Image

ഗ്രാമത്തിന്റെ പാട്ടുകൾ; മുല്ലനേഴി (വിനോദ് കട്ടച്ചിറ)

Published on 16 May, 2025
ഗ്രാമത്തിന്റെ പാട്ടുകൾ; മുല്ലനേഴി (വിനോദ് കട്ടച്ചിറ)

"ഈപുഴയും സന്ധ്യകളും നീലമിഴിയിതളുകളും...."

ഈപാട്ടിന്റെമാധുര്യം മനസ്സിൽതട്ടിയവരാരും,

ഒരുപക്ഷേ മലയാളകാവ്യശാഖയിലെ വിഖ്യാതനായ ഒരുകവിയാണ്‌  ഇതിന്റെരചനയെന്ന് ഓർത്തിട്ടുണ്ടാവില്ല.

പക്ഷേ, മുല്ലനേഴി എഴുതിയ സിനിമാഗാനങ്ങളിൽ ഒടുവിലത്തേതാണ് ഇന്ത്യൻറുപ്പി എന്ന സിനിമയിലെ ഈ ഗാനം. അതുകൊണ്ട് അത്യാവശ്യം

ന്യൂജനറേഷൻ തലമുറയ്ക്കും  മുല്ലനേഴി  ഒരുസ്മരണയാകുന്നു എന്നു പറയുന്നതിൽ തെറ്റില്ല.

"പവിഴമല്ലിപൂത്തുലഞ്ഞ നീലവാനം

പ്രണയവല്ലിപുഞ്ചിരിച്ച ദിവ്യയാമം.." ഇതുപോലെയുള്ളഗാനങ്ങൾ എത്രവേഗമാണ് ഒരുകാലത്തിലെതലമുറ കേട്ടതുംഏറ്റുചൊല്ലിയതും. ഗ്രാമീണത നിറഞ്ഞ ശീലുകളുടെ ഉടയോനായിരുന്നു മുല്ലനേഴി.

വായനാസുഖമുള്ള വരികൾ മനോഹരമായകവിതകളുംകൂടിയായിരുന്നു.

"മനസ്സൊരുമാന്ത്രികക്കുതിരയായ് പായുന്നു...."

(മേള)

"അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ..."

"ചിരിക്കുന്നനിലാവിന്റെ

കണ്ണുനീർപാടം...."

(കാട്ടിലെപാട്ട് )

"സൗരയൂഥപഥത്തിലെന്നോ...."

"ഓടനാടൻ മലയില് മാണിക്യചെമ്പഴുക്ക...."

(വെള്ളം)

"ദേവാംഗനേ നീയീഭൂമിയിൽ....."

(സ്വർണ്ണപ്പക്ഷികൾ)

"കണ്ണാന്തളി മുറ്റം മുറ്റത്തൊരുതുമ്പ...."

(ഞാനൊന്നുപറയട്ടെ)

"കണ്ണിന്പൊൻകണി കാതിന്...."

(സന്മനസ്സുള്ളവർക്ക് സമാധാനം)

കവിതയുടെ സൗന്ദര്യം തുടിക്കുന്ന എത്രയെത്ര ഗാനങ്ങളാണ് മുല്ലനേഴിമാഷ് കൈരളിക്ക് സമർപ്പിച്ചിരിക്കുന്നത്. 1976ൽ "ലക്ഷ്മീവിജയം" എന്ന ചിത്രത്തിനു വേണ്ടിയാണ് മുല്ലനേഴി ആദ്യഗാനമെഴുതിയത്. "ഇന്ത്യൻറുപ്പി"യിലെ "ഈപുഴയും സന്ധ്യകളു"മാണ് (സംഗീതം: ഷഹബാസ് അമൻ) അവസാനമായി സിനിമയ്ക്കുവേണ്ടി എഴുതിയഗാനം.

ഞാവൽപ്പഴങ്ങൾ എന്നചിത്രത്തിലെ "കറുകറുത്തൊരുപെണ്ണാണ്...." എന്നു തുടങ്ങുന്നഗാനം ഇന്നും യവാക്കളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നു. ചോര ചുവന്ന ചോര, വെള്ളം, മേള, സ്വർണ്ണപ്പക്ഷികൾ, സന്മനസ്സുള്ളവർക്കു സമാധാനം, നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങി അനേകം ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു.

പിറവി, കഴകം, ഉപ്പ്, നീലത്താമര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻഅന്തിക്കാടിന്റെ "സ്നേഹവീട്" എന്നചിത്രത്തിലും അവസാനകാലത്ത് അഭിനയിച്ചു.

1948 മേയ്16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരിയുടെ ജനനം.  രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.

നീണ്ട നരച്ചുവെളുത്ത താടിയും വിടർന്ന കണ്ണുകളും മുഷിഞ്ഞജുബ്ബയും നരച്ചസഞ്ചിയുമായി മുല്ലനേഴിമാഷ്‌ മനസ്സിലേക്ക് പടികടന്നുവരുന്നപോലെ. 

ഒപ്പം ഇരുവശവും നിറഞ്ഞുകേൾക്കുന്ന പാട്ടുകൾ. പാട്ടിന്റെ വെളുത്തസഞ്ചികൾ ഏതുനേരവും മനസ്സിന്റെഓരത്ത് ചലനങ്ങളുണ്ടാക്കുന്നുണ്ട്. കുളിർമഴയുടെസുഖമായി അത് നമ്മെ തഴുകിക്കൊണ്ടിരിക്കുന്നു.

ഇന്ന് മുല്ലനേഴിയുടെ ജന്മവാർഷികദിനം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക