Image

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഗുമിയിൽ 27 മുതല്‍ (സനില്‍ പി. തോമസ്)

Published on 23 May, 2025
ഏഷ്യന്‍ അത്‌ലറ്റിക്‌സ്  ഗുമിയിൽ 27 മുതല്‍ (സനില്‍ പി. തോമസ്)

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്താറാം പതിപ്പ് മേയ് 27 മുതല്‍ 31 വരെ ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടക്കും. സെപ്റ്റംബറില്‍ ടോക്കിയോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനുള്ള അവസരം കൂടിയാണിത്. പക്ഷേ, 2023 ലെ ബാങ്കോക്ക് മീറ്റില്‍ എന്നതുപോലെ നീരജ് ചോപ്ര ഇത്തവണയും മത്സരിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യ ടീമില്‍ താരത്തിളക്കം കുറയും. ആറു സ്വര്‍ണ്ണം ഉള്‍പ്പെടെ 27 മെഡലുമായി ബാങ്കോക്കില്‍ മൂന്നാമതെത്തിയ ഇന്ത്യ നില മെച്ചപ്പെടുത്തുവാന്‍ വിഷമിക്കും.

സുവര്‍ണ്ണ ജൂബിലി പതിപ്പില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജപ്പാനും ചൈനയും ആതിഥേയരായ കൊറിയയും വെല്ലുവിളി ഉയര്‍ത്തും. ചൈനയും ജപ്പാനും കൊറിയയും പ്രമുഖ താരങ്ങളെ എല്ലാവരെയും ഏഷ്യന്‍ മീറ്റിന് ഇറക്കാറില്ല. ഏഷ്യന്‍ ഗെയിംസിനു നല്‍കുന്ന പ്രാധാന്യം അവര്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു കൊടുക്കാറില്ല. കൊറിയ കഴിഞ്ഞ തവണ ഒരു സ്വര്‍ണ്ണവും രണ്ടു വെള്ളിയുമാണ് നേടിയത്. പക്ഷേ, ഇക്കുറി ആതിഥേയരാണ്. ജപ്പാന്‍ ആകട്ടെ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വത്തിന് ഒരുങ്ങുന്നതിനാല്‍ മികച്ച താരനിരയെ ഇറക്കും.
1973 ല്‍ തുടക്കമിട്ട ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് 2023ല്‍ 50 വര്‍ഷം പിന്നിട്ടു. രണ്ടു വര്‍ഷത്തിലൊരിക്കലാണ് മീറ്റ്. 2021ല്‍ ചൈനയിലെ ഹാങ്‌ചോയില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ കോവിഡ് മൂലം റദ്ദാക്കിയിരുന്നു. 2017 ല്‍ ഭുവനേശ്വരില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് നടന്നപ്പോള്‍ മാത്രമാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ഒന്‍പത് സ്വര്‍ണ്ണം ഉള്‍പ്പെടെ ഇന്ത്യക്ക് ഭുവനേശ്വരില്‍ 27 മെഡല്‍ കിട്ടി. പക്ഷേ, ഇന്ത്യ ഏറ്റവും അധികം സ്വര്‍ണ്ണം നേടിയത് 1985 ല്‍ ജ്ക്കാര്‍ത്തയില്‍ ആണ്. 10 സ്വര്‍ണ്ണം ഇന്ത്യയ്ക്കു ലഭിച്ചു.

പാക്കിസ്ഥാന്‍ ഇത്തവണ മത്സരിക്കുമോ എന്നു വ്യക്തമായിട്ടില്ല. കഴിഞ്ഞ മീറ്റില്‍ അവര്‍ക്ക് ഒരു വെങ്കലം കിട്ടിയിരുന്നു. ജാവലിനില്‍ മുഹമ്മദ് യാസിര്‍ ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്ന് അത്‌ലറ്റുകളാണ് പാക്കിസ്ഥാനില്‍ നിന്നു മത്സരിച്ചത്. 1973 മുതല്‍ പാക്കിസ്ഥാന്‍ മത്സരരംഗത്തുണ്ടെങ്കിലും മൂന്നു മീറ്റുകളില്‍ മാത്രമാണു മെഡല്‍ കിട്ടിയത്.
ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷനില്‍ 45 അംഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഒന്‍പത് രാജ്യങ്ങള്‍ മാത്രമാണ് എല്ലാ മീറ്റിലും പങ്കെടുത്തത്. അസര്‍ബെയ്ജാന്‍, ഇസ്രായേല്‍, സൗത്ത് യെമന്‍ എന്നിവ ഏതാനും പതിപ്പില്‍ പങ്കെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലെ പ്രകടനം കൂടി കണക്കിലെടുത്താണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത്. അതുകൊണ്ട് 100 മീറ്ററില്‍ യോഗ്യത നേടിയ മണികണ്ഠ  ഹോബ്ലിധറും ദേശീയ റെക്കോര്‍ഡ് ഉടമ ഗുരീന്ദര്‍വീര്‍ സിങ്ങും വ്യക്തിഗത ഇനത്തില്‍ ഒഴിവാക്കപ്പെട്ടു. ഷോട്ട്പുട്ട് താരം തേജീന്ദര്‍ പാല്‍ ടൂറും ടീമിലെത്തിയില്ല. ടൂര്‍ നിലവിലെ ചാമ്പ്യനാണ്. 2023ല്‍ ജാവലിനില്‍ വെള്ളി നേടിയ ഡി.പി. മനുവും 2017 ല്‍ 400 മീറ്റര്‍ ജയിച്ച നിര്‍മല ഷുറോനുമൊക്കെ പിന്നീട് ഉത്തേജകം ഉപയോഗിച്ചതിനു വിലക്ക് നേരിട്ടത് ഇന്ത്യക്കു നാണക്കേടായി. വനിതകളുടെ 400 മീറ്ററില്‍ വേറെയും താരങ്ങള്‍ ഉത്തേജകത്തില്‍ കുരുങ്ങിയിരുന്നു.

കഴിഞ്ഞ മീറ്റില്‍ അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ നേടിയ സ്വര്‍ണ്ണമായിരുന്നു കേരളത്തിന് ആശ്വാസം. ഇക്കുറിയും അബൂബക്കര്‍ ഇന്ത്യന്‍ ടീമിലുണ്ട്. പക്ഷേ, ഫോമിലുള്ളത് ദേശീയ റെക്കോര്‍ഡ് ഉടമ പ്രവീണ്‍ ചിത്രവേല്‍ ആണ്. അവിനാശ് സാബ്ലെയും(സ്റ്റീപ്പിള്‍ ചേസ്), രൂപാല്‍ ചൗധരി, വിത്യാ രാംരാജ്(400 മീ), ലിലി ദാസ്(1500 മീ.), പാരുള്‍ ചൗധരി(സ്റ്റീപ്പിള്‍ ചേസ്), ജ്യോതി യരാജി(400 മി. ഹര്‍ഡില്‍സ്) തുടങ്ങിയവര്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക