Image

എഴുത്തുകാരന്റെ ആത്മ രക്തം വീണ് കുതിര്‍ന്ന പുസ്തകം (കെ.പി.സുധീര)

കെ.പി.സുധീര Published on 09 May, 2025
എഴുത്തുകാരന്റെ ആത്മ രക്തം വീണ് കുതിര്‍ന്ന പുസ്തകം  (കെ.പി.സുധീര)

ശ്രീ.സജി ജോസഫിന്റെ ഇന്നലെകളിലാണെന്റെ സ്വര്‍ഗം- നോവലിനെക്കുറിച്ച് -

യുദ്ധ ഭീഷണിയും  രാസലഹരിയും  വര്‍ഗ സമരവും - അങ്ങനെ തിളച്ചു മറിയുന്ന വര്‍ത്തമാന സംസ്‌കൃതിയില്‍ കാല്‍ വെന്ത് നില്‍ക്കും നേരം അകം കുളുര്‍പ്പിച്ചൊരു വായന - അതാണ് സജി ജോസഫിന്റെ   ഇന്നലെകളാണെന്റെ സ്വര്‍ഗം എന്ന കമനീയ നോവല്‍ - സര്‍ഗാത്മകത ജ്വലിച്ച് നില്‍ക്കുന്നൊരു നോവല്‍ - ഭാഷയും സങ്കേതവും നമ്മെ അമ്പരപ്പിക്കുന്ന നോവല്‍ '-


കൊച്ചി പിറവത്ത് വെച്ചു നടന്ന പുസ്തക പ്രകാശനത്തിന് മുമ്പ് പുസ്തകം മുഴുവനും ഈയുള്ളവള്‍ ശ്രദ്ധിച്ചു  വായിച്ചു -വായനയുടെ ആനന്ദ ദുഖങ്ങളറിഞ്ഞു. ഏകാന്തതയുടെ നൊമ്പരമാണ് എഴുത്തുകാരന്റെ ഊര്‍ജം. അവന്റെ അന്തരാത്മാവ് മൗനമായ അഗ്‌നി പോലെ ആളിക്കൊണ്ടിരിക്കയാണ് -സൈക്കിള്‍ ടയര്‍ ഉരുട്ടി പിറവത്തിന്റെ നാട്ടിന്‍ പുറത്ത് കൂടെ ഓടി നടന്ന ഒരു ബാലകന്‍ സജിയുടെ ഉള്ളില്‍ ഇന്നും ഉണ്ട്. ബാല്യകാലത്തിന്റെ വളപ്പെട്ടുകള്‍ വീണുകിടക്കുന്ന സ്വന്തം ഗ്രാമമാണ് അയാള്‍ക്ക് സ്വര്‍ഗം - ഓലപ്പന്തും പമ്പരവും കടലാസു തോണിയും സ്മൃതിയില്‍ നിന്നകന്ന് പോകാത്തൊരു കുട്ടി.


തോറ്റവന്റെ കഥയാണ് അപൂര്‍വ ചാരുതയുള്ള ഈ നോവല്‍ - കുട്ടിക്കാലം മുതല്‍ ആരൊക്കേയോ തോല്‍പ്പിച്ച കൃസ്റ്റിഫര്‍ എന്ന കുട്ടിക്ക് മത്സരിക്കാന്‍ പേടിയായിരുന്നു. ജയിക്കില്ല എന്ന തോന്നല്‍. തോറ്റാല്‍ നാണക്കേട്. മത്സരിച്ചില്ലെങ്കില്‍, ജയവുമില്ല, തോല്‍വിയുമില്ല എന്ന് ധരിക്കുന്ന അവന്റെ കൗമാരം അവനില്‍ ആഴത്തില്‍ മുറിവേല്‍പിച്ചിരുന്നു. കണക്കു തെറ്റിച്ചാല്‍, 'ഞാന്‍ ക്ണാപ്പന്‍' എന്ന് പറഞ്ഞ് ക്ലാസില്‍ പത്ത് തവണ ഏത്തമിടുവിച്ച ക്രൂരനായ അധ്യാപകന്‍! - അയാളറിയുന്നില്ല ഒരു കുഞ്ഞിന്റെ ഹൃദയത്തെ അയാളെത്രമേല്‍ മുറിവേല്‍പിച്ചിരിക്കുന്നുവെന്ന് ! കൈശോര പ്രണയനഷ്ടവും യൗവത്തിന്റെ പ്രണയ ഭംഗവും അവനെ നിരന്തരം തോല്‍പിച്ചു കൊണ്ടിരുന്നു. വളരും തോറും അഗാധഗമായ മോഹഭംഗവും നിരാശയും ഒറ്റപ്പെടലും അവനെ വിഷാദരോഗത്തിലേക്കും, ബൈപോളാറിലേക്കും, മൂഡ് സ്വിംഗുകളിലേക്കും തള്ളിവിടുന്നു.

ഈ പുസ്തകം ഒരു നാടിന്റെ സംസ്‌കാരം, സംസ്‌കൃതി ,ഐതിഹ്യം, ചരിത്രം, നാടന്‍ കഥാപാത്രങ്ങള്‍ അവരുടെ ആത്മനൊമ്പരങ്ങള്‍ അവര്‍ പറഞ്ഞു കേട്ട കഥകള്‍ - ഇതെല്ലാം നമുക്ക് മുമ്പില്‍ തുറക്കുന്നു. 'ഇന്നുകളില്‍ ജീവിക്കാനും നാളെയെ സ്വപ്നം കാണാനും അയാള്‍ക്ക് കഴിഞ്ഞെങ്കില്‍ -എന്ന് അയാളുടെ ഡോക്ടര്‍ ആശിച്ചുപോകുന്നു. ഒരിക്കലും സൂര്യനുദിക്കാത്ത മനസ്സു് - ഒന്നിലും സന്തോഷം കാണാത്ത ആത്മാവ്. അവന് ആള്‍ക്കുട്ടത്തെ ഭയമാണ്. ശബ്ദം, വെളിച്ചം ഇവ അരോചകമാണ്. 

ഒരു നല്ല സിനിമ കണ്ടാല്‍, ഒരു നല്ല പുസ്തകം വായിച്ചു കഴിഞ്ഞാല്‍ ഉളവാകുന്ന ആത്മ സംതൃപ്തിയും അസ്വസ്ഥതയും ആണ് സൃഷ്ടിയെ മുല്യവത്താക്കുന്നത്. സംഘഷമില്ലെങ്കില്‍ കലയില്ല. നിരന്തരം സംഘട്ടനങ്ങള്‍ നിറഞ്ഞ ഒരാത്മാവിന്റെ പ്രകാശനം - അതിലൂടെ ഒരു ഗ്രാമത്തിന്റെ സമൃദ്ധിയേയും ഭൂതത്തേയുമാകമാനവും തുറന്നു കാട്ടല്‍. കാലത്തിലേക്ക് തിരിച്ചു പിടിച്ച വാല്‍ക്കണ്ണാടിയായിത്തീര്‍ന്ന സജി ജോസഫിന്റെ പുസ്തകം, 'ഇന്നലെ കളിലാണെന്റെ സ്വര്‍ഗം , ' നോവല്‍ വായിക്കു പ്രിയരെ -

തൃശൂര്‍ കറന്റ് ബുക്‌സാണ് നോവല്‍ പുറത്തിറക്കിയത്. ആമസോണില്‍ ലഭിക്കും.സജി ജോസഫിന്റെ നമ്പരിലും ബന്ധപ്പെടാം -+91 96056 05935
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക