അനന്ത് മഹാദേവനെ ഞാൻ പരിചയപ്പെടുന്നത് 1980 ലാണ്. തൃശ്ശൂർകാരനായ അനന്ത് ബോംബെ പബ്ലിസിറ്റി സർവിസ്സിൽ ജോലി ചെയ്യാൻ എത്തിയതായിരുന്നു. അക്കാലത്തു ഞാൻ മറ്റു പ്രസിദ്ധീകരണങ്ങൾക്കൊപ്പം മാതൃഭൂമി ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും സിനിമ നിരൂപണങ്ങളും ഫീച്ചറുകളും എഴുതിയിരുന്നു . ഇവ വായിച്ചു ഏതാണ്ട് ഒരു ആരാധകനെപോലെയാണ് അനന്ത് എന്നെ പരിചയപ്പെട്ടത്. ബോംബെ പബ്ലിസിറ്റി സർവീസ് പല രാജ് കപൂർ ചിത്രങ്ങൾക്കും തിരക്കഥയും സംഭാഷണവും കെ എ അബ്ബാസിനും രാജ് കപൂറിനുമൊപ്പം എഴുതിയ വി പി സാട്ടെയുടെ പ്രധാന ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു. അക്കാലത്തു മിക്കവാറും ചിത്രങ്ങളുടെ പരസ്യജോലികളും പ്രീവ്യൂകളും ഈ സ്ഥാപനമായിരുന്നു നടത്തിയിരുന്നത്. എല്ലാ ആഴ്ചയുടെ ആരംഭത്തിലും ഞാൻ മഹാദേവനുമായി ബന്ധപ്പെട്ടാണ് പ്രസ് ഷോ കളെ കുറിച്ച് അറിഞ്ഞിരുന്നത്. വളരെ വേഗം മുന്നോട്ടു പോകാൻ താല്പര്യപെട്ടിരുന്ന അനന്ത് തുടർന്ന് ഹിന്ദി, ഇംഗ്ലീഷ് നാടകങ്ങളിലും പ്രത്യക്ഷപെട്ടു. പിന്നീട് ഹിന്ദി ടെലിവിഷൻ സീരിയലുകളിലും ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദി സിനിമകൾക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ചു പ്രസിദ്ധനായി. ആ ദിനങ്ങളിൽ ഞാൻ അനന്തിനെ ഇന്റർവ്യൂ ചെയ്യുകയും ഉണ്ടായി. അനന്ത് മഹാദേവൻ എന്ന പേരിൽ അറിഞ്ഞിരുന്ന ഇദ്ദേഹം പിന്നീട് തന്റെ പേര് അനന്ത് നാരായൺ മഹാദേവൻഎന്നാക്കി. 2002 ൽ അനന്തിന്റെ സംവിധാനത്തിലുള്ള ആദ്യ ഹിന്ദി ചിത്രം, 'ദിൽ വിൽ പ്യാർ വ്യാർ' പുറത്തു വന്നു.
ഇതിനകം 20 ഓളം ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്ത അനന്തിന്റെ പുതിയ ചിത്രമാണ് 'ഫുലെ'. പേര് സൂചിപ്പിക്കുന്നത് പോലെ മഹാരാഷ്ട്രയിലെ സാമൂഹ്യ പരിഷ്കർത്താക്കളായിരുന്ന ജ്യോതിറാവു ഫുലെയുടെയും ഭാര്യ സാവിത്രിഭായ് ഫുലെയുടെയും കഥയും അവർക്കു നേരിടേണ്ടി വന്ന കടുത്ത എതിർപ്പുകൾ അവർ എങ്ങനെ നേരിട്ടു എന്നതിന്റെയും നേർചിത്രമാണ് അവതരിപ്പിക്കുന്നത്. തികച്ചും യാഥാസ്ഥിതികരായിരുന്ന ഒരു സമൂഹത്തിൽ പെൺകുട്ടികൾക്ക് പഠിക്കുവാൻ സൗകര്യം ഏർപ്പെടുത്തുന്ന ഫുലെയും ഭാര്യയും അസ്വീകാര്യരായി മാറി. ആ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ഈ ദമ്പതികളുടെ കഠിന പ്രയത്‌നം വേണ്ടി വന്നു. സ്വന്തം പിതാവിൽ നിന്നും സമൂഹത്തിൽ നിന്നും ഗ്രാമത്തിൽ നിന്നും ഒറ്റപെടലുകളും ജ്യോതിറാവുവിന് വലിയ പ്രതിസന്ധികളായി. ബ്രിട്ടീഷ് ഭരണം നിലവിലുള്ളതിനാൽ പെൺകുട്ടികളെ അദ്ധ്യാപികമാരാക്കുവാനും ആദ്യം എതിർപ്പുകൾ ഉണ്ടായി. പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികളുടെ പൂർണ സഹകരണത്തോടെ 200 ൽ അധികം സ്കൂളുകൾ തുടങ്ങുവാനും ആയിരകണക്കിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് സാധ്യമാക്കുവാനും ഫുലെ ദമ്പതികൾക്ക് കഴിഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യ പുനരാവിഷ്ക്കരിക്കുക അത്ര എളുപ്പമല്ല. ചരിത്രം എന്തായിരുന്നു എന്ന് വളരെ പരിമിതമായ അറിവുള്ള പ്രേക്ഷക സമൂഹത്തിനു മുന്നിലേക്കാണ് അനന്ത് ചിത്രം എത്തിച്ചിരിക്കുന്നത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എത്രമാത്രം സ്വാതന്ത്ര്യം അദ്ദേഹം എടുത്തു എന്നറിയില്ല. പ്രതീക് ഗാന്ധിയാണ് ഫുലെയായി അഭിനയിച്ചിരിക്കുന്നത്. ഒരു ഓതർ ബാക്ക്ഡ് റോളിൽ ഗാന്ധി തിളങ്ങിയിട്ടുണ്ട്. സാവിത്രിബായ് ഫുലെയായി പത്രലേഖ പോളിന് വലിയ അവസരം ലഭിച്ചിട്ടില്ല. നമ്മുടെ ചിത്രങ്ങളിൽ ഒന്നുകിൽ സ്ത്രീ കഥാപാത്രങ്ങൾ നിഷ്പ്രഭരായിരിക്കും. അല്ലെങ്കിൽ സർവ്വപ്രധാനരും. ഈ പ്രവണതകൾ പിന്തുടരുന്നവരാണ് മിക്കവാറും തിരക്കഥാകൃത്തുക്കളും സംവിധായകരും. വിനയ് പാഠക്, സുരേഷ് വിശ്വകർമ, സുശീൽ പാണ്ഡേ, വിശാൽ തിവാരി, ജോയ് സെൻഗുപ്‌ത, അമിത് ബെഹ്‌ൽ, അക്ഷയ് ഗൗരവ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുനിത റായ് കാമറ ചലിപ്പിച്ചു. റോണക് ഫഡ്‌നിസ് ചിത്ര സംയോജനവും നിർവഹിച്ചു. ഇരുവരുടെയും സംഭാവനകൾ കുറവുകൾക്കതീതമാണ്. രോഹൻ -രോഹൻ ടീമിന്റെ സംഗീതവും കേൾക്കാൻ ഇമ്പമുള്ളതാണ്.
അനന്തിന് ധാരാളം സംസ്ഥാന, ദേശീയ അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഫുലെയും അനന്തിന് കൂടുതൽ പുരസ്‌കാരങ്ങൾ നൽകാനാണ് സാധ്യത. വ്യത്യസ്ത ചലച്ചിത്രങ്ങളിലും ഇന്ത്യയുടെ സംസ്കാരത്തിലും ചരിത്രത്തിലും താല്പര്യം ഉള്ളവർക്കും ഈ ചിത്രം നൽകുന്ന സംഭാവന അവഗണിക്കാനാവില്ല.