അധികാരം സമാധാനത്തിനു വേണ്ടി വിനിയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം വെറും പച്ചക്കള്ളമാണെന്നു ഇറാന്റെ ആധ്യാത്മിക പരമാധികാരി ആയത്തൊള്ള അലി ഖമെയ്‌നി പറഞ്ഞു. ഗാസയിൽ പലസ്തീൻകാരെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേലി സേനയ്ക്കു ട്രംപ് നൽകുന്ന സഹായം മാത്രം മതി അതിനു തെളിവെന്നു ശനിയാഴ്ച്ച ടെഹ്റാനിൽ ഒട്ടേറെ അധ്യാപകരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോൾ അദ്ദേഹം പറഞ്ഞു.
"ഈ മേഖലയിൽ അടുത്തിടെ സന്ദർശനം നടത്തുമ്പോൾ യുഎസ് പ്രസിഡന്റ് നടത്തിയ അവകാശവാദം അദ്ദേഹത്തിനും അമേരിക്കൻ രാഷ്ട്രത്തിനും നാണക്കേടാണ്," പൊതുചടങ്ങിൽ ഖമെയ്‌നി പറഞ്ഞു. "സമാധാനത്തിനു വേണ്ടിയാണു താൻ അധികാരം തേടിയതെന്നു ട്രംപ് പറഞ്ഞത് നുണയാണ്. അദ്ദേഹവും കൂടെയുള്ള ഉദ്യോഗസ്ഥരും യുഎസ് ഭരണകൂടങ്ങളും ഗാസയിൽ കൂട്ടക്കുരുതിക്കു പിന്തുണ നൽകാനാണ് അധികാരം വിനിയോഗിച്ചത്. മറ്റു പല സ്ഥലങ്ങളിലും അവരുടെ കൂലിപ്പട്ടാളങ്ങൾ നടത്തിയ കൊല്ലും കൊലയും അവർ പിന്താങ്ങി."
ഇസ്രയേൽ മേഖലയിലെ ക്യാൻസർ ആണെന്നും അത് നീക്കം ചെയ്യേണ്ടതാണെന്നും ഖമെയ്‌നി പറഞ്ഞു. "അതിന്റെ വേരറുക്കും."
മേഖലയിലെ രാജ്യങ്ങൾ ഒന്നിച്ചു നിന്നാൽ യുഎസ് ഇവിടന്നു ഒഴിഞ്ഞു പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച മൂന്ന് അറേബ്യൻ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച ട്രംപ് സൗദിയിൽ വച്ച് ഇറാനെ 'ഏറ്റവും വിനാശകരമായ ശക്തി' എന്നു വിളിച്ചിരുന്നു. ഇറാൻ അണ്വായുധം ഉണ്ടാക്കാൻ യുഎസ് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ആണവ പരിപാടി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നു ഇറാൻ പ്രസിഡന്റ് മഹ്‌മൂദ് പെസഷ്കിയാൻ ആവർത്തിച്ചു വ്യക്തമാക്കി. അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന പരിപാടി സമാധാനപരമാണ്. അത് ഉപേക്ഷിക്കാൻ ഭീഷണി മുഴക്കിയിട്ടു കാര്യമില്ല. "ഞങ്ങൾ ഒരു ജീവിതകാലം ഉപരോധത്തിൽ കഴിഞ്ഞു. ഇതിൽ കൂടുതൽ എന്ത് ചെയ്യും? ബോംബൊന്നും കാട്ടി വിരട്ടേണ്ട."
ആണവ പരിപാടി ഉപേക്ഷിക്കില്ലെന്നു വിദേശകാര്യ മന്ത്രി സായിദ് അബ്ബാസ് അറഗ്ചിയും ശനിയാഴ്ച്ച ആവർത്തിച്ചു.
Khameini calls Trump a liar