യുദ്ധകാല നിയമം ഉപയോഗിച്ചു കോടതികളെ മറികടന്നു അനധികൃത കുടിയേറ്റക്കാരെ വേഗത്തിൽ നാട് കടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി തടഞ്ഞ സുപ്രീം കോടതി ഉത്തരവിനെ യുഎസ് കോൺഗ്രസ് അംഗം റെപ്. പ്രമീള ജയപാൽ (ഡെമോക്രാറ്റ്-വാഷിംഗ്‌ടൺ) സ്വാഗതം ചെയ്തു.
ഏലിയൻ എനിമീസ് ആക്ട് ഉപയോഗിക്കുന്നതിനെ 7-2 ഭൂരിപക്ഷത്തിലാണ് കോടതി തടഞ്ഞത്. ടെക്സസിൽ തടവിലുള്ള ഏതാനും വെനസ്വേലക്കാരെ 18ആം നൂറ്റാണ്ടിലെ നിയമം ഉപയോഗിച്ചു നാടു കടത്താനുള്ള നീക്കമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
വെനസ്വേലയിലെ കുപ്രസിദ്ധ ട്രെൻ ദേ അറഗ്വാ കുറ്റവാളി സംഘത്തിൽ പെട്ട തടവുകാർ അമേരിക്കയെ ആക്രമിച്ചിരിക്കയാണ് എന്നാണ് ഭരണകൂടത്തിന്റെ വാദം. പുറത്തു നിന്ന് ആക്രമിച്ചു കയറുന്നവരെ വിചാരണ കൂടാതെ നാടുകടത്താൻ 1798ൽ പാസാക്കിയ നിയമം അധികാരം നൽകുന്നു.
"ട്രംപ് നിയമിച്ച ജസ്റ്റിസുമാർ പോലും ഈ നടപടിക്കെതിരെ വിധി കല്പിച്ചു," ജയപാൽ പറഞ്ഞു. "കുടിയേറ്റക്കാർ ഉൾപ്പെടെ എല്ലാവരും നിയമം അനുശാസിക്കുന്ന പ്രക്രിയക്ക് അവകാശപ്പെട്ടവരാണെന്നു അവർ വിധിച്ചു."
ഇമിഗ്രെഷൻ ഇന്റഗ്രിറ്റി, സെക്യൂരിറ്റി, എൻഫോഴ്‌സ്‌മെന്റ് എന്നിവ കൈകാര്യം ചെയ്യുന്ന ഹൗസ് കമ്മിറ്റിയിൽ റാങ്കിങ് മെമ്പറായ ജയപാൽ പറഞ്ഞു: "യുദ്ധകാലത്തു ശത്രു രാജ്യങ്ങളിലെ പൗരന്മാരെ തടവിൽ വച്ച് നാടുകടത്താൻ ഉപയോഗിച്ച നിയമം ട്രംപ് ഭരണകൂടം ഇപ്പോൾ ഉപയോഗിക്കുന്നത് അപലപനീയമാണ്. കുടിയേറ്റക്കാരെ തട്ടിക്കൊണ്ടു പോവുകയാണ് ഭരണകൂടം ചെയ്യുന്നത്. അവർ അപ്രത്യക്ഷരാവുന്നു. നിയമാനുസൃത പ്രക്രിയക്കുള്ള അവരുടെ അവകാശം നിഷേധിക്കയാണ്."
നിയമ പ്രക്രിയകൾ അവഗണിക്കാൻ പാടില്ലെന്ന കർശനമായ താക്കീതാണ് കോടതി നൽകിയതെന്ന് അവർ ചൂണ്ടിക്കാട്ടി. ആ ഉത്തരവ് അനുസരിച്ചു ഉടൻ ആ നയം ഉപേക്ഷിക്കണം.
മുന്നറിയിപ്പില്ലാതെ നാടുകടത്തുന്നത് ശരിയല്ലെന്നും കോടതി എടുത്തു പറഞ്ഞിരുന്നു. നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ അവസരം നൽകണം.
എന്നാൽ കോടതി വിധി വന്നപ്പോൾ ട്രംപ് പ്രതികരിച്ചത് "അമേരിക്കയ്ക്ക് അപകടകരമായ ദിവസമാണിത്" എന്നാണ്.
Rep. Jayapal welcomes Supreme Court order