Image

കൊലുസ്സണിഞ്ഞെത്തുന്ന വിഷുപ്പക്ഷി (സുധീർ പണിക്കവീട്ടിൽ)

Published on 14 April, 2025
കൊലുസ്സണിഞ്ഞെത്തുന്ന വിഷുപ്പക്ഷി  (സുധീർ പണിക്കവീട്ടിൽ)

"കർണ്ണികാരം പൂത്തു തളിർത്തു കൽപ്പനകൾ താലമെടുത്തു നീ മാത്രം വന്നില്ലല്ലോ, നിന്നെ മാത്രം കണ്ടില്ലല്ലോ". വിഷുവിന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂങ്കുയിലുകൾ മരക്കൊമ്പുകളിലിരുന്നു പാടുന്നു. പ്രകൃതിയുടെ സ്വർണ്ണാഭരണശാലയിൽ പത്തരമാറ്റിൽ തിളങ്ങുന്ന പ്രണയഹാരമാണ് കണിക്കൊന്നകൾ. എത്ര മനോഹരമായ കാഴ്ചയാണ് അത് നൽകുന്നത്.അവ പണ്ട് ശ്രീകൃഷ്ണന്റെ അരഞ്ഞാണമായിരുന്നത്രെ. മേടപ്പുലരിയിൽ സൂര്യനെന്ന തട്ടാൻ അതിനെ ഒരു കൊലുസ്സ് ആക്കി മാറ്റുന്നു. അതണിഞ്ഞാണ് വിഷുപ്പക്ഷികൾ അടിവച്ചടിവച്ച് വരുന്നത്. കാതിനെ കുളിർപ്പിക്കുന്ന ആ മഞ്ജീരശിഞ്ജിതം വിഷു വരുന്നുവെന്ന അറിയിപ്പാണ്. കൈനീട്ടത്തിന്റെ കിലുക്കം അതിനു താളം പിടിക്കുന്നു.  മലയാളഭാഷ പുളകിതയാകുന്നു. മണ്ണിൽ പൊന്നു വിളയിച്ച കർഷകന്റെ കണി കാണാൻ ആ കന്നുകാലി ചെറുക്കനും ഓടകുഴലുമായി എത്തുന്നു. അവൻ പക്ഷെ ദേവനാണെന്നു വിശ്വസിക്കാൻ ഭക്തർക്ക് ഉത്സാഹം.

അപ്പോൾ പൊൻവെയിൽ മഞ്ഞനീരാളം ചുറ്റിയുടുത്തു  ഒരു മലയാളിപ്പെണ്ണിനെപ്പോലെ സുന്ദരിയാകുന്നു. ശീതള നിശ്വാസങ്ങൾ പൊഴിച്ച് വൃക്ഷലതാതികൾ ചുറ്റിലും കൊതിപൂണ്ട് നിൽക്കുന്നു. ഒരപ്പൂപ്പൻ താടി പറന്നുവന്നു കാതിൽ ഏതോ രഹസ്യം പറഞ്ഞു വീണ്ടും മൂപ്പര് മുകളിലോട്ട് പോയി. 
ആരോ കൊടുത്തയച്ച സന്ദേശം പറഞ്ഞിട്ടും മറുപടി കിട്ടാത്തപോലെ വീണ്ടും താഴെ എന്റെ അരികിലേക്ക് വന്നു. സന്ദേശം വീണ്ടും കേൾപ്പിച്ചു, "പ്രിയ മാനസാ നീ വാ വാ". എവിടേക്ക് എന്ന് ചോദിക്കുമ്പോഴേക്കും വീണ്ടും പറന്നകന്നു. ഏതോ കാമുകിയുടെ സ്വരം.  പി ഭാസ്കരൻ മാഷേ ഓർത്തു. “അനാദികാലം മുതലേ ഈ അജ്ഞാത കാമുകനകലെ, ഏകാന്തതയുടെ മൗനഗാനമായി ഏതോ കാമുകിയെ കാത്തിരുപ്പു.” പ്രണയാദ്രമായ മനസ്സുകളിൽ എന്നും ഉത്സവമേളം. “വെളുപ്പാൻ കാലത്ത് കണി കണ്ടു കണ്ണ് തുറന്നപ്പോൾ പ്രിയമുള്ളവൾ നൽകിയ വിഷുക്കൈനീട്ടങ്ങൾ മനസ്സിലെ മടിശീലയിൽ എപ്പോഴും കിലുങ്ങിക്കൊണ്ടിരിക്കുന്നു. വളയൊച്ചകൾ കേൾപ്പിക്കാതെ   പാദസരങ്ങൾ അനക്കാതെ അവൾ വരുമ്പോൾ വീണ്ടും മനസ്സിളകുന്നു. പ്രണയം കാലത്തെ തോൽപ്പിക്കുന്നു. നിത്യയൗവ്വനത്തിനുള്ള ഔഷധമാണ് പ്രണയം.

ഒരു വിഷുകൂടി എത്തിച്ചേർന്നു. പ്രായമാകുന്നതിനേക്കാൾ മനുഷ്യർക്കെല്ലാം സങ്കടം ബാല്യം നഷ്ടപെട്ടതിലാണ് അല്ലെങ്കിൽ നഷ്ടപെടുന്നതിലാണ്. വിഷുവിനു പ്രിയപ്പെട്ടവരൊത്ത്  കണികാണലിൽ പങ്കുചേരാൻ  ഹ്ര്യസ്വസന്ദർശനത്തിന്  എത്തിയ എന്നെ തൊടികളിലെ കിളികൾ കൂട്ടിനു വിളിക്കുന്നു.  വീട്ടിൽ നിറയെ അതിഥികളും അവർക്കായി ഒരുക്കുന്ന ഭക്ഷണങ്ങളുടെ സ്വാദിഷ്ടമായ ഗന്ധവും അവരെയും ഉത്സാഹഭരിതരാക്കുന്നു. മരക്കൊമ്പുകളിൽ പറന്നുവന്നിരുന്നു ചിറകുകൾ അനക്കി ചുറ്റിലും നോക്കിയിരിക്കുന്ന കിളികളെ കണ്ടു എന്റെ കുട്ടിക്കാലം എത്രയോ മോഹിച്ചിരുന്നു അവരെപ്പോലെ ഒന്ന് പറക്കാൻ.  അപ്പോഴാണ് തുഞ്ചന്റെ തത്ത വന്നു പറഞ്ഞത് സ്വപ്നം കാണു സങ്കൽപ്പങ്ങളിൽ മുഴുകു എങ്കിൽ   എവിടെ വേണേലും പറക്കാം. കൂട്ടിനു ആ ബാലഗോപാലനെ  വിളിച്ചോ? പശുക്കളെ മേക്കുമ്പോൾ പ്രണയകുടങ്ങളുമായി ദാഹം തീർക്കാൻ സുന്ദരിമാരായ ഗോപികമാർ വരും.  പഞ്ചവർണ്ണക്കിളികളെ കാണാം. തുഷാരബിന്ദുക്കളിൽ ലോകം പ്രതിബിംബിക്കുന്നത് കാണാം. ഞാനും പറന്നു വായനയുടെ ലോകത്തേക്ക്.   

ഒരു ഉരുളിയും അതിൽ ഐശ്വര്യത്തിന്റ പ്രതീകമായ വസ്തുക്കളും അരികിൽ വേണു ഊതുന്ന ഗോപാലകൃഷ്ണനും മറ്റു വിശേഷങ്ങളിൽ നിന്ന് വിഷുവിനെ വ്യത്യസ്തമാക്കുന്നു. തൊടിയിൽ സമൃദ്ധിയുടെ നിറവ് കാണിച്ചുകൊണ്ട് ചക്ക, മാങ്ങ, വിവിധതരം വാഴപ്പഴങ്ങൾ വിളഞ്ഞു  കിടക്കുന്നു.കുട്ടികളായിരുന്നപ്പോൾ മാവിൻ ചുവട്ടിൽ നിന്ന് അണ്ണാറക്കണ്ണനോട് കെഞ്ചിയിരുന്നു. അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ ഒരു മാമ്പഴം തന്നേ പോ. കുട്ടികളുടെ ആർപ്പു വിളിയും പാട്ടും കേട്ട് പരിഭ്രാന്താനായി അണ്ണാൻ ഓടുന്നു ഒരു മാമ്പഴം വീഴുന്നു. ആഹ്‌ളാദത്തോടെ അത് പെറുക്കിയെടുത്ത് മുത്തശ്ശിയുടെ അടുത്തേക്ക് ഓടുന്നു. മുത്തശ്ശി അതിന്റെ തൊലി ചെത്തി പൂളി തരുമ്പോൾ സ്വാദോടെ കഴിച്ച ഓർമ്മ നാവിൽ അതിന്റെ രുചി. പ്രഭാതത്തിലെ നീളുന്ന നിഴലിൽ കൊഴിഞ്ഞ പൂക്കൾ ആശ്വാസം കൊള്ളുന്നു. മുത്തശ്ശി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ വീണു കിടക്കുന്നുണ്ട് പൂക്കൾ. ഉണ്ണിയുടെ കാലൊച്ച കേട്ട് മുത്തശ്ശി എണീറ്റ് വരുമെന്ന ഒരു ആഗ്രഹം. കുറച്ചുനേരം നിശ്ചലമായ ആ മണ്ണിലേക്ക് നോക്കി നിന്നപ്പോൾ കണ്ണുനീർ ഒഴുകി. അവിടെ നിൽക്കാൻ  കഴിഞ്ഞില്ല. വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ചെറിയമ്മക്ക് മനസ്സിലായി. "നീ എന്തിനാ ഇപ്പോൾ പറമ്പിലേക്ക് പോയത്" എന്ന് ചോദിച്ചു. വികാരനിർഭരമായ  നിമിഷങ്ങൾ.ആണ്ടറുതികൾ പിരിഞ്ഞുപോയ പ്രിയപ്പെട്ടവരേ കൂടുതൽ ഓർമ്മിപ്പിക്കുന്നു.

സഹോദരി കണിയൊരുക്കുന്നതിന്റെ തിരക്കിലാണ്. ബ്രാഹ്മമുഹൂർത്തത്തിലാണ് കാണേണ്ടത്. കൃത്യമായി ബ്രാഹ്മമുഹൂർത്തം നിശ്ചയിക്കുക എളുപ്പമല്ലെങ്കിലും ഇത് കണക്കാക്കുന്നത് സൂര്യോദയത്തിനു മുന്നേയുള്ള 48 മിനിറ്റിനു മുന്നേയുള്ള 48 മിനിട്ടാണ് ബ്രാഹ്മമുഹൂർത്തം. അതായത് സൂര്യോദയം ആറു മണിക്കാണെങ്കിൽ ബ്രാഹ്മമുഹൂർത്തം 4 .24 നു. ). 5 .12 നു ഇതവസാനിക്കും ഒരു മുഹൂർത്തം 48 മിനിട്ടാണ്. 24 മണിക്കൂർ ദിവസത്തിൽ 30 മുഹൂർത്തങ്ങൾ. (പകൽ 15 രാത്രി 15. ഈ സമയത്താണ് വിഷുക്കണി  കാണുന്നത്. 

കണികണ്ടുണരാമെന്ന സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു. മുറി പുതുക്കി പണിതെങ്കിലും ഇവിടെയാണ് വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശിയോടൊപ്പം കിടന്നിരുന്നത്. എന്തെല്ലാം സംശയങ്ങൾ, ചോദ്യങ്ങൾ. എല്ലാറ്റിനു മുത്തശ്ശിക്ക് മറുപടി ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഉത്തരങ്ങൾ സ്വയം കണ്ടെത്തണം. കണികാണാൻ സഹോദരിയുടെ വിളിയും ഓർത്തുകൊണ്ട് ഉറക്കത്തിലേക്ക്. എല്ലാവർക്കും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ.


ശുഭം

 

 

Join WhatsApp News
JAYDEV NAMBIAR 2025-04-14 15:55:23
കൊലുസ്സണിഞ്ഞെത്തുന്ന വിഷുപ്പക്ഷി - ആസ്വാദനക്കുറിപ്പ് സുധീർ പണിക്കവീട്ടിലിൻ്റെ "കൊലുസ്സണിഞ്ഞെത്തുന്ന വിഷുപ്പക്ഷി" എന്ന ലേഖനം വിഷുവിൻ്റെ മനോഹാരിതയും ഓർമ്മകളുടെ നൊമ്പരവും പ്രകൃതിയുടെ ലയവും ഒത്തുചേർന്ന ഒരു ഹൃദയസ്പർശിയായ വായനാനുഭവമാണ്. വിഷുവിൻ്റെ വരവിനെ കാത്തിരിക്കുന്ന പൂങ്കുയിലുകളുടെ പാട്ടോടെ ആരംഭിക്കുന്ന ലേഖനം, കണിക്കൊന്നയുടെ സ്വർണ്ണശോഭയെ പ്രണയഹാരമായി വർണ്ണിച്ച് വായനക്കാരെ ഒരു വർണ്ണോത്സവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കണിക്കൊന്നയെ ശ്രീകൃഷ്ണൻ്റെ അരഞ്ഞാണോടും പിന്നീട് സൂര്യരശ്മിയാൽ തീർത്ത കൊലുസ്സിനോടും ഉപമിക്കുന്നതിലൂടെ ലേഖകൻ വിഷുവിന് ഒരു പുരാണികമായ പശ്ചാത്തലം നൽകുന്നു. വിഷുപ്പക്ഷികളുടെ വരവിനെ കൊലുസ്സണിഞ്ഞെത്തുന്ന നർത്തകിയുടെ കാൽച്ചിലങ്കയൊച്ചയോട് താരതമ്യം ചെയ്യുന്നത് വിഷുവിൻ്റെ വരവിനെ കൂടുതൽ ആകർഷകമാക്കുന്നു. കൈനീട്ടത്തിൻ്റെ കിലുക്കവും മലയാളഭാഷയുടെ പുളകിതഭാവവും വിഷുവിൻ്റെ സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യം എടുത്തുക്കാണിക്കുന്നു. ലേഖനത്തിൽ നഷ്ടപ്പെട്ട ബാല്യകാലത്തിൻ്റെ ഓർമ്മകളും പ്രിയപ്പെട്ടവരുടെ അഭാവവും ഒരു നൊമ്പരമായി പടരുന്നുണ്ട്. മുത്തശ്ശിയോടൊപ്പമുള്ള വിഷു ഓർമ്മകളും, മാമ്പഴത്തിനായി അണ്ണാറക്കണ്ണനോട് കെഞ്ചിയതും, മുത്തശ്ശി തൊലി ചെത്തി തന്ന മാമ്പഴത്തിൻ്റെ രുചിയുമെല്ലാം വായനക്കാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്നു. കാലം മാറുമ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന ആ നല്ല ഓർമ്മകൾ വിഷുവിൻ്റെ സന്തോഷത്തിന് ഒരു മങ്ങലേൽപ്പിക്കുന്നുണ്ടെങ്കിലും, ആ ഓർമ്മകൾക്ക് ഒരു പ്രത്യേകമായ സൗന്ദര്യമുണ്ട്. പ്രകൃതിയുടെ മനോഹരമായ വർണ്ണന ലേഖനത്തിൽ ഉടനീളം കാണാം. പൊൻവെയിൽ മഞ്ഞനീരാളം ചുറ്റിയുടുത്ത് സുന്ദരിയായ മലയാളിപ്പെണ്ണാകുന്നതും, വൃക്ഷലതാതികൾ കൊതിയോടെ നിൽക്കുന്നതും, അപ്പൂപ്പൻ താടി കാതിൽ രഹസ്യം പറയുന്നതുമെല്ലാം പ്രകൃതിയുടെ കൗതുകകരമായ ചിത്രീകരണങ്ങളാണ്. പി. ഭാസ്കരൻ മാഷുടെ വരികൾ ഉദ്ധരിച്ചുകൊണ്ട് പ്രണയത്തിൻ്റെ നിത്യയൗവ്വനത്തെക്കുറിച്ചും ലേഖകൻ ഓർമ്മിപ്പിക്കുന്നു. തുഞ്ചൻപറമ്പിലെ തത്തയുടെ ഉപദേശം സ്വപ്നം കാണാനും സങ്കൽപ്പങ്ങളിൽ മുഴുകാനും പ്രേരിപ്പിക്കുന്നു. വായനയുടെ ലോകത്തേക്ക് പറക്കുന്നതിലൂടെ ലേഖകൻ ഓർമ്മകളുടെയും ഭാവനയുടെയും ലോകത്തേക്ക് നമ്മെയും കൂട്ടിക്കൊണ്ടുപോകുന്നു. ഒടുവിൽ, കണിയൊരുക്കുന്ന സഹോദരിയുടെ ചിത്രം, ബ്രാഹ്മമുഹൂർത്തത്തിൻ്റെ പ്രാധാന്യം എന്നിവയിലൂടെ വിഷുവിൻ്റെ ആചാരപരമായ ചിട്ടവട്ടങ്ങളിലേക്കും ലേഖകൻ ശ്രദ്ധ ക്ഷണിക്കുന്നു. നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകളാൽ മനസ്സു നിറയുമ്പോഴും, വരും തലമുറയ്ക്കായി ഒരുക്കുന്ന കണിയുടെ പ്രതീകാത്മകത പ്രത്യാശ നൽകുന്നു. മൊത്തത്തിൽ, "കൊലുസ്സണിഞ്ഞെത്തുന്ന വിഷുപ്പക്ഷി" എന്ന ലേഖനം വിഷുവിൻ്റെ സൗന്ദര്യത്തെയും ഓർമ്മകളെയും പ്രകൃതിയുടെ ലയത്തെയും ലളിതവും മനോഹരവുമായ ഭാഷയിൽ അവതരിപ്പിക്കുന്നു. ഇത് കേവലം ഒരു വിവരണം എന്നതിലുപരി, വിഷുവിൻ്റെ ആത്മാവിനെ സ്പർശിക്കുന്ന ഒരു അനുഭവക്കുറിപ്പായി മാറുന്നു.
Sudhir Panikkaveetil 2025-04-14 20:05:33
ശ്രീ ജയദേവ് നമ്പ്യാർ ആദ്യമായി താങ്കൾക്കും കടുംബത്തിനും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ. എന്റെ ലേഖനത്തിനു ഇത്രയും വിശദമായ ഒരു ആസ്വാദനക്കുറിപ്പ് എഴുതിയതിനു നന്ദി. നന്മകൾ നേർന്നുകൊണ്ട്, സ്നേഹപുരസ്സരം, സുധീർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക