Image

ബാസ്‌ക്കറ്റ്‌ബോള്‍ താരം മുഹമ്മദ് ഇക്ബാലിന് ആദരാഞ്ജലി (സനില്‍ പി. തോമസ്)

Published on 02 June, 2025
ബാസ്‌ക്കറ്റ്‌ബോള്‍ താരം മുഹമ്മദ് ഇക്ബാലിന് ആദരാഞ്ജലി (സനില്‍ പി. തോമസ്)

ബാസ്‌ക്കറ്റ്‌ബോള്‍ എന്നു കേള്‍ക്കുമ്പോള്‍ കോട്ടയംകാരുടെ മനസ്സില്‍ ആദ്യം തെളിയുന്നത് മുഹമ്മദ് ഇക്ബാലിന്റെ മുഖമായിരുന്നു. ഇനിയും ആ മുഖം മനസ്സില്‍ തെളിയും. പക്ഷേ, ഇക്ബാല്‍ ഇനി നമ്മോടൊപ്പമില്ല. കോട്ടയം ജെട്ടി സ്ട്രീറ്റില്‍ ജമീലാ മന്‍സിലില്‍ ഇസ്മഈലിന്റെ പുത്രന്‍ ഇക്ബാല്‍ എഴുപത്തിനാലാം വയസ്സില്‍ വിടവാങ്ങി. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

വാപ്പ കോട്ടയം വൈ.എം.സി.എയില്‍ ചേര്‍ത്തതോടെയാണ് ഇക്ബാലിന്റെ ബാസ്‌കറ്റ്‌ബോള്‍ താല്പര്യം ഉടലെടുത്തത്. 1967ല്‍ തലശ്ശേരിയില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കോട്ടയം ബോയ്‌സ് ടീമില്‍ അംഗമായിരുന്ന ഇക്ബാല്‍ തുടര്‍ന്ന് ഏതാനും വര്‍ഷം ജില്ലാ സീനിയര്‍ ടീമിനും ബോയ്‌സ് ടീമിനും കളിച്ചു. 1968-69 ല്‍ കൊല്‍ക്കത്ത നാഷ്‌നല്‍സിലൂടെ സംസ്ഥാന ടീമില്‍ സ്ഥാനം നേടി. ആ വര്‍ഷം തന്നെ "ഓള്‍ ഇന്ത്യ സ്റ്റാര്‍ " ആയി.

മനിലയില്‍ 1970ല്‍ നടന്ന പത്താമത് ഇന്‍വിറ്റേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിലെ ഏക മലയാളി സാന്നിദ്ധ്യമായിരുന്നു ഇക്ബാല്‍. ഖുശീറാം, അബ്ബാസ് മോണ്ടസീര്‍, സത്യബാബ, ശര്‍മ, മന്‍മോഹന്‍ സിങ്ങ് തുടങ്ങിയ താരനിര ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമില്‍ ഇക്ബാലിനെ കളത്തിലിറക്കിയത് മത്സരം തീരാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ. കിട്ടിയ മൂന്നു മിനിറ്റി ല്‍ കൊറിയയ്‌ക്കെതിരെ ഏഴു പോയിന്റ് നേടിയ ഇക്ബാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യം ഉറപ്പിച്ചു.

ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും ടോക്കിയോ എ.ബി.സി.യിലും ഇക്ബാല്‍ ഇന്ത്യക്കു കളിച്ചു. പക്ഷേ, 1871-72 ല്‍ പ്രീ ഏഷ്യന്‍ ടൂര്‍ണമെന്റില്‍ സര്‍വീസസിന്റെ ഖുശിറാമിനെ പ്രതിരോധിച്ചതാണ് അന്ന് റെസ്റ്റ് ഓഫ് ഇന്ത്യക്കു കളിച്ച ഇക്ബാല്‍ തന്റെ ബാസ്‌ക്കറ്റ്ബോള്‍ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായി കണക്കാക്കിയത്. 'സ്‌കോറിങ് മെഷിന്‍ ഓഫ് ഏഷ്യ' എന്ന് വിദേശ പത്രങ്ങള്‍ പോലും വിശേഷിപ്പിച്ച കളിക്കാരനായിരുന്നു ഖുശിറാം.
കോട്ടയത്തു നിന്ന് എറണാകുളത്തിനു താമസം മാറിയ ഇക്ബാല്‍ "നെസ്റ്റ് "ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആയിരുന്നു. ഭാര്യ റാബിള്‍. മക്കള്‍ ടീന, ആസിഫ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക