വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് തലവനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്.
തുടർന്ന് മാർപാപ്പ കുര്‍ബാന അർപ്പിച്ചു. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മ്മം ഓര്‍മ്മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണെന്നും ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണമെന്നും മാര്‍പാപ്പ പറഞ്ഞു
സമാധാനം പുലരുന്ന നവ ലോകത്തിന് ലെയോ പതിനാലാമാന്‍ മാര്‍പാപ്പ ലോകത്തെ ആഹ്വാനം ചെയ്തു. സ്‌നേഹവും ഐക്യവും പ്രധാനമാണെന്ന് മാര്‍പാപ്പ അടിവരയിട്ട് വ്യക്തമാക്കി. തന്റെ മിടുക്ക് കൊണ്ടല്ല മാര്‍പാപ്പയായത്. ദൈവ സ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നു. ഐക്യത്തിലും സ്‌നേഹത്തിലും മുന്നോട്ടുപോകണം. മനുഷ്വത്വമാകണം സഭയുടെ മാനദണ്ഡം, മാര്‍പാപ്പ പറഞ്ഞു. ലോക സമാധാനത്തിന് വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. പാവങ്ങളോട് പ്രത്യേക കരുതല്‍ അനിവാര്യമെന്ന് പറഞ്ഞ മാർപാപ്പ മനുഷ്യത്വം സഭയുടെ മാനദണ്ഡമെന്നും ഓർമിപ്പിച്ചു. ഇതര മതങ്ങളോട് സഹവർത്തിത്വം വേണമെന്നും മാർപാപ്പ പറഞ്ഞു. ദൈവത്തില്‍ സർവവും സമർപ്പിച്ച് പത്രോസിൻ്റെ സിംഹാസനം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മ്യാൻമർ, യുക്രൈൻ ഉള്‍പ്പെടെ അശാന്തമായ പ്രദേശങ്ങളെ ഓർത്തായിരുന്നു മാർപാപ്പയുടെ ആദ്യസന്ദേശം. ലോകത്തിനാകെ നന്ദി പറഞ്ഞ മാർപാപ്പ നന്ദിപ്രകാശനത്തിലും ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചാണ് സംസാരിച്ചത്. ഫ്രാൻസിസ് പാപ്പയുടെ സാന്നിദ്ധ്യം ചടങ്ങിനിടെ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പൗരനായിട്ടും ശുശ്രൂഷകളെല്ലാം ലത്തീൻ ഭാഷയിലാണ് മാർപാപ്പ നടത്തിയത്. ലോകത്തിൻ്റെ ഒത്തൊരുമയെപ്പറ്റി പ്രസംഗത്തില്‍ ആവർത്തിക്കാനും മാർപാപ്പ ശ്രദ്ധിച്ചു.
കുർബാനയ്ക്കു ശേഷം പോപ്പ് മൊബീലിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രത്തലവന്മാർ ഉൾപ്പടെ ഇരുന്നൂറിലധികം വിദേശ പ്രതിനിധികളാണ് എത്തിയിട്ടുള്ളത്.
മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും കര്‍മമണ്ഡലമായിരുന്ന പെറുവില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.