ആഗോള 'സൗമനസ്യ യാത്ര'യ്ക്കു പുറപ്പെട്ട മെക്സിക്കൻ നേവി കപ്പൽ ശനിയാഴ്ച്ച ന്യൂ യോർക്കിൽ ബ്രൂക്‌ലിൻ പാലത്തിൽ ഇടിച്ചു രണ്ടു പേർ മരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 277 പേരിൽ 19 പേർക്കു പരുക്കേറ്റതായി മേയർ എറിക് ആഡംസ് അറിയിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർ സുരക്ഷിതരാണ്.
അപകടത്തിനു മുൻപ് ക്യൂവാവ്‌ഹെറ്റമോക്ക് എന്നു പേരുള്ള കപ്പലിനു വൈദ്യുതി നഷ്ടം ഉണ്ടായെന്നു ആഡംസ് പറഞ്ഞു.
ക്യൂവാവ്‌ഹെറ്റമോക്ക് പാലത്തിനടയിൽ കൂടി പോകേണ്ടിയിരുന്നതല്ല. സാങ്കേതിക കാരണങ്ങൾ കൊണ്ട് വഴി മാറി പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നു മെക്സിക്കൻ നേവി പറയുന്നു. മൻഹാട്ടൻ പിയർ 17ൽ നങ്കൂരമിട്ടിരിക്കയാണ് കപ്പൽ.
ശനിയാഴ്ച്ച രാത്രി ന്യൂ യോർക്ക് തുറമുഖം വിടേണ്ടിയിരുന്ന കപ്പൽ ഐസ്ലാൻഡിലേക്കാണ് പോകേണ്ടിയിരുന്നത്. എന്നാൽ രാത്രി 8:30നു ദിശ തെറ്റി ബ്രൂക്‌ലിൻ പാലത്തിനടിയിലേക്കു നീങ്ങി.
അപകടത്തിൽ കപ്പലിന്റെ മാസ്റ്റുകൾ തകർന്നിട്ടുണ്ട്. കപ്പലിനു ചില സാങ്കേതിക തകരാറുകൾ ഉണ്ടായെന്നു പൈലറ്റ് പറയുന്നു.
മെക്സിക്കോയുടെ ഹീറോയിക് നേവൽ മിലിട്ടറി സ്കൂളിൽ നിന്നുള്ള നാവികരെയും ഓഫീസർമാരെയും പരിശീലിപ്പിക്കാൻ ക്യൂവാവ്‌ഹെറ്റമോക്ക് ഉപയോഗിച്ചിരുന്നു. 300 അടി നീളമുളള കപ്പൽ ഉരുക്കിൽ തീർത്തതാണ്. 1982ൽ നീറ്റിലിറക്കി.
ഏപ്രിൽ 6നു അക്കാപുൽക്കോയിൽ നിന്നു പുറപ്പെട്ട കപ്പൽ മെക്സിക്കൻ ജനതയുടെ സൗമനസ്യ സന്ദേശം നിരവധി രാജ്യങ്ങളിൽ എത്തിക്കാനുള്ള യാത്രയിൽ ആയിരുന്നുവെന്നു നേവി പറഞ്ഞു. 254 ദിവസത്തെ യാത്രയിൽ എത്തേണ്ടിയിരുന്ന തുറമുഖങ്ങൾ ഇവയാണ്: ന്യൂ യോർക്ക്, കിങ്സ്റ്റൺ, ജമൈക്ക, ഹവാന, റേക്ജെവിക്, ഐസ്ലാൻഡ്, ആബെർഡീൻ, സ്കോട്ലൻഡ്, ആവിലെസ്, സ്‌പെയ്ൻ, ബാർബഡോസ്, ലണ്ടൻ.
ന്യൂ യോര്കിൽ അന്വേഷണമൊക്കെ കഴിഞ്ഞു മാത്രമേ ഇനി തുടർ യാത്ര ആലോചിക്കാൻ കഴിയൂ.
പാലത്തിനു കേടുപാടുകളൊന്നും ഉണ്ടായില്ലെന്നാണ് വിവരം.
Mexican ship smashes into Brooklyn Bridge