അമ്മ... പകരം വയ്ക്കാൻ വാക്കുകളില്ലാത്ത അമൂല്യ പദം. പ്രകൃതിയുടെ തന്നെ നിലനിൽപിന് ആധാരമായവൾ. അതെ, 'അമ്മ പ്രകൃതിയാണ്!
ഭൂമിയിൽ 'അമ്മ' എന്ന വാക്കോളം മഹത്തായ മറ്റൊരു പദം വേറെ ഇല്ല. ഈ ഭൂമിയിൽ പിറന്ന ഏതൊരാൾക്കും ഏറ്റവും പ്രിയതരമായ സാമീപ്യം അമ്മയുടെത് തന്നെയാണ്. ആദ്യമായിക്കേട്ട താരാട്ട് പാട്ടും, ആദ്യമായി നൽകിയ സ്നേഹചുംബനവും, നാവിലെ ആദ്യ രുചിയായ അമ്മിഞ്ഞപ്പാലുമെല്ലാം അമ്മയുടെ സമ്മാനങ്ങളാണ്. അമ്മ എന്ന വാക്കിന് ഏറെ പ്രത്യേകതകളുണ്ട് .ആദ്യം വിളിക്കുന്ന വിളി, ആദ്യം കൺതുറന്ന് കാണുന്ന ആൾ, ആദ്യം വൈകാരികമായി മനസ്സിലാക്കുന്നയാൾ, ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കണ്ടെത്തുന്ന ആൾ...
പകലന്തിയോളം ഉറ്റവരെ പരിലാളിച്ചും സാന്ത്വനപ്പെടുത്തിയും ഒരു മെഴുകുതിരി പോലെ മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന് , സ്വയം എരിഞ്ഞു തീരുന്ന സ്ത്രീത്വത്തിന്റെ തേജസ്സുറ്റ മുഖം.
എപ്പൊഴും തിരക്കിലാണ് അമ്മ, അച്ഛന്റെ കാര്യങ്ങള്‍ നോക്കണം, മക്കളെ സ്കൂളില്‍ വിടണം, ഭക്ഷണം പാകം ചെയ്യണം, വീട് വൃത്തിയാക്കണം അങ്ങനെ വീട്ടുജോലികളിൽ മുഴുകുന്ന അമ്മ . എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോ ആരോടും ഒരു പരിഭവും പറയാതെ മനസ്സില്‍ അതൊക്കെ കൊണ്ടു നടന്ന്, ഒരു മൂലയില്‍ ഒതുങ്ങി നിന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന പാവം അമ്മ.
അനുഭവങ്ങളെ ഓർമകളിൽ സൂക്ഷിക്കാൻ കഴിഞ്ഞ നമ്മൾ എത്ര ഭാഗ്യവാന്മാർ അല്ലെ? നിറമുള്ള ജീവിതം സമ്മാനിച്ച ഒരുപിടി നല്ല ഓർമ്മകൾ ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു. അതിൽ കുടുതലും അമ്മയോടൊപ്പം തന്നെ. ലോകത്തിലെ ഏറ്റവും നല്ല ഇടമേതെന്ന് ചോദിച്ചാൽ നമുക്ക് ഒറ്റ സ്വരത്തിൽ പറയുവാൻ കഴിയും അമ്മയുടെ മടിത്തട്ടാണെന്ന് . ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ പദം ഏതെന്ന് ചോദിച്ചാൽ അമ്മയെന്നല്ലാതെ മറ്റെന്താണ് നമുക്ക് പറയാൻ കഴിയുക . സഹനം എന്ന പദംകൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്ന ഒരു ജീവിതം വേറെ ഏതാണ്? അതുകൊണ്ട് തന്നെ ഓർമകളിൽ എപ്പോഴും അമ്മയുണ്ടാകും.
കാലമെത്ര മാറിയിട്ടും അമ്മ എന്ന സങ്കല്പം മാത്രം മാറുന്നില്ല. സ്നേഹത്തിന്റെ പുഴയായി അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്. കണ്ണീരും വിയര്‍പ്പുമായി ജീവിതയാത്രയില്‍ മക്കള്‍ക്കുവേണ്ടി, പങ്കാളിക്കു വേണ്ടി, മാതാപിതാക്കള്‍ക്കുവേണ്ടി, സഹോദരങ്ങള്‍ക്കു വേണ്ടി, സ്നേഹിതര്‍ക്കു വേണ്ടിയൊക്കെ അവള്‍ ഏറ്റെടുക്കുന്ന സഹനങ്ങളാണ് അവരെ ദൈവത്തിന്റെ പ്രതീകങ്ങൾ ആക്കി മാറ്റുന്നത്.
ജീവിതത്തിൽനിന്നു അമ്മമാർ അകന്നുമറയുമ്പോൾ ആണ് അവർ ജീവിതത്തിൽ എത്രത്തോളം പ്രിയപ്പെട്ടവർ ആയിരുന്നു എന്നും അവരുടെ നഷ്ടം എത്രയെന്നും മനസിലാകുന്നത്. ആ വേർപാടിന്റെ വേദന നമ്മെ പിച്ചിച്ചീന്തുന്നു. .അമ്മയില്ലാതെയും കാലം പിന്നെയും നമ്മെ മുന്നോട്ട് നയിക്കുന്നു. ആ ഓർമ്മകളിൽ ജീവിക്കുമ്പോൾ അവിടെ അമ്മയുടെ വാത്സല്യത്തിന്റെ ഓർമ്മകളും, നന്മയിലേക്ക് നയിക്കുന്ന ശാസനകളും , മാറോടണച്ച് പാടിയ താരാട്ടിന്റെ ഈണവും , അമ്മയുടെ ഗന്ധവും എന്നും എന്നും കൂട്ടിനുണ്ടാകും.
എന്റെ അനുഭവം എന്നെ പഠിപ്പിച്ചതും മറ്റൊന്നല്ല. അമ്മയെ നഷ്ടപ്പെട്ട ദുഃഖം ഞാനും അതുപോലെ എന്റെ മക്കളും അറിഞ്ഞതാണ്. അമ്മയാണ് ഓരോ വീടിന്റെയും ഐശ്യര്യം. അമ്മയില്ലാത്ത വീടുകൾ എത്ര സൂക്ഷിച്ചാലും എപ്പോഴും ശോകമൂകമാണ്. അമ്മയുമായി പ്രത്യേക അടുപ്പം കാത്തുസൂക്ഷിച്ചിരുന്നവരാണ് എന്റെ രണ്ട് കുട്ടികളും. അവർ കൂടുതൽ സമയം ചെലവഴിച്ചിരുന്നതും അമ്മയ്‌ക്കൊപ്പമാണ്. ഏതിനും എന്തിനും അവർ അമ്മയെ ആശ്രയിച്ചിരുന്നു. അങ്ങനെയിരിക്കുബോൾ അമ്മയെ നഷ്‌ടമായി. അവർ ഇല്ലാതായതോടെ വീടിന്റെ അവസ്ഥ തന്നെ മാറി. അവർ കരയില്ലെങ്കിൽ പോലും ആമുഖത്തിൽ വിഷാദ ഭാവം നഷ്‌ടങ്ങളുടെ കഥകൾ വിളിച്ചു പറയുമായിരുന്നു.
അമ്മയില്ലാത്ത അടുക്കളയിൽ ഒന്നു കയറി നോക്കണം. അപ്പോൾ അമ്മ എന്താണെന്നും എങ്ങനെ ആയിരുന്നു എന്നും മനസ്സിലാകും. അമ്മയുടെ കൈയിൽ നിന്ന് ഭക്ഷണം കിട്ടിയില്ലെങ്കിൽ തൃപ്തിയാവില്ല നമുക്കൊരിക്കലും. അത് കുട്ടികൾക്ക് ആയാലും വലിയവർക്ക് ആയാലും. അമ്മയുടെ കൈപ്പുണ്യം അറിയാത്ത ദിനങ്ങൾക്ക് ഒരു തൃപ്തിയുണ്ടാവില്ല... അമ്മയുടെ കൈപുണ്യമേൽക്കാത്ത രസക്കൂട്ടുകളോട് പിണങ്ങി നാവു വിശപ്പിനോട് പരിഭവം പറഞ്ഞേക്കാം. ഒരായിരം ചോദ്യങ്ങൾ അടുക്കളയുടെ ചുമരിൽ തട്ടി പ്രതിധ്വനിച്ചേക്കാം....... ആരും കേൾക്കാതെ കുറെ ചോദ്യങ്ങൾ പിന്നയും പിന്നയും ആവർത്തിച്ച് നാം മനസമാധാനം കണ്ടേക്കാം . ആ ശൂന്യതയിൽ നിന്ന് അമ്മ എന്തായിരുന്നു എന്ന് നമുക്ക് മനസ്സിലാകും.....
ഈ പ്രപഞ്ചം മുഴുവൻ പരിപാലിക്കുമ്പോൾ എല്ലായിടത്തും എത്താനാവാത്തതിനാൽ ദൈവം അമ്മമാരെ സൃഷ്‌ടിച്ചു എന്നാണ് പൊതുവെയുള്ള വിശ്വാസം . മനുഷ്യന്റെ ഉത്ഭവം മുതൽ അമ്മ, ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയിലെ സൃഷ്ടികർമ്മങ്ങൾ ഏറ്റെടുത്ത് ഓരോ കുഞ്ഞിനും ജന്മം നൽകി ഒന്നാം ദൈവമായി മാറുന്നു. അപ്പോൾ അമ്മക്ക് ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമാണു ജീവനുകളിൽ ഉള്ളത് എന്ന് മനസിലാവും. ദൈവം ചെയ്യെണ്ട കർമ്മമാണ് ഓരോ അമ്മമാരും ചെയ്യുന്നത്. അങ്ങനെ അമ്മമാർ ദൈവത്തിന്റെ അവതാരങ്ങൾ ആയി മാറുന്നു.
അമ്മ എന്ന പുണ്യത്തെ മനസ്സിൽ ധ്യാനിച്ച്, എല്ലാ അമ്മമാർക്കും മാതൃ ദിനാശംസകൾ