മാതൃസ്നേഹത്തിൻ്റെ
വാഴ്ത്തുപാട്ടുകളുടെ
കിനാവള്ളി കഴുത്തിൽച്ചുറ്റി
മരിച്ചൊരമ്മയെ
വഴിയിൽ കണ്ടുമുട്ടി.
കവിതക്കാരീ…
നിന്നെയെനിക്കു
കാണേണ്ടെന്നമ്മയുടെ
മുഖം കറുത്തു.
അമ്മേ …
സഹനമല്ലേ, സ്നേഹമല്ലേ,
കാരുണ്യമല്ലേ
ആ വരികളിൽ
പതഞ്ഞത്?
വിസ്മയത്തോടെ ഞാൻ.
“ ഈ കാപട്യത്തെ
വലിച്ചെറിയൂ”
അവർ ചൊടിച്ചു.
കണ്ണുകളിൽ ഇരയുടെ
രോഷം തിളച്ചു.
ആൺമക്കൾ നെടുനെടുങ്കൻ കവിതകളിലൂടെ അമ്മയുടെ
നെഞ്ചിൽ കരിങ്കല്ലു തൂക്കും.
അതവരുടെ ഭാര്യമാർക്കുള്ള താക്കീതാണ്.
അമ്മയായ നീയും
കാരുണ്യത്തിൻ്റെ, സഹനത്തിൻ്റെ, സ്നേഹത്തിൻ്റെ
ദേവതയാകണമെന്നാണ്
ആ ശിലയിൽ കൊത്തുന്നത്.
അമ്മയുമൊരു മനുഷ്യജീവി.
വികാരവിചാരങ്ങളുടെ
തിരയടങ്ങാക്കടൽ.
സഹനഭാരംകെട്ടി
കടലിൽ മുക്കാതിരിക്കുക.
സ്നേഹ, സഹന, ത്യാഗങ്ങളുടെ
കെണിയാണിത്.
അറിയാമെൻ്റെ
ആണുങ്ങൾക്ക്;
തടവറ പണിതില്ലെങ്കിൽ,
വാഴ്ത്തുക്കളുടെ കറുപ്പിട്ടു
വാറ്റിയില്ലെങ്കിൽ
അനേക സൗഭാഗ്യങ്ങൾ
നഷ്ടപ്പെടുമെന്ന്.
മഹാകാവ്യങ്ങൾ,
ഇതിഹാസങ്ങൾ,
പാണരുടെ
വാഴ്ത്തുകളൊക്കെയും
നിലയ്ക്കില്ലൊരിക്കലും.
ഞാനൊന്നലസം
ചുറ്റിത്തിരിയട്ടെയീ
ലോകത്തിലെന്നു
ചൊല്ലുന്ന നിമിഷം
നിലയ്ക്കുമീ കാപട്യത്തിൻ
തേനും പാലും.
പിന്നെയതു നശൂലംപിടിച്ച
തള്ളയാകും,
തല്ലിപ്പൊളിയാകും.
അമ്മയല്ലിവൾ, സ്നേഹമില്ലാ
രാക്ഷസിയെന്നുരയ്ക്കും.
നീയെങ്കിലും പറയൂ…
സ്വയമറിയുന്ന,
സ്വയം ജീവിക്കുന്ന,
സമത്വത്തിനായ് ജ്വലിക്കുന്ന,
മക്കളുടേതാണമ്മ.
ലോകത്തെയറിഞ്ഞ്,
കാലത്തെയറിഞ്ഞ്,
അവളവളുടെ ആനന്ദം
നുകർന്നു ജീവിക്കുന്നവളമ്മ.
ഇനിയെങ്കിലും
വ്യാജസ്തുതികളുടെ
കിനാവള്ളികൾ അവരെ
ശ്വാസംമുട്ടിക്കാതിരിക്കട്ടെ.
സഹനത്തിൻ്റെ പാപഭാരങ്ങൾ
വികാരസമുദ്രത്തിൻ്റെ
അടിത്തട്ടിലേക്കവരെ
ആഴ്ത്താതിരിക്കട്ടെ.