Image

പച്ചനിറമുള്ള പാരീസ് മിഠായി ( റൂബിയുടെ ലോകം : റൂബി എലിസ )

റൂബി എലിസ Published on 17 May, 2025
പച്ചനിറമുള്ള പാരീസ് മിഠായി ( റൂബിയുടെ  ലോകം : റൂബി എലിസ )

പണ്ട് എന്റെ ചെറുപ്പത്തില്‍ പച്ചനിറമുള്ള ആ പാരീസ് മിഠായി. എത്ര ചന്ത മായിരുന്നതിന്.
സ്‌കൂളിനു മുന്‍പിലുള്ള പെട്ടിക്കടയിലെ ഗ്ലാസ് ഭരണിയിലിരുന്നു നോക്കിനോക്കി കൊതിപ്പിക്കുന്ന സുന്ദരി.
പണക്കാരൊക്കെ വേണേല്‍ വന്നെന്നെ നോക്കീട്ട് പൊക്കോ എന്നൊരു ഭാവം. സാധാരണക്കാരോടൊക്കെ ഒരു പുച്ഛം.
എന്തായിരുന്നു അതിന്റെ രുചിയും മണവും. ഒന്നിന് 20 പൈസ. അന്നൊക്കെ ഈ 20 പൈസ വലിയൊരു തുകയാണ്.

അഞ്ചു പൈസയ്ക്കും പത്തു പൈസക്കുമൊക്കെ തേങ്ങ മിഠായിയും, നാരങ്ങ  മിഠായിയും കിട്ടുന്ന കാലം.
കപ്പലണ്ടി, പട്ടാണി, കടല ഇതൊക്കെ പത്തു പൈസയ്ക്ക്  കടലാസില്‍ പൊതിഞ്ഞു കിട്ടുന്ന കാലം.
അപ്പോഴാണ് ഈ പരിഷ്‌കാരി പാരീസ് മിഠായിയുടെ വരവ്.  അമ്പേ! പച്ച നിറമുള്ള വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ആളൊരു ജഗ ജില്ലിയായിരുന്നു. ഇടയ്‌ക്കെങ്ങാനും വഴക്കുണ്ടാക്കി അമ്മയോട് 20 പൈസ വാങ്ങിച്ച് ഇത് വാങ്ങാന്‍ ചെന്നാലോ ആകെ ഒരെണ്ണം കിട്ടും. പലപ്പോഴും നിധി പോലെയാണത് സൂക്ഷിച്ചു വെക്കുന്നത്.

സ്‌കൂള്‍ വിട്ടു വരുമ്പോള്‍ അടുത്തുള്ള പെട്ടിക്കടയില്‍ നിന്ന് വാങ്ങും. അതും വായിലിട്ട് പയ്യെ നുണയും. പെട്ടന്ന് തീര്‍ന്നുപോയാലോ.. അത് കഴിച്ചു കഴിഞ്ഞാലും കുറെ സമയം നില്‍ക്കും അതിന്റെ രുചിയും മണവും.
പത്താം ക്ലാസ്സിലെ വാര്‍ഷികത്തിനോടാനുബന്ധിച്ചു കുട്ടികള്‍ അധ്യാപകരോടുള്ള ആദര സൂചകമായി നടത്തുന്ന ഒരു പരിപാടിയുണ്ടായിരുന്നു.

ഒരോ ട്രെയില്‍ നാരങ്ങ, മിഠായി പനിനീര്‍ ഇതൊക്കെയായി എല്ലാ ക്ലാസ്സിലും കയറിയിറങ്ങും..8 ക്ലാസ്സില്‍ തുടങ്ങി പത്താം ക്ലാസ്സ് വരെയുള്ള എല്ലാ ഡിവിഷനിലും പോകും..

അന്ന് പതിവായി ഈ പാരീസ് മിട്ടായി ആയിരുന്നു താരം. കുട്ടികളില്‍ നിന്ന് പിരിവെടുപ്പ് നടത്തി നാരങ്ങയും, മിഠായിയും വാങ്ങുമ്പോള്‍ അധികം ഉണ്ടങ്കില്‍ എടുക്കാമെന്നൊക്കെ കരുതും. ഒന്നും ബാക്കിയുണ്ടാവില്ല. ഈ ഐറ്റം കണ്ടാലേ ചില അധ്യാപകര്‍ രണ്ടും മൂന്നും എടുത്തിരിക്കും.. വീട്ടില്‍ ചെന്ന് കുട്ടികള്‍ക്ക് കൊടുക്കാനോ മറ്റോ ആയിരിക്കും. പരിപാടി എല്ലാം കഴിഞ്ഞു തിരികെ ക്ലാസ്സില്‍ വരുമ്പോള്‍ മിഠായി യുള്ള ട്രെ കാലിയായിരിക്കും.

വിരുന്നുകാര്‍ വീട്ടില്‍ വരുമ്പോള്‍ വല്ലപ്പോഴും കൊണ്ടുവരുന്ന പാരീസ് മിഠായികള്‍. അത് പങ്ക് വെക്കാനായി നടന്നിട്ടുള്ള സഹോദരങ്ങളുമായുള്ള അടികള്‍..  

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മൂവി ചിലപ്പോഴൊക്കെ ടിവിയില്‍ വരുമ്പോള്‍ ഈ സുന്ദരിയെ വീണ്ടും കണ്ടു.. അതില്‍ ശങ്കര്‍ ഇത് എപ്പോഴും കഴിക്കുന്നത് കാണാം. അതും ഒരു പ്രത്യേക രീതിയില്‍.

അതിന്റെ കവറൊക്കെ എടുത്ത് വെച്ച് നായിക പൂര്‍ണ്ണിമ ജയറാം പാവയുണ്ടാക്കുന്ന സീനൊക്കെയുണ്ട്.
എന്റെ കുഞ്ഞിലേ ഇതിന്റെ കവര്‍ സൂക്ഷിച്ചു വെച്ച് ഇങ്ങനെ പാവയുണ്ടാക്കി അതില്‍ സൂചിയും നൂലും കൊണ്ട് മാല കെട്ടി ഭിത്തിയില്‍ തൂക്കിയിടുമായിരുന്നു.

അതിന്റെ കവര്‍ നന്നായി വിടര്‍ത്തി നടുക്കൊരു കെട്ടും കെട്ടി മുകളില്‍ നിന്ന് കുറച്ചു ഭാഗം വിട്ടുപോകാതെ കീറി അതുകൊണ്ട് രണ്ടു കൈയ്യുണ്ടാക്കും.

കെട്ടിന് താഴെയുള്ള ഭാഗം നന്നായി വിടര്‍ത്തിയാല്‍ പാവയുടെ ഫ്രോക്കായി.. നല്ല ഭംഗിയായിരുന്നു അവ കാണാന്‍.. ആ കാലത്ത് പലയിടത്തും വാര്‍ഷികങ്ങള്‍ക്കും പള്ളികളിലും അലങ്കാരം ഇതിന്റെ കവര്‍ ആയത്.
ഇപ്പോഴും നാട്ടിലെ പെട്ടിക്കടകളില്‍ ഉണ്ടാവുമോ ഇത്. ഉണ്ടെങ്കിലും പണ്ടത്തെ അതെ രുചിയും, മണവും കാണുമോ. അതിന്റെ രുചിയൊന്നും ഇപ്പോഴത്തെ ഒരു മിഠായിക്കും ഉണ്ടെന്ന് തോന്നുന്നില്ല.

കൊതിയൂറുന്ന ഓര്‍മ്മകള്‍ക്കിടയില്‍ നമ്മുടെ സുന്ദരി പച്ച പാരിസ് മിഠായിയെ എങ്ങനെ മറക്കും.. ഓര്‍മ്മകളുടെ ചെപ്പുമായി വീണ്ടും കാണാം.

Join WhatsApp News
(ഡോ.കെ) 2025-05-17 21:42:52
നന്നായിരിക്കുന്നു റൂബി പാരീസ് മിട്ടായിയുടെ ഓർമ്മകൾ!മനസ്സ് മുറിയുന്ന ഓർമ്മകൾ തന്നെ.അങ്ങേയറ്റം സൗന്ദര്യമുള്ള അവതരണം.മനോമോഹനമായ മൂലാവതരണം കൊണ്ടുള്ള സ്ഥൂലാവതരണം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക