Image

ഗാസ അതീവ ഗുരുതരം; ഉടൻ വെടിനിർത്തണമെന്നു അറബ് ലീഗും യൂറോപ്യൻ യൂണിയനും (പിപിഎം)

Published on 18 May, 2025
ഗാസ അതീവ ഗുരുതരം; ഉടൻ വെടിനിർത്തണമെന്നു  അറബ് ലീഗും യൂറോപ്യൻ യൂണിയനും (പിപിഎം)

ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നു അറബ് ലീഗും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. പലസ്തീൻകാരെ ഗാസയിൽ നിന്നു പുറത്താക്കാനുള്ള നീക്കങ്ങളെ എതിർക്കുന്നുവെന്നു ബഗ്‌ദാദിൽ 34ആം അറബ് ഉച്ചകോടി വ്യക്തമാക്കുകയും ചെയ്തു.  

ഉച്ചകോടിയിൽ പങ്കെടുത്ത 34 രാജ്യങ്ങളുടെ പ്രസ്താവന പുറത്തുവരുന്നത് ഗാസ ഉല്ലാസകേന്ദ്രമാക്കാനുളള പ്രസിഡന്റ് ട്രംപിന്റെ പദ്ധതി നടപ്പാക്കാൻ വേണ്ടി ഒരു  മില്യൺ പലസ്തീൻകാരെ ലിബിയയിലേക്കു മാറ്റാൻ നീക്കം ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ്. ഗാസയിൽ ആവട്ടെ, ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നതിനിടയിൽ കൊടും പട്ടിണി ഗുരുതരമായ മാനുഷിക പ്രശ്‌നം സൃഷ്ടിച്ചിട്ടുമുണ്ട്.

സിവിലിയൻ ജനതയുടെ ദുരിതം പരിഗണിച്ചു ഇസ്രയേൽ ആക്രമണം ഉടൻ നിർത്തണമെന്നാണ് അറബ് ലീഗ് ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹം ധാർമികവും നിയമപരവുമായ കടമ നിറവേറ്റി യുദ്ധവിരാമം സാധ്യമാക്കണം.

പലസ്തീൻ ജനതയെ ഗാസയിൽ നിന്നു പുറത്താക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നു അറബ് ലീഗ് ഓർമിപ്പിച്ചു. ഗാസയുടെ പുനരുദ്ധാരണത്തിനു സഹായിക്കാൻ അവർ അഭ്യർഥിച്ചു.

പലസ്തീൻ ജനതയ്ക്കു സ്വാതന്ത്ര്യവും മാനുഷിക സൗകര്യങ്ങളും നിഷേധിക്കുന്ന ഇസ്രയേലി നയത്തെ അറബ് ലീഗ് വിമർശിച്ചു.

യൂറോപ്പ് വിമർശിക്കുന്നു

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ശനിയാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ ഗാസയിലെ സ്ഥിതിവിശേഷം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ചൂണ്ടിക്കാട്ടി. ഇസ്രയേൽ ഉടൻ ആക്രമണം നിർത്തണമെന്നും മാനുഷിക സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോർവേ, ഐസ്‌ലാൻഡ്, അയർലൻഡ്, ലക്സംബർഗ്, മാൾട്ട, സ്ലൊവേനിയ, സ്പെയ്ൻ എന്നീ രാജ്യങ്ങൾ വെള്ളിയാഴ്ച്ച സംയുക്ത പ്രസ്താവനയിൽ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഗാസയിൽ കൺമുന്നിൽ നടക്കുന്ന മാനുഷിക ദുരന്തം കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരിക്കാൻ കഴിയില്ലെന്നു അവർ പറഞ്ഞു.

ഏതാണ്ടു 50,000 പേർ ഗാസയിൽ കൊല്ലപ്പെട്ടു. ആയിരങ്ങൾ കൊടുംപട്ടിണി നേരിടുകയാണ്. ഇസ്രയേൽ അടിയന്തരമായി ആക്രമണം നിർത്തി മാനുഷിക സഹായം ഗാസയിൽ കടക്കാൻ അനുവദിക്കണം.

Arab League, EU demand Gaza ceasefire 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക