യുവ എഴുത്തുകാരിൽ ശ്രദ്ധ നേടിക്കൊണ്ട് മുന്നേറുന്ന എഴുത്തുകാരിയാണ് ശ്രീമതി ചിഞ്ചു സൂസൻ തോമസ്. ന്യുയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണം “ഇ-മലയാളി”യുടെ വായനക്കാർക്ക് അവർ സുപരിചിതയാണ്. കൂടാതെ മറ്റു പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയയിലും അവരുടെ സജീവ സാന്നിധ്യം ഉണ്ട്. അവരുടെ പ്രഥമ കഥാസമാഹാരം "മഞ്ഞ മന്ദാരം" വൈവിധ്യമാർന്ന ഇരുപത്തിയെട്ട് കഥകൾ അടങ്ങുന്ന പുസ്തകമാണ്.
ഇവരുടെ കഥകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് ഓരോ കഥകളുടെയും ജനനം ഋജുവായ അവരുടെ അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നും മുങ്ങിയെടുത്തതാണെന്നാണ്. അങ്ങനെ കയ്യിൽ കിട്ടുന്നത് കലാപരമായി ആവിഷ്‌ക്കരിക്കുകയെന്ന രീതി എഴുത്തുകാരി ഉപയോഗിക്കുന്നതായി കാണാം. അതുകൊണ്ടാണ് അവയെല്ലാം നമുക്ക് കാണാവുന്ന വിധത്തിൽ പ്രത്യക്ഷപ്പെടുത്താൻ കഴിയുന്നത്. ദൃശ്യാത്മകത കഥകളിൽ ഉണ്ടാക്കാൻ ശക്തമായ ഭാഷാശൈലിയും അവധാനതയോടെ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും, ശ്രദ്ധേയമായ ആഖ്യാനവും ആവശ്യമാണ്. അല്ലെങ്കിൽ ബിംബങ്ങളുടെ അകമ്പടി ആവശ്യമാകുന്നു. നമ്മുടെയൊക്കെ മനസ്സിൽ ഭാവമയമായ ഒരു ഭൂപ്രദേശം ഉണ്ട്. അതിനെ (emotional landscape) എന്ന് ഇംഗളീഷിൽ പറയുന്നു. നമ്മുടെ ആന്തരിക വൈകാരികാവസ്ഥയെ ആസ്പദമാക്കി ഈ ഭൂപ്രദേശത്തിനു നിറവും, ഗുണവും,രൂപങ്ങളും ഉണ്ടാകുന്നു. ഇതിനെ എഴുത്തിലൂടെ പ്രതിഫലിപ്പിക്കുകയാണ് എഴുത്തുകാർ. അതിൽ വരുന്ന വ്യത്യാസങ്ങൾ രചനയുടെ ഗുണനിലവാരങ്ങൾ നിശ്ചയിക്കുന്നു. ശ്രീ ചിഞ്ചു തോമസ് അവരുടെ എഴുത്തിന്റെ ക്യാൻവാസ് ഓരോ കഥകളിലും വിപുലമാക്കാൻ ശ്രമിക്കുമ്പോൾ അവരുടെ കഥകളുടെ ലാൻഡ്‌സ്‌കയ്പ്പിന് ചാരുതയേറുന്നു.
കാല്പനികതെയെക്കാൾ യാഥാർഥ്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന കഥകൾ എഴുത്തുകാരിക്ക് പ്രിയമുള്ളതായി കാണാം. അതുകൊണ്ട് കഥകളിലെല്ലാം അതിഭൗകത്വമോ, അതിശയോക്തിയോ, അവിശ്വസനീയതോ ഇല്ലാതെ ജീവിതാനുഭവങ്ങളെ ഭംഗിയോടെ പകർത്തുക എന്ന രചനാഭംഗി നേടിയെടുക്കാൻ കഴിയുന്നു. ചില കഥകളിൽ ഭ്രമാത്മകതയും, ഭാവിസംഭവ സൂചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തെ പച്ചയായി ആവിഷ്കരിക്കുക എന്ന ശൈലി അക്ഷരാർത്ഥത്തിൽ എഴുത്തുകാരി ഉപയോഗിക്കുന്നില്ല. നമ്മൾ നിരന്തരം കാണുന്ന കാഴ്ചകൾ അവർ നമുക്ക് കാണിച്ചു തരുമ്പോൾ അതിനു പല മാനങ്ങളും കൈവരുന്നു. ജീവിതത്തിലെ വളരെ നിസ്സാരമായ കാര്യങ്ങൾ ഒരു കഥയായി ചമയ്ക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു ഇതിലെ പല കഥകളും. അതിൽ ഒന്നാണ് സിനിമ താരം മമ്മൂട്ടിയെ കാണാൻ വെമ്പൽ കൊള്ളുന്ന ഒരു സ്‌കൂൾ ബാലികയുടെ മനസ്സ്. വായനക്കാരന് ആ കുട്ടി മമ്മൂട്ടിയെ കാണാൻ കാത്ത് നിൽക്കുന്ന പരിസരങ്ങളും അവസാനം ഒരു വെള്ള മാരുതിയിൽ മമ്മൂട്ടി കാറോടിച്ച് പോകുന്നതും കണ്മുന്നിൽ കാണാം. വായനക്കാരന്റെ മനസ്സിൽ ആ രംഗം ഉറപ്പിക്കാൻ ഇങ്ങനെ അവസാനം കൂട്ടിച്ചേർക്കുന്നു. മമ്മൂട്ടിയും ഒപ്പം കാറിലുണ്ടായിരുന്ന മുകേഷും കാണാൻ എന്ത് ഭംഗിയുള്ളവർ.
യാഥാർഥ്യവാദികളായ രചയിതാക്കൾ നേരായ ഭാഷയും, സമഗ്രമായ പശ്ചാത്തലവും, കഥാപാത്രങ്ങളൂം യഥാർത്ഥ ജീവിതത്തിൽ നിന്നും കണ്ടെത്തുന്നു. നോവായി എന്ന കഥയിലെ റേച്ചൽ എന്ന കഥാപാത്രം ഒരു മാനസിക രോഗിയാണ്. ഒരു മാനസിക രോഗിയും അവരുടെ രോഗാവസ്ഥയെക്കുറിച്ച ബോധവാന്മാരല്ല അവർക്ക് രോഗമേ ഇല്ലെന്ന വിശ്വാസമാണ്. അവർക്ക് എന്നോ നഷ്ടപ്പെട്ട പ്രിയമുള്ള ഒരാൾ അവരെ കാണാൻ വന്നുവെന്നു സങ്കല്പിച്ചുകൊണ്ടുള്ള അവരുടെ പെരുമാറ്റം സൂക്ഷ്മമായി വിവരിച്ചിട്ടുണ്ട്. കഥയുടെ ശീർഷകം പോലെ കഥ വായനക്കാരന്റെ മനസ്സിലും നോവായി അവശേഷിക്കുന്നു.
അമാനുഷികവും ഐതിഹാസ്യപരവുമായ ഘടകങ്ങൾ ചേർക്കുമ്പോൾ കഥക്ക് ഒരു നിഗൂഡസ്വഭാവം കൈവരിക സ്വാഭാവികമാണ്. അത് കഥയെ കൂടുതൽ ഉദ്വേഗജനകമാക്കുന്നു. അത്തരം മൂന്നു കഥകൾ ഇതിലുണ്ട്. ചുവന്ന തുണി, അജ്ഞാതം, വഴി തെറ്റിയ യാത്ര.
ചുവന്ന തുണി എന്ന കഥയിലെ നായിക വിനോദസഞ്ചാരത്തിനെത്തിയ ഒരു സ്ഥലത്തു അവർക്കുണ്ടായ അനുഭവങ്ങളുടെ കഥയാണ് പറയുന്നത്. കഥാരംഭത്തിൽ അസാധാരണമായ എന്തോ വരാൻ പോകുന്നതിന്റെ സൂചനയുണ്ട്. കഥയുടെ തുടക്കം തന്നെ പ്രേതമയമായ ഒരു അന്തരീക്ഷത്തിന്റെ പ്രതീതി ഉളവാക്കുന്നു. സ്ഥലങ്ങൾ ചുറ്റികാണിക്കാൻ എത്തേണ്ട ഗൈഡ് വൈകി എത്തുന്നു.പിന്നീട് നടക്കുന്നതെല്ലാം അസംബന്ധമായ ഭ്രമകല്പനകളുടെ (absurd fantasy) വർണ്ണനയാണ്. ഭാവനയുടെ ലോകം സാധാരണ ലോകമല്ല. അപ്പോൾ കഥാകൃത്ത് പറയുന്നത് വിസ്മയത്തോടെ വായിക്കുക തന്നെ. ചുവപ്പ്നിറത്തെ കാമവികാരതിരേതകത്തോടും, അപായത്തോടും, സ്‌നേഹത്തോടുമൊക്കെ ബന്ധപ്പെടുത്താറുണ്ട്. കഥയിലെ അവസാനം അനിയന്ത്രിത രതി നടന്നുവെന്ന് കഥാകൃത്ത് വ്യക്തമാക്കാതെ വായനക്കാരനെ ചിന്തിപ്പിക്കുന്നു.
അജ്ഞാതം എന്ന കഥയിൽ ഒരു പ്രേത സാന്നിധ്യമുണ്ട്. മഴയുള്ള രാത്രിയിൽ വാതിലിൽ മുട്ടിവിളിക്കുന്ന ഒരു സുന്ദരി, യുവാവായ ആതിഥേയന് അവളോട് അനുരാഗം തോന്നുന്നവെന്നു കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. അവന്റെ മനസ്സിൽ അപ്പോൾ എന്ത് തോന്നുന്നോ അതൊക്കെ കഥയിൽ ഭംഗിയായി വിവരിക്കുന്നുണ്ട്. പ്രേതത്തിനും (അപ്പോൾ പ്രേതമല്ല) അപ്പോൾ അവനോട് ഇഷ്ടം. "നീ ഇങ്ങനെ എന്നെ നോക്കിയാൽ നാളെ പോകുമ്പോൾ എനിക്ക് വിഷമമാകും." ഇത്തരം സംഭാഷണങ്ങൾ വായനക്കാരനെ കഥയുടെ മൂർദ്ധന്യാവസ്ഥയിലേക്കും (climax) കഥയുടെ അവസാനത്തിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നു. പ്രേതങ്ങൾ കഥയിൽ വരുന്നത് ഒരു നൂതന ആശയമല്ല. അതിന്റെ ആവിഷ്കാരത്തിലും പ്രയോഗത്തിലും കഥാകൃത്ത് സ്വീകരിക്കുന്ന രീതിയാണ് കഥയെ മെച്ചമാക്കാൻ സഹായിക്കുന്നത്.
വഴിതെറ്റിയ യാത്രയിലും പ്രേതത്തെ കൊണ്ടുവരുന്നുണ്ട്. പക്ഷെ മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി. വഴിതെറ്റി പോകുന്ന യാത്രക്കാരൻ പഴയ കാമുകിയെ കണ്ടുമുട്ടുന്നു. വീട്ടിലെത്തുമ്പോൾ അറിയുന്നു അവൾ അവൻ കണ്ടു മുട്ടിയ നിമിഷം കൊല്ലപ്പെട്ടു. അങ്ങനെ വായനക്കാരനിൽ ജിജ്ഞാസയും വിസ്‌മയുമുളവാക്കാൻ പര്യാപ്തമായ വിധത്തിൽ രചനനിർവഹണത്തിലുള്ള കഥാകൃത്തിന്റെ പാടവം പ്രകടമാണ്.
മുൻകാല അനുഭവങ്ങളുമായി വർത്തമാന സംഭവങ്ങളെ താരതമ്യം ചെയ്യുന്നതിലൂടെ യാഥാർഥ്യവാദം ബലപ്പെടുന്നു. അങ്ങനെ ഉരുത്തിരിഞ്ഞുവന്ന കഥകളാണ് താഴെ പറയുന്നവ."ഒരു കൃസ്തുമസ് കാലം" വീട്ടിൽ എല്ലാവരും കൂടി കേക്കുണ്ടാക്കുന്നത് അതിനോടനുബന്ധിച്ചുണ്ടാവുന്ന രസകരമായ സംഭാഷണങ്ങളുമാണിതിൽ. "പെരുന്നാൾ” എന്ന കഥ പെരുന്നാൾ അനുഭവങ്ങളും ആ ആഘോഷരാവുകളിൽ പാമ്പിനെ സ്വപ്നം കാണുന്നതൊക്കെ ചേർത്ത് ഒരു മായികലോകം സൃഷ്ടിക്കുന്നുണ്ട്. അപ്പോൾ ഗീവർഗീസ് പുണ്യാളനെ ഓർക്കുന്നതും വഴിപാടുകൾ മുടക്കരുതെന്ന വിശ്വാസം പ്രബലമാകുകയും ചെയ്യുന്നു "വിട വാങ്ങൽ"സ്വന്തക്കാരുടെ കുറെ കാര്യങ്ങൾ. അമേരിക്കയിൽ നിന്നും ചെല്ലുന്ന സഹോദരൻ അവരുടെ വരവിൽ വിരിയുന്ന മനോഹര നിമിഷങ്ങൾ. കഥയാണോ ജീവിതമാണോ എന്ന് തിരിച്ചറിയാത്തവിധം യാഥാർത്ഥവാദം ഉറപ്പിക്കുന്ന മറ്റൊരു കഥ.
"സപ്പോട്ടക്ക എതിരാളി പിറന്ന ഒരവധിക്കാലം" ഇത് വെറുതെ വീട്ടുകാര്യങ്ങൾ. കുട്ടികൾ അവധിക്ക് പോകുന്നതും മറ്റുമാണ്. "ആ നോട്ടവും കൂർത്ത ചുണ്ടുകളും" ഈ കഥയിൽ ഒരു പല്ലിയെ കാണുന്നതും അതിനെപ്പറ്റിയുള്ള വിവരണങ്ങളുമാണ്. "ബലൂൺ” എന്ന കഥ മകൻ ഒരു ബലൂൺ വാങ്ങുന്നു. ഹീലിയം നിറച്ച ബലൂൺ അത് പറന്നുപോകുന്നു.. അതിനെ ചുറ്റിപ്പറ്റിയുള്ള വിവരണമാണ്. "കുരങ്ങി" ഒരു കുട്ടിയുടെ മാനസിക ചിന്തകൾ താൻ സുന്ദരി അല്ലെന്ന തിരിച്ചറിവ് അതുകൊണ്ട് സുന്ദരിമാരെ കുരങ്ങി എന്ന് അവൾ വിളിക്കുന്നു. ഈ കഥകൾ ബാലകഥകളായും വായിക്കപ്പെടാവുന്നതാണ്.
ഈ സമാഹാരത്തിലെ യുവതീരത്നം എന്ന കഥ ബഷീറിനുള്ള ആത്മസമർപ്പണമായി കണക്കാക്കാം. എഴുത്തുകാരി ചരിത്രകാരൻ എന്ന പേരിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിനമ്മുടെ ബേപ്പൂർ സുൽത്താൻ തന്നെ. കഥയിൽ ബഷീറിന്റെ ശൈലി ഉപയോഗിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. ഭാഷാശൈലി പ്രയോഗങ്ങളുടെ പിതാവായി ബഷീർ അറിയപ്പെടുന്നുണ്ട്.കുണ്ട്രപ്പി , ബുസ്സാട്ടോ , ഡ്രങ്ക് ഡിങ്കാഹോ ,ഹുലീ ഹലീയോ ഹുലി ,ഹുലാലോ ,ഹൻധോന്തു തുടങ്ങിയ വാക്കുകൾ അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്. ഇതിൽ നിന്നും ബുസ്സാട്ടോ എന്ന വാക്ക് കഥാകൃത്ത് ഉപയോഗിക്കുന്നുണ്ട്. വാസ്തവത്തിൽ ബഷീറിന്റെ കഥയിലെ ഒരു കഥാപാത്രമാകാനുള്ള കഥാകൃത്തിന്റെ ആഗ്രഹസഫലീകരണമായി ഈ കഥയെ കാണാം. സംഭാഷണങ്ങളിൽ നർമ്മം നിറച്ചും ബഷീറിന്റെ ശൈലിക്കൊപ്പം എത്താനുള്ള കഥാകൃത്തിന്റെ ശ്രമം പൂർണ്ണമാണ്. കഥാകൃത്തിനും ഈ കഥ പ്രിയപ്പെട്ടതായതുകൊണ്ടായിരിക്കും പുസ്തകത്തിന്റെ കവർ ചട്ടയിൽ സുൽത്താനും അദ്ദേഹത്തിന്റെ ഗ്രാമഫോണും പിന്നെ മാങ്കോസ്റ്റിൻറെ ചുവട്ടിൽ കഥാകൃത്ത് തന്റെ പുസ്തകവുമായി നിൽക്കുന്ന രംഗവും കൊടുത്തത്. മറ്റു കഥകളിൽ നിന്നും ഈ കഥ വായനക്കാർ കൂടുതൽ ഇഷ്ടപ്പെട്ടേക്കാം.
വായനക്കാരന്റെ ആസ്വാദനശേഷിയാണ് കഥകളുടെ വിജയമായി കണക്കാക്കേണ്ടത്. ശ്രീമതി ചിഞ്ചു സൂസൻ തോമസ്സിനു കഥയുടെ ലോകത്ത് പ്രശസ്തയാകാൻ കഴിയട്ടെ. ഭാവുകാശംസകൾ നേരുന്നു.
ശുഭം