അമ്മ! നീ താണ്ടിയൊരഗ്നിക്കു മുന്നിലെൻ
വഹ്നികളെല്ലാമണഞ്ഞു പോകുമ്പൊഴും
നിൻറെ ദുരന്തക്കടലിന്നലകളാ-
ലെൻ ദുരിതങ്ങളെപ്പുൽകിയാറ്റുമ്പൊഴും
അന്യമാം ലോകത്തതിഥിയായെത്തവേ
സ്തന്യം പകർന്നുറ്റ വീര്യമേറ്റുമ്പൊഴും
ഉഗ്ര പ്രചണ്ഡവാതത്താലുമിളകാത്ത
വിഗ്രഹമായെന്നിൽ നീ വിളങ്ങുമ്പൊഴും....
നൻമയാം നീയെന്ന പുസ്തക ത്താളിലൊ-
ന്നെങ്കിലും വായിച്ചു തീർക്കുവാ നാകാതെ
ഇമ്മക,നിമ്മകൾ ഭാഷപോലും മറ-
ന്നമ്മഹാ പാഠശാലയ്ക്കു മുന്നിൽ ഇതാ...
ചിൻമയരൂപിണീ! നിൽക്കുന്നു കാലവു-
മുൺമയുമൊത്തു നമിക്കുവാനമ്മയെ...!
…………………….
ജയശ്രീ പള്ളിക്കൽ
ആനുകാലികങ്ങളിലും ദൃശ്യശ്രവ്യ മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതുന്നു. ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകൾ, വിവിധ ആൽബങ്ങൾ എന്നിവയ്ക്കും ഷോർട്ട് ഫിലിമുകൾക്കും സ്ക്രിപ്റ്റുകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.ഒരു ചെറുകഥാസമാഹാരവും രണ്ടു കവിതാ സമാഹാരങ്ങളുമിറക്കി. ആദ്യപുസ്തകമായ "നനവ്" ഡോക്ടർ അയ്യപ്പപ്പണിക്കർ കാവ്യോപഹാരവും (2009) രണ്ടാമത്തെ പുസ്തകമായ ഭൂകമ്പമാപിനി പ്രഥമ സുഗതകുമാരി കവിതാപുരസ്കാരവും (2021) നേടുകയുണ്ടായി. കൂടാതെ കഥയ്ക്കും കവിതയ്ക്കയുമായി സമന്വയം പ്രതിഭാപുരസ്‌കാരം, മാർത്തോമാ യുവദീപം സാഹിത്യ അവാർഡ്, വുമൺ ഓഫ് ലെറ്റേഴ്സ് അവാർഡ്, കനൽ കവിതാപുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ വേറെയും. അധ്യാപികയും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യവും ഹ്യുമൻ റൈറ്റേഴ്‌സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ മീഡിയസെൽ ചെയർപേഴ്സൺ. പത്തനതിട്ടയിലെ പള്ളിക്കൽ സ്വദേശി. കോട്ടയം നിവാസി.