Image

അമ്മയിടം (കഥ: നിജി പെബി)

Published on 11 May, 2025
അമ്മയിടം (കഥ: നിജി പെബി)

ഓവർബ്രിഡ്ജിനു സമീപം സുഗന്ധഗിരി ലേക് വ്യൂ ഗാർഡൻസിൽ ഓപ്പൺ സ്പേസിലെ പ്രകൃതിയുടെ വർണ്ണക്കൂടിൽ നടക്കുന്ന മാതൃദിനാഘോഷ പരിപാടികളുടെ ഭാഗമായി സ്പീക്കറിലൂടെ നേർത്ത ശബ്ദത്തിലും താളത്തിലും ഒഴുകിവന്നിരുന്ന ആ കവിത ഏറെ ഹൃദയസ്പർശിയായിരുന്നു.
" അമ്മയെ ഞാനൊന്നു നോക്കി,
 അമ്മയോ നിറപുഞ്ചിരി തൂകി !
 അമ്മയെ എനിക്കേറെയിഷ്ടം,
 അമ്മയാണെൻ്റെ ജീവനും! "
ഒറ്റനോട്ടത്തിലൂടെ ഒറ്റവരിയിലെ ഒറ്റവാക്കിനെ ഒറ്റവിരൽ കൊണ്ട് ഒന്നു സ്പർശിച്ച്, ഓർമ്മകളെയെല്ലാം പെറുക്കിയെടുത്ത ആ ഒരിടത്തിൽ അവൾ നിറയെ അക്ഷരങ്ങളെ പെറ്റുകൂട്ടി. എന്നത്തേയും പോലെ കണ്ണുനീരിൽ കുതിർന്ന ആ വാക്ക് ലയിച്ചു തീർന്നില്ലാതായി. പതിയെ പതിയെ അക്ഷരങ്ങളെല്ലാം കാഴ്ചയിൽ നിന്നും മാഞ്ഞുപോകുന്നത് അവൾ ഒരു നീറ്റലോടെ തിരിച്ചറിഞ്ഞു. പുഴയിലെ ഓളപ്പരപ്പിലേക്ക് നോക്കിയങ്ങനെ ഇരിക്കുമ്പോൾ കളക്ടർ മിഥില അനുഭവിച്ചിരുന്നത് പൂർണ്ണമായും 
ശാന്തിയുടെ നിമിഷങ്ങളായിരുന്നു. അവിടുത്തെ ആ മനോഹാരിതയെ ആസ്വദിച്ച് മനസ്സിൽ ചില വരികൾ കുറിച്ചിട്ടു. അവിടെ ആ സ്നേഹതീരത്തേക്ക് തന്റെ അമ്മമാരെയെല്ലാം കൂട്ടിക്കൊണ്ടുവരുമ്പോൾ മുതൽ ആ മുഖങ്ങളിലൂടെ തന്നെ അവരുടെയെല്ലാം മനസ്സിനെ വായിച്ചെടുക്കുകയായിരുന്നു. അമ്മമാരെല്ലാം ആടിയും പാടിയും കഥകൾ പറഞ്ഞു രസിച്ചും ഐസ്ക്രീം നുണഞ്ഞും കപ്പലണ്ടി കൊറിച്ചും അതീവ സന്തുഷ്ടരാണ് .ഇവരുടെ സന്തോഷമാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ. അമ്മമാരുടെ കാര്യങ്ങളെല്ലാം ഏറ്റെടുത്തു നടത്തുന്ന പാട്ടിയമ്മ കാരണമല്ലേ താനിന്നും ഇവിടെ ഇങ്ങനെ ജീവനോടെ !
" ഇത്രയേറെ തിരക്കുപിടിച്ച ഈ ഔദ്യോഗിക ജീവിതത്തിൽ മിഥില ഐ എ എസ് എന്ന മിടുമിടുക്കി സുന്ദരി എഴുത്തുകാരി എൻ്റെ കളക്ടർ കുട്ടിക്ക് അപൂർവങ്ങളിൽ അപൂർവമായി വീണു കിട്ടുന്ന ഈ സന്തോഷനിമിഷങ്ങളിൽ ....... ഇവിടെയിങ്ങനെ ഒറ്റക്കിരിക്കുകയാണോ...... 
എൻ്റെ പീലിക്കുട്ടീ നീയ്....... " 
പാട്ടിയമ്മയുടെ വാക്കുകളിലെ നിറഞ്ഞ സ്നേഹം കേട്ട് മിഥില ചിന്തകളിൽ നിന്നും ഇറങ്ങി വന്നു. ആ കവിളിലൊരു പൊൻമുത്തം നൽകി തനിക്ക് മാത്രം പ്രിയപ്പെട്ട ആ മടിത്തട്ടിലേക്കവൾ ചാഞ്ഞു. താൻ ഏറ്റവും സുരക്ഷിതത്വം അനുഭവിച്ചറിയുന്ന ഈ ഒരിടം എൻ്റെ അമ്മക്കിളിയുടെ ഔദാര്യമല്ലെ ! ഓർമ്മകളുടെ കനൽച്ചൂളയിൽ ചിന്തകൾ കൊണ്ട് മൂർച്ച കൂട്ടിവച്ചൊരു വാൾത്തലപ്പിൻ്റെ തിളക്കം ഇടയ്ക്കെല്ലാം മിഥില കാണാറുണ്ട്.   
                       ***
മാരിയമ്മൻകാവിലേക്ക് പരമശിവ ത്തിൻ്റെ കൈയ്യും പിടിച്ച് മുത്തുലക്ഷ്മി വന്നുകേറുമ്പോൾ ആ തമിഴ് സുന്ദരിക്ക് പ്രായം പതിനാറ്. ആരുമായും അത്ര അടുക്കുന്ന പ്രകൃതം അല്ലായിരുന്നു പരമശിവം. കാവിലെ ഉത്സവനാളിലെ കള്ളുകുടി പന്തയത്തിൽ ഓരോ കുടവും വലിച്ചു മോന്തുമ്പോൾ ആ പാവം അറിഞ്ഞിരുന്നില്ല, ആറടി മണ്ണിലേക്ക് തന്റെ ആകാശം ചുരുങ്ങി പോകുന്നൊരു വിധി!
പരമശിവത്തിൻ്റെ വേർപാടിൽ
നിലതെറ്റിയ മുത്തു തന്റെ പാതിവീർത്ത വയറിലേക്ക് നോക്കി കരയുന്നത് ഒരു പതിവ് കാഴ്ചയായി മാറി. പതിയെ പതിയെ ചോരയും നീരും വറ്റാത്ത ഭ്രാന്തി പെണ്ണിൻ്റെ പെണ്ണുടലിലേക്കായി വഴിപിഴച്ചവന്മാരുടെ നോട്ടം.
പിന്നെ പിന്നെ രാപ്പലുകൾ ഏറെയും നീളെ കിടന്നുകൊണ്ടവൾ ആകാശം നോക്കി കാണുമ്പോൾ ആർത്തിയോടെ അവളുടെ ഉടലിനെ നോക്കുന്ന ചില മനുഷ്യമൃഗങ്ങളുടെ മുഖങ്ങൾ കാണാറുണ്ട്. രതിമൂർച്ചകളിൽ ആ മുഖങ്ങളിൽ അവൾ ഒരു പ്രണയം തേടാറുണ്ട്. അവരുടെ കൈകൾക്കുള്ളിൽ ഞെരിഞ്ഞമർന്ന് ശ്വാസം തിങ്ങുമ്പോൾ പിന്നെയവൾ ആകാശം കാണാറില്ല. താളം തെറ്റിയ ഓർമ്മകളിൽ ഇഷ്ടം കൊണ്ടു ചുമന്ന ചില നീറ്റലുകൾ തുടയിടുക്കിലെ താളത്തിലമർന്ന് പോകാറുണ്ട്. നീറ്റലുകൾ വ്രണങ്ങളായി തീരുമ്പോഴും ആ പുഴുത്ത ഭ്രാന്തിനെ പോലും വിഴുങ്ങി കളയുന്ന മുഴുത്ത ഭ്രാന്തായിരുന്നു മാറിമാറി വരുന്ന ആ മുഖങ്ങളിലെല്ലാം .  
ഏറെ മുന്നോട്ടു പോയെങ്കിലും സമൂഹം അതിൻ്റെ ചാപ്പകുത്തലുകൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. പിന്നൊരുനാൾ കടത്തിണ്ണയിൽ അവളെപ്പോലൊരു പെൺപിള്ളയെ ഭ്രാന്തി പെറ്റിട്ടെന്ന് കേട്ടു ! അവൾ അവളെന്ന കണ്ണാടിയെ ! വാർന്നൊഴുകിയ ചോരയുടെയും കൊഴുത്ത ദ്രാവകം നിറഞ്ഞ മറുപിള്ളയുടെയും ഗന്ധം തലക്കടിച്ച തെരുവുനായകൂട്ടത്തിൻ്റെ ആക്രമണത്തിൽ പെറ്റൊഴിഞ്ഞ ആ വയർ നിശ്ചലമായി. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് എത്തിയ ആരോ ഒരാൾ ആ മാണിക്യത്തിനെ പാട്ടിയമ്മയെ ഏൽപ്പിച്ചു. ഇന്നും കൊഞ്ചിക്കൊഞ്ചി "അമ്മേ" എന്ന് നീട്ടുവിളിക്കുമ്പോൾ ഭൂമിദേവി പോലും അവളോട് ചോദിക്കാറുണ്ട്.... "പെണ്ണേ നിനക്ക് മാത്രമാണോ ഈ ലോകത്ത് ഇത്രയും സ്നേഹനിധികളായ അമ്മമാരെ വരദാനമായി കിട്ടിയത് !" 
" അതെ ലോ...."
തെല്ലൊരഹങ്കാരത്തോടെ മറുപടി പറയുമ്പോൾ ഇന്നും അവളുടെയുള്ളിൽ, കുഞ്ഞുനാളിൽ പുസ്തകങ്ങൾക്കായുള്ള കരച്ചിൽ തീർക്കാൻ ശ്രമിക്കുന്ന, ഭംഗിയുള്ള ചിറകൾ വിടർത്തി പറക്കാൻ പഠിപ്പിക്കുന്ന, അവളുടെ കരളിൽ കുടിയിരുത്തിയ ഒരു ദൈവമുണ്ട്......
പാട്ടിയമ്മ! 
ഒരായിരം അർത്ഥവ്യാപ്തിയുള്ള 
പദം....... അമ്മ!
ഒരു യുഗം കൊണ്ട് പോലും നിർവചിക്കാൻ കഴിയാത്ത ആ ദൈവത്തിൻ്റെ മറ്റൊരു പര്യായപദം അമ്മ!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക