Image

രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളു എന്ന് ശശി തരൂര്‍ (ലേഖനം: സാം നിലംപള്ളില്‍)

Published on 18 May, 2025
രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളു എന്ന് ശശി തരൂര്‍ (ലേഖനം: സാം നിലംപള്ളില്‍)

കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്ന ഏതാനും ബുദ്ധിജീവികളില്‍ പ്രധാനിയാണ് ശശി തരൂര്‍. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും വെള്ളംതൊടാതെ വിഴുങ്ങുന്ന ഒരാളല്ല ഞാന്‍. എന്നാലും തരൂരിനെ ബഹുമാനിക്കയും അദ്ദേഹത്തിന്റെ പല അഭിപ്രയാങ്ങളും യുക്തിക്ക് നിരക്കുന്നതാണന്നും വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം ഇന്‍ഡ്യാക്കാരില്‍ ഒരാളാണ് ഞാന്‍. കെ എസ്സ് യുവിന്റെ നീലക്കൊടിപിടിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലേക്ക് വന്നവനല്ല ശശി തരൂര്‍. അദ്ദേഹത്തിന്റെ ലോകതലത്തിലുള്ള ബഹുമതികള്‍ പാര്‍ട്ടിക്ക് ഗുണകരമായിത്തീരുമെന്ന് വിശ്വസിച്ച് പാര്‍ട്ടിയില്‍ ബുദ്ധിയുള്ള ഒരാളെങ്കിലുംവേണ്ടേ എന്നുകരുതി കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡെടുത്ത (അബദ്ധ) തീരുമാനമായിരുന്നു പാര്‍ട്ടി മെമ്പര്‍ഷിപ്പ്.

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജിനന്‍ ഖാര്‍ഗെയും ഉള്‍പ്പെടെ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പറയുന്ന പല അഭിപ്രായങ്ങളും യുക്തിക്ക് നിരക്കാത്തതാണ്. അവരുടെ പലനിലപാടുകളും ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ മണ്ടത്തരങ്ങളാണ്. അത് നെഹ്‌റുവിന്റെ കാലംതൊട്ട് കണ്ടുവരുന്നതാണ്. കാഷ്മീര്‍പ്രശനം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. പക്കിസ്ഥാന്‍ പട്ടാളം കാഷ്മീര്‍ പിടിച്ചടക്കികൊണ്ടിരുന്നപ്പോള്‍ അവിടുത്തെരാജാവ് ഹരിസിങ്ങ് ഇന്‍ഡ്യയുടെ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ നെഹ്‌റു ആദ്യം മടിച്ചുനിന്നെങ്കിലും പിന്നീട് സമാധാനത്തിന്റെ അപ്പോസ്തലനായ ഗന്ധിയുടെ പ്രേരണകൊണ്ടാണ് ഇന്‍ഡ്യന്‍ പട്ടാളത്തെ അങ്ങോട്ടയച്ചത്.

ഇന്‍ഡ്യന്‍ സേനയുടെ മുമ്പില്‍ പിടിച്ചുനില്‍കാനാകാതെ പക്കികള്‍ കണ്ടംവഴി ഓടി. യുദ്ധം വിജയിച്ചുകൊണ്ടിരുന്നപ്പോള്‍ നെഹ്‌റു വെടിനിറുത്തലിനായി യുണൈറ്റഡ് നേഷന്‍സിനെ സമീപിച്ചു. അത് മൗണ്ട്ബാറ്റണ്‍ പ്രഭുവിന്റെ കുബുദ്ധിയായിരുന്നു. എഡ്വീനയുടെ പാവാടയില്‍ പിടിച്ചുനടന്നിരുന്ന നെഹ്‌റുവിന് മറ്റൊരു പോംവഴി ഇല്ലായിരുന്നു. വിജയിച്ചുകൊണ്ടിരിക്കുന്ന രാജ്യം ആദ്യമായി വെടിനിറത്തല്‍ ആവശ്യവുമായി സമീപിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയ യു എന്‍ സന്തോഷപൂര്‍വ്വം സമ്മതിച്ചു. അങ്ങനെ കാഷ്മീരിന്റെ പകുതിയോളം പിടിച്ചെടുത്ത ഇന്‍ഡ്യന്‍ പട്ടാളത്തിന് ഇടക്കുവച്ച് യുദ്ധം നിറുത്തേണ്ടിവന്നു. ഒരാഴ്ച്ചത്തെ സമയംകൂടി തന്നിരുന്നെങ്കില്‍ കാഷ്മീര്‍ മുഴുവനായി പിടിക്കാമായിരുന്നു എന്നാണ് അന്നത്തെ പട്ടാളമേധാവികള്‍ പിന്നീട് പറഞ്ഞത്. അങ്ങനെയാണ് ഇന്ന് പി ഓ കെ എന്നറിയപ്പെടുന്ന കാഷ്മീരിന്റെ പകുതിഭാഗം പാക്കിസ്ഥാന്റെ കൈവശമായത്.

അന്ന് തുടങ്ങിയ അബദ്ധങ്ങളാണ് കോണ്‍ഗ്രസ്സ് ഇന്നും കാണിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പാരമ്പര്യമായി കൈവന്ന ബുദ്ധിശൂന്യത അദ്ദേഹവും പ്രകടിപ്പിക്കുന്നതേയുള്ളു.

ഇതെല്ലാം ഇപ്പോള്‍പറയുന്നത് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന രാജ്യവിരുദ്ധമായ നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 നിരപരാതികളായ വിനോദയാത്രികര്‍ പാക്ക്ഭീകരന്മാരുടെ നിഷ്ടൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ എന്തുകൊണ്ട് മോദിക്ക് അവരെ സംരക്ഷിക്കാന്‍ സാധിച്ചില്ല എന്നാണ് ഹെഗഡെ ചോദിച്ചത്. ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലങ്ങളില്‍ ഒരുപോലീസുകരനെയെങ്കിലും നിറുത്തേണ്ടിയിരുന്നത് കാഷ്മീര്‍ പോലീസിന്റെ ചുമതലയായിരുന്നു. അത് ചെയ്യേണ്ടിയിരുന്നത് കാഷ്മീര്‍ മുഖ്യമന്ത്രി ആയിരുന്നു. അദ്ദേഹം കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ ഇന്‍ഡി മുന്നണിയുടെ ഭാഗമായതിനാല്‍ കുറ്റം മോദിയുടെമേല്‍ ചുമത്താനായിരുന്നു ഖെഗ്‌ഡെയുടെ കുബുദ്ധി.

ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ ചുമതല അതിര്‍ത്തികള്‍ കാക്കുകയാണ്. അല്ലാതെ ടൂറിസ്റ്റുകളെ സംരക്ഷിക്കുകയല്ല. ഇതൊന്നും മനസിലാക്കാതെ കുഴിച്ചിട്ടാല്‍ മുളക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ കൈവിട്ടതില്‍ അത്ഭുതമില്ല. പാക്കിസ്ഥാനി ഭീകരന്മാര്‍ മുംബെയില്‍ കടന്നുകയറി 160 നിരപരാധികളെ കൊന്നൊടുക്കിയത് മന്‍മോഹന്‍ സിങ്ങ് ഭരിക്കുന്ന കാലത്തായിരുന്നു. ഡല്‍ഹിയില്‍നിന്ന് റാപ്പിഡ് ആക്ഷന്‍ ഫോര്‍സ് മുംബെയില്‍ എത്താന്‍ മൂന്നുദിവസമെടുത്തു. നമ്മുടെ മഹാനായ എ. കെ ആന്റണിയായിരുന്നു അന്ന് പ്രതിരൊധവകുപ്പ് മന്ത്രിയെന്നകാര്യം മറക്കേണ്ട. പാക്കിസ്ഥാനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകാതിരുന്ന കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ മോദിയെ കുറ്റംപറയുന്നത്. ഓന്തിന്റെ മറവിരോഗമുള്ള കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പഴയകാര്യങ്ങളെല്ലാം പെട്ടന്ന് മറക്കുന്ന കൂട്ടത്തിലാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്‍ഡ്യ തക്കതായ മറുപടി കൊടുത്തു, ഇന്ന് എഴുന്നേറ്റുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പാക്കിസ്ഥാന്‍. ആദ്യം വീരവാദം മുഴക്കിയെങ്കിലും ഇന്നലെ ഷെഹബാസ് ഷെറീഫ് നിലവിളിക്കുന്നത് ലോകംകേട്ടു. രാത്രി രണ്ടുമണിക്ക് സേനാധിപന്‍ വിളിച്ചുണര്‍ത്തി നൂര്‍ഖാന്‍ വിമാനത്താവളം ഇന്‍ഡ്യ ആക്രമിച്ചു എന്നുപറഞ്ഞു. അതോടുകൂടി കീഴടങ്ങന്‍ തീരുമാനിക്കയായിരുന്നു. അതെല്ലാം നേരത്തെ എഴുതിയതായതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.

