'ഒരു ദൗത്യം, ഒരു സന്ദേശം, ഒരു ഭാരതം' എന്ന സന്ദേശവുമായി പ്രമുഖ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന സർവകക്ഷി എം പിമാരുടെ പട്ടിക കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കി. എട്ടോ ഒൻപതോ എം പി മാർ അടങ്ങുന്ന ഏഴു സംഘങ്ങളിൽ ഒന്നിനെ നയിക്കുന്നത് ശശി തരൂർ ആണ്.
കോൺഗ്രസ് പാർട്ടിക്ക് വിയോജിപ്പുണ്ടെങ്കിലും പാർലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനായ തരൂരിനെ ഗവൺമെന്റ് അയക്കുന്നത് യുഎസിലേക്കാണ്.
പാക്കിസ്ഥാൻ ഭീകരരെ വളർത്തുകയും ആഗോള ഭീകരതയ്‌ക്കു എതിരെ പോരാട്ടം നയിക്കുന്ന ഇന്ത്യയെ തകർക്കാൻ അവരെ ഉപയോഗിക്കയും ചെയ്യുന്നത് ഈ സംഘങ്ങൾ ലോക നേതാക്കളോട് വിശദീകരിക്കും.
ബി ജെ പിയുടെ ബൈജയന്ത് പാണ്ഡ നയിക്കുന്ന സംഘം സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക.
എ ഐ എം ഐ ആം നേതാവ് അസാവുദ്ധീൻ ഒവൈസി ഈ സംഘത്തിലുണ്ട്. ബി ജെ പിയിൽ നിന്നു മറ്റു മൂന്ന് എം പിമാരും കോൺഗ്രസിൽ നിന്നു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദുമുണ്ട്.
ബി ജെ പിയുടെ മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നയിക്കുന്ന സംഘം യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കും. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് അതിൽ പ്രധാനം.
ജനതാ ദൾ വർക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാർ ജാ നയിക്കുന്ന സംഘം ഇന്തോനേഷ്യ, മലേഷ്യ, വടക്കൻ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ പോകും. സി പി എമ്മിന്റെ ജോൺ ബ്രിട്ടാസ് ഈ ഗ്രൂപ്പിലുണ്ട്.
ശിവ് സേന എം പി: ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘമാണ് യു എ ഇയിൽ പോകുന്നത്. ലൈബീരിയ, കോംഗോ, സിറാലിയോൺ എന്നീ രാജ്യങ്ങളും സന്ദർശിക്കുന്ന സംഘത്തിൽ മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറുമുണ്ട്.
ശശി തരൂരിനൊപ്പം യുഎസ് യാത്രയിൽ ഇന്ത്യയുടെ യുഎസിലെ മുൻ അംബാസഡർ തരഞ്ജീത് സിംഗ് സന്ധു ഉൾപ്പെടെ ഒൻപതു പേരുണ്ട്. ഇവർ പാനമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
ഡി എം കെയുടെ കനിമൊഴി കരുണാനിധിയാണ് മറ്റൊരു സംഘത്തിന്റെ നേതാവ്. അവർ സ്പെയ്ൻ, ഗ്രീസ്, സ്ലൊവേനിയ, ലാത്വിയ, റഷ്യ എന്നീ രാജ്യങ്ങളിൽ പോകും.
ഏഴാം സംഘത്തെ നയിക്കുന്നത് എൻ സി പി നേതാവും ശരദ് പവാറിന്റെ പുത്രിയുമായ സുപ്രിയ സുലെ ആണ്. അവർ ഈജിപ്റ്റ്, ഖത്തർ, എത്യോപ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നേതാക്കളെ കാണും.
Tharoor, Kanimozhi among MP team leaders