കഥ എഴുതുന്നില്ലെന്നു
പറഞ്ഞാണ്
"ക" യും "ഥ" യും
എന്നിൽ നിന്ന് പിണങ്ങി വേർപിരിഞ്ഞത്
"ക" ക അക്ഷരോത്സവത്തിൽ
കുടയും ചൂടി നിന്നപ്പോൾ
"ഥ "കഥ എഴുതാത്തവൾ എന്ന്
എന്നെ കണക്കറ്റ്
ശകാരിച്ചു.
പിന്നെ
"ക" യും "ഥ "യും ചേർന്നു
കുറെ അക്ഷരങ്ങൾ തന്നൊരു
കഥയെഴുതിച്ചു.
പെറ്റ പിറ്റേന്ന് തള്ള ചത്ത
ഒറ്റപ്പൂരാടനെ
ഉന്തിത്തള്ളി
കമുകിൽക്കയറ്റി.
അടയ്ക്ക പറിച്ചും
ആടിയുലഞ്ഞും
കൂകിക്കരഞ്ഞും
ഒടുവിൽ അനന്തമായ
ആകാശത്തിലേക്കു
വഴി കാണിച്ചു.
പിന്നെ ജീവിതത്തിൽ
ഞാനെന്ന പോലെ
കഥയിൽ അവനും ഒറ്റയെന്ന്
"ക"യും "ഥ "യും
വെറുതെ വെറുതെ
കണ്ണീരില്ലാതെ
പരസ്പരം
കെട്ടിപ്പിടിച്ചു
കരഞ്ഞു
ഒക്കെ വെറും കഥയല്ലേ
ചിലപ്പോൾ
ഈ ജീവിതം പോലും
കഥ പോലല്ലേ
കണ്ണു നിറഞ്ഞു
ഞാനവരെ
വെറുതെ വെറുതെ
ആശ്വസിപ്പിച്ചു.