ഇന്‍ഡ്യാ വിരുദ്ധരായ പാശ്ചാത്യരാജ്യങ്ങളോടും അവിടുത്തെ മാധ്യമങ്ങളോടും രാജ്യത്തിന്റ നിലപാട് വിശദീകരിക്കാന്‍, അവരുടെ തെറ്റിധാരണകള്‍ മാറ്റാന്‍ -അതിന്റെ ആവശ്യമില്ലെങ്കില്‍പോലും- എല്ലാരാഷ്ട്രീയ പാര്‍ട്ടികളും അടങ്ങിയ ഒരുപ്രതിനിധി സംഘത്തെ വിവിധരാജ്യങ്ങളിലേക്ക് അയക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. യു എസ്സിലേക്കുള്ള സംഘത്തിന്റെ തലവനായി ശശി തരൂരിനെയാണ് മോദി തെരഞ്ഞെടുത്തത്. വിദേശരാജ്യങ്ങളിലെ നേതാക്കന്മാരോട് സംസാരിക്കാന്‍ തരൂരിനെപ്പോലെ വിദഗ്ധനായ മറ്റൊരാള്‍ ഇന്‍ഡ്യയിലില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്ക് അപ്രിയനായ തരൂരിനെ തെരഞ്ഞെടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. ആ പാര്‍ട്ടിയില്‍ തരൂരിനൊപ്പം നില്‍കാന്‍ വൈഭവമുള്ള മറ്റൊരാള്‍ ഇല്ലെന്ന് അറിയാമായിരുന്നിട്ടും ഏറാന്‍ മൂളികളായ കോണ്‍ഗ്രസ്സുകാരുടെ പട്ടികയാണ് നേതൃത്വം തയ്യാറാക്കി സമര്‍പ്പിച്ചത്. എന്നാല്‍ മോദിയുടെ തീരുമാനം കോണ്‍ഗ്രസ്സിലെ കരുത്തകുതിരയായ തരൂരിനെ സമിതിയുടെ തലവനാക്കാനായിരുന്നു. അദ്ദേഹമത് സന്തോഷത്തോടെ സ്വീകരിക്കയും ചെയ്തു.

പ്രതിനിധി സംഘത്തില്‍ ഒരുകക്ഷിയോടും വിവേചനം കാട്ടാതെ സി പി എമ്മിലെ ജോണ്‍ ബ്രിട്ടാസിനേയും മുസ്‌ളീം ലീഗിലെ ഇ ടി മുഹമ്മദ് ബഷീറിനെയും ഡി എം കെയിലെ കനിമൊഴിയെയുംവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുന്നവരല്ലെന്ന്ഉത്തമബോധ്യം വന്നതുകൊണ്ടാണ് ഇന്‍ഡ്യാരാജ്യത്തെ പ്രതിനിധീകരിക്കാന്‍ വിദേശങ്ങളിലേക്ക് അയക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് കൊടുത്ത ലിസ്റ്റില്‍ പാക്കിസ്ഥാന്‍ പക്ഷവാദികളും രാജ്യവിരുദ്ധരും ഉണ്ടായിരുന്നു എന്നത് ആക്ഷേപകരമായ സംഗതിയാണ്.

രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളു എന്നാണ് തരൂര്‍ പറഞ്ഞത്. ഇത് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്ക് മനസിലാകാത്ത കാര്യമാണ്. ഈ പാര്‍ട്ടി എന്നെങ്കിലും നന്നാകുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവരുടെ പ്രതീക്ഷ വിഫലമാകും. യുദ്ധം വിജയിപ്പിച്ച് രാജ്യത്തിന്റെ അഭിമാനംകാത്ത ബി ജെ പി 2029 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പലലും വിജയിച്ച് രാജ്യത്തെ നയിക്കുമെന്ന് തീര്‍ച്ചയാണ്. രാഹുല്‍ ഗാന്ധി ഇനി എത്രവര്‍ഷം കാത്തിരിക്കണം പ്രധാനമന്ത്രിയാകാന്‍. ഈ ജന്മത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല.

samnilampallil@gmail.com.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക