ടെക്സസിൽ തടവിലുള്ള ഏതാനും വെനസ്വേലക്കാരെ 18ആം നൂറ്റാണ്ടിലെ ഏലിയൻ എനിമീസ് ആക്ട് (എ ഇ എ) ഉപയോഗിച്ചു നിയമനടപടികൾ ഒന്നുമില്ലാതെ വേഗത്തിൽ നാടു കടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം സുപ്രീം കോടതി വെള്ളിയാഴ്ച്ച വീണ്ടും തടഞ്ഞു. ഏപ്രിൽ 19നു കോടതി എ ഇ എ ഉപയോഗിച്ചുളള നാടുകടത്തൽ തടഞ്ഞിരുന്നു.
വെനസ്വേലയിലെ കുപ്രസിദ്ധ ട്രെൻ ദേ അറഗ്വാ കുറ്റവാളി സംഘത്തിൽ പെട്ട തടവുകാർ അമേരിക്കയെ ആക്രമിച്ചിരിക്കയാണ് എന്നാണ് ഭരണകൂടത്തിന്റെ വാദം. പുറത്തു നിന്ന് ആക്രമിച്ചു കയറുന്നവരെ വിചാരണ കൂടാതെ നാടുകടത്താൻ 1798ൽ പാസാക്കിയ എ ഇ എ അധികാരം നൽകുന്നു.
അനധികൃത കുടിയേറ്റക്കാർക്ക് നാടുകടത്തലിനു എത്ര നാൾ മുൻപ് നോട്ടീസ് നൽകണമെന്നു കീഴ്കോടതികൾ തീരുമാനിക്കുന്നതു വരെ ടെക്സസിൽ തടവിലുള്ളവരെ നാട് കടത്താൻ പാടില്ലെന്നു സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
മറ്റു നിയമങ്ങൾ ലഭ്യമാണ്
അനധികൃതരെ നാടുകടത്താൻ മറ്റു നിയമങ്ങൾ ലഭ്യമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എ ഇ എയുടെ മെറിറ്റുകൾ ഏപ്രിൽ 19 ഉത്തരവിൽ പരാമർശിച്ചില്ല. എന്നാൽ മുന്നറിയിപ്പില്ലാതെ നാടുകടത്തുന്നത് ശരിയല്ല. നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ അവസരം നൽകണം.
കോടതി ഉത്തരവ് ലംഘിച്ചു മെരിലാൻഡ് നിവാസി അബ്‌റീഗോ ഗാർഷ്യയെ എൽ സാൽവദോറിലേക്കു നാടുകടത്തിയത് ഉത്തരവിൽ ചൂണ്ടിക്കാട്ടി. "അയാളെ തിരിച്ചു കൊണ്ടുവരാൻ കോടതി ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല എന്നത് കാര്യങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നു."
ടെക്സസിൽ തടവിലുള്ളവരുടെ കാര്യത്തിനും ഗൗരവമുണ്ട്. നാടുകടത്തുന്നതിനു 24 മണിക്കൂർ മുൻപെങ്കിലും നോട്ടീസ് നൽകണം. അത് ഒഴിവാക്കുന്നതിനു ന്യായമേയില്ല.
വലതു പക്ഷ ജസ്റ്റിസുമാരിൽ സാമുവൽ അലൈറ്റോ, ക്ലാരൻസ് തോമസ് എന്നിവർ ഉത്തരവിനോട് വിയോജിച്ചു.
കേസ് വീണ്ടും ന്യൂ ഓർലിയൻസിലെ ഫിഫ്ത് സർക്യൂട്ട് കോർട് ഓഫ് അപ്പീൽസിലേക്കു മടങ്ങുന്നു. ഭരണഘടനാപരമായി കൃത്യമായി വേണ്ട പ്രക്രിയ സ്ഥിരീകരിക്കാൻ കീഴ്കോടതിയോടു സുപ്രീം കോടതി നിർദേശിച്ചു.
ടെക്സസ് തടവുകാരെ സംബന്ധിച്ചാണ് ഉത്തരവെങ്കിലും ന്യൂ യോർക്ക്, കൊളറാഡോ, സൗത്ത് ടെക്സസ് എന്നിവിടങ്ങളിൽ കോടതികൾ സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Supreme Court again blocks deportation under AEA