കൊറോണക്ക് ശേഷം ലോക മലയാളിയുടെ രുചിഭേദങ്ങള്‍ മാറിമറിഞ്ഞു. കപ്പയും കഞ്ഞിയും പുട്ടും പയറും പപ്പടവും ചക്കയും കോഴിയും ഫ്രൈഡ് ചിക്കനിലേക്കും ബര്‍ഗറിലേക്കും വഴിമാറുകയാണോ എന്നു സംശയിക്കണം. ഭക്ഷണം പുറത്തുനിന്നാകാം. Eating Out എന്നൊരു ശീലം തന്നെ വ്യാപകമായി. സൊമാറ്റോയും സ്വിഗ്ഗിയും ഭക്ഷണം വീടുകളില്‍ എത്തിക്കുന്നു.
അടുക്കളപ്പണിയില്‍ നിന്ന് വീട്ടമ്മമാര്‍ക്ക് ആശ്വാസമായി. പ്രത്യേകിച്ചു യുവ ദമ്പതിമാര്‍ക്കിടയില്‍. പാചകത്തിന് സമയമില്ല, ചെലവഴിക്കാന്‍ പണം ഉണ്ടുതാനും. കുട്ടികള്‍ക്ക് ബര്‍ഗറും കോക്കും എപ്പോഴും ഹരം.
കൊച്ചി കാപ്പിക്കടയിലെ അതിഥി
ലോകത്തെവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാം, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഞങ്ങള്‍ ഭക്ഷണം എത്തിക്കും എന്ന ഫ്രൈഡ് ചിക്കന്‍ പരസ്യങ്ങള്‍ വ്യാപക ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യന്‍ കോഫി ഹൗസുകള്‍ക്കൊപ്പം മാര്‍ക്കറ്റു പിടിക്കാന്‍ കെഎഫ്സിയും പിസാഹട്ടും മക്‌ഡൊണാള്‍ഡും വന്നു. ലുലു പോലുള്ള മാളുകളില്‍ ബിരിയാണി ബൈ കിലോ ആയി.
ബിരിയാണി ബൈ കിലോ എന്ന പേരിലുള്ള ഒരു വടക്കേ ഇന്ത്യന്‍ സ്ഥാപനം 45 നഗരങ്ങളിലെ 100 കടകളിലായി 300 കോടി രൂപയുടെ ബിരിയാണി വിറ്റു എന്നു കേട്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി ഇപ്പോഴിതാ കനേഡിയന്‍ ശൃംഖല ടിം ഹോര്‍ട്ടനും ഇന്ത്യയില്‍ ആടിത്തകര്‍ക്കുന്നു.
ചാനല്‍ കൂട്ടുകാരോടൊപ്പം
മലയാളിയുടെ മാറുന്ന രുചിഭേദങ്ങള്‍ മനസിലാക്കിയ യുട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ വഴിയോര ഭക്ഷണശാലകള്‍ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചു തുടങ്ങി. ട്രാവല്‍ വ്ളോഗുകള്‍ ഫുഡ് വ്ളോഗുകളായി രുപം പ്രാപിച്ചു.
ഈ മാറ്റം പ്രതിഫലിപ്പിക്കുന്ന ക്ലിപ്പുകളുമായി മലയാള ടിവി ചാനലുകള്‍ കിടമത്സരം നടത്തുമ്പോള്‍ ഹരീഷ് ഹരിദാസ് എന്ന ഭാവനാ ശാലിയായ ചെറുപ്പക്കാരന്‍ പൊടുന്നനവേ രംഗപ്രവേശം ചെയ്യുന്നു. ഹരീഷിന്റെ അഞ്ചോ ആറോ മിനിറ്റിന്റെ വയര്‍ പീടിക എന്ന പ്രഭാതപരിപാടി മാതൃഭൂമി ചാനലിന്റെ റേറ്റിങ് കൂട്ടിക്കൊണ്ടിരിക്കുന്നു എന്നും കേള്‍ക്കുന്നു.
ഫീല്‍ഡില്‍ മുറവും ചൂടി
കേരത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ച് താഴ്വാരങ്ങളിലും പാതയോരങ്ങളിലും കായലോരത്തും മല മുകളിലും നടത്തുന്ന ചെറുതും വലുതുമായ കടകളിലെ ദോശയും ഇഡ്ഡലിയും ഫിഷ്‌കറി മീല്‍സും അയല പൊരിച്ചതും ചിക്കന്‍ കബാബും പരിചയപ്പെടുത്തുന്ന ഹരീഷിന്റെ ക്ലിപ്പുകള്‍ക്കു പാടിപ്പതിഞ്ഞ സിനിമാ ഗാനങ്ങളുടെ അകമ്പടിയുമുണ്ട്. വിഷ്വലുകള്‍ മനോഹരമാക്കാന്‍ ഡ്രോണും ഉപയോഗിക്കുന്നു.
മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍മാരില്‍ രണ്ടു പേരാണ് കൂടെപ്പോവുക, അവരുടെ തന്നെ ഡ്രോണും ഒപ്പമുണ്ടാകും. 'രണ്ടു വര്‍ഷം മുമ്പ് വിഷ്ണു എന്ന മികച്ച കാമറാമാനുമായി തുടങ്ങിയ പരിപാടി കാലവും ദേശവും കാലാവസ്ഥയും കടന്നു ഇവിടം വരെയെത്തി. വിശ്വസിക്കാനാവുന്നില്ല,' ഹരീഷ് ആത്മഗതം പോലെ പറയുന്നു.
ആസ്വാദകര്‍, വിമര്‍ശകര്‍
മലയാളി മനസിന്റെ ഉള്ളറകള്‍ തൊട്ടുണര്‍ത്തുന്ന വയര്‍പീടികയില്‍ അവരുടെ രസനാളികളില്‍ മായാതെ നില്‍ക്കുന്ന പിടിയും കോഴിയും രാമശ്ശേരി ഇഡ്ഡലിയും കടന്നു വരുന്നു. പഴംകഞ്ഞിയുടെ മാഹാത്മ്യമാണ് ഒരിക്കല്‍ വിളമ്പിയത്.
വെള്ളായണി പുഞ്ചക്കരി ഷാപ്പിലെ ചൂടു താറാവ് റോസ്റ്റ്, കോഴിക്കോട്ടെ കുരുമുളകിട്ട മത്തിചേര്‍ക്കും നെയ്പ്പത്തിരി, കഴക്കൂട്ടത്തെ കോയിന്‍ പൊറോട്ടയും വിഴിഞ്ഞം ചിക്കനും അങ്കമാലി ബീഫും, കൊച്ചിയിലെ കാപ്പി എന്ന വെജിറ്റേറിയന്‍ കടയിലെ പലതരം ദോശകളും, കോയമ്പത്തൂര്‍ സോഷ്യല്‍ കിച്ചനിലെ ദോശ കളും ഇഡ്ഡ ലികളും പുലാവും ഹരീഷിന്റെ കണ്ണുകളിലൂടെ പ്രേക്ഷകനെ രസിപ്പിക്കുന്നു അവരുടെ വയറു നിറക്കുന്നു.
നെറ്റ് ഫ്‌ലിക്‌സ് ഫുഡ് പരിപാടിയില്‍ ഫില്‍ റോസന്താള്‍
ഒരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത്ത് വേണം എന്നു പറഞ്ഞ ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിന്റെയും പഴയ കാല താരങ്ങളുടെയും രേഖാചിത്രങ്ങള്‍ വരച്ചിട്ട ഒരു റെസ്റ്റോറന്റിനെ ഹൃദ്യമായി അവതരിപ്പിക്കുന്നു ഹരിഷ്. പക്ഷെ വെള്ളായണി പുഞ്ചക്കരി ഷാപ്പിലെ മുളകിട്ട വിഭങ്ങള്‍ നിരത്തുമ്പോള്‍ കേള്‍പ്പിക്കുന്ന 'കിരീട'ത്തിലെ 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി' ഗാനം ഒട്ടും ഉചിതമായില്ല. പാട്ടു നല്ലത്, രസവും രാഗവും കൊള്ളാം. പക്ഷെ രംഗബോധം ഇല്ല.
ശ്രീകുമാരന്‍ തമ്പിയും എംഎസ് വിശ്വനാഥനും എല്‍ ആര്‍ ഈശ്വരിയും ചേര്‍ന്ന് 1979ല്‍ 'വേനലില്‍ ഒരു മഴ' യില്‍ അവതരിപ്പിച്ച ഈ ഗാനം പോലെ ആഹാരത്തെ വാഴ്ത്തുന്ന ഒരു പാട്ട് മലയാളത്തില്‍ വന്നിട്ടുണ്ടോ എന്ന് സംശയം. ഹരീഷ് പണ്ടേ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ടാവണം.
ഫുഡ് ബ്രോഡ്കാസ്റ്റര്‍ അന്തോണി ബോര്‍ഡെയ്ന്‍
'അയല പൊരിച്ചതുണ്ട് കരിമീന്‍ വറത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട്
തുമ്പപ്പൂ നിറമുള്ള ചെറുമണി ചോറുണ്ട്
മത്തങ്ങാ പച്ചടിയും കുമ്പളങ്ങാ കിച്ചടിയും
ഓര്‍മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി...
നെറ്റ് ഫ്‌ലിക്‌സില്‍ എട്ടാം സീസണിലേക്ക് കടന്ന 'സംബൊഡി ഫീഡ് ഫില്‍' എന്ന ഫുഡി പരമ്പരയിലെ നായകന്‍ ഫില്‍ റോസന്താളിനെ ഓര്‍ക്കുക. ഫുഡി പരിപാടികള്‍ അവതരിപ്പിച്ചു ലോക പ്രസിദ്ധനായ ആന്റണി ബോര്‍ഡെയ്‌നിനെയും മറക്കാനാവില്ല. അമേരിക്കന്‍ ആഫ്രിക്കന്‍ പാചകകലയെക്കുറിച്ച് ഹൈ ഓണ്‍ ഹോഗ് പരമ്പര അവതരിപ്പിച്ച ബ്ലാക്ക് എഴുത്തുകാരന്‍ സ്റ്റീഫന്‍ സാറ്ററെ എങ്ങിനെ മറക്കാന്‍!
ആഫ്രിക്കന്‍ അമേരിക്കന്‍ പാചക പരമ്പരയിലെ സ്റ്റീഫന്‍ സാറ്റര്‍
മിഷലിന്‍ എന്ന ഫ്രഞ്ച് ടയര്‍ കമ്പനി ഒരു നൂറ്റാണ്ടു മുമ്പ് പുറത്തിറക്കിയ ലോക റെസ്റ്റോറന്റ് പട്ടികയില്‍ സ്ഥാനം നേടാന്‍ പല രാജ്യങ്ങളും ദശലക്ഷങ്ങള്‍ വരെ മുടക്കുന്നതായാണ് കേള്‍വി. മിഷലിന്‍ പട്ടികയില്‍ ഷെഫുകള്‍ക്കും ആദരം. ഫില്ലും ബോര്‍ഡെയ്നും ഇന്ത്യന്‍ റെസ്‌റോറന്റുകള്‍ വിലയിരുത്തിയിട്ടുണ്ടെങ്കിലും മിഷേലിന് പട്ടികയില്‍ ഒരു ഇന്ത്യന്‍ റെസ്‌റോറന്റ് പോലുമില്ല.
ന്യുയോര്‍ക്, ലണ്ടന്‍, ആംസ്റ്റര്‍ഡാം, വിയന്ന, ഫ്‌ലോറന്‍സ് തുടങ്ങിയ നഗരങ്ങളിലെ ഭക്ഷണ ശാലകളെ പ്പറ്റി ഫില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ട്രാവലോഗ് പോലെ കണ്ടിരുന്നു പോകും. നഗരങ്ങളുടെ ചരിത്രവും കലയും സംസ്‌കാരവും എല്ലാം സ്പര്‍ശിക്കുന്ന പരിപാടികളാണവ. കാറിലും ബസിലും സൈക്കിളിലും ബൈക്കിലും ബോട്ടിലും അവതാരകന്‍ സഞ്ചരിക്കുന്നു. ഷെഫുകളെയും വിളമ്പുന്നവരെയും കെട്ടി പ്പിടിക്കുന്നു, ചുംബനം നല്‍കുന്നു.
രണ്ടു വര്‍ഷം മുമ്പ് വിഷ്ണുവുമായി തുടക്കം; കാലവും ദേശവും കടന്ന്..
സഹോദരന്‍ റിച്ചാര്‍ഡ് ആണ് ഫില്‍ പ്രോഗ്രാമുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. റിച്ചാര്‍ഡും ഫില്ലിന്റെ ഭാര്യ മോണിക്കയും മകനും മകളും പല പരിപാടികളിലും പ്രത്യക്ഷപെടുന്നു. ഫില്‍ പ്രൊഡ്യൂസ് ചെയ്ത എവരിബൊഡി ലവ്സ് റെയ്മണ്ട് എന്ന പ്രസിദ്ധ സീരിയലില്‍ നായികയായിരുന്നു മോണിക്ക.
പത്തു പേരടങ്ങുന്ന സംഘമാണ് ഫില്ലിന്റെ കൂടെ ഷൂട്ടിങ്ങിനു പോവുക. വയര്‍ പീടികയിലെ ഹരീഷ് ഇത്തരം പരിപാടികള്‍ കാണുന്നുണ്ടോ? ദിവസവും അഞ്ചാറു മിനിറ്റ് റീല്‍ എടുക്കണമല്ലോ.മലയാളത്തില്‍ ഒതുങ്ങി നില്‍ക്കാതെ വിശാലമായ ലോകത്തിലേക്ക് പരിപാടി എത്തിക്കാന്‍ വേണ്ട പൊടിക്കൈകള്‍ ഫില്‍ റോസാന്താള്‍ പോലുള്ളവര്‍ ഹരീഷിന് നല്‍കുമെന്നുറപ്പാണ്.
പൂരപ്പറമ്പില്‍ അരങ്ങേറ്റം
കോഴിക്കോട് ചേവായൂരിനടുത്ത് കുറ്റിക്കാട്ടൂര്‍ ഹരിദാസ്, തങ്കം ദമ്പതിമാരുടെ ഏക മകനാണ് ഹരീഷ്, 30. സഹോദരി ഹരിത ഗവ. ഉദ്യോഗസ്ഥ. കോഴിക്കോട് സാവിയോ ഹൈ സ്‌കൂളിലും മലബാര്‍ ക്രിസ്ത്യന്‍ കോളജിലും പഠിച്ചു. മംഗളത്തില്‍ മൂന്നു മാസം, കൈരളിയില്‍ കഷ്ട്ടിച്ചു രണ്ടു വര്‍ഷം. അതില്‍ തിരുവനതപുരം, കണ്ണൂര്‍, ഡല്‍ഹി കാലം നല്ല പാഠങ്ങള്‍ നല്കിയെന്നു ഹരീഷ് പറയുന്നു. മാതൃഭൂമിന്യൂസില്‍ സീനിയര്‍ സബ് ആയി തുടങ്ങി. തിരുവനന്തപുരത്ത് താമസം. അവിടെ ചാനല്‍ ഭേദമെന്യേ ധാരാളം സുഹൃത്തുക്കള്‍. അവിവാഹിതന്‍.
ചിത്രങ്ങള്‍
1. മനസും വയറും നിറയ്ക്കുന്ന പീടികയില്‍ ഹരീഷ് ഹരിദാസ്