അഴിക്കുള്ളിൽ സുഖമായി ഉറങ്ങുകയാണ് ആ അമ്മ.മകളെ താൻ പാലത്തിൽനിന്നും എറിഞ്ഞെന്ന് അവർ പോലീസിനെ അറിയിച്ചിരുന്നു.
എന്തിനെറിഞ്ഞു?
ഭർത്താവിന്റെ വീട്ടുകാർ വിഷമിക്കുന്നത് കാണണം.
അവർ ഉണങ്ങിയ ഒരു സ്ത്രീ. ഓജസ്സില്ലാതെ. ഉത്സാഹമില്ലാതെ. ‘ഭർത്താവിന്റെ വീട്ടുകാർ വിഷമിക്കുന്നത് കാണാൻ’എന്നുപറയുമ്പോൾ മാത്രം മുഖത്തുമിന്നുന്ന ചാരിതാർത്ഥ്യo.അവർ പണ്ടേ ഇങ്ങനെയായിരുന്നോ?അവരുടെ ജീവിതം പകപോക്കലിനായ് ചുരുങ്ങിപ്പോയതെപ്പോൾ?
അമ്മയെ ഞങ്ങൾക്ക് വേണ്ട.. ആ സ്ത്രീയുടെ ചെകിട്ടിൽ അപ്പോഴും അവരെ ഏറ്റവും വേദനിപ്പിച്ച വാക്കുകൾ മുഴങ്ങുന്നു.
അവർക്ക് രണ്ട് കുട്ടികളുണ്ട്.കുട്ടികൾക്ക് അവരെ വേണ്ട.വേണ്ടാന്നു മാത്രനല്ല അവരെ വെറുക്കുന്നുണ്ട്. ‘ഞങ്ങൾക്ക് ഈ അമ്മയെ വേണ്ടാ’ ന്ന് കുട്ടികൾ പറഞ്ഞിട്ടുണ്ട്ന്ന് അമ്മായിയമ്മ പലപ്പോഴായി പലരോടും പറഞ്ഞിരുന്നോ? കുട്ടികൾ ആ അമ്മയുടെ അടുത്തുപോകില്ല.അമ്മ എവിടെയെന്ന് നോക്കിവരില്ല.അവർക്ക് കൊച്ചച്ചന്മാരെ മതി.ആൺമക്കൾക്ക് അമ്മയോടാണ് പ്രിയമെന്ന് കേട്ടിട്ടുണ്ട്.പക്ഷേ തന്റെ മകൻ..! അവൻ വലിയവരെപ്പോലെ, അവന്റെ കൊച്ചച്ചന്മാരെപ്പോലെ സംസാരിക്കുന്നു.
ആ അമ്മ ചെവി കൊട്ടിയടച്ചു.എങ്കിലും അവർക്ക് കേൾക്കാം. കണ്ണിൽ വേദനിപ്പിക്കുന്ന ഇരുട്ട്.തന്റെ ചുറ്റിനും ആരുമില്ല.
വീട്ടിലുള്ളവർ തന്നെ ദുഷിക്കുന്നു.
നീ ഭ്രാന്തിയാണ്.നിന്നെ ഇവിടെ നിർത്താൻ പറ്റില്ലാന്ന് എന്റെ അനിയന്മാർ പറയുന്നു.ഭർത്താവിന്റെ ശബ്ദമാണ്.നീ ഇല്ലെങ്കിലും കുട്ടികളെ എന്റെ അമ്മയും അനിയന്മാരും നോക്കിക്കൊള്ളും.
ഞാൻ ഇല്ലെങ്കിലെന്നോ?ഞാൻ എവിടെപ്പോകുന്നു?ആ അമ്മക്ക് അവരുടെ ശബ്ദം ആരും കേൾക്കുന്നില്ലയെന്ന് തോന്നി.ഞാൻ ഇവിടെയല്ലേ താമസിക്കേണ്ടത്?അവരുടെ കരച്ചിൽ ശൂന്യതയിൽ മറഞ്ഞു.
മകൻ ഒറ്റയ്ക്ക് ഭക്ഷണമുണ്ടാക്കി കഴിക്കും അനിയത്തിക്കും കൊടുക്കും എന്നിട്ടാണ് അവൻ സ്കൂളിൽ പോകുന്നത്! ഓഹ് അവളോ..അവൾ കുട്ടികളെ നോക്കില്ല.!
ഞാൻ ഒന്നും ഉണ്ടാക്കുന്നില്ലേ? ഞാൻ എന്റെ മക്കളെ നോക്കുന്നില്ലേ?
എങ്ങും ശബ്ദങ്ങൾ.‘നിന്നെ ഇവിടെയാർക്കും വേണ്ട‘.ആ അമ്മക്ക് ചുറ്റിനും പരിഹാസച്ചിരികൾ.
അവർ പറഞ്ഞു നടക്കുന്നു.അവർ പരസ്പരം പറയുന്നു.എന്റെ മക്കളോടും പറയുന്നു.എന്തെല്ലാമോ അവരോട് പറയുന്നു.
എന്റെ മക്കൾ ഉറങ്ങുന്നതും എന്റെകൂടെയല്ല.അവർ തൊട്ടപ്പുറത്തെ തറവാട്ടുവീട്ടിൽ..അവിടെനിന്നാണ് കഴിക്കുന്നതും.അവരെ കുളിപ്പിക്കുന്നതാരാണ്?
എന്റെ മക്കളെ എനിക്ക് തരൂ.ഞാൻ അവരെ ഉറക്കാം.ഞാൻ അവരെ നോക്കാം..എന്റെ യാചന ആരും കേൾക്കുന്നില്ല.എന്റെ തലവെട്ടം കാണുമ്പോഴേ അവർ സ്വകാര്യങ്ങൾ പറഞ്ഞ് ചിരിക്കുന്നു. കളിയാക്കുന്നു. മക്കളെ ഞങ്ങൾ നോക്കിക്കോളാം, കൊച്ചച്ചന്മാർ പറയുന്നു. എന്തിനാ നീ ഇവിടെ നിൽക്കുന്നത്.ഞങ്ങൾക്ക് കഴിച്ചിട്ടുറങ്ങണം.അവർ മുൻവാതിലടച്ചു.ആ അമ്മയുടെ വിഷമം മകൻ കണ്ടില്ല.ഓടിവന്ന് ഉമ്മ തന്നില്ല.മകൾ ക്ഷീണിച്ചുറങ്ങിയിരുന്നു.
അവൾക്ക് ഭ്രാന്തുണ്ടെങ്കിൽ നിനക്ക് വേറെ കെട്ടരുതോ? ചോദ്യങ്ങൾ..അടക്കംപറച്ചിലുകൾ.
മക്കൾ..
മക്കളെ ഞങ്ങൾക്ക് വേണം.നീ ഭ്രാന്തിയല്ലേ പിന്നെ നിന്റെ കൂടെ മക്കളെ വിടുമോ?
ആ അമ്മ അംഗൻവാടിയിൽനിന്നും മകളെ ഏണിലിരുത്തി നടന്നു.അവരുടെ കണ്ണിന് കുഴിഞ്ഞുപോകുന്ന വേദന.
നിനക്ക് ആരോഗ്യമുണ്ടോ?കുട്ടിയെ എടുത്ത് നടക്കാനുള്ള കഴിവെങ്കിലുമുണ്ടോ?ജോലിയുണ്ടോ?പണമുണ്ടോ?കുട്ടികളെ വളർത്താൻ നിനക്ക് എങ്ങനെ കഴിയും?പോരാത്തതിന് ഭ്രാന്തിയല്ലേ നീ? നിന്റെ കെട്ടിയവൻ വേറെ കെട്ടാൻ പോകുന്നു.മക്കൾക്ക് പണ്ടേ നിന്നെ വേണ്ടല്ലോ.കുട്ടികളെ ഞങ്ങൾ നോക്കിക്കൊള്ളാം.നീ പൊക്കോ നിന്റെ വീട്ടിലേക്ക്!
നടന്നു നടന്ന് അവർ ആ ഇരുട്ടിൽ മകളെ വെള്ളത്തിലേക്കെറിഞ്ഞു. അവർ നടന്നങ്ങ് പോകുകയാണ്.എറിഞ്ഞപ്പോൾ അവർ മകളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല.അവൾ തന്റെ തോളിൽ തളർന്നുകിടന്ന് ഉറങ്ങുകയായിരുന്നോ?അവൾ ബലംപിടിക്കാതെ വീണു.അവൾ കരയുന്ന ശബ്ദം കേട്ടോ?അവൾ ഇരുട്ടിൽ വെള്ളത്തിലേക്കാണ് വീഴുന്നതെന്ന് അറിഞ്ഞുകാണുമോ? ഒന്നും ആലോചിക്കാതെ ആ കുഞ്ഞിനെ നൊന്ത് പ്രസവിച്ച അമ്മ കരഞ്ഞപ്പോൾ ചേർത്തുപിടിച്ചു മുലയൂട്ടിയ അമ്മ പിന്നെയും നടന്നു.
ആ അമ്മ സുഖമായി ഉറങ്ങുകയാണ് ഇപ്പോൾ.
‘നീ ഇന്നലെ ഏണിലെടുത്തു നടന്നില്ലേ..ആ നടപ്പ് നിന്റെ വീട്ടിലേക്ക് നടന്നിരുന്നെങ്കിൽ നിന്റെ പിഞ്ചോമന മകളെയും കൊണ്ട്?’പോലീസുകാരൻ അവളോട് ചോദിച്ചു.അവൾ അതിന് ഒന്നും പറഞ്ഞില്ല.
നിനക്ക് അറിയാമായിരുന്നോ നിന്റെ മകൾ വർഷങ്ങൾ ഉറ്റവരാൽ ലൈഗികമായി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന വിവരം?
അവർ പോലീസ്സ്റ്റേഷനിലെ മുറിക്കുള്ളിൽ ഒരു മൂലയിൽ അതുകേട്ട് കൂനിപ്പിടച്ചിരുന്നു.അടക്കംപറച്ചിലുകൾ..ചിരികൾ..പരിഹാസങ്ങൾ..അതിന്റെയിടയിൽ തന്റെ മകളുടെ കൈപിടിച്ചു നടന്നയാൾ.അവളെ എടുത്തുകൊണ്ടു നടന്നവൻ..കൂടെ കിടത്തിയവൻ.തന്നെ ഏറ്റവും പരിഹസിച്ചവൻ.മക്കളുടെ മുന്നിൽ തന്നെ ആട്ടിയോടിച്ചവൻ.തന്റെ മക്കളെ സ്വന്തമാക്കിയവൻ!
അവർക്ക് ഉറക്കെപ്പറയണമെന്നുണ്ട്.അവരുടെ നാവ് തുടിക്കുന്നു.‘എന്റെ മക്കളെ എനിക്ക് തരൂ.ഞാനവരെ നോക്കിക്കൊള്ളാം.ഞാനാ അവരുടെ അമ്മ.’ അമ്മ..അമ്മ.