Image

ഏഷ്യന്‍ അത്‌ലറ്റിക്‌സിലെ താരറാണി ഉഷ തന്നെ (സനില്‍ പി. തോമസ്)

Published on 24 May, 2025
ഏഷ്യന്‍ അത്‌ലറ്റിക്‌സിലെ താരറാണി ഉഷ തന്നെ (സനില്‍ പി. തോമസ്)

പതിനാലു സ്വര്‍ണ്ണം, ആറ് വെള്ളി, മൂന്നു വെങ്കലം. ആകെ  23 മെഡല്‍ ഏഷ്യല്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്താറാം പതിപ്പ് കൊറിയയിലെ ഗുമിയില്‍ ഈ മാസം 27നു തുടങ്ങുമ്പോള്‍ മീറ്റില്‍ ഏറ്റവും അധികം മെഡല്‍ നേടിയ അത്‌ലിറ്റ് പി.ടി. ഉഷ തന്നെ. 1983 മുതല്‍ 1998 വരെയുള്ള ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഉഷ മത്സരിച്ചത്. 1983 ല്‍ 400 മീറ്ററില്‍ സ്വര്‍ണ്ണവും 200 മീറ്ററില്‍ വെള്ളിയുമായി തുടക്കം. 1998ല്‍ 200 മീറ്ററിലും 400 മീറ്ററിലും വെങ്കലവും 4X 100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണവും 4X400 മീ. റിലേയില്‍ വെള്ളിയുമായി വിടവാങ്ങല്‍.

ജക്കാര്‍ത്തയില്‍ 1985 ല്‍ പി.ടി. ഉഷ കരസ്ഥമാക്കിയത് അഞ്ചു സ്വര്‍ണ്ണവും ഒരു വെങ്കലവും. ഇതിന്റെ തുടര്‍ച്ചയായി 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഉഷ നാലു സ്വര്‍ണ്ണം നേടി. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ പി.ടി. ഉഷ തുടരെ നാലു വിജയം നേടിയത് ഒരു ലാപ് ഓട്ടത്തിലാണ്. 1983, 85, 87, 89 വര്‍ഷങ്ങളില്‍ സ്വര്‍ണ്ണം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആകട്ടെ 1985 ലും 87ലും 89ലും സ്വര്‍ണ്ണം. 100 മീറ്റര്‍ ജയിച്ചത് ഒരിക്കല്‍ മാത്രം, 1985 ല്‍. 1987ല്‍ ഫിലിപ്പീന്‍സിന്റെ ലിഡിയ ഡിവേഗ ഉഷയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. 1989 ല്‍ ചൈനയുടെ ഷാങ് കെയ് ഹുവയും ഉഷയെ രണ്ടാം സ്ഥാനത്താക്കി.
ഉഷ ആകെ നേടിയ 14 സ്വര്‍ണ്ണത്തില്‍ 10 എണ്ണം വ്യക്തിഗത ഇനങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. നാല് സ്വര്‍ണ്ണം റിലേയില്‍ നിന്നും ലഭിച്ചു. 1998 ല്‍ ജപ്പാനിലെ ഫുക്കുവോക്കയില്‍ ഇന്ത്യന്‍ ടീമിനെ 4X100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണമണിയിച്ചതില്‍ പി.ടി. ഉഷ നിര്‍ണ്ണായക പങ്കുവഹിച്ചു. വിവാഹത്തോടെ ട്രാക്കില്‍ നിന്നു മാറിയ ഉഷ മടങ്ങി വന്നശേഷം  ചിലപ്പോഴൊക്കെ പരുക്ക് അലട്ടിയിരുന്നു. എന്നാല്‍ ഫുക്കുവോക്കയിലെ പ്രകടനം ഉഷ ഫോം വീണ്ടെടുത്തതിന്റെ സൂചനയായിരുന്നു. എന്നാല്‍ അതേ വര്‍ഷം ബാങ്കോക്ക് ഏഷ്യാഡില്‍ ഉഷയെ പരുക്ക് വിഷമിപ്പിച്ചു.

ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് അല്ല, ഫുക്കുവോക്ക ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പാണ് (അതുവരെ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്) പി.ടി. ഉഷയുടെ യഥാര്‍ത്ഥ വിടവാങ്ങല്‍ മീറ്റെന്നു പറയാം. കാരണം ഇന്ത്യയുടെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയായി ഏറെക്കാലം തിളങ്ങിയ ഉഷ ഒരിക്കല്‍ക്കൂടി സ്പ്രിന്റ് റാണിയായ കാഴ്ചയാണ് ഫുക്കുവോക്കയില്‍ റിലേയില്‍ കണ്ടത്.

1982 ലെ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഏഷ്യന്‍ റെക്കോര്‍ഡോടെ 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയ എം.ഡി. വല്‍സമ്മയും 1984 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാമതെത്തിയ പി.ടി. ഉഷയും ഇതേ ഇനത്തില്‍ കലാശപ്പോരാട്ടത്തില്‍ ഒരുമിച്ചിറങ്ങിയതിനും 1985ലെ ഏഷ്യന്‍ മീറ്റ് സാക്ഷിയായി. ഉഷയ്ക്ക് സ്വര്‍ണ്ണം, വല്‍സമ്മയ്ക്കു വെള്ളി. പി.ടി. ഉഷ ലിഡിയ ഡിവേഗയെ പിന്തള്ളിയതും അതേ മീറ്റില്‍. ഉഷ സ്വര്‍ണ്ണം നേടിയ 100 മീറ്റില്‍ ലിഡിയ പക്ഷേ, മൂന്നാമതായി. തായ്‌ലഡിന്റെ റഫ്ജാല്‍ ശ്രീപതിനായിരുന്നു വെള്ളി.

പി.ടി.ഉഷ ഇന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. ഉഷ സ്‌ക്കൂളിലൂടെ വളര്‍ന്ന ജിസ്‌ന മാത്യു ഇക്കുറി ഇന്ത്യയുടെ 4X400  മീറ്റര്‍ റിലേ ടീമില്‍ ഉണ്ട്. ഗുരുവിനെപ്പോലെ ശിഷ്യയും തിളങ്ങുമോയെന്നു നോക്കാം. 2017ല്‍ ഭുവനേശ്വര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റിലേയില്‍ കാട്ടിയ മികവ് ജിസ്‌നയ്ക്കു പിന്‍ബലമാകട്ടെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക