭവിച്ചു!
ഷേര്‍ളിക്ക് എതിര്‍പ്പില്ലായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ തന്റെ എല്ലാമെല്ലാം സമര്‍പ്പിക്കേണ്ടതാണ്. അപ്പോള്‍ പിന്നെ വിസമ്മതം പറഞ്ഞിടെന്തു കാര്യം! അതീവ ലജ്ജയോടും നിറഞ്ഞ മനസോടും അവള്‍ അവന്റെ അഭീഷ്ടങ്ങള്‍ക്കു വഴങ്ങി. 
മനസിലും മേനിയിലും ഒരായിരം ആനന്ദ പൂത്തിരികള്‍ പൊട്ടിച്ചിതറിയ ആ അസുലഭ നിമിഷങ്ങള്‍ വീണ്ടും വീണ്ടും ഷേര്‍ളിയുടെ മനസ്സിലേയ്ക്കു കടന്നുവരികയാണ്. വീണ്ടും വീണ്ടും അനുഭവിക്കാന്‍ മോഹം. ആ മോഹത്തോടെയാണ് ഏതാനും മിനിറ്റുകള്‍ക്കുമുമ്പ് ഉഷയെപ്പോലും വാരിപ്പുണര്‍ന്നത്! പാവം പെണ്ണ്. അവള്‍ ഇപ്പോള്‍ നല്ല ഉറക്കമായിരിക്കുന്നു. സമയമേറെയായി ചിന്തിച്ചു കിടന്നാല്‍ പറ്റില്ല. തനിക്കും ഉറങ്ങേണ്ടിയിരിക്കുന്നു.....
സുപ്രഭാതം. മുഖത്തോടു മുഖം കണ്ടപ്പോള്‍ ഉഷയുടെയും ഷേര്‍ളിയുടെയും മുഖത്ത് ലജ്ജയുടെ നേരിയ മിന്നലാട്ടം. എന്നാല്‍ പെട്ടെന്നു തന്നെ അത് ഓടിയൊളിക്കുകയും ചെയ്തു. എത്രയോ രാത്രികളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു! തങ്ങള്‍ മാത്രമല്ല ഈ ലേഡീസ് ഹോസ്റ്റലിലെ മിക്കവാറും എല്ലാ അന്തേവാസിനികളും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാറുണ്ട്. 
അന്ന് കോളേജില്‍ നിന്ന് ഹോസ്റ്റലില്‍ തിരിച്ചെത്തുമ്പോള്‍ ഒരു സന്ദര്‍ശകന്‍ ഷേര്‍ളിയെ കാത്തിരിപ്പുണ്ടായിരുന്നു- അച്ഛന്‍!
ഇന്നലെയാണ് താന്‍ വീട്ടില്‍ നിന്നു പോന്നത്. പിന്നെ ഇന്നിപ്പോള്‍ അച്ഛനിങ്ങോട്ടു വരാന്‍ കാരണം? ഷേര്‍ളി ഉല്‍ക്കണ്ഠയോടെയാണ് ഔതച്ചന്റെ പക്കലേയ്ക്കു ചെന്നത്.
'ടൗണില്‍ വരേണ്ട കാര്യമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇങ്ങോട്ടും കയറിയെന്നു മാത്രം.' ഔതച്ചന്‍ പറഞ്ഞു: 'മാത്രവുമല്ല, നിന്റെ വെഡ്ഡിംഗ് കാര്‍ഡ് അടിച്ചു കിട്ടിയിട്ടുണ്ട്. അതില്‍ കുറച്ചു കോപ്പികളും കൊണ്ടുവന്നിട്ടുണ്ട്. നിന്റെ കൂട്ടുകാരികള്‍ക്കൊക്കെ കൊടുക്കണമല്ലോ'.
അദ്ദേഹം കുറെ പ്രിന്റഡ് കാര്‍ഡുകളും കവറുകളും അവളെ ഏല്‍പ്പിച്ചു. അല്പനേരം കൂടി അവിടെ ചിലവഴിച്ചിട്ട് ഔതച്ചന്‍ നാട്ടിലേയ്ക്ക് യാത്രയായി.
ഷേര്‍ളി വിത്ത് ഫിലിപ്പ് - അവള്‍ കൗതുകപൂര്‍വ്വം വെഡിംഗ് കാര്‍ഡ് നോക്കി ഒരു നിമിഷം ഇരുന്നു. അനന്തരം കവറെടുത്ത് ഉഷയുടെ പേരെഴുതി. ആദ്യത്തെ ക്ഷണക്കത്ത് അടുത്തകൂട്ടുകാരിക്കു തന്നെ നല്‍കി.
ഒരു ഗൂഢസ്മിതത്തോടെ ഉഷയും വെളുത്ത കവറില്‍ ഉള്ളടക്കം ചെയ്യപ്പെട്ട ഒരു വിവാഹക്ഷണക്കത്ത് കൂട്ടുകാരിക്കു നല്‍കി.
അതു വായിച്ചിട്ട് ഷേര്‍ളി ആശ്ചര്യത്തോടെ കൂട്ടുകാരിയുടെ മുഖത്തേയ്ക്കുനോക്കി.
(തുടരും........)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക