മുയലുകളുടെ
സൗമ്യതയെക്കുറിച്ച്
ഞാനാലോചിച്ചു
കൊണ്ടിരുന്നപ്പോഴാണ്
വേട്ടയാടുന്ന
സിംഹങ്ങളുടെ ചിത്രം
നീ ആകാശത്തു വരച്ചിട്ടത്.
എന്റെ മടിയിൽക്കിടന്നു മേഘക്കെട്ടുകൾക്കിടയിൽ
മുയലുകളെ
എണ്ണുകയായിരുന്നു നീയപ്പോൾ.
നിന്റെ ചോരക്കണ്ണുകളും
ഗർജനങ്ങളും
നമ്മുടെ പ്രണയത്തെ
ക്ഷണനേരംകൊണ്ട്
വേട്ടയാടിക്കഴിഞ്ഞിരുന്നു.
സമാധാനത്തെക്കുറിച്ച്
പറയാൻ ഞാൻ ചുണ്ടുകൾ വിടർത്തിയപ്പോഴേക്ക്
നീ യുദ്ധത്തെ
കാര്യകാരണസഹിതം
വ്യാഖ്യാനിക്കാൻ തുടങ്ങിയിരുന്നു.
കേൾവിപ്പുറത്തേക്ക്
തുളച്ചുകയറിയ
സ്ഫോടനങ്ങളെയാണ്
പേടിയോടെ തള്ളിമാറ്റിയത്.
ആനപ്പാറയുടെ ചെരിവിലൂടെ
കല്ലുകളിൽ തട്ടിത്തട്ടി
കാട്ടിലേക്ക് നീ മറിയുന്നത്
ഞാൻ ആഗ്രഹിച്ചിട്ടേയില്ല.
നിശബ്ദമായ
പാറക്കെട്ടുകൾ
മുറിച്ചുകടന്നു
മലയിറങ്ങുമ്പോൾ
കാട്ടുമുയലുകൾ
വഴികാട്ടിയിരുന്നു.
മേഘക്കൂട്ടങ്ങൾക്ക്
സിംഹത്തിന്റെ
തലയിൽനിന്നും
തെറിച്ച ചോരച്ചുവപ്പ്
നന്ദി, താഴ്‌വരകളേ....
ജയന്തി അരുൺ