Image

കല്ല് (കവിത: വേണു നമ്പ്യാർ)

Published on 19 April, 2025
കല്ല് (കവിത: വേണു നമ്പ്യാർ)

പ്രതിച്ഛായയെ 
കൂട്ടിൽ വിസ്തരിച്ചതിനുശേഷം
കണ്ണാടിയുടെ നേർക്ക് നീ
ആദ്യത്തെ കല്ലെറിഞ്ഞു.

2

കല്ലെറിഞ്ഞോളൂ
ഒന്നല്ല പത്തല്ല നൂറല്ല
പതിനായിരമെറിഞ്ഞോളൂ
ഒരു കല്ലറ പണിയാനുള്ള 
കല്ലിന് ഇവിടെ ക്ഷാമം വരരുതല്ലോ!

3

പാറക്കല്ല് നദിക്കൊരു
തടസ്സമേയല്ല
നദി പാറക്കല്ലിനെ
തഴുകിയൊഴുകും
നദിയുടെ നോട്ടത്തിൽ
പാറയും ഒരു വെള്ളക്കട്ടയാകാം
തുടക്കത്തിന്
ഒരു ഒടുക്കമുണ്ട്
ആകയാൽ ഒഴുക്കിൽ നമ്മളൊട്ടും
തിടുക്കപ്പെടേണ്ട.

4

കൊത്തങ്കല്ല് കളിച്ച്
ബാല്യം പോയി
വെട്ടുകല്ല് ചുമന്ന്
യൗവ്വനവും പോയി
വാർദ്ധക്യത്തിൽ ഹൃദയം 
ഉറച്ച കല്ലായി കാത്തിരുന്നു
ഒരു നല്ല ശില്പിയെ!
ശിരോരഹിതമായ ശൂന്യത
തിരുവെഴുത്തുകൾ
കൊത്തിവെക്കാനുള്ള
നല്ല അടയാളക്കല്ലത്രെ!

5


കല്ല് കൊണ്ട്
മുൻവശത്തെ ചുവര് കെട്ടി പൊക്കിയപ്പോൾ
മറവിയുള്ള പണിക്കാരൻ
അതിലൊരു വാതിൽ
വെക്കാൻ വിട്ടു പോയി
ഇപ്പോൾ നീയും ഞാനും
പണി തീരാത്ത വീട്ടിലെ
ആ ചുവരിനു അപ്പുറവും ഇപ്പുറവും
ഇരുന്ന് പ്രണയത്തിന്റെ
ഹൃദയമിടിപ്പുകൾക്ക്
കാതോർക്കുകയാകാം.

6


കല്ല് നേടുന്നില്ല
കല്ല് രുചിക്കുന്നുമില്ല
കല്ലോടു കല്ല്
ചേർത്തു വെക്കുമ്പോഴാണ്
ഭൂമിയിൽ ചുവരുകളും
മതിലുകളും ഉയരുക
എങ്കിലും കല്ലതൊന്നുമറിയുന്നില്ല
കല്ലതൊന്നും കാണുന്നുമില്ല.

ശ്രദ്ധയുടെ വിശുദ്ധഭാരം
വഹിപ്പാൻ ആകാശത്തിന്റെ കൽപ്പന!
മണലാരണ്യത്തിലേക്ക് ഒറ്റയ്ക്ക്
സഞ്ചരിക്കുന്ന ഒരു യുവാവിനെ
ചൂണ്ടിക്കാണിച്ചിട്ട് കല്ലിന്റെ
മൈൽക്കുറ്റി പറഞ്ഞു;
ഇവനത്രെ അതിനു പ്രാപ്തൻ!

7

രണ്ട് കരിങ്കല്ലുകൾ
തമ്മിൽ ഉരസിയപ്പോൾ
ഒരു തീപ്പൊരിയുണ്ടായി
തോണിയിൽ സഞ്ചരിച്ചിരുന്ന
രണ്ട് ഹൃദയങ്ങൾ
തമ്മിൽ ഉരസിയപ്പോൾ
പുഴയ്ക്ക് തീ പിടിച്ചു
പരൽമീനുകൾ
സ്വർണ്ണക്കണ്ണുകൾക്കായി
താരാപഥത്തിലേക്കുയർന്നു.

8

ശിലകളുടെ ക്ഷാമം മൂലമല്ല
ശിലായുഗം അവസാനിക്കുന്നത്
ഒരു കരിങ്കൽ പ്രതിമയിൽ
നീ വെറും ശില കാണുമ്പോൾ
ഞാൻ കാണും ചൈതന്യത്തിന്റെ
അനന്തമായ സഞ്ചാരപഥങ്ങൾ
പ്രകാശത്തിന്റെ അപാരസാഗരങ്ങൾ!

 

Join WhatsApp News
(ഡോ.കെ) 2025-04-20 15:23:26
മനുഷ്യപ്രകൃതിയിലെ വിഭവങ്ങളിലൊന്നായ കല്ലിനെ മനുഷ്യജീവിതത്തിന്റെ മൂലാധാരമാക്കി,രസ സൂചകമായി നമ്മുടെ സ്നേഹം,സംസ്ക്കാരം,സന്താപം, സന്തോഷം തുടങ്ങി ഭാവൗചിത്യത്തെ കവിതയിലൂടെ സാധാരണീകരണം നടത്തി വായനക്കാരന് രസധ്വനിയുടെ ലക്ഷ്യം സ്വാർത്ഥകമാക്കുന്നുണ്ട് “കല്ലുകൾ”എന്ന കവിതക്ക് ആലംബനപരവും, ആലോചനാപരവുമായ അർത്ഥാന്തരങ്ങൾ അനുവാചകന് നല്കി രസപൂർണ്ണമായി മനസികവ്യാപാരങ്ങളെ പോഷിപ്പിക്കുന്നതായി കാണാം.മനോമോഹനമായ മധുരിമയുള്ള കവിത. നന്നായിരിക്കുന്നു ശ്രീ.വേണു.
വേണുനമ്പ്യാർ 2025-04-21 02:47:50
കല്ല് എന്ന കവിതയെക്കുറിച്ച് ഡോ കെ എഴുതിയ സർഗ്ഗാത്മകമായ കുറിപ്പ് വായിച്ചു. അദ്ദേഹത്തിന്റെ പക്ഷപാതരഹിതമായ സമീപനം പ്രചോദനമേകുന്നു. ഹൃദയത്തിൽ കല്ലിന്റെ അംശം അധികം ഇല്ല. നന്ദി പറയാതിരിക്കാൻ വയ്യ.
ശാസ്ത്ര സത്യം 2025-04-21 11:23:57
കല്ല് ഉറങ്ങുകയാണ്. അതിനെ അണുവിഭജനത്തിലൂടെ ഉണർത്തൂ. അതിന് ഒരു നഗരത്തെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്. അതുകാണാതെ പോകുന്നതാണ് ഇന്നത്തെ കവികളുടെയും കവിതകളുടെയും പരാജയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക