ബെംഗളൂരു: പഹൽഗാം ഭീകരാക്രമണവുമായി കന്നഡ ഭാഷാ വാദത്തെ ബന്ധപ്പെടുത്തിയ കേസില്‍ ഗായകൻ സോനു നിഗമിനെതിരെ അറസ്റ്റ് പോലുള്ള കർശന നടപടി സ്വീകരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നിർദേശം നൽകി. കേസ് കോടതിയുടെ പരിഗണനയിലാണ്. ബെംഗളൂരു ആവലഹള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെ ചോദ്യം ചെയ്ത് സോനു നിഗം നൽകിയ ഹർജിയിലാണ് താൽക്കാലിക ആശ്വാസം.
അനാവശ്യ പബ്ലിസിറ്റിക്കായി ചമച്ച കേസാണിതെന്നും പൊതുശല്യമുണ്ടാക്കുന്നതിന് ചുമത്തുന്ന 505–ാം വകുപ്പ് നിലനിൽക്കില്ലെന്നും സോനുവിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം സോനു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ, കേസിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകാൻ കോടതി അനുമതി നൽകി. ബെംഗളൂരുവിലെ ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ഭീകരാക്രമണങ്ങളിലേക്ക് വഴി വെയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി. താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്. എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമാണെന്ന് സോനു പറഞ്ഞിരുന്നു