Image

ആ പ്രതീക്ഷ അസ്തമിച്ചോ ? അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനം ആശങ്കയിൽ (സനിൽ പി.തോമസ്)

Published on 17 May, 2025
ആ പ്രതീക്ഷ അസ്തമിച്ചോ ? അർജൻ്റീന ടീമിൻ്റെ കേരള  സന്ദർശനം ആശങ്കയിൽ (സനിൽ പി.തോമസ്)

കേരളത്തിലെ ഫുട്ബോൾ പ്രേമികൾ വലിയൊരു സ്വപ്നത്തിലായിരുന്നു. അർജൻ്റീനയുടെ ഫുട്ബോൾ ടീം കേരളത്തിൽ പ്രദർശന മത്സരത്തിന് എത്തും. ടീമിൽ  ലയണൽ മെസി എന്ന ഇതിഹാസ താരമുണ്ടാകും. ഉറപ്പു പറഞ്ഞത് കേരളത്തിലെ സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ. മന്ത്രി ഇടയ്ക്ക് ഇതുമായി ബന്ധപ്പെട്ട് വിദേശത്തുപോയിരുന്നു. അർജൻ്റീനയുടെ ഫുട്ബോൾ അധികൃതർ താമസിയാതെ കേരളത്തിൽ എത്തുമെന്നും പറഞ്ഞു.

ഇപ്പോൾ പക്ഷേ, അർജൻ്റീന ഫുട്ബോൾ ടീം വരുമോയെന്ന് സംശയം. പ്രായോജകർ പിൻവാങ്ങിയെന്ന് മന്ത്രി തന്നെ സൂചിപ്പിച്ചു. എന്നാൽ മന്ത്രി പിന്നീട് പ്രതീക്ഷ കൈവിടാതെ സംസാരിച്ചു.

അർജൻ്റീന ഫുട്ബോൾ ടീമുമായി ഏറെ അടുത്ത ബന്ധമുള്ള ഫുട്ബോൾ ലേഖകൻ ഗാസ്റ്റൻ എഡ്യൂൾ പറയുന്നത് ഒക്ടോബർ - നവംബറിൽ അർജൻറീന ഫുട്ബോൾ ടീം ചൈനയിലും അംഗോളയിലും ഖത്തറിലും പ്രദർശന മത്സരത്തിൽ പങ്കെടുക്കുമെന്നാണ്.

അർജൻ്റീനയെ സംബന്ധിച്ചിടത്തോളം പ്രദർശന മത്സരങ്ങൾക്ക് മാറ്റിവയ്ക്കപ്പെട്ട സമയം ഒക്ടോബർ - നവംബർ ആണ്.

ജൂണിൽ അവർക്ക് ചിലിക്കും കൊളംബിയയ്ക്കും എതിരെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഉണ്ട്. ഈ മത്സരങ്ങളിൽ മെസിയാണ് ടീമിനെ നയിക്കുക എന്ന അറിയിപ്പ് വന്നു കഴിഞ്ഞു.

കോൺകാ കാഫിൽ ഇൻ്റർ മയാമി നായകനായിരുന്ന മെസി പരുക്കിൽ നിന്ന് മോചിതനായതിൻ്റെ ആവേശത്തിലാണ് അർജൻ്റീനയിലെ ഫുട്ബോൾ പ്രേമികൾ. പക്ഷേ, കേരളത്തിൽ ആവേശം കെട്ടടങ്ങുകയാണ്.

സംസ്ഥാന കായികരംഗം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കോടികൾ മുടക്കി മെസിയെയും സംഘത്തെയും എന്തിന് കേരളത്തിൽ എത്തിക്കുന്നു എന്ന ചോദ്യം ഇതര കായിക ഇനങ്ങളുമായി ബന്ധപ്പെട്ടവർ തുടക്കം മുതൽക്കേ ഉയർത്തിയിരുന്നു.എന്നാൽ പ്രായോജകരാണ് ചെലവ് വഹിക്കുന്നതെന്നായിരുന്നു അവകാശവാദം. ആദ്യം കേട്ടത് കേരളത്തിലെ വ്യാപാരി- വ്യവസായികളും സ്വർണം - വെള്ളി വ്യാപാരികളും പണം മുടക്കുമെന്നായിരുന്നു. പിന്നീട്   പ്രായോജകർ മാറിഎന്നാണ് അറിഞ്ഞത്. അവർ പിൻവാങ്ങിയോ? വ്യക്തമായ വിവരമില്ല. സ്പോൺസർഷിപ് തുകയുടെ പകുതി, കരാർ എഴുതി 45 ദിവസത്തിനകം നൽകേണ്ടതായിരുന്നത്രെ. അതു കൊടുത്തോയെന്ന് പ്രായോജകർ വ്യക്തമാക്കേണ്ടതാണ്. കരാർ ലംഘിച്ചാൽ അവർ നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കും.കരാർ വ്യവസ്ഥകൾ വ്യക്തമല്ല.

അർജൻ്റീന ടീമിൻ്റെ വരവിന് 100 കോടി ചെലവെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് 200 കോടിയിൽ അധികമാകുമെന്ന് പലരും അന്നേ പറഞ്ഞിരുന്നു.

അതെന്തുമാകട്ടെ. മെസിയുടെയും കൂട്ടരുടെയും വരവുകൊണ്ട് കേരളത്തിന് എന്തു പ്രയോജനം എന്ന ചോദ്യം ബാക്കി.

ലോക ഫുട്ബോളിൽ അർജൻറീന, ബ്രസീൽ ടീമുകൾക്ക് ആരാധകർ ഏറെയുള്ള നാടാണ് കേരളം.അവർ ആവേശത്തിലാകും. പക്ഷേ, അതിനപ്പുറം എന്തു നേട്ടം ? ഒരു ലക്ഷം പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയം ആയാലും പകുതിയേ ഫിഫ അനുവദിക്കൂ.2017ൽ  ഫിഫ അണ്ടർ 17 ലോക കപ്പ് കൊച്ചിയിൽ നടന്നപ്പോൾ 41,000 പേർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത്.

എതിർ ടീം ഏതെന്നും നിശ്ചയമില്ല. അർജൻറീന ടീമിൻ്റെ വരവും സ്വീകരണവുമൊക്കെ നാട്ടിലൊരു ഉൽസവ പ്രതീതി സൃഷ്ടിക്കും എന്നത് മാത്രമായിരിക്കും നേട്ടം.

മെസിയും അർജൻറീനയും 2011ൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കളിച്ചപ്പോൾ വെനസ്വേലയായിരുന്നു എതിരാളികൾ.അർജൻറീന എതിരില്ലാത്ത ഒരു ഗോളിനു ജയിച്ചു.ഇക്കുറി ഏഷ്യൻ ഫുട്ബോൾ ശക്തികളിൽ ഒന്നിനെ അർജൻറീനയ്ക്കെതിരെ പ്രദർശന മത്സരത്തിന് ഇറക്കാനായിരുന്നു ആലോചന. അക്കാര്യത്തിൽപോലും തീരുമാനമായിട്ടില്ല.

പക്ഷേ, പണം ആരു ചെലവാക്കിയാലും കേരള കായിക രംഗം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത് ധൂർത്തല്ലേ ? 2024 ലെ ജില്ലാ സ്കൂൾ കായിക മേള നടത്തിപ്പിൻ്റെ ചെലവിൽ 50 ലക്ഷത്തോളം രൂപ കഴിഞ്ഞ മാസവും കൊടുത്തു തീർക്കാനുണ്ടായിരുന്നു.സംസ്ഥാനത്തെ 82 സ്പോർട്സ് ഹോസ്റ്റലുകൾക്ക് ഫണ്ട് നൽകാനാകാതെ വിഷമിക്കുന്നു. ഒരു മാസം ഏതാണ്ട് മൂന്നു കോടിയാണ് ഇതിനു വേണ്ടത്. കേരളത്തിലെ സ്കൂളുകളിലെ കായിക അധ്യാപകരുടെ എണ്ണം പത്തു വർഷം മുമ്പ് 10,000 ത്തോളം ആയിരുന്നെങ്കിൽ ഇന്നത്  2000 ത്തിൽ താഴെയായി. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ നിയമനങ്ങൾക്കു തടസ്സമെന്ന് വ്യക്തം.

മെസി വരുന്നില്ല എന്ന വാർത്ത ഫുട്ബോൾ പ്രേമികളെ നിരാശപ്പെടുത്തും. ഇതര കായിക ഇനങ്ങളിലെ  താരങ്ങളും പരിശീലകരും സംഘാടകരും പക്ഷേ, ആശ്വസിക്കുന്നുണ്ടാകും. മെസിയെ വിട്ട്  അടിസ്ഥാന കായിക വികസനത്തിൽ ശ്രദ്ധിക്കുകയാണ് കായിക കേരളത്തിൻ്റെ ഭാവിക്ക് നല്ലത്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക