മൂന്നര ചുറ്റിൽ
ചുറഞ്ഞു കിടക്കുന്ന
കരിംസർപ്പത്തിന്റെ
വായ്ക്കകത്താണ് വാൽ
വാലിനൊരു
തലയില്ല
തലയ്ക്കൊരു
വാലുമില്ല
ചുരുളിലെ വളയത്തിന്
വാലും തലയുമില്ല
തെളിമയ്ക്കൊരു
ഉടമയില്ല
പാവനസാന്നിദ്ധ്യത്തിനൊരു
അവകാശിയില്ല
ശാന്തിക്കൊരു ദല്ലാൾ-
ശാന്തിക്കാരന്റെ ആവശ്യമില്ല
ഒഴുകുമ്പോഴും
നീരും ചോരയും
അഖണ്ഡവിശ്രാന്തിയിൽ
ചോരയുടെ സ്ഥാനത്ത്
ചെളിവെള്ളം;
ചെളിയൂറാൻ
നേരമെടുത്തേക്കും
ഊറിക്കഴിഞ്ഞാൽ
വെള്ളത്തിന് കിട്ടും
നീലാകാശത്തിന്റെ തെളിമ
തെളിമയ്ക്കൊരു
ഉടമയില്ല
അപ്പോഴും സർപ്പം മകുടിയൂതി
പാമ്പാട്ടികളെ
ഒളിപ്പോരിനിറക്കും
പല്ലിന് പല്ല്
കണ്ണിന് കണ്ണ്
ചോരയ്ക്ക് ചോര
പൂവുകളെ സംരക്ഷിക്കുവാൻ
ചിലപ്പോൾ വാളോങ്ങേണ്ടി വരും
അഹിംസയ്ക്ക്
ഷണ്ഡത്വമെന്നൊരു പേരില്ലല്ലോ
ഒഴുകുമ്പോഴും
നീരും ചോരയും
അഖണ്ഡവിശ്രാന്തിയിൽ
തുടക്കവും
ഒടുക്കവുമറിയാത്ത
ഒരു തുടർച്ചയെക്കുറിച്ചുള്ള
വിചാരം ഒരിടർച്ച മാത്രമാകും.