Image

അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)

Published on 06 May, 2025
അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)

മാതൃസ്നേഹത്തിൻ്റെ
വാഴ്ത്തുപാട്ടുകളുടെ
കിനാവള്ളി കഴുത്തിൽച്ചുറ്റി
മരിച്ചൊരമ്മയെ
വഴിയിൽ കണ്ടുമുട്ടി.

കവിതക്കാരീ…
നിന്നെയെനിക്കു
കാണേണ്ടെന്നമ്മയുടെ
മുഖം കറുത്തു.

അമ്മേ …
സഹനമല്ലേ, സ്നേഹമല്ലേ,
കാരുണ്യമല്ലേ
ആ വരികളിൽ
പതഞ്ഞത്?
വിസ്മയത്തോടെ ഞാൻ.

“ ഈ കാപട്യത്തെ
വലിച്ചെറിയൂ”
അവർ ചൊടിച്ചു.
കണ്ണുകളിൽ ഇരയുടെ
രോഷം തിളച്ചു.

ആൺമക്കൾ നെടുനെടുങ്കൻ കവിതകളിലൂടെ അമ്മയുടെ
നെഞ്ചിൽ കരിങ്കല്ലു തൂക്കും.
അതവരുടെ ഭാര്യമാർക്കുള്ള താക്കീതാണ്. 
അമ്മയായ നീയും
കാരുണ്യത്തിൻ്റെ, സഹനത്തിൻ്റെ, സ്നേഹത്തിൻ്റെ
ദേവതയാകണമെന്നാണ്
ആ ശിലയിൽ കൊത്തുന്നത്.

അമ്മയുമൊരു മനുഷ്യജീവി.
വികാരവിചാരങ്ങളുടെ
തിരയടങ്ങാക്കടൽ.
സഹനഭാരംകെട്ടി
കടലിൽ മുക്കാതിരിക്കുക.
സ്നേഹ, സഹന, ത്യാഗങ്ങളുടെ
കെണിയാണിത്.

അറിയാമെൻ്റെ 
ആണുങ്ങൾക്ക്;
തടവറ പണിതില്ലെങ്കിൽ,
വാഴ്ത്തുക്കളുടെ കറുപ്പിട്ടു
വാറ്റിയില്ലെങ്കിൽ
അനേക സൗഭാഗ്യങ്ങൾ
നഷ്ടപ്പെടുമെന്ന്.
മഹാകാവ്യങ്ങൾ,
ഇതിഹാസങ്ങൾ,
പാണരുടെ 
വാഴ്ത്തുകളൊക്കെയും
നിലയ്ക്കില്ലൊരിക്കലും.

ഞാനൊന്നലസം
ചുറ്റിത്തിരിയട്ടെയീ
ലോകത്തിലെന്നു
ചൊല്ലുന്ന നിമിഷം
നിലയ്ക്കുമീ കാപട്യത്തിൻ
തേനും പാലും.
പിന്നെയതു നശൂലംപിടിച്ച
തള്ളയാകും, 
തല്ലിപ്പൊളിയാകും.
അമ്മയല്ലിവൾ, സ്നേഹമില്ലാ
രാക്ഷസിയെന്നുരയ്ക്കും.

നീയെങ്കിലും പറയൂ…
സ്വയമറിയുന്ന, 
സ്വയം ജീവിക്കുന്ന,
സമത്വത്തിനായ് ജ്വലിക്കുന്ന,
മക്കളുടേതാണമ്മ.
ലോകത്തെയറിഞ്ഞ്,
കാലത്തെയറിഞ്ഞ്,
അവളവളുടെ ആനന്ദം
നുകർന്നു ജീവിക്കുന്നവളമ്മ.

ഇനിയെങ്കിലും
വ്യാജസ്തുതികളുടെ
കിനാവള്ളികൾ അവരെ
ശ്വാസംമുട്ടിക്കാതിരിക്കട്ടെ.
സഹനത്തിൻ്റെ പാപഭാരങ്ങൾ
വികാരസമുദ്രത്തിൻ്റെ
അടിത്തട്ടിലേക്കവരെ
ആഴ്ത്താതിരിക്കട്ടെ.
 

Join WhatsApp News
Sudhir Panikkaveetil 2025-05-06 22:03:53
കേരളത്തിലെ അനുഷ്ഠാന കലാരംഗത്ത് അനവധി കോലങ്ങൾ കാണാവുന്നതാണ്. ഓരോ ദേവതയെയും പ്രതിനിധാനം ചെയ്യുന്ന ചമയങ്ങൾ അണിഞ്ഞു അവർ തെയ്യം, തിറയാട്ട് അങ്ങനെ അനവധി കോലങ്ങളിൽ വരുന്നു. കോലം എന്നതിന് പുറമെ കാണുന്ന രൂപം എന്നും അർത്ഥമുണ്ട്. ഇവിടെ അമ്മക്കോലങ്ങൾ എന്ന് കവി ഉദ്ദേശിക്കുന്നത് ഈ 'അമ്മ വിശേഷകാലത്ത്" വെറുതെ വ്യാജസ്തുതി പാടി മക്കൾ നടക്കുമ്പോൾ അമ്മമാർ വെറും കോലങ്ങൾ ആകുന്നു . വലിച്ചെറിയു നിന്റെ മുഖം മൂടി എന്ന് പണ്ടൊരു കവി പാടിയപോലെ ഈ കവിതയിലും കവി പറയുന്നത് അമ്മയെ തിരിച്ചറിയുക, വെറുതെ അവരെ കോലം കെട്ടിക്കരുത്. വർഷത്തിൽ ഒരു ദിവസം അമ്മയുടെ പേരും പറഞ്ഞു ഓരോന്ന് കാട്ടിക്കൂട്ടുന്ന മക്കളെ രൂക്ഷമായി കവി വിമർശിക്കുന്നു. മാതൃദിനത്തിൽ ഇങ്ങനെയും ഒരു കവിതയോ എന്ന് നമ്മെ അത്ഭുതപെടുത്തുന്നു. കവിയും സ്തുതിപാഠക ആകാൻ ആഗ്രഹിക്കുന്നില്ല.
(ഡോ.കെ) 2025-05-07 21:23:25
മരിച്ചൊരു അമ്മയെ ആർക്കും കണ്ടുമുട്ടാൻ കഴിയില്ല.ആർക്കും ഒരമ്മയുടെ സ്‌നേഹത്തെ അളക്കാൻ കഴിയില്ല.ഈ ലോകത്തിൽ സ്വന്തം മക്കളുടെ മനസ്സ് അളക്കാൻ കഴിയുന്നത് അമ്മക്ക് മാത്രമാണ്.അമ്മയുടെ മാത്രം കഴിവായതുകൊണ്ടാണ് അമ്മയെ ദൈവം എന്ന് വിളിക്കുന്നത്.ദുഷിച്ച മകനെ കാണാൻ കഴിയും.എന്നാൽ തീർച്ചയായും,ഒരിക്കലും ദുഷിച്ച അമ്മയെകാണാൻ കഴിയില്ല.ലോകത്തിൽ ഒരാൾ മാത്രമാണ് നമ്മെ ചതിക്കാത്തത്.ആരാ അത് ? അതാണ് നമ്മുടെ സ്വന്തം അമ്മ.
ജയ്ദേവ് നമ്പ്യാർ 2025-05-11 10:54:51
ശ്രീമതി അമ്പിളി കൃഷ്ണകുമാറിൻ്റെ "അമ്മക്കോലങ്ങൾ" എന്ന കവിതയും പ്രശസ്ത സാഹിത്യകാരി മുണ്ടനാട്ട് ലീലാവതി എന്ന ഡോ. എം. ലീലാവതിയുടെ "അമ്മയെ വഴിയിൽ കണ്ടുമുട്ടുമ്പോൾ" എന്ന കവിതയും ഒരേ ആശയം പങ്കുവെക്കുന്നു. മാതൃത്വത്തെക്കുറിച്ചുള്ള പൊള്ളയായ വാഴ്ത്തുപാട്ടുകളെയും, സമൂഹം അമ്മമാരിൽ അടിച്ചേൽപ്പിക്കുന്ന കേടുപാടുകളെയും അമ്പിളി കവിതയും ചോദ്യം ചെയ്യുന്നു. കവിതയുടെ തുടക്കത്തിൽ തന്നെ മരിച്ച അമ്മയെ കണ്ടുമുട്ടുന്നു. എന്നാൽ ആ അമ്മ, മാതൃസ്നേഹത്തിൻ്റെ വാഴ്ത്തുപാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ല. കവിതയുടെ വരികളിൽ നിറയുന്ന സഹനത്തെയും സ്നേഹത്തെയും കാരുണ്യത്തെയും അവർ കാപട്യമായി കാണുന്നു. ആൺമക്കൾ അമ്മയെ സഹനത്തിൻ്റെയും സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മൂർത്തിയായി വാഴ്ത്തുന്നത് അവരുടെ ഭാര്യമാർക്കുള്ള മുന്നറിയിപ്പാണ് എന്ന് അമ്മ പറയുന്നു. അമ്മയായ താനും അങ്ങനെ ജീവിക്കണം എന്ന അലിഖിത നിയമം അവർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. എന്നാൽ അമ്മയും ഒരു സാധാരണ മനുഷ്യജീവിയാണ്. അവർക്കും വികാരങ്ങളും വിചാരങ്ങളുമുണ്ട്. സഹനത്തിൻ്റെ ഭാരം കെട്ടി അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തരുത്. സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും പേരിൽ അവരെ ബന്ധിക്കരുത്. അമ്മമാർക്ക് സ്വന്തമായി ഇഷ്ടങ്ങളും സ്വപ്നങ്ങളുമുണ്ട്. ലോകത്തെയും കാലത്തെയും അറിഞ്ഞ്, സ്വന്തം സന്തോഷം കണ്ടെത്തി ജീവിക്കാൻ അവർക്കും അവകാശമുണ്ട്. പൊള്ളയായ സ്തുതിഗീതങ്ങളാൽ അവരെ ശ്വാസം മുട്ടിക്കാതിരിക്കുക. സഹനത്തിൻ്റെ ഭാരം അവരുടെ വികാരങ്ങളെ അടിച്ചമർത്താതിരിക്കട്ടെ എന്ന് അമ്പിളി ആഗ്രഹിക്കുന്നു. രണ്ട് കവിതകളും ഒരേ വിഷയം വ്യത്യസ്ത കവികളുടെ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാതൃത്വത്തെക്കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ ചോദ്യം ചെയ്യാനും, അമ്മമാരെ വ്യക്തികളായി അംഗീകരിക്കാനും ഈ കവിതകൾ നമ്മെ പ്രേരിപ്പിക്കുന്നു.
(ഡോ.കെ) 2025-05-11 17:24:46
പരമ്പരാഗത അമ്മ,ആധുനിക അമ്മ എന്നൊന്നില്ല.വെറുതെ വാക്ക് വ്യായാമം,വാക്കഭ്യാസം മാത്രം.അമ്മയുടെ ഉള്ളിലുള്ള സ്ത്രീയാണ് ദുഷിച്ചത്.അമ്മയിലെ ആ സ്ത്രീയാണ് സ്വന്തം ഭർത്താവ് ഉറങ്ങി കിടക്കുമ്പോൾ മഴുകൊണ്ട് വെട്ടിക്കൊല്ലുന്നതും ,മുലകുടിയ്ക്കുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ്‍ കാമുകന്റെ കൂടെ ഒളിച്ചോടുന്നതും ഒക്കെ ചെയ്യിക്കുന്നത്.അമ്മ എന്നഭാവത്തിന് ഒരു കളങ്കവുമില്ല .“മാതൃ”എന്ന ശബ്ദത്തിൽ നിന്നാണ് മാതാവ് ,അമ്മ എന്ന ശബ്ദമുണ്ടായിട്ടുള്ളത്. മക്കളുടെ മനസ്സ് അളന്ന് അറിയുന്നവൾ എന്നാണർത്ഥം.’മാങ്‌ മനേ’എന്നുള്ള ധാതുവിൽ ത്രച്ച്‌ പ്രത്യയം ചേരുമ്പോഴാണ് മാതൃ ശബ്ദമുണ്ടാകുന്നത് .ത്രച്ച് പ്രത്യയത്തിന് അമ്മയുടെ മക്കളുടെ മനസ്സ് അളക്കാനുള്ള കഴിവിന്റെ ആധിക്യത്തെ കാണിക്കുന്നു.അമ്മ അന്നും, ഇന്നും,എന്നും ഒന്നുതന്നെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക