Image

സാഹിത്യവും സംഘടനകളും (ലേഖനം : ജോണ്‍ വേറ്റം)

Published on 17 May, 2025
സാഹിത്യവും സംഘടനകളും (ലേഖനം : ജോണ്‍ വേറ്റം)

സുരക്ഷിതമായ ജീവിതത്തിനായി വിദേശങ്ങളില്‍ താമസിച്ചാലും, ജന്മ ദേശത്തോടുള്ള ബന്ധവും സ്വന്തം ഭാഷയോടുള്ള സ്നേഹവും ഹൃദയത്തില്‍  സൂക്ഷിച്ച് കരുതലോടെയാണ് പ്രവാസിമലയാളികള്‍ ജീവിക്കുന്നതു്.          അവരുടെ അഭിമാനപൂരിതവും  മധുരതയേറിയതുമായ പ്രയത്നഫലമാണ് വിദേശ മലയാള സാഹിത്യം!

ആകമാന മലയാള സാഹിത്യത്തിന്‍റെ സ്വഭാവം ഏകമാണെന്നും,   ദേശീയപരമായ വ്യത്യാസമനുസരിച്ച് അതിനെ വേര്‍തിരിക്കാന്‍ സാദ്ധ്യമ ല്ലെന്നും അഭിപ്രായം ഉണ്ടായി. സാഹിത്യം സംബന്ധിച്ച വാസ്തവസ്ഥിതി  മനസ്സിലാക്കാത്തതാണ് മുഖ്യകാരണമെന്നും കരുതപ്പെടുന്നു.

ഒരു ചെറിയ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയാണല്ലോ മലയാളം. അതിനോടുള്ള അഭിഭക്തബന്ധവും അനുഭവസ്മരണകളും ഉള്‍ക്കൊണ്ട് നടത്തുന്ന സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ, മലയാള സാഹിത്യത്തെയും ലോകവ്യാപകമാക്കുവാന്‍ പ്രവാസി മലയാളികള്‍ ശ്രമിക്കുന്നുണ്ട്. മലയാള സാഹിത്യത്തിന് ബഹുത്വഭാവങ്ങളുണ്ട് എന്ന ധാരണയും ശക്തിപ്പെട്ടു. ഒരു പ്രാദേശിക ഭാഷക്ക്‌, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കുമൊ  എന്ന സംശയാസ്പദമായ ചോദൃവും ഉയര്‍ന്നുവന്നിട്ടുണ്ട്.    

സാഹിത്യം സംബന്ധിച്ച അന്വേഷണം ‍സാധാരണമല്ല. സാഹിത്യം ഒരു ശാസ്ത്രവുമല്ല. സൃഷ്ടിയാണ്. അതിന് ഉയര്‍ന്ന സ്ഥാനവും മൂല്യവുമുണ്ട്. അനുഭവങ്ങളുടെയും, ഓര്‍മ്മകളുടെയും, കാല്‍പനികതയുടെയും, കാഴ്ചപ്പാടു കളുടെയും, സാരാംശവും, മനുഷ്യചിന്തകളുടെ പ്രതിഫലനങ്ങളും അതില്‍ ഉണ്ടായിരിക്കും. ചരിത്രാധികാല ജനവാസംമുതല്‍ സമകാലിക സാഹചര്യം വരെയുള്ള സംഗതികള്‍, അത് ജനസമക്ഷം സമര്‍പ്പിക്കുന്നു. കലകളുടെ വേദികളില്‍ ആകര്‍ഷണീയതയും, സംഗീതത്തിന്‍റെ ആത്മാവില്‍ മധുര്യവും  ചൊരിയുന്നുണ്ട് .      

ജനാധിപത്യം, രാജവാഴ്ച, സര്‍വ്വാധിപത്യം, സ്വേച്ഛാധിപതൃം എന്നീ ഭൗതിക ഭരണസബ്രദായങ്ങളില്‍ വിചാരവിപ്ളവമായും, വിമര്‍ശനമായും സാഹിത്യം കടന്നുചെല്ലും. മത രാഷ്ട്രിയ സാമൂഹിക ശക്തികളുടെ തെറ്റായ പെരുമാറ്റച്ചട്ടങ്ങളെ ചോദ്യംചെയ്യും. നീതിക്കും സമാധാനത്തിനും വേണ്ടി വീറോടെ വാദിക്കും. നന്മകളെ സനാതനമാക്കാനും തിന്മകളെ വിച്ഛേദിക്കാനും നിരന്തരം ഉപദേശിക്കും. പ്രണയത്തിന്‍റെ കാന്തികതയും മാന്ത്രികത്വവും മനസ്സുകളില്‍ നിറയ്ക്കും. അറിവിന്‍റെ ആഴങ്ങളില്‍ സഞ്ചരിക്കും. സുഖദ ജീവിതത്തിനു മാര്‍ഗ്ഗദര്‍ശനം നല്കും. പിന്നയോ, സാഹിത്യമൊരു ഔഷധവും   വിജ്ഞാനികവുമാണ്.  

സാഹിത്യത്തിനുമേല്‍ അധികാരികളും പ്രസ്ഥാനങ്ങളും ഇല്ല. അതിന്‍റെ  പ്രമാണീയത വേറിട്ടുനില്‍ക്കുന്നു. സാഹിത്യസൃഷ്ടിയുടെ ഉടമാവകാശം അതിന്‍റെ രചയിതാവിനും അത് വാങ്ങുന്നവര്‍ക്കും ആയിരിക്കും. സാഹിത്യ ചൂഷണം നിലവിലുള്ളതിനാല്‍, രചനകളുടെ ഉടമാവകാശം തെളിയിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാവാം. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എഴുതുന്നു എന്ന ചോദ്യം, എഴുത്തുകാരെയും ഗ്രന്ഥകാരന്മാരെയും തമ്മില്‍ വേര്‍തിരിക്കുന്നു.    

ആവശ്യക്കാരുടെ താല്പര്യമനുസരിച്ചു എഴുതിക്കൊടുത്തു പ്രതിഫലം  വാങ്ങുന്നവരും, തൊഴിലുടമയുടെ നിര്‍ദ്ദേശപ്രകാരം എഴുതിക്കൊടുത്തു ശമ്പളം വാങ്ങുന്നവരും, രേഖാസമേഹം തയ്യാറാക്കുന്നവരും എഴുത്തുകാരുടെ കൂട്ടത്തിലാണ്. അവര്‍ ആരുമാകാം. എന്തും എഴുതാം. പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും, ഏഴുതി കൊടുത്തതിന്മേല്‍ അവര്‍ക്ക് ഉടമസ്ഥാവകാശം ഇല്ല.

ഒരു കൃതിയുടെ ഉപജ്ഞാതാവാണ് ഗ്രന്ഥകാരന്‍. അറിവും, ആവിഷ്കാര ശേഷിയും, ആഖ്യാനശൈലിയും, ഭാവനയും, വായനയും, വാക്യശേഖരവും, സര്‍ഗ്ഗാത്മകതയും ഉള്ളവര്‍. സ്വന്തം ഇഷ്ടപ്രകാരം എഴുതി പ്രസിദ്ധീകരിക്കു കയും, അതിന്‍റെ ഉടമാവകാശം കൈവശംവച്ച് അനുഭവിക്കുകയും ചെയ്യുന്നു. കൃതികള്‍ ഇഷ്ടദാനം ചെയ്യുന്നതിനും, വില്‍ക്കുന്നതിനുമുള്ള അവകാശവും ഗ്രന്ഥകര്‍ത്താവില്‍ നിക്ഷിപ്തമാണ്. ഗ്രന്ഥകര്‍ത്താക്കളുടെ, ഗ്രന്ഥത്തിന്മേലുള്ള അവകാശം; “മരണാനന്തര പകര്‍പ്പവകാശമായി”, അവരുടെ അനന്തരാവ കാശികള്‍ക്കായി സംരക്ഷിക്കപ്പെടും.      

ആചാരങ്ങള്‍, ജീവിതരീതികള്‍, കുടുംബങ്ങള്‍, പ്രവൃത്തികള്‍ വിശ്വാസ ങ്ങള്‍, സിദ്ധാന്തങ്ങള്‍, സാമൂഹികസംഗതികള്‍, സ്വഭാവങ്ങള്‍, ശാസ്ത്രങ്ങള്‍   എന്നിവയിലൂടെ ഉണ്ടാകുന്നതാണല്ലോ മാനവസംസ്കാരം. വ്യത്യസ്തമായ  കാരണങ്ങളാല്‍ അതിനു മാറ്റം ഭവിക്കാറുണ്ട്. പുതിയതും പഴയതുമെന്നു സംസ്ക്കാരത്തെയും തരംതിരിച്ചിട്ടുണ്ട്. ഏതോന്നിനെക്കുറിച്ചും ചിന്തിക്കുന്ന തിന്, ആര്‍ക്കും ആരുടേയും അനുമതി വേണ്ട, എന്നാല്‍, സത്യം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഇല്ല. ആധുനികവാദികളും, അസ്തിത്വവാദികളും, ആത്മനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നവരും, സാമൂഹിക  രീതികളും, മാതൃകാപരമായ മാനദണ്ഡങ്ങളും ഉണ്ടാക്കുന്നവര്‍, സാഹിത്യ സ്രഷ്ടാക്കളുടെ സമൂഹത്തിലുണ്ട്. അഭ്യസ്തവിദ്യരും, തത്വജ്ഞാനികളും, പത്രാധിപന്മാരും, വിദ്യാര്‍ത്ഥി സമൂഹവും, വിശകലന വിദഗ്ദ്ധരും, വേദനിന്ദകരും, സാമാന്യ മനുഷ്യരും, സാഹിത്യവിമര്‍ശകരും വായനക്കാരില്‍  ഉണ്ടാവും.            

സാഹിത്യ ഘടകങ്ങളായ കഥ, കവിത, നോവല്‍, നാടകം, നിരൂപണം   എന്നിവക്കുമുപരി, ആസ്വാദനമെന്ന ആശയത്തോടെ, ജനപ്രിയസാഹിത്യം വേണമെന്നായി. സമാധാനവും സാഹോദര്യവും സ്നേഹവും പകര്‍ന്നു കൊടുക്കുകയും, ധാര്‍മ്മികതയില്‍ ഉറച്ചുനിന്നുകൊണ്ട് സന്തുഷ്ടഭാവിയിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്യുന്ന ഉപദേശകനായിരിക്കണം സാഹിത്യം  എന്ന അഭിപ്രായവുമുണ്ട്.        

ഇന്ത്യന്‍ ദ്രാവിഡ (തമിഴ്) സംസ്‌കാരങ്ങള്‍ കൂടിച്ചേര്‍ന്നതായിരുന്നല്ലോ   പുരാതന കേരള സംസ്കാരം. അതില്‍, ജാതി മത വ്യവസ്ഥകളും, മതപരമാ യ ഉന്നതത്വങ്ങളുമൊക്കെ ഉണ്ടായിരുന്നു. അക്കാരണത്താല്‍ത്തന്നെ, കേരളീയ സാഹിത്യം പ്രാചീനകാല സംസ്കാരത്തില്‍ നിന്നും ഉളവായതാണെന്നു വിശ്വസിക്കാം. അമേരിക്കന്‍ മലയാള സാഹിത്യത്തിനും കേരളിയ സാഹിത്യ ത്തിനും തമ്മില്‍ ശ്രദ്ധേയമായ വ്യത്യാസങ്ങളും ഉണ്ട്.  

അടിമത്തം, അവതാരങ്ങള്‍, ആചാരങ്ങള്‍, ആത്മീയത, ഇടതു വലതു രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍, കമ്മ്യുണിസ്റ്റ് ചിന്ത, കര്‍ഷകരംഗം, ഗ്രാമീണം, കുലീനത്വം, തറവാടിത്തം, തൊട്ടുകൂടായ്മ, തൊഴിലാളി സമരം, ജാതിഭ്രഷ്ട്, പാതിവ്രത്യം, മന്ത്രവാദം, മരണാനന്തര കര്‍മ്മങ്ങള്‍, വര്‍ഗ്ഗസംബ്രദായങ്ങള്‍, സാമൂഹ്യപരിഷ്കാരം എന്നിവ ഉള്‍ക്കൊണ്ടതാണ് കേരളിയ സാഹിത്യം. മലയാള ഗ്രന്ഥങ്ങള്‍ അത് തെളിയിക്കുന്നു. പാശ്ചാത്യഗ്രന്ഥങ്ങള്‍ മലയാള   ത്തില്‍ വിവര്‍ത്തനം ചെയ്തുതുടങ്ങിയതോടെ, കേരളത്തിലെ സാഹിത്യ ശില്‍പികളുടെ ആശയങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും അംശമായി മാറ്റം വന്നു. സമൂല പരിവര്‍ത്തനം ഉണ്ടായിട്ടുമില്ല.  

പൊതുവെ, അമേരിക്കന്‍ മലയാള സാഹിത്യത്തിലെ വിഷയങ്ങള്‍, ആധുനികവും അന്തര്‍ദ്ദേശീയവുമാണ്. നൂതന സംഭവങ്ങള്‍, ആഘോഷങ്ങള്‍, ആയുധനിര്‍മ്മാണം, കാവ്യ കഥാസാഹിത്യം, കുടിയേറ്റം, ചരിത്രസത്യങ്ങള്‍, ബഹിരാകാശ സഞ്ചാരം, മനുഷ്യാവകാശങ്ങള്‍, ദേശീയമേധാവിത്വം, മൂലധന വാദം, വംശീയസമരങ്ങള്‍, വിദേശ വിവരങ്ങള്‍, ശാസ്തീയകണ്ടുപിടുത്ത ങ്ങള്‍, സര്‍വ്വമത സ്വാതന്ത്രൃം, സാഹിത്യ സാംസ്ക്കാരിക സംഘടനകള്‍ എന്നീ വിഷയങ്ങള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.      

കേരളത്തില്‍, ജാതി മത വിശ്വാസങ്ങളുടെ സ്വാധീനത്തിലും, രാഷ്ട്രിയ സിദ്ധാന്തങ്ങളുടെ നിയന്ത്രണത്തിലും മലയാള സാഹിത്യം ഒതുങ്ങിനില്‍ക്കുന്നു.  അതേ അന്തസ്സത്തയുള്ള കേരളിയ സാഹിത്യം തന്നെയാണ്, പ്രവാസി മലയാ ളികളിലൂടെ, വിദേശങ്ങളില്‍ എത്തിയതെന്ന് നിരീക്ഷകര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. കേരളീയ സാഹിത്യം ഉന്നതവും കുറ്റമറ്റതുമാണെന്നും, വിദേശ മലയാള സാഹിത്യത്തിനു നല്ല നിലവാരം ഇല്ലെന്നും, സാഹിത്യകാരന്മാരുടെ അഭാവം അതിനു കാരണമായെന്നും അഭിപ്രായമുണ്ടായി. ആശയദാരിദ്ര്യം ഉള്ളവര്‍ അത് അപ്പാടെ അംഗീകരിച്ചു. ഉപദേശങ്ങള്‍ക്കും കാര്യലാഭത്തിനും വേണ്ടി, കുറേ സംഘടനകളും സംഘാടകരും, കേരളത്തില്‍ നിന്നും ഉദ്ഘാടകരെയും   സാഹിത്യഅദ്ധ്യാപകരെയും ക്ഷണിച്ചുവരുത്തി. അതോടെ, അമേരിക്കന്‍ മലയാളസാഹിത്യരംഗത്ത്‌, നിസ്സംഗതയുടെ ഭാവങ്ങള്‍ പ്രകടമായി. കേരളത്തി ലെ സാഹിത്യസൃഷ്ടിളോട് താരതമ്യപ്പെടുത്താവുന്ന കാര്യഗൗരവമുള്ള രചന കളും, വായനക്കാരും അമേരിക്കയില്‍ ഇല്ലെന്ന പരാമര്‍ശവും പടര്‍ന്നു.      

ക്ഷണിക്കപ്പെട്ടും അല്ലാതെയും അമേരിക്കയില്‍ വരുന്ന, അധികാരികളും, രാഷ്ട്രിയ നേതാക്കളും, പത്രപ്രവര്‍ത്തകരും, സാഹിത്യകാരന്മാരും, സംഘാടക രെ സ്വാധീനിക്കുന്നു എന്ന ധാരണയുണ്ടായി. ആശയപരമായ വഴിത്തിരിവുക  ള്‍ക്ക് അത് കാരണമായി. ഏതാനും സംഘടകളുടെ പ്രവര്‍ത്തനതാല്പര്യങ്ങള്‍ കേരളത്തിലേക്ക്‌ തിരിഞ്ഞു. അവിടെയുള്ള ഉന്നതസ്ഥാനീയരും മറ്റുമായി   ബന്ധപ്പെടുത്തുന്നതിനും, പ്രസാധകരെ പരിചയപ്പെടുത്തുന്നതിനും, പുസ്തക പ്രകാശനങ്ങള്‍ നടത്തുന്നതിനും, കേരളത്തിലുള്ള ഏജന്‍റെുമാര്‍ സഹായിക്കു ന്നുണ്ടത്രേ. ഇക്കാരണങ്ങളാല്‍, അമേരിക്കന്‍ മലയാള സാഹിത്യരംഗം മെല്ലെ  പരിത്യജിക്കപ്പെടുന്നുവെന്ന ചിന്തയും പൊന്തിവന്നു. സാഹിത്യത്തെ സര്‍വ്വത്ര  ശക്തിപ്പെടുത്താന്‍, അര്‍പ്പണബോധവുമുള്ള പ്രവര്‍ത്തകരും സംഘടനകളും

പ്രവര്‍ത്തന പാരമ്പര്യവും, സംഘാടക ശക്തിയും സേവനസന്നദ്ധതയുമു ള്ള, കുറെ ധനികരും, അമേരിയ്ക്കയിലെ സാംസ്കാരിക സംഘടനകളുടെ അണിയത്തുണ്ട്. “വേറിട്ട്‌ നിന്നാലേ വളരാനും വിജയിക്കാനും സാധിക്കു” എന്ന മനോഭാവത്തോടെ നില്‍ക്കുന്ന സംഘടനകളമുണ്ട്. പരസ്പരബന്ധം  അവര്‍ക്കാവശ്യമില്ല. ഇതിന്‍റെയെല്ലാം ഫലമായി, സംഘടകളുടെ പ്രോത്സാഹ നവും സഹകരണവും, അമേരിക്കന്‍ മലയാള സാഹിത്യപ്രവര്‍ത്തനത്തിന് കിട്ടാതായി. ഇതിന് മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഈ ഘട്ടത്തിലും, അമേരിക്കന്‍ മലയാള സാഹിത്യരംഗത്തു പിടിച്ചുനില്‍ക്കുന്നവര്‍, കേരളത്തെ സ്നേഹിക്കുകയും, ഐക്യനാടുകളില്‍ അധ്വാനിച്ചു ജീവിക്കുകയും  ചെയ്യുന്ന ദേശാഭിമാനികളാണ്. സംഘടനകളുടെ പിളര്‍പ്പും മത്സരവും വേഗം  ഒഴിവാക്കി, ഏകോപനമുണ്ടാക്കാന്‍, അവര്‍ യഗ്നിക്കുന്നുമുണ്ട്.        

മലയാളം മാധ്യമങ്ങളില്‍ വരുന്ന രചനകള്‍ വായിക്കുന്നവരില്‍; ഉന്നതരും  പണ്ഡിതന്മാരും വിദ്യാസമ്പന്നരും സാഹിത്യസ്നേഹികളുമുണ്ട്. വായക്കാരില്‍  ചിലര്‍, വായിക്കുന്ന വിഷയങ്ങളില്‍ വിവേചനയുള്ളവരായിരിക്കുന്നില്ല. പ്രസിദ്ധീകരിച്ച രചനകളെക്കുറിച്ചു പ്രകടിപ്പിക്കുന്ന അര്‍ത്ഥമുള്ള അഭിപ്രായ ങ്ങള്‍ രചയിതാക്കളെ സഹായിക്കും. വായനക്കാരെ ആകര്‍ഷിക്കും. എന്നാല്‍, പ്രതികരണം എഴുതാന്‍ അറിവുള്ളവരും ഇല്ലാത്തവരും എഴുതിക്കാണിക്കു ന്നത്, രചനകളോട് ഒട്ടും ബന്ധമില്ലാത്ത, അരോചകവും വിരൂപവുമായ ആരോപണങ്ങളും, സ്വകാര്യങ്ങളുമാണ്. വന്നവഴി മറന്നവരെയും പ്രതികരണ കോളത്തില്‍ കാണാം. ഈ പ്രവണത ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യാവുന്നതാണ്. മിക്ക വായനക്കാരും, അഭിപ്രായങ്ങളെ വിലയിരുത്തുന്നത്തിനു അറിവും താല്‍പര്യമുള്ളവരാണ്.          

നോര്‍ത്ത് അമേരിക്കയിലുള്ള സകല സാഹിത്യ സംഘടനകളും, ഒരു കേന്ദ്ര സംഘടനയില്‍ ചേര്‍ന്നു സംയുക്തമായിപ്രവര്‍ത്തിച്ചാല്‍ അനേകം നന്മകള്‍ ഉണ്ടാകും. സാഹിത്യ പ്രവര്‍ത്തനത്തിന്‍റെ വികസനത്തിനും അത്  സഹായിക്കും. നിലവിലുള്ള കേന്ദ്രസംഘടന “ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)”യാണ്. അതിന്‍റെ, ഇപ്പോഴത്തെ എല്ലാ  കാര്യനിര്‍വാഹകരും, നല്ല അറിവും പ്രവര്‍ത്തനപരിചയവും ഉള്ളവരാണ്. എന്നാലും; മേഖലാസമ്മേളനം, വാര്‍ഷികസമ്മേളനം എന്നിവയില്‍ അവരുടെ വിദഗ്ധസേവനങ്ങള്‍ ഒതുങ്ങുന്നു. ഒരു നല്ല പുരോഗതിയിലേക്ക്, സംഘടന വേണ്ടത്ര നീങ്ങുന്നുമില്ല. നോര്‍ത്തമേരിക്കയിലുള്ള എല്ലാ സംഘടനകളും, സാഹിത്യപ്രവര്‍ത്തകരും, രചയിതാക്കളും, ലാനയുടെ സമ്മേളനങ്ങളില്‍ സംബന്ധിക്കറുമില്ല. ഇതിന്‍റെ കാരണവും പരിഹാരവും കണ്ടെത്തേണ്ടതാണ്‌. ലാനയിലെ സര്‍വ്വ അംഗങ്ങള്‍ക്കും അന്യോന്യം ബന്ധപ്പെടാനും, പ്രവര്‍ത്തന ങ്ങളെക്കുറിച്ചും മറ്റും യഥാവസരം അറിയുന്നതിനും സഹായിക്കുന്ന, ഒരു ആശയവിനിമയ സംവിധാനം ഉണ്ടാക്കുന്നത് ഏറെ ഉപകാരമായിരിക്കും. അമേരിക്കന്‍ മലയാള സാഹിത്യം, ഇവിടെയുള്ള മലയാളി സമൂഹത്തിന്‍റെ സാംസ്ക്കാരിക സമ്പത്താണ്‌! ഐക്യത്തിന്‍റെ ശക്തമായ ശൃംഖലയാണ്! അതുകൊണ്ട്, മലയാള സംഘടനകളുടെ മൗനമത്സരങ്ങളും വിഭാഗിയതയും, അതിന്‍റെ മഹത്വം കെടുത്തരുത്.                     

അമേരിക്കയിലുള്ള സാഹിത്യകാരന്മാരുടെയും, മറ്റ് മലയാളികളുടെയും,  പുസ്തകങ്ങള്‍ അച്ചടിച്ചുവിതരണം ചെയ്യുന്ന പ്രസാധകരും, പ്രസ്ഥാനങ്ങളും നോര്‍ത്ത് അമേരിക്കയില്‍ത്തന്നെ ഉണ്ടാവണം. അങ്ങനെ, ഗ്രന്ഥകര്‍ത്താക്കള്‍ക്ക് വിദേശങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥ ഒഴിവാക്കാം. അത് അഭിമാനകരവും  വലിയ സഹായവുമായിരിക്കും! അതിനായിരിക്കട്ടെ ലാനയുടെ അനന്തര പരിശ്രമം!  


    ____________________________
 

Join WhatsApp News
Sudhir Panikkaveetil 2025-05-17 10:52:39
ഇവിടെ ഒരു സാഹിത്യ പ്രസ്ഥാനം (അമേരിക്കൻ മലയാള സാഹിത്യം) വേണ്ടെന്ന അഭിപ്രായക്കാരാണ് ഇവിടെയുള്ള എഴുത്തുകാർ എന്ന് മനസിലാക്കുന്നു. "വേണം ഒരു അമേരിക്കൻ മലയാള സാഹിത്യം" എന്ന എന്റെ ലേഖനത്തോട് പ്രതികരിച്ചത് ശ്രീ ജോൺ മാത്യു ടെക്സാസ് ഉം ശ്രീ അബ്ദുൽ പുന്നയൂർക്കുളവും മാത്രമാണ്. നാട്ടിൽ കാലുറപ്പിക്കുക എന്ന ഉദ്ദേശ്യമാണ് മറ്റു എഴുത്തുകാർക്ക് എന്ന് മനസ്സിലാക്കുന്നു. അതുകൊണ്ടായിരിക്കും മുപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും ലാന എന്ന് പേരുള്ള മൊത്തം അമേരിക്കൻ മലയാളി എഴുത്തുകാരുടെ സംഘടനക്ക് ഇവിടെ ഒരു കൊട്ടിൽ ഇല്ലാതെ പോയത്. വാർഷിക യോഗങ്ങളിലും ഇപ്പോഴാണെങ്കിൽ സൂം മീറ്റിങ്ങുകളിലും പ്രവർത്തനനിരതരണല്ലോ അതിന്റെ ഭാരവാഹികൾ എന്നുള്ളതിൽ അഭിമാനിക്കാം. എല്ലാം നാട്ടിൽ മതിയെന്ന് പറയുന്ന ഇവിടത്തെ എഴുത്തുകാരൻ നിശബ്ദമായി പറയുന്നത് ഇവിടെ വായനക്കാരില്ല എന്ന് തന്നെയാണ്. ശ്രീ വേറ്റത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
Pokkal Varunni 2025-05-18 00:28:08
സാഹിത്യവും സംഘടനകളും - ലേഖനത്തിന്റെ ഈ ടൈറ്റിൽ കേട്ടപ്പോൾ എന്തോ വലിയ വിവരങ്ങൾ നല്ല കാര്യങ്ങൾ പറയാൻ പോകുന്നു എന്ന് വിചാരിച്ചു. . പക്ഷേ കാര്യമായ ഒന്നും കണ്ടില്ല. ടൈറ്റിൽ മാത്രം മിച്ചം. ' സംഘടനകൾ എന്തിനു നിലകൊള്ളുന്നു അത് എന്ത് ചെയ്തു കൊണ്ടിരിക്കുന്നു? എന്തെല്ലാമാണ് എന്നുള്ള മാർഗദർശനങ്ങൾ കൊടുക്കണ്ടേ? എവിടെയാണ് സംഘടനകൾക്ക് വീഴ്ചകൾ ഉണ്ടെങ്കിൽ പറ്റിയത്? എന്നൊക്കെ വളരെ വിശദമായി വിമർശനാത്മകമായി, ചിലയിടത്തൊക്കെ, ഓരോ കൊട്ടും, ഓരോ തഴുകലും കൊടുത്ത് എഴുതണ്ടേ സാറേ?. ഏതായാലും എഴുതിയ അത്രയും ഭാഗത്തിന് അഭിനന്ദനങ്ങൾ? നല്ല വീറോടെ നിർഭയം തട്ടിക്കൊടു എഴുതു സാറേ? വെട്ടം സാർ മാത്രമല്ല മറ്റ് അനവധി സാറന്മാരും, ഉണ്ടല്ലോ എഴുതാൻ കഴിവുള്ളവരെല്ലാം അങ്ങോട്ട് എഴുതട്ടെ? എഴുതിയെഴുതി വളരൂ അല്ലെങ്കിൽ എഴുതി എഴുതി തളരൂ. എന്തെങ്കിലും ഒന്ന് നടക്കട്ടെ. അല്ലാതെ ചുമ്മാ കുറെ സ്റ്റേറ്റ്മെൻറ് എഴുതിവെച്ചത് കൊണ്ട് എന്ത് കാര്യം? ? ആര് എന്ത് എഴുതിയാലും ഒരു ധീരമായ നിലപാട് വേണം. ചൊറിയാണ്ടടത്ത് ചൊറിയുക.
(ഡോ.കെ) 2025-05-19 19:41:26
ലോകത്തിന് ഏറ്റവും അധികം അറിവ് പകരുന്ന ശാസ്ത്രമാണ് സാഹിത്യശാസ്ത്രം.ശാസ്ത്രം സത്യാന്വേഷണമാണ്.ലോകത്തിലെ എല്ലാ വിഷയങ്ങളെയും സംബന്ധിക്കുന്ന ശാസ്ത്രമാണ് സാഹിത്യ മീമാംസ.ഇത്രയേറെ തെറ്റുകളുള്ള മറ്റൊരു എഴുത്ത്( ലേഖനം?) ഈമലയാളിയിൽ കണ്ടിട്ടില്ല.ഒരു കാര്യം സമൂഹത്തിനോട് വിളിച്ചു പറയുന്നതിന് മുൻപ് അത് ശരിയാണോ എന്ന് പരിശോധിക്കേണ്ട കടമ എഴുത്തുകാരനുണ്ട്.
(ഡോ.കെ) 2025-05-19 19:55:35
“സാഹിത്യം സംബന്ധിച്ച അന്വേഷണം ‍സാധാരണമല്ല. സാഹിത്യം ഒരു ശാസ്ത്രവുമല്ല”.(ജോൺ വേറ്റം)*
ജോണ്‍ വേറ്റം 2025-05-20 01:58:40
സാഹിത്യവും സംഘടനകളും എന്ന ലേഖനം വായിച്ചവര്‍ക്കും, അഭിപ്രായം എഴുതിയ ശ്രി സുധീര്‍ പണിക്കവീട്ടിലിനും, ശ്രീ പൊക്കന്‍ വാറുണ്ണിക്കും, (ഡോ.കെ )യ്ക്കും നന്ദി. ശാസ്ത്രമാണ് സാഹിത്യമെന്നും, ലോകത്തിലെ എല്ലാ വിഷയങ്ങളെയും സംബന്ധിക്കുന്ന ശാസ്ത്രമാണ് സാഹിത്യ മീമാംസയെന്നും, ഇത്രയേറെ തെറ്റുള്ള മറ്റൊരു എഴുത്ത്‌ ( ലേഖനം ) ഇ മലയാളിയില്‍കണ്ടിട്ടില്ലെന്നും, ഒരു കാര്യം സമൂഹത്തോട് വിളിച്ചുപറയുന്നതിന് മുന്‍പ് അത് ശരിയാണോയെന്ന് പരിശോധിക്കേണ്ട കടമയുണ്ടെന്നും ഡോ.കെ എഴുതി. അതുകൊണ്ട്, ഒരു വാക്ക്: സാഹിത്യം ശാസത്രമാണെന്നും, ലോകത്തിലെ എല്ലാ വിഷയങ്ങളെയും സംബന്ധിക്കുന്ന ശാസ്ത്രമാണ് സാഹിത്യ മീമാംസ എന്നും എഴുതിയാല്‍ മാത്രം പോരാ, ഡോ.കെ തെളിയിക്കണം. സാഹിത്യം ശാസ്ത്രമല്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.
(ഡോ.കെ) 2025-05-20 02:51:40
താങ്കൾ കൃത്യമായും വ്യക്തമായും സാഹിത്യം ഏതെല്ലാം വിഷയങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ________ *അന്തര്‍ദ്ദേശീയവുമാണ്. നൂതന സംഭവങ്ങള്‍, ആഘോഷങ്ങള്‍, ആയുധനിര്‍മ്മാണം, കാവ്യ കഥാസാഹിത്യം, കുടിയേറ്റം,ചരിത്രസത്യങ്ങള്‍, ബഹിരാകാശ സഞ്ചാരം, മനുഷ്യാവകാശങ്ങള്‍, ദേശീയമേധാവിത്വം, മൂലധന വാദം,വംശീയസമരങ്ങള്‍, വിദേശ വിവരങ്ങള്‍, ശാസ്തീയകണ്ടുപിടുത്ത ങ്ങള്‍, സര്‍വ്വമത സ്വാതന്ത്രൃം, സാഹിത്യ സാംസ്ക്കാരിക സംഘടനകള്‍ എന്നീ വിഷയങ്ങള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ——— * ജോൺ വേറ്റം
(ഡോ.കെ) 2025-05-20 12:41:39
സാഹിത്യം ശുദ്ധമായ ശാസ്ത്രം തന്നെയാണ്.ഗൂഗിൾ നോക്കി ശാസ്ത്രത്തിന്റെ അർത്ഥം മനസ്സിലാക്കി ക്രിയാത്മകരമായ സംവാദത്തിന് വരരുത് . ഗൂഗിളിനപ്പുറത്ത് മറ്റൊരു ലോകമുണ്ട്.മൂലകൃതികൾ വായിക്കാത്തതിന്റെ ന്യൂനതയാണ് അമേരിക്കയിലെ മിക്ക സാഹിത്യക്കരന്മാരുടെയും വലിയൊരു പോരായ്മ.സാഹിത്യം ശാസ്ത്രമാണെന്ന് താങ്കളുടെ ലേഖനത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഇനിയും തെളിവുവേണമെങ്കിൽ തീർച്ചയായും തരാവുന്നതാണ്.
(ഡോ.കെ) 2025-05-20 20:38:28
ശാസ്ത്രം എന്നതിന് സയൻസ് എന്നാണ് പറയുന്നത് . ‘സയൻസ്’ എന്ന് മുതലാണ് ശാസ്ത്രമായതെന്ന് ഒരു നിച്ഛയവുമില്ല.പരീക്ഷണ,നിരീക്ഷണ,അനുമാനങ്ങളിലൂടെ ലഭിക്കുന്ന അറിവാണ് ശാസ്ത്രം.ശാസിതമായ നമ്മുടെ അറിവാണ് യഥാർത്ഥമായ ശുദ്ധശാസ്ത്രം. വ്യക്തിയുടെ ധ്യാനപരമായ തപസ്സിലൂടെ ലഭിക്കുന്നതാണ് ശാസ്ത്രം.ശാസ്ത്രം പരാവിദ്യയാണ്‌ ( ആത്മാവിനെ സംബന്ധിച്ച).സയൻസ് അപരാവിദ്യയാണ്‌ (പദാർത്ഥങ്ങളെ സംബന്ധിച്ച ).എല്ലാ അപരാവിദ്യയും പരാവിദ്യയിലേക്ക് നന്മെ നയിക്കുന്നു. ഇവിടെയാണ് സാഹിത്യത്തിന്റെ പ്രസക്തി.എത്ര സയൻസിനായാലും (പ്രായോഗിക ശാസ്ത്രത്തിന്) ആത്യന്തികമായ ശരിയില്ലെന്നുള്ളതാണ്.എന്നാൽ ശുദ്ധ ശാസ്ത്രം നിബന്ധനകൾ ഇല്ലാത്ത അറിവാണ്.അത് ആത്യന്തികമായ അറിവാണ്.എന്തറിഞ്ഞാൽ പിന്നെ ഭൂമിയിൽ മറ്റൊന്ന് അറിയേണ്ടതായിട്ടില്ലയോ ആ ജ്ഞാനമാണ് ശാസ്ത്രം.സാഹിത്യം അതിലേക്കുള്ള പ്രയാണമാണ്.
(ഡോ.കെ) 2025-05-20 20:48:29
പരാവിദ്യ,അപരാവിദ്യ എന്നൊക്കെ കേൾക്കുമ്പോൾ ചില ആളുകൾക്ക് സ്വസ്ഥത നഷ്ടപ്പെടാൻ സാധ്യതയുണ്ട് സാരമില്ല.ടെക്സസിലുള്ള ഒരു വിരുദ്ധൻ അതിനിടയിലേക്ക് യേശുക്രിസ്തുവിനെ വലിച്ചിടും,വർഗ്ഗീയമായി പരാമർശങ്ങൾ ചില സമൂഹത്തിനെതിരെ തൊടുത്തു വിടും. “സന്നിഹർഷം മർത്ത്യാനാം അനാദരണ കാരണം”. ചില ആളുകളെ അടുത്തറിയുമ്പോൾ അവരോടുള്ള ബഹുമാനം നഷ്ടപ്പെടും.
(ഡോ.കെ) 2025-05-20 22:01:13
വൈദികസാഹിത്യം എന്താണ്? ബൈബിൾ ശാസ്ത്രമാണോ ജോൺ വേറ്റം?
ജോണ്‍ വേറ്റം 2025-05-20 21:34:42
വേണ്ട, വളഞ്ഞു തിരിഞ്ഞു പോകണ്ടാ. വിഷയത്തിലേക്കു വരൂ. സാഹിത്യം ശുദ്ധമായ ശാസ്ത്രം തന്നെയാണെന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിയാണെന്ന്‌ താങ്കള്‍ തെളിയിക്കണം. വായനക്കാര്‍ക്കും ഉപകാരപ്പെടുമല്ലോ. “സാഹിത്യം ശാസ്ത്രമല്ല” എന്നുതന്നെ വീണ്ടും പറയുന്നു.
Unni Thazthu 2025-05-20 23:08:08
ഇവിടെയായാലും കിടന്നു തർക്കിക്കേണ്ട. ഒരു കാര്യം വളരെ വ്യക്തമാണ്. ഇവിടുത്തെ ഏറ്റവും മികച്ച അഭിപ്രായം അല്ലെങ്കിൽ പ്രതികരണം പൊക്കൽ വാറുണ്ണി എഴുതിയതാണ്. അദ്ദേഹം ഉള്ള കാര്യം ഈ ലേഖനത്തെപ്പറ്റി മണി മണി പോലെ പറഞ്ഞു. അവാർഡ് വല്ലതും ഉണ്ടെങ്കിൽ ഒന്ന് അദ്ദേഹത്തിനു ഒരു 5000 ഉറുപ്പിക എടുത്ത് അദ്ദേഹത്തിന് കൊടുക്കുക. 5000 ഉറുപ്പിക കിട്ടിക്കഴിഞ്ഞാൽ അത് അമേരിക്കയിലെ ഒരു ഹോം ലെസ് മലയാളിക്ക് ഒരു മാസത്തെ ചെലവിനായി കൊടുക്കുകയും വേണം. അങ്ങനെ സാഹിത്യം പാവങ്ങൾക്കായി ഒരു സേവനം ആയി തീരട്ടെ.
(ഡോ.കെ ) 2025-05-20 22:49:03
സാഹിത്യ ശാസ്ത്രത്തിന് ഏറ്റവും വലിയ തെളിവാണ് ബൈബിൾ.
Jayan varghese 2025-05-21 09:14:20
നിഘണ്ടു ഒരു സാഹിത്യ രൂപമാണ്. ആ സാഹിത്യത്തിൽ ശാസ്ത്രമുണ്ട് എന്നതിനാൽ സാഹിത്യം ശാസ്ത്രമാണ് എന്ന ഡാക്ടർ കെയുടെ വാദം അംഗീകരിക്കുന്നു. എന്നാൽ മൗലിക രചനകൾ അതുവരെ ഇല്ലാത്ത സൃഷ്ടിയാണ്. ആ സൃഷ്ടിയിൽ ഒരു വ്യക്തിയുടെ ആത്മ ഭാവമാണ് അയാൾ ആവിഷ്‌കരിക്കുന്നത്. ആയതിന് സമാനതകളില്ല എന്നതിനാൽ അത് ശാസ്ത്രമല്ല. ബഹുമാന്യരായ സുഹൃത്തുക്കൾ കല്ലിൽ കടിച്ചു പല്ല് കളയാതെ ഈ സംവാദം അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ജയൻ വർഗീസ്.
നിരീശ്വരൻ 2025-05-21 16:19:27
From Merriam Webster Dictionary. Synonyms of science 1 a : knowledge or a system of knowledge covering general truths or the operation of general laws especially as obtained and tested through scientific method b : such knowledge or such a system of knowledge concerned with the physical world and its phenomena : natural science 2 a : a department of systematized knowledge as an object of study the science of theology b : something (such as a sport or technique) that may be studied or learned like systematized knowledge have it down to a science 3 : a system or method reconciling practical ends with scientific laws cooking is both a science and an art 4 capitalized : Christian science 5 : the state of knowing: knowledge as distinguished from ignorance or misunderstanding മെറിയം വെബ്സ്റ്റർ ഡിക്ഷനറിയിൽ നിന്ന് എടുത്തതാണ് മേൽ എഴുതിയിരിക്കുന്നത്. ഇവിടെ കാണുന്ന മലയാള പണ്ഡിതന്മാർ അതിനെ ഒന്ന് മലയാളത്തിലേക്ക് മാറ്റി എഴുതിയാൽ നന്നായിരിക്കും. പിന്നെ ഒരു പ്രായം കഴിയുമ്പോൾ മിക്കവർക്കും ബോധം തെളിയും എന്നാൽ ബോധം തെളിയാത്ത ചിലർ ഇവിടെ യേശു എന്ന വ്യക്തിയെ ദൈവമായും ബൈബിൾ ദൈവത്താൽ എഴുതപ്പെട്ടതാണെന്നും ഒക്കെ വിഡ്ഢിത്തരം പുലമ്പാറുണ്ട്. ദൈവം എന്താണെന്ന് അദ്യം ഇവർ ശാസ്ത്രീയമായി തെളിയിക്കണം. അതായത് നിങ്ങൾ പറയുന്നതിനെ ശാസ്ത്രീയമായി തെളിയിക്കണം. ദൈവ ശാസ്ത്രം വെറും യുക്തി, തർക്കം ന്യായവാദം എന്നിവയിലൂടെ വാദിച്ചു പശുക്കളെ മിനക്കെടുത്താതെ, തെളിയിക്കണം. മനുഷ്യന്റെ സങ്കൽപ്പങ്ങളിൽ ജനിച്ച ഈ പിടികിട്ടാപുള്ളിയുടെ പേരിൽ സുഖം ജീവിതം നയിക്കുന്ന പുരോഹിത വർഗ്ഗത്തെ (ഹിന്ദു, ക്രൈസ്‌തവർ, മഹമദിയർ) എല്ലാത്തിനേം താടിയും മീശയും വടിപ്പിച്ചു പണിയെടുക്കാൻ പഠിപ്പിക്കണം . അതോടെ ഇവന്റെയൊക്കെ കുടവയറും. പ്രമേഹം, ക്ളോസ്ട്രോൾ എല്ലാം പോയി മനുഷ്യരെ എല്ലാം ദൈവങ്ങളായി കാണാൻ തക്കവണ്ണം ശരിയാക്കി എടുക്കാം. അപ്പോൾ ഇവനൊക്കെ എല്ലാവിധ 'കല്ലും കടിക്കാൻ കഴിയും. " ദൈവത്തെ എന്ന് നാടുകടത്താൻ കഴിയുമോ അന്ന് ലോകത്തിൽ സമാധാനം കൈവരും എ ലവ് യു ഓൾ നിരീശ്വരൻ
(ഡോ.കെ) 2025-05-21 18:07:40
നിരീശ്വരൻ ഏറ്റുവം താഴെ എഴുതിയ “ലൗ യൂ ഓൾ” , എന്നതിൽ ലവ് എന്ന ശബ്ദം ആരാ ആദ്യമായി പറയാൻ പഠിപ്പിച്ചത് ?
Jayan varghese 2025-05-21 20:22:51
നാക്ക് വഴക്കമില്ലാത്ത അദ്ധ്യാപകൻ റബറിനെ കുറിച്ചുള്ള ക്‌ളാസ് എടുക്കുകയായിരുന്നു. റബർ എന്ന വാക്ക് നാവിന് വഴങ്ങാത്തതിനാൽ ലവർ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. “ കുട്ടികളെ, നമ്മൾ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയറുകൾ ഉണ്ടാക്കിയിരിക്കുന്നത് ലവർ കൊണ്ടാണ് “ എന്ന് അദ്ദേഹം പഠിപ്പിക്കുമ്പോൾ ഒരു കുട്ടി എഴുന്നേറ്റ് ഒരു സംശയം ചോദിച്ചു : “ സാറേ, ആ സാധനത്തിന്റെ പേര് ലവർ എന്നല്ലല്ലോ- റബർ എന്നല്ലേ ? “ എന്നായിരുന്നു ആ ചോദ്യം. തന്റെ നില പരുങ്ങലിൽ ആണെന്ന് മനസ്സിലാക്കിയ ആ സാറ് അൽപ്പം ദേഷ്യത്തോടെ കുട്ടിയോട് ഇങ്ങനെ പറഞ്ഞു: “ അതിന്റെ പേര് ലവർ എന്ന് തന്നെയാ. പിന്നെ കുട്ടി പറഞ്ഞ പോലെയും പറയും - ഇരിക്കവിടെ. “ ഏതാണ്ടിതുപോലെയുണ്ട് ഇ മലയാളിയിലെ ചില കമന്റെഴുത്തുകൾ. ! ജയൻ വർഗീസ്.
(ഡോ.കെ) 2025-05-21 21:22:04
ആദ്യമായി “ലവ്”എന്ന ശബ്ദം ഓദ്യോഗികമായി എഴുതപ്പെട്ടത് ബൈബിളിലാണ്( Genesis 22:2 where God tells Abraham to take his son Isaac, "whom you love," to offer him as a sacrifice).ഒരു വീട്ടിൽ അമ്മയും അച്ഛനും കുട്ടികളോട് സംസാരിക്കുന്ന ഭാഷ പത്തു വാക്കെടുത്താൽ അതിൽ പകുതിയോളം വാക്കുകൾ മതം പഠിപ്പിച്ചതാ. ഈശ്വരനിൽ വിശ്വാസമുള്ളതുകൊണ്ട് നിരീശ്വരൻ എഴുതുന്നതൊന്നും മനസ്സിലാകാറില്ല. വിശ്വാസമില്ലാത്തവൻ എങ്ങനെ ജീവിക്കും?ഈ ലോകത്തിൽ അന്ധവിശ്വാസമില്ലാതെ,അന്ധമായി വിശ്വസിക്കാതെ,ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോ?വിശ്വാസമില്ലാത്തവൻ എങ്ങാനൊരു പാലം കടക്കും.അന്ധ വിശ്വാസമില്ലാത്തവൻ എങ്ങനെ വിമാനത്തിൽ കയറും? പൈലോറിനോട് വിമാനം പറപ്പിക്കാനുള്ള ലൈസൻസ് ഉണ്ടോയെന്ന് ചോദിച്ചിട്ടാണോ അമേരിക്കയിലേക്ക് വിമാനത്തിലിരുന്ന് പറന്നത്?എങ്ങനെ ട്രെയിനിൽ കയറും?എല്ലാവരും ശാസ്ത്രിയമായി ഡി എൻ എ ടെസ്റ്റ് ചെയ്തിട്ടാണോ അച്ഛനെ,അപ്പനെ ,അച്ഛായെന്നും അപ്പനെന്നും വിളിക്കുന്നത് ?അമ്മ ചൂണ്ടിക്കാണിക്കുന്ന ആളെ നമ്മൾ വിശ്വസിച്ച് അപ്രകാരം വിളിക്കുന്നു. വിശ്വാസമില്ലാത്തവൻ ഹാർട്ട് അറ്റാക്ക് വന്നാൽ ഒരു സർജറിക്ക് എങ്ങനെ വിധേയനാകും?നൂറ് ഹാർട്ട് സർജറി ചെയ്ത് വിജയിച്ച ഡോക്ടർ ‘എന്റെ’സർജറി ചെയ്താൽ വിജയിക്കുമെന്ന് എന്താ ഉറപ്പ് ? അവിശ്വാസിയായ ഇത്തരത്തിലുള്ള ആളുകളെ കൊണ്ട് അടുക്കളയിൽ കയറി ഒരു ചമ്മന്തി അരക്കാൻ പോലും കൊള്ളില്ല.
A.P. Rajendran 2025-05-21 21:35:27
.....എന്നതിൽ ലവ് എന്ന ശബ്ദം ആരാ ആദ്യമായി പറയാൻ പഠിപ്പിച്ചത് ? സംശയം ഉണ്ടോ ആദി പിതാവ് ആദി മാതാവിനെ. അതിൽ എന്ത് സാഹിത്യം. വാഴകുലക്കൊക്കെ ഡോക്ടരേറ് കിട്ടുന്ന ഈ കാലത്ത് ഡോക്ടർമാർക്കൊന്നും ആരെയും ഒന്നും വിശ്വസിപ്പിക്കാൻ കഴിയില്ല.
ജോണ്‍ വേറ്റം 2025-05-21 21:59:32
ഒരു വിവാദത്തിനു ഒട്ടും താല്പര്യമില്ലെങ്കിലും, എനിക്ക് വ്യത്യസ്ത നിലപാടുണ്ട്. ഞാനത് അവതരിപ്പിക്കട്ടെ. ബൈബിള്‍: ഇപ്പോള്‍, പല വിവര്‍ത്തന പതിപ്പുകളുള്ള ഈ മഹത്തായ മതഗ്രന്ഥം, സാഹിത്യ ശാസ്ത്രത്തിന് ഉദാഹരണമല്ല. ആത്മീയതയും, അലങ്കാരങ്ങളും, അത്ഭുത സംഭവങ്ങളും, ഉപമകളും, ചരിത്രസത്യങ്ങളും, പ്രവചനങ്ങളുമൊക്കെയുള്ള ആധികാരിക ഗ്രന്ഥമാണ്. അതില്‍ കാവ്യ, ഗദ്യരൂപങ്ങളും, സുന്ദരമായ ശൈലികളും, സാഹിത്യ വിശേഷങ്ങളും ഉണ്ടെങ്കിലും, ബൈബിള്‍ ശാസ്ത്രശാഖയുടെ ഒരു ഭാഗമല്ല. നിഘണ്ടു: എന്നത് ഒരു സാഹിത്യ ശാസ്ത്രം അല്ല. ഇത് ഭാഷയിലും സാഹിത്യത്തിലുമുള്ള ‘റഫറന്‍സ്’ ഉപകരണമാണ്. ഇത് ആപേക്ഷിക ഭാഷാശാസ്ത്രത്തിന്‍റെ ഭാഗമാണ്. മലയാളം നിഘണ്ടുക്കളും, മലയാളം- ഇംഗ്ലിഷ് നിഘണ്ടുക്കളും, മലയാളം-ഇംഗ്ലിഷ്- ഹിന്ദി നിഘണ്ടുക്കളും ഒരേ വിഷയത്തെപ്പറ്റി നല്‍കിയിട്ടുള്ള അര്‍ത്ഥങ്ങള്‍ക്കും വിവരണങ്ങള്‍ക്കും വ്യത്യാസമുണ്ട്. എല്ലാ നിഘണ്ടുക്കളും ഒരുപോലെയല്ല. നിഘണ്ടുവിന് സാഹിത്യ രൂപം നല്‍കി, സാഹിത്യ ശാസ്ത്രമാക്കുന്നതില്‍ യുക്തിഭംഗമുണ്ട്. സാഹിത്യ മീമാംസ: എന്നത്‌ മലയാള സാഹിത്യത്തിന്‍റെ ഒരു പ്രധാന ശാഖയാണ്‌. സാഹിത്യത്തിന്‍റെയും അതിന്‍റെ ഘടകങ്ങളുടെയും ആഴങ്ങ ളിലുള്ള പഠനം, നിരൂപണം, സാഹിത്യ തത്വചിന്ത എന്നിവ ഉള്‍ക്കൊണ്ടതാണ്‌. സാഹിത്യ ശാസ്ത്രം: എന്നത് ഒരു സൈദ്ധാന്തിക പഠനരീതിയാണ്. സാഹിത്യത്തെ പഠിക്കുന്ന ശാസത്ര ശാഖയാണ്‌. അതായത്, സാഹിത്യ കൃതികളുടെ ഘടന, രൂപം, ശൈലി, സാഹിത്യ ചരിത്രം, സാഹിത്യ വിമര്‍ശനം, സാഹിത്യ സിദ്ധാന്തം തുടങ്ങിയവയെക്കുറിച്ച് ആഴത്തില്‍ മസ്സിലാക്കുന്നതിനുവേണ്ടിയാണ്. ഇത് ജീവശാസ്ത്രമോ. ഭൂമിശാസ്ത്രമോ പോലുള്ള ഒരു ശാസ്ത്രവുമല്ല. സാഹിത്യം: അടിസ്ഥാനപരമായി വിജ്ഞാനം ഉളവാക്കുന്നതാണ്‌. അത് സൃഷ്ടിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നു. വ്യാഖ്യാനങ്ങളുടെയും സര്‍ഗ്ഗാത്മകതയുടെയും അടിസ്ഥാനമാക്കിയുള്ളതാണ്. സാഹിത്യത്തില്‍ ആത്മനിഷ്ഠമായ അനുഭവങ്ങള്‍ പൊന്തിവരും. മനുഷ്യ വികാരങ്ങളെ പര്യവേക്ഷണം ചെയ്യും. മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്ന നന്മതിന്മകളെ പ്രകാശിപ്പിക്കും. ചിന്തകളെയും വികാരങ്ങളെയും ഉണര്‍ത്തുന്നു. മനുഷ്യ സമൂഹങ്ങളെയും സംസ്കാരങ്ങളെയും സംബന്ധിച്ച് അറിവ് നല്‍കുന്നു. അവ്യക്തതകളെയും കാണാത്ത കാര്യങ്ങളെയും കുറിച്ചു വ്യാഖ്യാനിക്കും. കണ്ണുനീരിന്‍റെ ഉറവുകള്‍ തുറക്കും. ശാസ്ത്രം: ഇത് ശാസ്ത്രരീതികളെ ആശ്രയിക്കുന്നു. അനുമാനം, നിരീക്ഷണം, പരീക്ഷണം, വിശകലനം, എന്നിവ ഉള്‍പ്പെടുന്നുണ്ട്. കണ്ടെത്താവുന്ന പല കാര്യങ്ങളും ആവര്‍ത്തിക്കാവുന്ന സംഗതികളും ഉണ്ട്. ഇത്‌, പ്രകൃതിലോ കത്തെക്കുറിച്ചു നിരവധി സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നു. ഭൗതികപ്രവചനങ്ങള്‍ നടത്താറുണ്ട്. ശാസത്രരംഗത്ത്‌ കണ്ടെത്തുന്ന സംഗതികളെ തിരിച്ചറിയാന്‍ അതിന് കൃത്യമായി സാങ്കേതിക നാമങ്ങളും നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പ്രകൃതിയിലുള്ള എല്ലാ കാര്യങ്ങളെയും സംബന്ധിക്കുന്ന അനുമാനങ്ങളും നിയമാനുസൃതമായ കാര്യങ്ങളും മനസ്സിലാക്കാന്‍ നടത്തുന്ന പഠനമാണ് ശാസ്ത്രം. സാഹിത്യം ശാസ്ത്രമല്ല. എന്തുകൊണ്ടെന്നാല്‍, സാഹിത്യം വ്യത്യസ്തമായ യാഥാര്‍ത്ഥൃങ്ങളുമായി ഇടപഴകുന്നു. അത് പരീക്ഷണവസ്തുക്കളെ അന്വേ ഷിക്കുകയോ കണ്ടെത്തുകയോ ചെയ്യുന്നില്ല. പിന്നയോ, ആത്മനിഷ്ഠമായ അനുഭവങ്ങളെയും ജീവിത യാഥാര്‍ത്ഥൃങ്ങളെയും അന്വേഷിക്കുന്നുണ്ട്. നുതനങ്ങളായ ആശയങ്ങളുപയോഗിച്ചു മനുഷ്യജീവിതത്തെ നവീകരിക്കുന്നു. സാഹിത്യത്തില്‍, ചരിത്രപരവും സാംസ്ക്കാരികവുമായ പരിസ്ഥിതിയുമുണ്ട്. വ്യത്യസ്തമോ, സാര്‍വ്വത്രികമൊ ആയ വിഷയങ്ങള്‍ അതില്‍ കണ്ടെത്താന്‍ കഴിയും. അതുകൊണ്ട് സാഹിത്യം ശാസ്ത്രമല്ല! ലേഖനം സംബന്ധിച്ച എന്‍റെ പ്രതികരണം ഞാന്‍ ഇവിടെ നിര്‍ത്തി!
(ഡോ.കെ) 2025-05-21 22:04:14
എ പി രാജേന്ദ്ര,ട്രിച്ചൂർ പൂരപറമ്പിലെ കുലിക്കി കുത്തല്ല,വായിക്കുക ,ശരിയായി ഉത്തരം പറയണമെങ്കിൽ മലയാളനാട്ടിൽ ജനിച്ചു വളരണം ,ആദ്യവാക്ക് അമ്മെയെന്ന് വിളിക്കണം.
(ഡോ.കെ) 2025-05-21 22:08:17
പൈലറ്റ്*
(ഡോ.കെ ) 2025-05-22 00:08:58
നിങ്ങൾ പറയുന്ന ശാസ്ത്രം science ,Applied science (പ്രായോഗിക ശാസ്ത്രം) physics, chemistry,biology …, തുടങ്ങിയ വിഷയങ്ങൾ ശരിയാണ്, അത് സാഹിത്യശാസ്ത്രമല്ല. ഇന്നലെ ശരിയായത് ,ഇന്ന് തെറ്റാണെന്ന് പറയും.പണ്ട് ഭൂമി പരന്നതാണെന്ന് പറഞ്ഞു.ഇന്ന് പറയുന്ന ഉരുണ്ടതാണെന്ന്.അത് ശുദ്ധ ശാസ്ത്രമല്ല. അത് ആത്യന്തികമായ അറിവല്ലാത്തതുകൊണ്ട് ശാസ്ത്രമല്ല. എന്നാൽ ബൈബിളിൽ പറയുന്ന കാര്യങ്ങൾ,സത്യങ്ങൾ ഇന്നലെയും,ഇന്നും,നാളെയും മാറ്റമില്ലാത്ത സത്യങ്ങളാണ്.അത് കൊണ്ട് തിർച്ചയായും അത് ശുദ്ധമായ സാഹിത്യ ശാസ്ത്രമാണ്.നീ നിന്നെപോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുക.മനുഷ്യൻ ഉള്ള കാലംവരെ ആ വചനം സത്യമായി നിലനിൽക്കുന്നതുകൊണ്ട് ബൈബിൾ ശുദ്ധമായ ശാസ്ത്രമാണ്.ആത്യന്തികമായ അറിവാണ്.
(ഡോ.കെ ) 2025-05-22 01:54:20
*സാഹിത്യം: അടിസ്ഥാനപരമായി വിജ്ഞാനം ഉളവാക്കുന്നതാണ്. ജോൺ വേറ്റം * —— തെറ്റ് : ജ്ഞാനവും,വിജ്ഞാനവും തമ്മിലുള്ള വ്യത്യാസം ആദ്യമായി വായിച്ചു മനസ്സിലാക്കുക. പറഞ്ഞാൽ പോരാ,തെളിയിക്കാൻ പറയരുത്. നിങ്ങൾ കൊച്ചുകൂട്ടിയൊന്നുമല്ല.
A.P. Rajendran 2025-05-22 02:31:30
റ്റുള്ളവരെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് സംസ്കാരമില്ലായ്മയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക