Image

അനുഗ്രഹീത അഭിനേത്രി ഉർവശി ശോഭ വിട വാങ്ങിയിട്ട് 45 വർഷം

Published on 02 May, 2025
അനുഗ്രഹീത അഭിനേത്രി ഉർവശി ശോഭ  വിട വാങ്ങിയിട്ട് 45 വർഷം

അനുഗ്രഹീത അഭിനേത്രി ഉർവശി ശോഭ

വിട വാങ്ങിയിട്ട് 45വർഷം.

കെ.പി. മേനോന്റെയും അഭിനേത്രിയായ പ്രേമയുടെയും മകളായി മഹാലക്ഷ്മി എന്ന ശോഭ 1962 സെപ്റ്റംബർ 23 ആം തിയതി കൊച്ചിയിലാണ് ജനിച്ചത്.

1966 ൽ നാലാം വയസ്സിൽ ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത 'തട്ടുങ്കൾ തിറക്കപ്പടും' എന്ന തമിഴ് ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ ബേബി മഹാലക്ഷ്മി 1967 ൽ മലയാളത്തിൽ 'ഉദ്യോഗസ്ഥ' എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.

നായികയായി ചലച്ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് ശോഭ എന്ന പേർ സ്വീകരിക്കുന്നത്. 1978 ൽ ബാലചന്ദ്ര മേനോന്‍റെ കന്നി സംവിധാന സംരംഭമായിരുന്ന 'ഉത്രാടരാത്രി'യിലാണ് ശോഭ ആദ്യമായി നായികയായി അഭിനയിക്കുന്നത്.

അപരാധിനി/കടൽ/അദ്ധ്യാപിക/ഉമ്മാച്ചു/ഇങ്ക്വിലാബ് സിന്ദാബാദ്/രണ്ടു പെൺകുട്ടികൾ/ബന്ധനം/ഏകാകിനി/ഉൾക്കടൽ/എന്റെ നീലാകാശം/മൂടൽ മഞ്ഞ്/ഇടിമുഴക്കം/ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി 55 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശോഭ സംവിധായകൻ ബാലു മഹേന്ദ്രയെ പ്രണയിച്ച് വിവാഹം ചെയ്തു.

1978 ൽ ദേശീയതലത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ബാലു മഹേന്ദ്രയുടെ 'കോകില യിൽ തുടങ്ങി പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ശോഭ ബാലു മഹേന്ദ്രയെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് വേറെ ഭാര്യ ഉണ്ടായിരുന്നുവെങ്കിലും വിവാഹം ശേഷമാണ് ശോഭ ഇക്കാര്യം അറിഞ്ഞത്.

1971 ൽ 'സിന്ദൂരചെപ്പ്‌' എന്ന ചിത്രത്തിന്‌ ബാലനടിക്കുളള സംസ്ഥാന അവാർഡ്‌/ഓർമ്മകൾ മരിക്കുമോ' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ സഹനടിക്കുളള അവാർഡ്‌/1978 ലെ 'നീലാകാശം'/1980 ലെ 'പശി' എന്ന തമിഴ്‌ചിത്രം എന്നിവയിലൂടെ മികച്ച നടിക്കുളള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ എന്നിവ നേടി അഭിനയത്തിലൂടെ തെന്നിന്ത്യയിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടി നിൽക്കുമ്പോൾ 1980 മെയ്‌ 1 ആം തിയതി തന്റെ 18 ആം വയസ്സിൽ ആത്മഹത്യ ചെയ്തു.

മകളുടെ മരണത്തിന്‌ കാരണം ബാലുമഹേന്ദ്രയാണെന്ന്‌ ആരോപിച്ച്‌ അമ്മ പ്രേമ നിയമയുദ്ധം തുടങ്ങിയെങ്കിലും താമസിയാതെ അവരും ആത്മഹത്യയിൽ തന്റെ ജീവിതം അവസാനിപ്പിച്ചു.

ശോഭയുടെ ആത്മഹത്യ വിഷയമാക്കി സംവിധായകൻ കെ.ജി. ജോർജ്ജ് 1983 ൽ 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്' എന്ന സിനിമ എടുത്തിരുന്നു. നടൻ ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്.

 

 


 

Join WhatsApp News
Sudhir Panikkaveetil 2025-05-02 13:47:00
ഒരു പതിനേഴുകാരി ഭാര്യയും മക്കളുമുള്ള അമ്പത്തിനാലുകാരനെ പ്രണയിക്കുക, വിവാഹം കഴിക്കുക. അപ്പോൾ അതിന്റെ അന്ത്യം ദുരന്തം എന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രണയം എന്ന മഹത്തായ വികാരത്തിന്റെ പേരും പറഞ്ഞു ഇത്തിരി വശ പിശക്കുള്ള കാമത്തിൽ പെട്ടുപോകാതെ ജീവിതം സുരക്ഷിതമാക്കാൻ ആണും പെണ്ണും ശ്രദ്ധിക്കണം. പ്രണയവിവാഹങ്ങൾ പരാജയപെടുന്നില്ല, കാമവിവാഹങ്ങളാണ് പൊലിഞ്ഞു പോകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക